ദേശകാല വൈവിധ്യങ്ങളില്‍ ഭ്രമിച്ചു കഴിയുന്ന കാലത്തോളം സ്വത്വബോധം പ്രകാശിക്കുന്നതല്ല. സത്യം പലതാണെന്ന് കരുതുന്നവര്‍ വീണ്ടും വീണ്ടും മരണത്തെ പ്രാപിക്കുമെന്ന് സ്വാമി ചിദാനന്ദപുരി വിശദീകരിച്ചു. എറണാകുളം ടിഡിഎം ഹാളില്‍ ഉപനിഷദ് വിചാരയജ്ഞത്തിന്റെ 32-ാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജീവ-ജഗദ്-ഈശ്വ രഭാവങ്ങളില് നിലകൊള്ളുന്നതെല്ലാം കേവലമായ ഏകസത്യമാണ്. ഇവിടെ, അവിടെ എന്നിത്യാദി വ്യത്യാസങ്ങളൊക്കെ കേവലം കാല്പനികമാണ്. അതുകൊണ്ടുതന്നെ ഗുരു ശാസ്ത്ര സമ്പ്രദായമനുസരിച്ച് ശ്രവണമനനങ്ങളിലൂടെ സത്യം ഏകമാണെന്നറിയുന്നു.
ഇതാണ് പരമമായ സത്യം. ഈ പരമസത്യത്തെത്തന്നെ സ്വഹൃദയാന്തര്വര്ത്തിയായി ധ്യാനിക്കണം. ഒട്ടും പുകയില്ലാതെ പ്രകാശിക്കുന്ന അഗ്നിപോലെയും അംഗുഷ്ഠമാത്ര പരിണാമത്തോടെയും ഉള്ള പുരുഷനെ ഹൃദയാകാശത്തില്‍ ധ്യാനിച്ചുറപ്പിച്ച് ക്രമികമായ സ്വരൂപബോധത്തിലേക്കുയരാം.
സത്യം പലതെന്നു കരുതുന്നവര്‍ ഒരിക്കലും പരമശാന്തിയിലേക്കുയരുന്നതല്ല. പലതായി കാണപ്പെടുന്നതിന്റെയെല്ലാം അന്തര്യാമിയായി വിളങ്ങുന്നത് ഏറ്റവും അദ്വിതീയവുമായ സത്യമാകുന്നു. ശുദ്ധമായ ജലരാശിയില്‍ ശുദ്ധജലം ഒഴിക്കുമ്പോള്‍ ഏകീഭവിക്കുന്നതുപോലെ പരമസത്യം തന്നെ താനെന്നറിയുന്ന വിദ്വാന് ഏകത്വഭാവത്തില്‍ കഴിയുന്നു. ഇതാണ് പരമമായ ദ്വന്ദ്വനിവൃത്തി. കഠോപനിഷത്തില്‍ ഈ സ്വരൂപത്തെയാണ് ആവര്‍ത്തിച്ചു ബോധിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: