ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലി 2013 ലെ ലോകജല ദിനമായ മാര്‍ച്ച് 22 ന് അന്താരാഷ്ട്ര ജല സഹകരണ വര്‍ഷമായി 2013 നെ പ്രഖ്യാപിച്ചു. രൂക്ഷമായ ജല ദൗര്‍ലഭ്യം തരണം ചെയ്യാനുള്ള ഉപാധിയായിട്ടാണ് ലോകം ജലസഹകരണ വര്‍ഷത്തെ നോക്കിക്കാണുന്നത്. ഇന്നുവരെ ലോകത്തെ ജലത്തിന്റെ അളവിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ മഴ, മഞ്ഞുവീഴ്ച എന്നിവയുടെ ഏറ്റക്കുറച്ചിലിന് വിധേയമായിട്ടുള്ള വിതരണത്തിലെ വ്യത്യാസവും വ്യതിയാനവുമാണ് ജലലഭ്യതയ്ക്ക് ആധാരമായിട്ടുള്ളത്. പ്രാദേശിക പ്രകൃതിയെ രൂപാന്തരപ്പെടുത്തുന്നതും ജലലഭ്യത കുറയ്ക്കും. പല രാജ്യങ്ങളും പ്രകൃതിയില്‍ വരുത്തുന്ന മാറ്റങ്ങളാണ് വരള്‍ച്ചയും കുടിവെള്ള ക്ഷാമവും അവിടെ ക്ഷണിച്ചുവരുത്തുന്നത്. വര്‍ഷം കഴിയുന്തോറും ജലത്തിന്റെ ആവശ്യം വര്‍ധിച്ചുവരികയാണ്.
ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ജലം ഇന്ന് വില്‍പ്പന ചരക്കാണ്. വിലയില്‍ മാത്രമേ മാറ്റമുള്ളൂ. പല രാജ്യങ്ങളിലും ജലം ഇല്ലാഞ്ഞിട്ടല്ല ജലക്ഷാമം അനുഭവിക്കുന്നത്. മലിനീകരണം, ജലദുരുപയോഗം, ജലവിതരണത്തിലെ ക്രമക്കേട് എന്നിവകൊണ്ടാണ് ലോകജനത കൂടുതലായും ജലത്തിനായി വലയുന്നത്. അതുകൊണ്ട് ജലസാക്ഷരത, രാജ്യാന്തര ജലപരിപാലനം, ജല നയതന്ത്ര ബ്ധം, രാജ്യാന്തര ജലനിയമ നിര്‍മാണം, നൂറ്റാണ്ടിലെ വികസന ലക്ഷ്യങ്ങള്‍ എന്നിവയാണ് അന്താരാഷ്ട്ര ജലസഹകരണ വര്‍ഷത്തില്‍ ഐക്യ രാഷ്ട്രസംഘടനയുടെ ‘യുനസ്കോ’ ചര്‍ച്ചയ്ക്ക് വച്ച ആശയങ്ങള്‍.
ലോകത്ത് ജല ഉപയോഗവുമായി ബന്ധപ്പെട്ട് രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തു കഴിഞ്ഞു. രാജ്യാന്തര നദീജലം പങ്കുവയ്ക്കുന്നതിലും തടാകങ്ങളിലെ ജലസഹകരണത്തിലും മഞ്ഞുമലകളുടെ അവകാശത്തെക്കുറിച്ചും മറ്റും രാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ജലത്തിന്റെ ആവശ്യം ഏറുകയും ലഭ്യത കുറയുകയും ചെയ്യുന്നതോടെ രാജ്യങ്ങള്‍ തമ്മിലും രാജ്യങ്ങളിലെ സംസ്ഥാനങ്ങള്‍ തമ്മിലും കലഹം മൂര്ച്ഛിക്കുമെന്നത് ആശങ്കാപരമായ കാര്യമാണ്. നദികള്‍ ഗതിമാറ്റി ഒഴുക്കുന്നതും നദികളില്‍ അണക്കെട്ടുകള്‍ നിര്‍മിക്കുന്നതും നദികളുടെ ഉത്ഭവസ്ഥാനമായ വൃഷ്ടിപ്രദേശ കുന്നുകളും മലകളും നശിപ്പിക്കുന്ന നടപടി സ്വീകരിക്കുന്നതിലും രാജ്യങ്ങള്‍ തമ്മില്‍ അന്താരാഷ്ട്രാ രംഗത്ത് രാജ്യാന്തര നദികളുടെ നിലനില്‍പ്പിന്റെ കാര്യത്തില്‍ കടുത്ത സംഘര്‍ഷം നിലനില്‍ക്കുകയാണ്. ആഗോളതാപനവും തുടര്‍ന്നുള്ള കാലാവസ്ഥാ വ്യതിയാനവും പ്രശ്നങ്ങള്‍ ഗുരുതരമാക്കുന്നുണ്ട്. മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സാമൂഹ്യ-സാമ്പത്തിക വികസനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനും വനങ്ങളുടെ നിലനില്‍പ്പിനും പ്രദേശങ്ങളുടെ മാലിന്യവല്‍ക്കരണം ഒഴിവാക്കുന്നതിനും ജലം അത്യന്താപേക്ഷിതമാണ്. മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ സുസ്ഥിര വികസനം ജലലഭ്യതയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. പണക്കാരനും ദരിദ്രനും ജലം അത്യാവശ്യ ഘടകമാണ്. അതുകൊണ്ട് തന്നെ 2013 നെ ഐക്യരാഷ്ട്ര സംഘടന ജലസഹകരണ വര്‍ഷമായി പ്രഖ്യാപിച്ചപ്പോള്‍ ലോകജനത വലിയ പ്രത്യാശയോടെയാണ് പ്രഖ്യാപനത്തെ നോക്കിക്കണ്ടത്.
ജലപരിപാലനം പക്ഷേ അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് 2013 നമ്മെ പഠിപ്പിച്ചത്. 2013 ലെ കാലാവസ്ഥാ വ്യതിയാനം വരുത്തിയ മാറ്റം രാജ്യങ്ങളിലെ മഴയുടെ അളവിനെ മാറ്റിമറിച്ചു. കാലം തെറ്റി വന്ന മഴമൂലമുണ്ടായ ദുരിതങ്ങളും നഷ്ടങ്ങളും മിക്കവാറും എല്ലാ രാജ്യങ്ങളും ഏറ്റുവാങ്ങിയ വര്‍ഷമാണ് 2013. അതുകൊണ്ടുതന്നെ ജലചംക്രമണത്തില്‍ സാരമായ മാറ്റമുണ്ടായി. ക്രമാതീതമായ നഗരവല്‍ക്കരണം, മലിനീകരണം എന്നിവ ലോകജനതയുടെ ജലലഭ്യതയില്‍ ഇരുട്ട് പരത്തിയ വര്‍ഷമാണിത്. ലോകജനസംഖ്യ ഏഴ് ശതകോടിയിലെത്തി. ഭക്ഷ്യഉല്‍പ്പാദനം, ഊര്‍ജ്ജ ഉല്‍പ്പാദനം, വ്യവസായം, വീട്ടാവശ്യങ്ങള്‍ എന്നിങ്ങനെ മനുഷ്യന്റെ ആവശ്യങ്ങളും പലമടങ്ങായി വര്‍ധിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ ജലസഹകരണമെന്നതും ജല പരിപാലനമെന്നതും ലോകത്ത് കീറാമുട്ടിയായി തീരുകയാണ്. പ്രാദേശിക സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതയും അഴിമതിയും ജല വിതരണത്തില്‍ തുല്യനീതി ലഭിക്കില്ലെന്ന് ഉറപ്പാക്കി.
പാവപ്പെട്ടവന്റെ ദുരിതം പതിന്മടങ്ങായി വര്‍ധിപ്പിച്ചിരിക്കയാണ്. ജലം സാമൂഹ്യപരമായും രാഷ്ട്രീയമായും സാംസ്കാരികമായും മതപരമായും ധാര്‍മികമായും സാമ്പത്തികമായും നിയമപരമായും വിദ്യാഭ്യാസപരമായുമുള്ള വൈവിധ്യങ്ങളില്‍ ജനങ്ങളെ ഒന്നിപ്പിക്കുന്ന വസ്തുവാണ്. അതുകൊണ്ടാണ് ഐക്യരാഷ്ട്ര സംഘടന ലോകസമാധാനത്തിനും സാഹോദര്യത്തിനും സ്നേഹത്തിനും വേണ്ടി ജലസഹകരണം വ്യാപിക്കുകയെന്ന ലക്ഷ്യത്തോടെ 2013 നെ ലോകജല സഹകരണ വര്‍ഷമായി പ്രഖ്യാപിക്കുവാന്‍ തെരഞ്ഞെടുത്തത്. എന്നാല്‍ കാര്യമാത്ര പ്രസക്തമായ രാജ്യാന്തര നദീജല സഹകരണ പദ്ധതികളോ നിലവിലെ അന്തര്‍ സംസ്ഥാന നദീജല പങ്കുവയ്ക്കല്‍ തര്‍ക്കങ്ങളോ പരിഹരിക്കപ്പെട്ടതായി വാര്‍ത്തകളില്ല.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാക്കിസ്ഥാനുമായും ബംഗ്ലാദേശുമായും നിലവിലുള്ള നദീജല തര്‍ക്കങ്ങള്‍ ഒന്നും തന്നെ അന്താരാഷ്ട്ര ജല സഹകരണ വര്‍ഷത്തില്‍ പരിഹരിക്കപ്പെട്ടില്ല. ഇന്ന് കുടിവെള്ള കച്ചവടം ലക്ഷം കോടികളുടേതായി. ലോകത്തെ സാധാരണക്കാര്‍ ജലത്തിനുവേണ്ടി മെയിലുകള്‍ താണ്ടുമ്പോഴും മണിക്കൂറുകള്‍ ജലം ശേഖരിക്കുന്നതിനുവേണ്ടി കളയുമ്പോള്‍ ഒരു വിഭാഗം കച്ചവടകണ്ണുകളോടെ ലഭ്യമായ ജലം ഊറ്റി വില്‍ക്കുകയാണ്.
ഐക്യരാഷ്ട്ര സംഘടനയുടെ ജലസഹകരണ വര്‍ഷമൊന്നും അവര്‍ക്ക് പ്രശ്നമല്ല. പ്രാദേശിക സര്‍ക്കാരുകളുടെ ഒത്താശയോടെ പൊതുജല വിതരണ സംവിധാനങ്ങളില്നിന്നുപോലും ജലം തുച്ഛമായ പണം കൊടുത്ത് വാങ്ങി വില പലമടങ്ങ് വര്‍ധിപ്പിച്ച് വില്‍പ്പന നടത്തുന്നു. വന്‍കിട ഫ്ലാറ്റുകള്‍ക്കായി രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് സര്‍ക്കാര്‍ ജലവിതരണ സംവിധാനങ്ങളില്‍നിന്നും കുടിവെള്ളം പൊതുവിതരണത്തിന് നല്‍കാതെ എത്തിച്ചുകൊടുക്കുന്ന കാട്ടുനീതി നമ്മുടെ സംസ്ഥാനത്തുപോലും നടന്നുവരുന്നു. വിതരണം ചെയ്യുന്ന ‘ശുദ്ധജലം’ മാലിന്യങ്ങള്‍ മൂലം രോഗാണു വിമുക്തമല്ലാത്ത അവസ്ഥ നിലനില്ക്കുന്നു. പ്രാദേശിക ജലവിതരണത്തിലും ലഭ്യതയിലും തുല്യ നീതിയോ ജലസഹകരണമോ നടക്കാതെയാണ് 2013 പടിയിറങ്ങുന്നത്. ഇവിടെ അഴിമതിയില്‍ ഊന്നിയ ജല സഹകരണമാണ് നടക്കുന്നത്.
ഇന്ന് അതിവേഗത്തില്‍ നടക്കുന്ന നഗരവല്‍ക്കരണം ജലത്തിന്റെ ആവശ്യം അനേകം മടങ്ങായി വര്‍ധിപ്പിച്ചിരിക്കയാണ്. ഇത് സംഘര്‍ഷങ്ങള്‍ക്ക് വഴി തെളിക്കുന്ന കാഴ്ച ലോകമെമ്പാടും കാണുന്നുണ്ട്. ജോര്‍ദ്ദാന്‍ നദീതടത്തിലെ രാജ്യങ്ങളാണ് ലെബനന്, സിറിയ, ഇസ്രായേല്‍, ജോര്‍ദ്ദാന്‍ എന്നിവ. ലെബനില്‍നിന്ന് ഉത്ഭവിക്കുന്ന ജോര്‍ദാന്‍ നദിയിലൂടെ പ്രതിവര്‍ഷം 1200 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലം ഒഴുകുന്നുണ്ട്. ജോര്‍ദ്ദാന്‍ നദീതടത്തിലെ മിക്കവാറും രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളാണ്. ഈ രാജ്യങ്ങളിലെ ഭൂഗര്‍ഭ ജല സ്രോതസ്സുകള്‍ ജോര്‍ദ്ദാന്‍ നദിയിലെ ഒഴുക്കിനെ ആശ്രയിച്ചാണിരിക്കുന്നത്. ജലത്തിന്റെ ദുരുപയോഗവും ഉപയോഗത്തിലെ ശ്രദ്ധ കുറവും ജനസംഖ്യാപെരുപ്പവും രാജ്യങ്ങള്‍ തമ്മിലുള്ള നിസഹകരണവും മൂലം ജോര്‍ദ്ദാന്‍ നദീതടത്തിലെ രാജ്യങ്ങള്‍ തമ്മില്‍ സങ്കര്ഷം ഉടലെടുത്തിരിക്കയാണ്. ഇതിനിടെ സിറിയയും ഇസ്രയേലും തന്നിഷ്ടപ്രകാരം ജല ഉപയോഗം നടത്തുന്നത് പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ത്തിരിക്കുന്നു. തെക്കേ ഏഷ്യയിലെ കാര്യവും വിഭിന്നമല്ല. ഇന്ത്യ, ചൈന, പാക്കിസ്ഥാന്, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ജല ദൗര്‍ലഭ്യം പ്രശ്നങ്ങള്‍ രൂക്ഷമാക്കുകയാണ്. സിന്ധൂനദീജലം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലും ഗംഗാജലം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ബംഗ്ലാദേശും തമ്മിലും സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഭാഗീരഥി നദീജലവും അളകനന്ദ നദീജലവും വീതിക്കുന്നതിലും ഇന്ത്യ-ബംഗ്ലാദേശുമായി യോജിപ്പിലല്ല.
തുര്‍ക്കിയില്‍ നിന്നും ഉത്ഭവിക്കുന്ന ടൈഗ്രീസ്-യൂഫ്രട്ടീസ് നദികളുടെ ജലം പങ്കുവയ്ക്കുന്ന കാര്യത്തില്‍ സിറിയയും ഇറാക്കും തമ്മില്‍ അകല്‍ച്ചയിലാണ്. പഴയ മെസ്സൊപ്പൊട്ടാമിയയുടെ അയല്‍രാജ്യങ്ങളിലെല്ലാം ജലത്തെ കുറിച്ചുള്ള വഴക്കുകള്‍ ശക്തിപ്രാപിച്ചുവരികയാണ്. ആഫ്രിക്കയിലെ ജലദൗര്‍ലഭ്യവും അവിടുത്തെ രാജ്യങ്ങളെ സംഘര്ഷത്തിലാക്കിയിരിക്കയാണ്. നെയില്‍, വോള്‍ട്ടാ, സാംബേസി, നൈഗര്‍ എന്നീ വന്‍ നദികളുണ്ടായിട്ടും പ്രദേശത്തെ സംഘര്‍ഷങ്ങള്‍ക്കൊന്നും ഒരു അയവും ഉണ്ടായിട്ടില്ല. ഉഗാണ്ട, സുഡാന്, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ തമ്മില്‍ നെയില്‍ നദിയിലെ ജലം പങ്കുവെയ്ക്കുന്നതിനായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. നെയില്‍ നദിയില്‍ സുഡാന്, എത്യോപ്യ, ഉഗാണ്ട എന്നീ രാജ്യങ്ങള്‍ അണക്കെട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഈജിപ്ത് നെയിലിന്റെ വൃഷ്ടിപ്രദേശം കൈയടക്കി വച്ചിരിക്കുന്നതിനാല്‍ ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്ന പരാതിയിലാണ് ഈ രാജ്യങ്ങള്‍.
ജല ദൗര്‍ലഭ്യം ഇന്ത്യയിലെ അന്തര്‍സംസ്ഥാന നദികള്‍ പങ്കുവെയ്ക്കുന്ന സംസ്ഥാനങ്ങള്‍ തമ്മിലും ഉരസലുകള്‍ക്കും സങ്കര്ഷങ്ങള്ക്കും ഇടനല്‍കിയിരിക്കയാണ്. യമുനാ നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് ദല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ച നടന്നത് ഈയിടെയാണ്. സുപ്രീംകോടതി പോലും ഇക്കാര്യത്തില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണീ ചര്‍ച്ച നടന്നത്. കാവേരി ജലം പങ്കുവെക്കുന്നതുമായുള്ള തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ച കര്‍ണാടകയും തമിഴ്നാടും തമ്മില്‍ നടക്കുകയാണ്. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ തമിഴ്നാടും കേരളവും സുപ്രീംകോടതിയില്‍ കേസ് നടത്തുകയാണ്. കൃഷ്ണ-ഗോദാവരി നദീജല തര്‍ക്കം മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഒറീസ്സ എന്നീ സംസ്ഥാനങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി തുടരുകയാണ്. കാര്‍ഷിക സംസ്ഥാനങ്ങളായ പഞ്ചാബും ഹരിയാനും തമ്മിലുള്ള രാവി-ബിയാസ് നദീ തര്‍ക്കം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് പോലും ഭക്ഷ്യധാന്യം ലഭിക്കുന്നതിന് തടസ്സമാവുന്ന സ്ഥിതിയിലെത്തി നില്ക്കുന്നു. രാവി-ബിയാസ് ജലതര്‍ക്കം ഹരിയാന, ജമ്മുകാശ്മീര്‍, രാജസ്ഥാന്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളെ നേരിട്ട് ബാധിച്ചിരിക്കയാണ്. ജലദൗര്‍ലഭ്യം അന്താരാഷ്ട്രാ രംഗത്തും അന്തര്‍സംസ്ഥാന രംഗത്തും അസ്വാരസ്യങ്ങള്‍ക്ക് വഴിവെയ്ക്കുകയാണ്.
ഈ സാഹചര്യത്തില്‍ കേരളത്തിന്റെ തണ്ണീര്‍ കുടമായ പശ്ചിമഘട്ട നാശത്തെക്കുറിച്ച് നാം ഉത്കണ്ഠാകുലരാണ്. കുന്നിടിക്കല്‍, ഖാനനം, പാറപൊട്ടിക്കല്‍, റോഡ് നിര്‍മാണം, റിസോര്‍ട്ടു നിര്‍മാണം, അശാസ്ത്രീയമായ നഗരവല്‍ക്കരണം, മണലൂറ്റ്, മണ്ണ് കടത്തല്‍ തുടങ്ങിയ നശീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന്റെ കുടിവെള്ള സ്രോതസ്സുകളായ പശ്ചിമഘട്ട നദികളുടെ വൃഷ്ടിപ്രദേശമാണ് തകര്‍ന്നടിയുന്നത്. വന്‍കിട ജലമൂറ്റ് കമ്പനികളുടെ കുപ്പിവെള്ള കച്ചവടം പശ്ചിമഘട്ടത്തെ ജലസ്രോതസ്സുകള്‍ നാമാവശേഷമാക്കുകയാണ്. അനിയന്ത്രിതമായ വനനാശം പെയ്ത്തു വെള്ളം ഭൂമിയില്‍ അരിച്ചിറങ്ങുന്നതിന് തടസ്സമാവുകയാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ സമരത്തിലുള്ള ഒരു വൈദികന് പറഞ്ഞത് “ഞ്ഞങ്ങള്‍ പശ്ചിമഘട്ടം സംരക്ഷിച്ച് നിങ്ങള്‍ വെള്ളം കുടിയ്ക്കണ്ട” എന്നാണ്. എന്തൊരു മതാന്ധതയാണിതെന്ന് നോക്കണം. തീരദേശ സംരക്ഷണ നിയമം വന്നപ്പോള്‍ തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ ഇന്ന് കേരളത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ നടക്കുന്ന തരത്തിലുള്ള മാവോയിസ്റ്റ് സമരമുറകളൊന്നും പയറ്റിയിരുന്നില്ല. ഭാവിയെ കരുതി ആ നിയമത്തെ അവര്ക്കരുതലോടെ സ്വീകരിച്ചു. ഹൈറേഞ്ച് മുഴുവന്‍ കുപ്രാചാരണങ്ങളും വര്‍ഗീയതയും ഇളക്കിവിട്ട്, ജനവികാരം കത്തിജ്വലിപ്പിച്ച് ഇടയലേഖനങ്ങള്‍ വരെ പടച്ച് വിട്ടവര്‍ ലോകം നേരിടുന്ന കുടിവെള്ള പ്രശ്നങ്ങളെക്കുറിച്ചുകൂടി ചിന്തിക്കണം. സഹോദരന് ദാഹിക്കുമ്പോള്‍ നിലവിലുള്ള കുടിവെള്ള സ്രോതസ്സുകള്‍ വരെ സംരക്ഷിക്കുകയില്ലെന്ന തരത്തിലുള്ള മനോഭാവം ഏത് മതഗ്രന്ഥത്തിലാണ് പഠിപ്പിക്കുന്നത്. പരിസ്ഥിതി സംരക്ഷണം എല്ലാവരുടേയും ചുമതല തന്നെയാണ്. അത് ഹൈറേഞ്ചുകാരുടെ മാത്രമല്ല. എന്നാല്‍ അന്താരാഷ്ട്ര ജലസഹകരണ വര്‍ഷം പടിയിറങ്ങുമ്പോള്‍ തന്നെ മറ്റുള്ളവരുടെ കുടിവെള്ളം ഇല്ലാതാക്കുവാനുതകുന്ന വാദമുഖങ്ങളുമായി പശ്ചിമഘട്ട സംരക്ഷണം തിരസ്കരിക്കുന്നത് മനുഷ്യത്വരഹിതമാണ്.
e-mail: [email protected]
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: