കേരളമാകെ ഇന്ന് ഹര്‍ത്താലാചരിക്കാന്‍ ഇടതുപക്ഷം ആഹ്വാനം ചെയ്തിരിക്കുന്നു. കഴിഞ്ഞദിവസം ചില ജില്ലകളില്‍ ഇരുപക്ഷവും ചേര്‍ന്ന് ഹര്‍ത്താല്‍ ആചരിച്ചു. കോഴിക്കോട്, വയനാട് ജില്ലകളില്‍ അത് യുദ്ധമായി മാറി. വാഹനങ്ങളും ഓഫീസുകളും അക്രമിക്കപ്പെട്ടു. ഒരു ഫോറസ്റ്റ് ഓഫീസ് ചാമ്പലാക്കി. വിലപ്പെട്ട രേഖകള്‍ കത്തിനശിച്ചു. പലസ്ഥലത്തും വനംവകുപ്പ് ജീവനക്കാര്‍ക്ക് ജീവനും കൊണ്ട് ഓടേണ്ടിവന്നു. പോലീസുകാരും ആക്രമിക്കപ്പെട്ടു.
പോലീസിന് വെടിവയ്ക്കേണ്ട സാഹചര്യംപോലുമുണ്ടാക്കി. അക്രമങ്ങളൊന്നും യാദൃശ്ചികമല്ലെന്ന് വ്യക്തമായിരിക്കുകയാണ്. അക്രമത്തിന് പിന്നില്‍ ബാഹ്യശക്തികളാണെന്നാണ് മുഖ്യമന്ത്രി പ്രസ്താവിച്ചത്. ആരാണ് ആ ബാഹ്യശക്തികള്‍. ഇടതുവലത് മുന്നണികള്‍ യോജിച്ച് നടത്തിയ പ്രക്ഷോഭത്തിനിടയില്‍ നുഴഞ്ഞുകയറിയ ബാഹ്യശക്തി ഏതായിരിക്കും ? പള്ളിക്കാരാണോ ? ആണെങ്കില്‍ അത് തുറന്നുപറയാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കേണ്ടതല്ലേ?
എന്തിനുവേണ്ടിയാണ് ഈ യുദ്ധം ? ആര്‍ക്കുവേണ്ടിയാണിത് ? കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതിന്റെ പേരില്‍ കേരളത്തിന്റെ മലയോരമേഖലയില്‍ നടക്കുന്ന കലാപവും അക്രമവും ശബരിമലതീര്‍ഥാടനം അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണെന്ന് ഇതിനകം ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. സമൂഹത്തില്‍ ഭീതിപരത്തിയും പ്രകോപനപരമായ പ്രസംഗത്തിലൂടെ അക്രമത്തിനാഹ്വാനം ചെയ്തും സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. കഴിഞ്ഞവര്‍ഷം മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ശബരിമല തീര്‍ഥാടന കാലത്ത് ഇതേ തന്ത്രമാണ് ചിലര്‍ പുറത്തെടുത്തത്. മുല്ലപ്പെരിയാര്‍ ഇതാ പൊട്ടാന്‍ പോകുന്നുവെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ ഇളക്കിവിട്ടു.
ശബരിമല തീര്‍ഥാടകരെ സമരത്തില്‍ നിന്നൊഴിവാക്കിയെന്ന് പറയുന്നത് വെറും പറച്ചിലല്‍ മാത്രമായി. വയനാട്ടിലും ഇടുക്കിയിലും കോട്ടയത്തുമെല്ലാം ശബരിമലതീര്‍ഥാടകരെ അടക്കം തടയുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ കേരളത്തിലേക്ക് കടക്കാന്‍ അനുവദിക്കുന്നില്ല. കേരളത്തില്‍ ഭീകരാന്തരീക്ഷമാണെന്നാണ് മറ്റു സംസ്ഥാനങ്ങളില്‍ പ്രചരിക്കുന്നത്. തീര്‍ഥാടകര്‍ യാത്ര റദ്ദാക്കുന്നു. ഹര്‍ത്താലു കൂടിയായപ്പോള്‍ കുടിവെള്ളംപോലും കിട്ടാത്ത സ്ഥിതിയാണുണ്ടാകുന്നത്. ശബരിമല തീര്‍ഥാടകര്‍ സംഘടിതരല്ല. അവര്‍ വോട്ടുബാങ്കുമല്ല. അവരെ ദ്രോഹിച്ചാലും ആരും ചോദിക്കില്ല. മാത്രമല്ല പണ്ട് ശബരിമല ക്ഷേത്രം കത്തിച്ചവരുടെ പിന്മുറക്കാരും അതിന്റെ അന്വേഷണകമ്മീഷന് റിപ്പോര്‍ട്ട് മുക്കിയവരുമെല്ലാം ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്ന സമരാഭാസം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെയും പേരില്‍ ഭീതിസൃഷ്ടിച്ച് വോട്ട് ബാങ്ക് തട്ടാനുള്ള തന്ത്രമാണ് കോണ്‍ഗ്രസ്സും സിപിഎമ്മും കളിക്കുന്നത്. ക്രിസ്ത്യന്‍സഭകളുടെ ആസൂത്രിത നീക്കങ്ങള്‍ക്ക് പിന്തുണയുമായി ഇരുമുന്നണികളും ചാടിയിറങ്ങുകയാണ് ചെയ്യുന്നത്. കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെക്കാള്‍ ജനാധിപത്യപരവും ജനങ്ങള്‍ക്ക് അനുകൂലമായതും ഗാഡ്ഗില്‍ ശുപാര്‍ശകളായിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുകയാണ് വേണ്ടത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ജനങ്ങളുടെ ചര്‍ച്ചയ്ക്കും വിമര്‍ശനത്തിനും വിധേയമാക്കണമെന്നും ജനങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമേ അന്തിമതീരുമാനം കൈക്കൊള്ളാവൂ എന്നുമാണ് ഗാഡ്ഗില്‍ തന്നെ പറഞ്ഞിട്ടുള്ളത്. എന്നാല്‍ കസ്തൂരിരംഗന്‍ സമിതി ശുപാര്‍ശകളില്‍ ജനാധിപത്യപരമായ ചര്‍ച്ചയ്ക്ക് അവസരം നല്‍കുന്നില്ല. ജനങ്ങളുടെ നിലനില്‍പ്പും ജീവനും സ്വത്തും സംരക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് ഗാഡ്ഗില്‍ മുന്നോട്ടുവച്ചത്. അത് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ചര്‍ച്ച ചെയ്യണമെന്നും ഗാഡ്ഗില്‍ തന്നെ പറഞ്ഞിട്ടും അതിന്റെ മലയാളപരിഭാഷ ജനങ്ങള്‍ക്ക് നല്കാന് പോലും തയ്യാറാകാത്ത സര്‍ക്കാര്‍ ബാഹ്യശക്തികളുടെ കുതന്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
മലയോര മേഖലയിലെ കുടിയേറ്റകര്ഷകര്ക്കായി താന്‍ രക്തസാക്ഷിയാകാമെന്നാണ് ഒരു ബിഷപ്പ് പ്രസംഗിച്ചത്. അക്രമത്തിന് പ്രേരണ നല്‍കുകയും ജനങ്ങളില്‍ അനാവശ്യമായ ഭീതിപരത്തുകയുമാണ് അവര്‍ ചെയ്തിരിക്കുന്നത്. പശ്ചിമഘട്ടം നിലനില്‍ക്കേണ്ടത് കേരളത്തിന്റെ മുഴുവന്‍ ആവശ്യമാണ്.
അനധികൃത മണല്‍വാരലും ക്വാറികളുമെല്ലാം കേരളത്തെ തകര്‍ക്കുകയാണ്. ഇതിനെല്ലാം നിയന്ത്രണമേര്‍പ്പെടുത്തുമ്പോള്‍ കര്‍ഷകര്‍ ദ്രോഹിക്കപ്പെടുകയും കുടിയൊഴിക്കപ്പെടുകയും ചെയ്യുമെന്ന പ്രചാരണം ഗൂഢലക്ഷ്യത്തോടെയുള്ളതാണ്. ആരെയും കുടിയൊഴിപ്പിക്കണമെന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പറയുന്നില്ല. ഇരുപതിനായിരം ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ കെട്ടിടം പണിയുന്ന കര്‍ഷകര്‍ കേരളത്തിലുണ്ടാകില്ല. ഇത് ഒരു ഹര്ത്താല്കൊണ്ട് ഒതുങ്ങാനും പോകുന്നില്ല. കേരളമാകെ ഇടതുവലത് മുന്നണികള്‍ യോജിച്ചും ചേരിതിരിഞ്ഞും സമരകോലാഹലം കൂട്ടുമെന്നുറപ്പായികഴിഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുറപ്പിക്കാനുള്ള തന്ത്രവും ശ്രമവുമാണവര്ക്ക്. അത് മനസ്സിലാക്കാന്‍ പൊതുസമൂഹം തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: