പശ്ചിമഘട്ടത്തിന്റെ പവിത്രതയും പാവനതയും സംരക്ഷിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍ കേരളത്തെ കലാപകലുഷിതമാക്കിയിരി ക്കുകയാണ്.
പ്രക്ഷോഭത്തിന് മുന്നില്‍ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ മാത്രമല്ല ഭരണമുന്നണിയിലെ മിക്ക ഘടകകക്ഷികളും സജീവമാണ്. വിവിധതരം സമരമുറകളുമായി അവര്‍ രംഗത്തിറങ്ങി. പൊതുജനങ്ങളെയാകെ കെടുതിയിലാക്കി ഇന്നലെ ഹര്ത്താലാചരിച്ചെങ്കില് അനിശ്ചിതകാല സമരങ്ങള്‍ വരെ ചില കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. സമരങ്ങള്‍ പലതും അക്രമത്തിലാണ് അവസാനിക്കുന്നത്. തീര്‍ഥാടകരെ തടയില്ലെന്ന പ്രസ്താവനയൊന്നും പാലിക്കപ്പെടുന്നില്ല. ഇന്നലെ പല സ്ഥലത്തും ശബരിമല തീര്‍ഥാടകരെ തടഞ്ഞിട്ടു. തീര്‍ഥാടനം പുരോഗമിക്കുന്തോറും സമരക്കാരുടെ രൂപവും ഭാവവും മാറും. കഴിഞ്ഞവര്‍ഷം അത് കണ്ടതാണ്. രാഷ്ട്രീയ സാമൂഹ്യസംഘടനകള്‍ മാത്രമല്ല മതവിഭാഗങ്ങളാണ് തീവ്രസമരം പ്രഖ്യാപിച്ചിട്ടുള്ളത്. പള്ളികളില്‍ ഇടയലേഖനം വായിച്ച് പ്രക്ഷോഭം ശക്തമാക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ ചൊല്ലിയാണ് ഇപ്പോഴത്തെ കോലാഹലം. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വന്നാല്‍ കര്‍ഷകരെല്ലാം കുന്നിറങ്ങേണ്ടി വരും. റോഡ് വരില്ല, പാലം കെട്ടാനാകില്ല തുടങ്ങിയ പ്രചാരണമാണ് കസ്തൂരിരംഗനെതിതെ രംഗത്തിറക്കാന്‍ പ്രേരിപ്പിച്ചത്. രണ്ട് കമ്മീഷനു മുന്നിലും അഭിപ്രായം യഥാസമയം സമര്‍പ്പിക്കാന്‍ സമയവും സന്ദര്‍ഭവുമുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിസ്സംഗത പ്രകടിപ്പിച്ചു. ഒടുവില്‍ കോടതി ഇടപെട്ടതിനെ തുടര്‍ന്ന് നടപടിയുമായി മുന്നോട്ടുപോകാന്‍ കേന്ദ്രം നിര്ബന്ധിതമായിപ്പോഴാണ് മതത്തിന്റെ മറപിടിച്ച് പ്രക്ഷോഭം ശക്തിപ്പെടുത്തിയത്.
ക്രിസ്ത്യന്‍ സഭ അസത്യം പറഞ്ഞാലും അത് അസത്യമാണെന്ന് നെഞ്ചുനിവര്ത്തിപ്പറയാന് ഒരു പി.ടി. തോമസ് മാത്രമേ ഉണ്ടായുള്ളു. പി.ടി. തോമസ് സ്ഥാനാര്‍ഥിയായി വന്നാല്‍ തോല്‍പ്പിക്കുമെന്ന് പള്ളിവികാരി പ്രഖ്യാപിക്കുന്നു. അതിനദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. എന്‍എസ്എസ് ചില കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞപ്പോള്‍ എന്‍എസ്എസ് സമുദായകാര്യം നോക്കി അടങ്ങിയൊതുങ്ങി കഴിയണമെന്ന് ആജ്ഞാപിച്ചവരാരും ഇടുക്കിയില്‍ നിന്നും ഉയര്‍ന്ന ഇടിവെട്ടിന് മറുപടി നല്കാന് മിനക്കെട്ടിട്ടില്ല. ഇടതുംവലതും കക്ഷികളെല്ലാം പള്ളി പറയുമ്പോള്‍ ‘ആമേന്‍’ ചൊല്ലുന്ന അവസ്ഥയാണ് കാണുന്നത്.
കര്‍ഷകര്‍ക്ക് ഒരു ദ്രോഹവും റിപ്പോര്‍ട്ടിലില്ലെന്ന് അത് കണ്ടവരെല്ലാം പറയുന്നു. മാത്രമല്ല മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ സൗകര്യവും സഹായവും നല്‍കാനാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു കാര്യം ചിലപ്പോള്‍ ശരിയായിരിക്കാം. പുതിയ കയ്യേറ്റങ്ങള്‍ അസാധ്യമായേക്കും. അത്തരക്കാര്‍ക്ക് പട്ടയം ലഭിക്കാനും ബുദ്ധിമുട്ടുണ്ടാകാം. പട്ടയമാണ് ചിലരുടെ പിടിവള്ളി എന്നുവേണം ഈ ബഹളം കാണുമ്പോള്‍ അനുമാനിക്കാന്‍.
കള്ളക്കഥകളും കല്ലുവച്ച നുണകളും നിരത്തി ജനങ്ങളെ പരിഭ്രാന്തരാക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. ഇതിന്റെ പിന്നില്‍ വന്‍ അജണ്ടയുണ്ട്. കര്‍ഷക സ്നേഹമല്ല കയ്യേറ്റ താത്പര്യമാണവരെ നയിക്കുന്നത്. ശേഷിക്കുന്ന കുന്നുകളും കാടുകളും കയ്യേറിപ്പിടിക്കാനുള്ള ഗൂഢാലോചന. വനം വെട്ടിവെളുപ്പിച്ച് കോടീശ്വരന്മരാകാന് കൊതിക്കുന്നവര്‍, പാറ ഖാനനം നടത്തി പണം വാരാന്‍ ഒരുങ്ങിപ്പുറപ്പെട്ടവര്‍, പുഴവറ്റി കുടിവെള്ളം മുട്ടി പൊറുതിയില്ലാതെ ജനം വലയട്ടെ എന്ന ചിന്തയാണവരെ നയിക്കുന്നത്. കച്ചവടക്കണ്ണുള്ളവരാണവര്. പരിസ്ഥിതിയെക്കുറിച്ചും വനവത്കരണത്തെക്കുറിച്ചും ശക്തിപ്പെടുന്ന ആഗോളതാപനത്തെക്കുറിച്ചും വിലപിക്കുന്നവര്‍ പശ്ചിമഘട്ടം മൊട്ടക്കുന്നാകുന്നതില് ആശങ്കാകുലരല്ല. തൊപ്പി കീറിയാലും തന്റെ തല കടക്കണമെന്ന സങ്കുചിത ചിന്തയില്‍ മുഴുകിയവരാണ് ഇന്ന് സമരപാതയില്‍ ഗോഗ്വാ വിളികള്‍ മുഴക്കുന്നത്. സാധാരണ ജനങ്ങള്‍ ഇത് തിരിച്ചറിയണം. കള്ളനാണയങ്ങളെ തള്ളിപ്പറയണം. കാടില്ലെങ്കില്‍ മഴയില്ല. കുന്നില്ലെങ്കില്‍ പുഴയില്ല. അത് മറക്കരുത്. പശ്ചിമഘട്ടം നമുക്ക് ജീവനാണ്. അത് നശിക്കാന്‍ കൂട്ടുനില്‍ക്കുന്നത് ആത്മഹത്യക്ക് തുല്യമാണ്. തനിക്ക് ജീവിച്ചാല്‍ മതി ഭാവി തലമുറ എന്തെങ്കിലുമാകട്ടെ എന്ന് ചിന്തിക്കുന്ന മുഠാളന്മാര്ക്കേ പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന വാദം അംഗീകരിക്കാന്‍ പറ്റാതാകൂ. നക്കാപ്പിച്ച വോട്ടിനു വേണ്ടി നയവും നിറവും മാറുന്നവര്‍ മാതൃത്വത്തെ തന്നെ വില്‍പ്പന ചരക്കാക്കുന്നവരാണ്. അവരോട് കൂട്ടില്ലെന്ന് പ്രഖ്യാപിക്കാനുള്ള ആര്‍ജവം പ്രകടിപ്പിക്കണം. ജീവന് കൊടുത്തും പ്രകൃതിയെയും പശ്ചിഘട്ടത്തെയും സംരക്ഷിക്കുമെന്നുമുള്ള പ്രതിജ്ഞയാണ് ഇന്നാവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: