വടക്കേപ്പുഴയ്ക്കപ്പുറത്തെ നിബിഡവനങ്ങള്‍ വടക്കേ അതിര്‍ത്തിയായുള്ള പെരുങ്കൂറ് വിശാലമായ നാട്ടുരാജ്യമായിരുന്നു. ചെറിയ ചെറിയ കുന്നുകളും, ഫലഭൂയിഷ്ഠമായ താഴ്വാരങ്ങളും പച്ചവിരിച്ച നെല്‍പ്പാടങ്ങളും നിറഞ്ഞ പെരുങ്കൂറില്‍ തോടുകളില്‍ ജലവും ഗ്രാമങ്ങളില്‍ ശാലീനതയും, ഒഴിഞ്ഞു നില്ക്കുന്ന കാലമേ ഉണ്ടായിരുന്നില്ല. തെക്കേപ്പുഴയുടെ കരയില്‍നിന്ന് ഏകദേശം പത്തുനാഴികയോളം തെക്കുമാറിയിട്ടാണ് പെരുങ്കൂര്‍ രാജവംശത്തിന്റെ ആ സ്ഥാനമായ കോവിലകം ഉള്ളത്. കോവിലകത്തുനിന്ന് വടക്കോട്ടുമാത്രമല്ല മറ്റ മൂന്നു ദിക്കുകളിലേയ്ക്കും കാതങ്ങളോളം ഉള്ള ദേശങ്ങളെല്ലാം പെരുങ്കൂറിന്റെ കീഴില്‍ തന്നെ ആയിരുന്നു.
ക്ഷത്രിയാന്തകനായ പരശുരാമമഹര്‍ഷിപോലും ബഹുമാനിയ്ക്കുകയും അനുഗ്രഹിയ്ക്കുകയും ചെയ്ത രാജപരമ്പരയാണ് പെരുങ്കൂറിലേത്. പെരുങ്കൂറിന്റെ ധാര്‍മ്മികനിഷ്ഠ അത്ര ഉയര്‍ന്നതായിരുന്നു. വേനല്‍ക്കാലത്ത് ചുട്ടുപൊരിയുന്ന വഴികളില്‍ ദാഹജലം കിട്ടാതെ ഉഴലുന്നവരോ, ചുമടേറ്റുന്നവര്‍ക്ക് താങ്ങാവുന്ന അത്താണികളില്ലാത്ത വഴികളോ, ദാരിദ്ര്യമരിച്ചുകയറുന്ന കര്‍ക്കിടത്തില്‍ അഗതികള്‍ക്ക് കഞ്ഞി പകരാത്ത ഗൃഹങ്ങളോ ഉണ്ടായിരുന്നില്ല. വനാന്തരങ്ങളില്‍ തപസ്സനുഷ്ഠിയ്ക്കുന്ന മഹര്‍ഷിമാര്‍ “ശന്നോ അസ്തു ദ്വിപദേ ശം ചതുഷ്പദേ” എന്ന് പ്രാര്‍ത്ഥിയ്ക്കുന്നത് സത്യമാകുന്ന വിധത്തില്‍ തന്നെയാണ് പെരുങ്കൂറു വാഴുന്നവര്‍, നാല്ക്കാലികളായ മൃഗങ്ങള്‍ക്കും രണ്ടുകാലുള്ള മനുഷ്യര്‍ക്കും സമാധാനം ഉണ്ടാകുന്ന വിധത്തില്‍ രാജ്യം ഭരിച്ചുപോന്നുത്. ജനങ്ങളുടെ ക്ഷേമത്തില്‍ അത്ര നിഷ്കര്‍ഷയുള്ളവരായിരുന്നു പെരുങ്കൂറ് വാഴുന്നവര്‍.
കാലാന്തരത്തില്‍ സ്ഥായിയായ കാലാവസ്ഥയില്‍ വരുന്ന പിഴവുപോലെ പെരുങ്കൂറില്‍ ഒരു കഴിവു കുറഞ്ഞ വാഴുന്നവര്‍ നാടുവാഴുകയുണ്ടായി. നിയമങ്ങള്‍ക്ക് അയവുവരുകയും, ഭൂമിയില്‍ അസമാധാനത്തിന്റെ മുളകള്‍ അങ്കുരിയ്ക്കുകയും ചെയ്ത ആകാലത്ത് അധികാരികള്‍ക്ക് ആലസ്യം ബാധിയ്ക്കുകയും ക്ഷേമതല്‍പ്പരത മന്ദീഭവിയ്ക്കുകയും ചെയ്തു. തെക്കേപ്പുഴയുടേയും വടക്കേപ്പുഴയുടേയും മദ്ധ്യത്തില്‍ താമസിച്ചിരുന്ന ജനങ്ങള്‍ക്ക് അത് ഭയങ്കരമായ കാലമായിരുന്നു. വടക്കേപ്പുഴയുടെ വടക്കുള്ള കാട്ടില്‍നിന്ന് ഇറങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ചതരഞ്ഞും ചോരവാര്‍ന്നും നാട് ദയനീയമാകുക പതിവായി. പലപ്രാവശ്യം നിലവിളികളുടെ ജ്വാലകള്‍ കരിന്തിരിപോലെ കെട്ടുപോയി. പല പ്രാവശ്യം പ്രതീക്ഷകള്‍ അവസാനിപ്പിച്ച് വാഴകളും കാര്‍ഷികവിളകളും ഭൂമിയില്‍ ചതഞ്ഞരഞ്ഞു ചേര്‍ന്നു. പല പ്രാവശ്യം വന്യമൃഗങ്ങളുടെ മൂര്‍ച്ചയുള്ള പല്ലുകളില്‍ ചോരപടര്‍ത്തിയും കാലിന്നടിയില്‍ ഞെരിഞ്ഞമര്‍ന്നും പ്രജകള്‍ പിടഞ്ഞു മരിച്ചു. ഇതൊന്നും വാഴുന്നവരുടേയോ അധികാരികളുടേയോ കണ്ണുതുറപ്പിയ്ക്കാതിരുന്നപ്പോള്‍ ഇതികര്‍ത്തവ്യതാമൂഢതയുടെ ഇരുള് തെക്കേപ്പുഴയ്ക്ക് വടക്ക് കനപ്പെട്ടുതുടങ്ങി.
ജനങ്ങളുടെ ദുരിതങ്ങള്‍ അന്നത്തെ വാഴുന്നവരുടെ സഹോദരീഭര്‍ത്താവിനെ വിഷമിപ്പിച്ചു. അദ്ദേഹം തെക്കേപ്പുഴയുടെ വടക്കുള്ള നാട്ടുകാര്‍ക്ക് അനിശ്ചിതത്വത്തിന്റെ ഇരുട്ടിലേയ്ക്ക് പ്രത്യാശയുടെ തേജസ്സുള്ള ചന്ദ്രനേപ്പോലെ ഉദിച്ചു. ഇതികര്‍ത്തവ്യതാ മൂഢതയും ഭയവും കൊണ്ട് ഉണങ്ങിയ വിറകുകൊള്ളികളേപ്പോലെയായ നാട്ടുകാര്‍ ശൂരനും ശക്തനുമായ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ നാളത്തെ ഭാവി പുഷ്പിച്ചു പന്തലിയ്ക്കാന്‍ ഉള്ളതാണെന്നു മനസ്സിലാക്കി. പുതിയ ഉണര്‍വ്വുണ്ടായ അവരില്‍നിന്ന് നാടിന്റെ രക്ഷയ്ക്കായി പ്രതിജ്ഞയെടുത്ത ഒരു പട ഉണ്ടായിവന്നു. പടയില്‍ വാഴുന്നവരുടെ സഹോദരീഭര്‍ത്താവിന്റെ ക്ഷാത്രതേജസ്സ് ചടുലമായ സാഹസികതയായി പടര്‍ന്നു. ദൂരദര്‍ശിയും ഭാവനാസമ്പന്നനുമായ അദ്ദേഹം വടക്കേപ്പുഴയ്ക്ക് വടക്കുഭാഗത്ത് നാഴികകളോളം കാടുവെട്ടിത്തെളിച്ച് കൃഷിയിറക്കാന്‍ നാട്ടുകാരെ പ്രേരിപ്പിച്ചു. ഇത് വന്യജീവികളുടെ ആക്രമണം കുറയ്ക്കാനും പ്രജകള്‍ക്ക് വരുമാനം കൂട്ടാനും പ്രയോജനപ്പെട്ടു.
ഈ കാലത്തിനിടയ്ക്ക് കഴിവു കുറഞ്ഞ അന്നത്തെ പെരുങ്കൂര്‍ വാഴുന്നവര്‍ തീപ്പെടുകയും മന്ദത ശീലമായിരുന്ന പെരുങ്കൂറിലെ രാജ്യഭാരം അദ്ദേഹത്തിന്റെ അനുജന് ഏറ്റെടുക്കേണ്ടിവരികയും ചെയ്തു. കുത്തഴിഞ്ഞു കിടന്നിരുന്ന ഭരണവിഭാഗങ്ങള്‍ ഉറക്കം കഴിഞ്ഞവന്റെ അങ്ഗങ്ങള് പോലെ പ്രവര്‍ത്തനനിരതമാകുന്നതിന്നു മുമ്പുള്ള വിജൃഭണശ്രമങ്ങള്‍ തുടങ്ങി. അതിന്റെ ഭാഗമായി കരം പിരിവ് ഊര്‍ജ്ജിതപ്പെടുത്തി. വടക്കേപ്പുഴയ്ക്ക് വടക്ക് നാട്ടുകാര്‍ തെളിയിച്ചെടുത്ത കൃഷിഭൂമിയുടെ കരം പിരിയ്ക്കാന്‍ ശ്രമിച്ച അധികാരികള്‍ക്കെതിരെ നാട്ടുകാരില്‍ നിന്ന് വലിയ എതിര്‍പ്പാണുണ്ടായത്. ആപത്ത്കാലത്ത് സഹായിക്കാത്ത വാഴുന്നവര്‍ക്ക് കരം പിരിയ്ക്കാന്‍ യാതൊരധികാരവുമില്ല എന്ന നാട്ടുകാരുടെ വാശിയേറിയ വാദത്തില്‍, നദിയില്‍ അണ കെട്ടുമ്പോള്‍ മുന്നോട്ടും പിന്നോട്ടും പോകാന്‍ കഴിയാതെ കുഴങ്ങിത്തിരിയുന്ന വെള്ളം പോലെ അധികാരികള്‍ കുഴങ്ങി. ഈ വാദത്തില്‍ വാഴുന്നവരുടെ സഹോദരീഭര്‍ത്താവ് ന്യായം നാട്ടുകാരുടെ ഭാഗത്താണെന്നു വിശ്വസിച്ചു. സഹോദരീഭര്‍ത്താവിന്റെ കുടിലതന്ത്രങ്ങളാണ് നാട്ടുകാരുടെ വാദത്തിനു പിന്നിലെ ബലമെന്ന് വാഴുന്നവരും സേവകരും ധരിച്ച് അതിനെതിരായി തന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങി. ഈ സങ്ഘര്‍ഷത്തിന്റെ ഉച്ചാവസ്ഥയില്‍ പെരുങ്കൂറില്‍ നിന്ന് പുറത്താക്കപ്പെട്ട സഹോദരീഭര്‍ത്താവ് വടക്കേപ്പുഴയ്ക്കും തേക്കേപ്പുഴയ്ക്കും നടുവിലുള്ള സമൃദ്ധമായ പ്രദേശത്ത് കുറുങ്കൂര്‍ നാട്ടുരാജ്യം സ്ഥാപിച്ചു.
ആപത്തുകാലത്ത് രക്ഷയ്ക്കെത്തിയ ആദ്ദേഹത്തിനെ ആഹ്ലാദത്തിന്റെ നനവുള്ള കണ്ണുകളോടെ ഹൃദയപൂര്‍വ്വം നാട്ടുകാര്‍ തങ്ങളുടെ രാജാവായി സ്വീകരിച്ചു. പ്രജകളുടെ ജാതിയോ പെരുമയോ നോക്കാതെ എല്ലാവര്‍ക്ഷക്കാരായും അദ്ദേഹത്തിനുണ്ടായിരുന്ന അടുപ്പത്തിന് രാജാവായതിനു ശേഷവും മാറ്റമുണ്ടായില്ല. അദ്ദേഹത്തിന്റെ ആ പാരമ്പര്യം പിന്തുടര്ച്ചക്കാരായ വാഴുന്നവന്മാര്‍ കൈവെടിഞ്ഞില്ല.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: