പൊതുവില്‍ പറഞ്ഞാല്‍ അദ്ധ്യാത്മിക രംഗത്തുള്‍പ്പെടെ നവ ആശയങ്ങള്‍ രൂപം കൊണ്ടപ്പോഴൊക്കെ അതിന്റെ സൃഷ്ടാക്കളെ വേട്ടയാടപ്പെട്ട ചരിത്രമാണ് ലോകത്തിനുള്ളത്. ഇതിന് അപവാദമായി ഉദാഹരിക്കാവുന്ന നാടാണ് ഭാരതം. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഇവിടേക്കു വന്ന വിഭിന്ന ആശയങ്ങളെ ഉള്‍ക്കൊള്ളാനും സ്വാംശീകരിക്കാനും സഹിഷ്ണുതയോടെ സമീപിക്കാനും ഭാരതീയ സമൂഹം തയ്യാറായിട്ടുണ്ട്. എന്നാല്‍ പാശ്ചാത്യ സമൂഹങ്ങളുടെ സമസ്തമേഖലകളോടുമുള്ള സമീപനം അസഹിഷ്ണുതയുടേതായിരുന്നു. യഹൂദമതം തുടക്കത്തില്‍തന്നെ ക്രിസ്തുമതക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്ന ശാഠ്യത്തില്‍ അവരെ ക്രൂരമായി വേട്ടയാടുകയായിരുന്നു. ക്രിസ്തുദേവന് വധിക്കപ്പെട്ടത് ഹീനമായ കുരിശേറ്റ മരണ ശിക്ഷ ഏറ്റുവാങ്ങിക്കൊണ്ടാണ്. ക്രിസ്തുമതക്കാര്‍ യഹൂദ എതിര്‍പ്പിനെ അതിജീവിച്ചു പിന്നീട് വന്‍ ശക്തിയായി മുന്നേറുകയായിരുന്നു. എന്നാല്‍ പുതിയതായി ഇസ്ലാംമതം രംഗപ്രവേശം ചെയ്തപ്പോള്‍ ക്രിസ്തുമതം പ്രസ്തുത പുത്തന്‍ ആശയത്തേയും വിശ്വാസികളെയും വെച്ചുപൊറുപ്പിക്കാന്‍ തയ്യാറാകാതെ പേശീബലംകൊണ്ട് അതിനെ വകവരുത്താന്‍ ശ്രമിക്കുകയാണുണ്ടായത്. കുരിശുയുദ്ധങ്ങളുടെ പശ്ചാത്തലം അതായിരുന്നു. ഇന്ക്വിസിഷനോടും കുരിശുയുദ്ധത്തോടും ബന്ധപ്പെട്ട് നടപ്പാക്കിയ രീതിയിലുള്ള കൊടുംപാതകങ്ങളും ക്രൂരതയും ചരിത്രത്തില്‍ മേറ്റ്വിടെയും കാണാനുണ്ടാവില്ല. എന്നാല്‍ ക്രിസ്തുമതത്തിന്റെ ക്രൂരതയും ചരിത്രത്തില്‍ മേറ്റ്വിടെയും കാണാനുണ്ടാവില്ല. ക്രിസ്തു മതത്തിന്റെ എതിര്‍പ്പിനേ അതിജീവിച്ചു വളര്‍ന്ന ഇസ്ലാമിന്റെ പേരില്‍ ഇപ്പോള്‍ ഒരു വിഭാഗം ഭീകരര്‍ ലോകത്തെതന്നെ വെച്ചുപൊറുപ്പിക്കില്ലെന്ന നിലയില്‍ എമ്പാടും താലിബാന്റെയും അല്ഖ്വയിടയുടെയം മറ്റും ലേബലില്‍ നരനായാട്ടു നടത്തുകയാണ്. മാനവസമൂഹം നേരിടുന്ന ഇന്നത്തെ ഏറ്റവും വലിയ പ്രതിസന്ധി ഇക്കൂട്ടര്‍ സൃഷ്ടിക്കുന്ന കൊലക്കളങ്ങള്തന്നെയാണ്. അമേരിക്കയും ഇസ്ലാമിക ഭീകരവാദപ്രസ്ഥാനങ്ങളും അടിസ്ഥാനപരമായി കൈയ്യാളുന്ന അസഹിഷ്ണുതയും അന്യരെ വെച്ചുപൊറുപ്പിക്കില്ലെന്ന മനസ്ഥിതിയും പാശ്ചാത്യപ്രാകൃത ചരിത്രത്തില്‍ അടിവേരുകള്‍ ആഴ്ന്നിറങ്ങി വളര്ന്നിട്ടുള്ളവയാണ്.
താലിബാന് എന്നതിന് യുവാക്കളുടെ ദൈവസംഘടനയെന്നും ലഷ്കര്‍-ഇ-തൊയിബ എന്നാല്‍ വിശ്വാസികളുടെ പടനിരയെന്നുമൊക്കെയാണ് ഭാഷാപണ്ഡിതന്മാര് അര്‍ത്ഥം നല്‍കിയിട്ടുള്ളത്. പതിനാറ് വയസ്സുകാരിയായ മലാല യൂസഫ് എന്ന നിഷ്കളങ്കത മാറാത്ത ബാലികയുടെ രക്തത്തിനായി താലിബാന് മെഷീന്‍ഗണ്‍ പായിച്ചത് തനിക്കു പഠിക്കണമെന്ന് ശഠിച്ച കുറ്റത്തിന്റെ പേരില്‍ മാത്രമായിരുന്നു. മതവിശ്വാസം പാടില്ലെന്നോ മതാചാരങ്ങള്‍ എതിര്ക്കപ്പെടണമെന്നോ ആ കുട്ടി പറഞ്ഞിട്ടില്ല.ഇസ്ലാമിനെ തള്ളിപറഞ്ഞതിന്റെ പേരിലല്ല മലാല വേട്ടയാടപ്പെട്ടത്. താലിബാന്റെ വളര്‍ച്ച അഫ്ഗാനിലെ ബുദ്ധസ്മാരകങ്ങളെ ഒന്നൊന്നായി തകര്‍ത്ത കഥ ഇന്നുവരെ ചര്‍ച്ച ചെയ്യപ്പെടാത്ത നാടാണ് ഭാരതം. അഫ്ഗാനിസ്ഥാനില്‍ നിരന്തര യുദ്ധത്തില്‍ പുരുഷന്മാര് കൊല്ലപ്പെട്ട് സാമ്പത്തിക തകര്‍ച്ചയാല്‍ ഗതികെട്ട് പശിയടക്കാന്‍ ജോലിക്കുപോകുന്ന സ്ത്രീകളുടെ മുഖത്തേക്ക് ആസിഡു ബള്‍ബെറിഞ്ഞ് ‘ദൈവഹിതം’ നിറവേറ്റുന്ന താലിബാനോളം മനുഷ്യരാഹിത്യം എവിടെയാണുള്ളത്? ഇതെല്ലാം ദൈവത്തിനുവേണ്ടിയാണത്രേ! “കാബുളിമെന്സ് ബംഗാളി ലൈഫ്” എഴുതി അഫ്ഗാന്‍കാരനെ പ്രണയിച്ച് കുടുംബിനിയായതിന്റെ പേരില്‍ താലിബാന്‍കാര്‍ കൊന്ന സുഷ്മിതാബാനര്ജിയുടെ ദുരന്തചിത്രവും നമുക്ക് മുന്നിലുണ്ട്. പെഷവാറില്‍ ക്രിസ്ത്യന്പള്ളിയില് പ്രാര്‍ത്ഥന നടത്തിയവര്‍ക്കുനേരെ നടന്ന കൂട്ടക്കൊലയും അല്ലാഹുവിനു ശക്തിപകരാന്‍ വിശ്വാസികള്‍ നടത്തിയതായിരുന്നു. ‘ദൈവകല്പന’ നടപ്പാക്കുവാനായി കൊടും പാതകങ്ങള്വഴി ലോകത്തെ നശിപ്പിക്കുന്ന താലിബാന് ഭീകരര്‍ക്കും ചതിയും ചാരന്മാരും കുതന്ത്രങ്ങളും വഴി അശാന്തി വാരിവിതറുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിനും ആവോളം അഞ്ചാംപത്തികളുള്ള നാടാണ് ഭാരതം. നമ്മുടെ നാട് നേരിടുന്ന ഗുരുതരമായ വെല്ലുവിളികളില്‍ ഒന്ന് ഇതുതന്നെയാണ്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി അമേരിക്കക്കും അന്താരാഷ്ട്ര ഇസ്ലാമിക ഭീകരര്‍ക്കും ‘ടാര്‍ജറ്റ്’ ആകുന്നതിന്റെ പിന്നിലെ പശ്ചാത്തലം ‘സെമിറ്റിക്ക് മതങ്ങള്‍’ കയ്യാളുന്ന അസഹിഷ്ണുതയില്‍ അധിഷ്ഠിതമാണ്.
അമേരിക്കന്‍ സാമ്രാജ്യത്വത്തിനും അതിരുകടന്നുവരുന്ന ഭീകരവാദികള്‍ക്കും നമ്മുടെ ഐ.ബിയില്‍ ആള്ക്കാരുണ്ടെന്നു വരുമ്പോള്‍ ദുര്‍ബലമാകുന്നത് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സുരക്ഷയുമാണ്. കോണ്‍ഗ്രസ്സിന്റെ തെറ്റായ നയങ്ങള്‍ മൂലം രാജ്യം സുരക്ഷിതമല്ലെന്ന് ഉറക്കെ ഉറപ്പിച്ചു പറയാനായി ഒരുവ്യാഴവട്ടക്കാലം ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിലും ബിജെപി ബാനറിലും അഹോരാത്രം പണിപ്പെട്ട ദേശീയ നേതാവാണ് നരേന്ദ്രമോദി. അമേരിക്ക വിസ നിഷേധിക്കുകയും അന്താരാഷ്ട്ര മുസ്ലീം ഭീകര സംഘടനകള്‍ ഇല്ലാതാക്കേണ്ട അവരുടെ ഉന്നമായി അദ്ദേഹത്തെ കാണുകയും ചെയ്യുന്നതിനുപിന്നില്‍ ഈ വിരോധമാണുഉള്ളത്. സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ഭാരതത്തിന്റെ പ്രയാണം തടസ്സപ്പെടുത്തുക എന്ന ദുരുദ്ദേശവും ഇതിനു പിന്നിലുണ്ട്. കിട്ടാവുന്ന എല്ലാ പഴുതുകളുമുപയോഗിച്ച് സ്കാന്‍ ചെയ്തു നോക്കിയിട്ടും നരേന്ദ്രമോദിയെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്താന്‍ തെളിവുകളുടെ ലാഞ്ചനപോലും അദ്ദേഹത്തിന്റെ എതിരാളികള്‍ക്ക് ലഭിച്ചിട്ടില്ല. എന്നിട്ടും ഒരു വ്യാഴട്ടക്കാലമായി അദ്ദേഹത്തെ വേട്ടയാടുന്നതിന്റെപിന്നില് ഭാരതത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ കുത്തിമലര്ത്തുവാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണുള്ളത്. കേന്ദ്ര ഐബിയുടെയും , സിഐഎയുടെയും, ആര്.ബി.ശ്രീകുമാറിന്റെയും ചാരക്കേസ്സിലുള്ള പങ്ക് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കണമെന്നും ധവളപത്രം പുറപ്പെടുവിക്കണമെന്നും ഈ ലേഖകന്‍ 26.10.13 ന് പത്രസമ്മേളനം വഴിആവശ്യപ്പെട്ടത് ഇക്കാര്യത്തില്‍ സാഹചര്യത്തെളിവുകള്‍ സൂചന നല്കിയതുകൊണ്ടാണ്.
സുപ്രീം കോടതിയില്‍ പ്രത്യേക ഹര്‍ജി ഫയലാക്കി അന്വേഷിച്ചിട്ടും മോദിക്കെതിരെ ആര്‍ക്കും ഒന്നും കിട്ടിയില്ല. ജുഡീഷ്യല്‍ കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ടിലും അദ്ദേഹത്തിനെതിരെ കാട്ടാനായി ഒന്നുമുണ്ടായിരുന്നില്ല. സെത്തല്‍വാദും. ആര്.ബി. ശ്രീകുമാറും കോണ്‍ഗ്രസ്സ്-കമ്യൂണിസ്റ്റ് പിന്തുണയോടെ കിണഞ്ഞുശ്രമിച്ചിട്ടും നരേന്ദ്രമോദിക്കെതിരേ ഒരു പെറ്റി കേസോ, സ്വകാര്യ അന്യായമോ കോടതിയില്‍ ഫയലാക്കാന്‍ ഇന്നുവരെ അവര്‍ക്കായിട്ടില്ല. എന്നിട്ടും അദ്ദേഹം വേട്ടയാടപ്പെടുന്നു ! ഗുജറാത്തിലെ വിഭിന്ന ജനവിഭാഗങ്ങളാകട്ടെ അദ്ദേഹത്തിന് ഓരോ തിരഞ്ഞെടുപ്പുകളിലും കൂടുതല്‍ ജനപിന്തുണ നല്‍കുകയും ചെയ്യുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു ദേശീയ നേതാവിനെതിരെ ഇത്രയും ക്രൂരമായ കുപ്രചരണം മുമ്പെങ്ങുമുണ്ടായിട്ടില്ല. ചരിത്രത്തിന്റെ നിയോഗംപോലെ അദ്ദേഹം ഇതിനെയെല്ലാം തകര്‍ത്തുതരിപ്പണമാക്കി തന്റെ ജൈത്രയാത്ര രാജ്യമാസകലം അഭംഗുരം തുടരുകയാണ്. യഥാര്‍ത്ഥത്തില്‍ വിദേശശക്തികളുടെ പിന്‍ബലത്തിലാണ് മോദിവിരുദ്ധ പ്രചാരണങ്ങള്‍ ഇവിടെ അരങ്ങുതകര്‍ക്കുന്നത്.
രാജ്യമാസകലം ആസൂത്രിതമായി മോദിക്കെതിരെ നടപ്പാക്കുന്ന ദുഷ്പ്രചരണങ്ങള്‍ ജനാധിപത്യത്തിന്റെ അടിത്തറയെതന്നെ തകര്‍ത്തേക്കാം. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ കോണ്‍ഗ്രസ്സ് ഭരണത്തിന്‍കീഴില്‍ നടന്ന അഹമ്മദാബാദ് കലാപത്തില്‍ മരിച്ചിട്ടുണ്ട്. ഗോധ്രയില്‍ അഞ്ചു ഡസനോളം ഹിന്ദുക്കളെ ചൂട്ടുകൊന്നതിന്റെ ദാരുണ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ വാരിവിതറിയതിനെ തുടര്‍ന്നുണ്ടായ കലാപം എഴുപത്തിരണ്ടു മണിക്കൂറിനുള്ളില്‍ അടിച്ചമര്‍ത്താന്‍ മോദി ഭരണകൂടത്തിനു കഴിഞ്ഞിരുന്നു. എന്നാല്‍ അഹമ്മദാബാദ് കലാപം ഒതുക്കി സാധാരണ നില കൈവരിക്കാന്‍ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിക്ക് രണ്ടുമാസം വേണ്ടിവന്നു. രണ്ടു മാസത്തോളം അഹമ്മദാബാദില്‍ കര്‍ഫ്യൂ ആയിരുന്ന കാര്യവും ഭരണകൂടം കലാപത്തിനു കൂട്ടുനിന്ന കാര്യവും ഇബ്രാഹിം സുലൈമാന്‍ സേട്ടുവിന്റെ ജീവചരിത്രഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്. നിരപരാധികളായ നാലായിരത്തോളം സിക്കുകാര്‍ തലസ്ഥാന നഗരിയില്‍ നിഷ്ഠൂരമായി കോണ്ഗ്രസ്സുകാരാല് കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോള്‍ ‘വന്മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങുമെന്ന്’ പറഞ്ഞ് ന്യായീകരിച്ച കോണ്‍ഗ്രസ്സ് പ്രധാനമന്ത്രിയും ചരിത്രത്തിന്റെ ഭാഗമാണ്. ദല്‍ഹിയില്‍ ആരെയും അക്രമത്തില്‍ നിന്നു പിന്തിരിപ്പിക്കാന് പോലീസും പട്ടാളവും ശ്രമിക്കുകയോ നടപടി സ്വീകരിക്കുകയോ ഉണ്ടായതുമില്ല. ഇവര്ക്കൊന്നുമെതിരെ ഉന്നയിക്കാത്ത ‘ഭരണകൂല ബാധ്യതാകുറ്റാരോപണം’ കലാപത്തെ കര്‍ശനമായി നേരിട്ട മോദിക്കെതിരെ ഉന്നയിക്കുന്നതിനു പിന്നിലെ രാഷ്ട്രീയപക്ഷപാതിത്വം പകല്‍ പോലെ വ്യക്തവും അതേമസമയം അധാര്‍മ്മികവുമാണ്.സര്‍വ്വീസ് സംബന്ധിച്ച കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായാല്‍ അതു പരിഹരിക്കാന്‍ രാജ്യത്തു സംവിധാനമുണ്ട്. ഡിജിപി തല ഉദ്യോഗസ്ഥന് അടുത്തൂണ്പറ്റിയശേഷം നാടുനീളെ ഭരണാധിപനെതിരെ ശത്രുപക്ഷത്തുകൂടി കള്ളപ്രചാരണവും കുടിലതന്ത്രങ്ങളും പയറ്റുന്നത് മാതൃഹത്യയേക്കാള്‍ പാപകരമാണ്. ആര്.ബി.ശ്രീകുമാര്‍ എന്ന മലയാളിയായ മുന്‍ ഗുജറാത്ത് ഡിജിപി മോദിവിരുദ്ധ ശക്തികള്‍ക്കു പിന്‍ബലം നല്‍കിക്കൊണ്ട് നടത്തിവരുന്ന കുപ്രചാരണങ്ങള്‍ അധാര്‍മ്മികവും അബന്ധജടിലങ്ങള് നിറഞ്ഞതും സര്‍വ്വീസ് മേഖലകളിലെ ധാര്‍മ്മികത തകര്‍ക്കുന്ന കൊടിയ പാതകവുമാണ്. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്നപോലെ ദൈവം ശ്രീകുമാറിന്റെമേല് നിപതിപ്പിച്ച ശിക്ഷയായി ചാരക്കേസ്സിലെ പുതിയ വെളിപ്പെടുത്തലുകള്‍ മാറുകയാണ്. ഇക്കാര്യത്തില്‍ ഈ ലേഖകന്‍ ആരോപിച്ച കാര്യങ്ങള്‍ക്ക് കൂടുതല്‍ തെളിവുകളും പ്രാധാന്യവും ലഭിച്ചുവരുന്നതില് അളവറ്റ ചാരിതാര്‍ത്ഥ്യമുണ്ട്.
ഐഎസ്ആര്‍ഒ കേസ്സും അന്വേഷണവും
ഇന്ത്യയെ തകര്‍ക്കാന്‍ അമേരിക്ക ചാരക്കേസ് ഉണ്ടാക്കി എന്ന ആരോപണത്തിലേക്കാണ് ഇപ്പോള്കാര്യങ്ങളെത്തിയിട്ടുള്ളത്. ക്രയോജനിക് മേഖലയിലെ ഇന്ത്യയുടെ മുന്നേറ്റം ഇല്ലാതാക്കാനും അന്താരാഷ്ട്ര സ്പേസ് വിപണിയില്‍ ഇന്ത്യ കടക്കുന്നത് തടയാനും വേണ്ടി സിഐഎ ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമാണത്രേ ചാരക്കേസ്സ്. ഇതില്‍ കേന്ദ്ര ഐ.ബി ചാരന്മാരായിത്തീര്ന്നതായിട്ടാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ വിരല്‍ചൂണ്ടുന്നത്. മലയാളിയുടെ മനസ്സില്‍ ആകുലതയും വ്യാകുലതയും ഇന്നും അവശേഷിപ്പിക്കുന്ന കേസ്സാണ് ഐഎസ്ആര്‍ഒ ചാരക്കേസ്. 1994 ല്‍ ഈ കേസ്സ് കൊടുങ്കാറ്റായപ്പോള്കേരളത്തിലെ കേന്ദ്ര ഐ.ബിയുടെ പ്രധാന ചുമതലക്കാരില്‍ ഒരാളായിരുന്നു ആര്.ബി.ശ്രീകുമാര്‍. ചാരക്കേസ്സന്വേഷണം കൈകാര്യംചെയ്ത കേരളത്തിലെ കേന്ദ്ര ടീം സൂപ്പര്‍വൈസര്‍ അദ്ദേഹമായിരുന്നു. അദ്ദേഹം ചാരപ്പണി ചെയ്തോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിനെതിരെ ചാരക്കേസ്സില്‍ ഗുരുതരമായ ആരോപണമാണ് കേന്ദ്ര ബിജെപിയും നമ്പിനാരായണനുമുയര്ത്തിയിട്ടുള്ളത്. കേരള ഹൈക്കോടതിയില്‍ കേന്ദ്ര ഐ.ബി.യുടെ പങ്കും അമേരിക്കന്‍ സിഐഎയുടെ പങ്കും അന്വേഷിക്കാനായി മുന്‍ മന്ത്രി കെ.കെ. രാമചന്ദ്രന് മാസ്റ്റര്‍ ഈ ലേഖകന്‍ മുഖേന ഫയലാക്കിയ ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് കോടതി അഭിപ്രായം തേടിയിരിക്കയാണ്. ഇക്കാര്യത്തില്‍ ദേശീയ മാധ്യമങ്ങള്‍ അടുത്ത ദിവസങ്ങളില്‍ നടത്തിയ ഗൗരവത്തോടെയുള്ള ചര്‍ച്ചകളില്‍ ശ്രീകുമാറിനെതിരായ ചാരക്കേസ്സന്വേഷണബന്ധിയായ കേന്ദ്ര അച്ചടക്ക നടപടികള്‍ 1999 ല്‍ ആരംഭിച്ചതാണെന്ന് വെളിവായിട്ടുണ്ട്. 2005 ല്പൊടുന്നനെ യുപിഎ സര്‍ക്കാര്‍ നടപടികള്‍ നിര്‍ത്തിയതും തുടര്‍ന്ന് ശ്രീകുമാര്‍ മോദിക്കെതിരേ തിരിഞ്ഞകാര്യവും ചര്‍ച്ചകളില്‍ ഗുജറാത്ത് ബിജെപി എടുത്തു കാട്ടുകയും ചെയ്തു. 1999 ല്‍ നരേന്ദ്രമോദി ഗുജറാത്ത് ഭരണത്തില്‍ പങ്കാളിയായിരുന്നില്ല എന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്. മോദിയാണ് ഇപ്പോഴത്തെ ആരോപണത്തിനു പിന്നിലെന്ന ശ്രീകുമാറിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്.
1994 ഒക്ടോബര്‍ 20 ന് തിരുവനന്തപുരത്തുവെച്ച് നടന്ന മറിയം റഷീദ എന്ന മാലിദ്വീപുകാരിയുടെ അറസ്റ്റോടെയാണ് ചാരക്കേസ്സ് മുളപൊട്ടിപുറത്തുവന്നത്. തുടര്‍ന്നുള്ള ഉദ്വേഗജനകമായ നാളുകളില്‍ ക്രയോജനിക് മേഖലയിലെ അഭിമാനസ്തംഭമായ നമ്പിനാരായണന് ഉള്‍പ്പെടെയുള്ള ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്മാര് ഇരുമ്പഴിക്കുള്ളിലാവുകയും ചെയ്തു. കോളിളക്കം സൃഷ്ടിച്ച ഈ രാജ്യദ്രോഹ കേസ്സിനെ തുടര്‍ന്ന് ഇന്ത്യന്‍ ബഹിരാകാശ മേഖല നിര്വീര്യമായിത്തീര്ന്നു. കേസ്സന്വേഷണം സിബിഐ ഏറ്റെടുത്തതിനെ തുടര്‍ന്ന് ശക്തമായ അന്വേഷണം നടക്കുകയും 1996 ഏപ്രിലില്‍ കൃത്രിമ കേസ്സാണെന്നു കണ്ടെത്തി റഫര്‍ ചെയ്യുകയും പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു. 122 പേജുകളുള്ള റഫര്‍ റിപ്പോര്‍ട്ടില്‍ കാര്യകാരണസഹിതം കള്ളക്കേസ്സാണെന്ന് വിവിധകോടതികള്‍ അംഗീകരിക്കുകയും 28.4.98 ല്സുപ്രീം കോടതി സാധൂകരിക്കുകയും ചെയ്തതോടെ അന്തിമതര്ക്കവിരാമ അവസ്ഥ കേസ്സ്കൈവരിച്ചിട്ടുള്ളതുമാണ്. ഇതു സംബന്ധിച്ച താല്‍ക്കാലിക നഷ്ടപരിഹാര ചിലവ് തുക നമ്പിനാരായണന് സര്‍ക്കാര്‍ നല്കികഴിഞ്ഞിട്ടുണ്ട്. കേരള പോലീസിന്റെ ഇക്കാര്യത്തിലുള്ള കുറ്റകരമായപങ്കും ഉദ്യോഗസ്ഥന്മാര്ക്കെതിരായ മേല്‍ നടപടി ശുപാര്‍ശകളും റിപ്പോര്‍ട്ടിന്റെ ഭാഗമാണ്. ഇതു സംബന്ധിച്ച് നമ്പി നാരായണന്റെ റിട്ട് ഹര്‍ജി ഹൈക്കോടതി മുമ്പാകെ ഇപ്പോള്‍ നിലവിലുണ്ട്.
കേന്ദ്ര ഐ.ബിയുടെ ചാരക്കേസ്സ് കാര്യത്തിലുള്ള കുറ്റകരമായ പങ്ക് സിബിഐ അന്വേഷണ വിഷയമാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നില്ല. ക്രയോജനിക്ക് രംഗത്ത് ഇന്ത്യയെ തടയാന്‍ അമേരിക്ക നടത്തിയ കള്ളക്കളികള്‍ സംബന്ധിച്ചും ഇതുവരെ അന്വേഷണമൊന്നുമുണ്ടായില്ല. 1996 ല്‍ഇന്ത്യന്‍ ഐ.ബിയുടെ ഉന്നതനായിരുന്ന രത്തന്സിഗാള് നിര്‍ബന്ധിത വിരമിക്കല്‍ ശിക്ഷയ്ക്ക് വിധേയനായത് അമേരിക്കയ്ക്ക് ആണവപരീക്ഷണകാര്യം ചോര്ത്തിക്കൊടുത്തതുള്പ്പെടെയുള്ള കുറ്റങ്ങള്‍ക്കായിരുന്നു. പോലീസിന്റെ മനോവീര്യംതകരുമെന്ന ബാലിശവാദം ബ്യൂറോക്രാറ്റുകള്‍ ഉന്നയിക്കുകയും കേന്ദ്രത്തിലെ കോണ്‍ഗ്രസ്സ് കമ്യൂണിസ്റ്റ് ഐക്യമുന്നണി സര്ക്കാര്അതംഗീകരിക്കുകയും ചെയ്തതുകൊണ്ടാണ് രത്തന്‍ സിഗാള് രാജ്യദ്രോഹകുറ്റത്തിനുള്ള പ്രോസിക്യൂഷനില്‍ നിന്നും രക്ഷപ്പെട്ടത്. നാടിനെ കാക്കേണ്ട ഐബി തലവന്‍ നാടിനെതിരെ ചാരപ്പണി നടത്തിയിട്ടും കാര്യമായി ശിക്ഷിക്കപ്പെടാതെ പോയ നാടാണിത്. ഇക്കാര്യങ്ങള്‍ കെ. ആര്. മല്‍ക്കാനിയുടെ ‘പൊളിറ്റിക്കല്‍ മിസ്റ്ററീസ്’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബിബിസി ലേഖകനായ ബ്രിയാന്‍ ഹാര്‍വിയുടെ ‘റഷ്യ ഇന്സ്പെയിസ്’ എന്ന പുസ്തകത്തിലും അമേരിക്കന്‍ കള്ളക്കളിയുടെ വിശദാംശങ്ങള്‍ ലഭ്യമാണ്. ഇതെല്ലാം സൃഷ്ടിച്ച സാഹചര്യത്തെളിവുകളുടെ ബലമാണ് ഈ ലേഖകന്‍ ഐബിക്കെതിരേ അന്വേഷണം ആവശ്യപ്പെടാന്‍ ഇടയാക്കിയത്. ഇപ്പോള്‍ ഇതൊരു ദേശീയ പ്രശ്നമായി മാറിയതില്‍ ദേശസ്നേഹികള്‍ക്ക് സന്തോഷിക്കാവുന്നതാണ്.
ക്രയോജനിക്ക് സാങ്കേതികവിദ്യ
ക്രയോജനിക് സാങ്കേതികവിദ്യ കരസ്ഥമാക്കാനുള്ള നീക്കം 1990 ല്‍ ഇന്ത്യ തുടങ്ങിയതാണ്. അമേരിക്ക, ഫ്രാന്‍സ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പൂര്‍ണ്ണമായും ജപ്പാന് ഭാഗികമായും സ്വാധീനമുള്ള അന്താരാഷ്ട്ര ബഹിരാകാശ വിപണിയില്‍ ആറാമനായി കടന്നുചെല്ലാനാണ് ഇന്ത്യ ആഗ്രഹിച്ചത്. ഇതിനായി സാങ്കേതിക വിദ്യയ്ക്കും എന്‍ജിനുമായി റഷ്യന്‍ സ്പേസ് ഏജന്‍സിയായ ഗ്ലാവ്കോസ്മോസുമായി ഐ.എസ്.ആര്.ഒ കരാര്‍ ഒപ്പിടുകയും 1991 ജനുവരി 18 ന് നിര്‍മ്മാണം ആരംഭിക്കുകയുംചെയ്തു. ഇന്ത്യയുടെ ഈ ജിഎസ്എല്‍വി പദ്ധതി പൊളിക്കാന്‍ അപ്പോള്‍ത്തന്നെ അമേരിക്ക ഇറങ്ങി പുറപ്പെട്ടിരുന്നു.കരാര്‍ അട്ടിമറിക്കാനായി റഷ്യയ്ക്കു നേരെ യുഎസ് ഭീഷണി ഉയര്‍ത്തിയിരുന്നു. 18.8.93 ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരസിംഹറാവു രാജ്യസഭയെ ഇക്കാര്യം അറിയിച്ചിരുന്നു. മിസെയില്ടെക്നോളജി കണ്ട്രോള് റെജിം അട്ടിമറിച്ചു എന്നാരോപിച്ചു ഇക്കാര്യത്തില്‍ അമേരിക്കന്‍ നിരോധനമുണ്ടായ കാര്യമാണ് പ്രധാനമന്ത്രി വിശദീകരിച്ചത്. ഉപരോധം നീക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങളൊന്നും കോണ്‍ഗ്രസ് ഭരണകൂടം നടത്തിയില്ല. എന്നാല്‍ അമേരിക്കന്‍ കണ്ണുവെട്ടിച്ച് മൂന്നുഘട്ടങ്ങളിലായി സാമഗ്രികളും മറ്റും സമര്‍ത്ഥമായി ഐ.എസ്.ആര്.ഒ യില്‍ എത്തിക്കാന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്ക്ക് കഴിഞ്ഞിരുന്നു. എയര്‍ ഇന്ത്യ ഈ രംഗത്ത് സഹായിച്ചില്ലെങ്കിലും ഉറാള്‍ ഏവിയേഷന്‍ വഴി വിജയിച്ച പ്രസ്തുത ശ്രമത്തിന്റെ നാലാംഘട്ടംപൂര്ത്തിയാക്കാന് അമേരിക്ക വിലങ്ങാകുകയായിരുന്നു. 2008 ഓടെ ജി.എസ്.എല്‍.വി പൂര്‍ത്തിയാക്കാനാവുമെന്ന നിര്‍ണ്ണായക മുന്നേറ്റ സമയത്താണ് ചാരക്കേസ് എന്ന ഇടിത്തീ നാടിനുമേല്‍ നിപതിച്ചത്. ഇതോടെ കാര്യങ്ങളെല്ലാം അവതാളത്തിലാവുകയും ശാസ്ത്രജ്ഞന്മാര് ഭയത്തിന്റെ കരിനിഴലില്‍ നിശ്ചലരാവുകയും ചെയ്തു. 2012-13 ലെ ഐഎസ്ആര്‍ഒ വാര്‍ഷിക റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ രണ്ടു പതിറ്റാണ്ടുകള്‍ക്കുശേഷവും പദ്ധതി പൂര്‍ത്തിയാക്കപ്പെട്ടിട്ടില്ല എന്ന കാര്യം പകല്‍പോലെ വ്യക്തമാവുന്നുണ്ട്. അമേരിക്കയുടെ പൂര്ണ്ണവിജയവും ഇന്ത്യയുടെ തികഞ്ഞ പരാജയവുമാണ് ചാരക്കേസ്സിന്റെ ബാക്കിപത്രം. 300 കോടി ബില്യന്‍ ഡോളറിന്റെ വ്യാപാരം നടക്കുന്ന ലോകസ്പേസ്മാര്ക്കറ്റില് നിന്ന് പത്തുശതമാനമെങ്കിലും നേടാനുള്ള ശ്രമമാണ് അമേരിക്കന്‍ കള്ളക്കളികാരണം ഇന്ത്യയ്ക്കു നഷ്ടമായത്.
അന്വേഷണം വേണം
ഗുരുതരമായ രാജ്യദ്രോഹക്കുറ്റത്തിലെ കണ്ണികളായ ഐ.ബി ഉദ്യോഗസ്ഥന്മാരുടെ പേരില്‍ തുടങ്ങിവെച്ച അച്ചടക്ക നടപടികള്‍ അട്ടിമറിക്കപ്പെട്ടതായി ന്യായമായും കരുതാവുന്നതാണ്. ഇന്ത്യാ രാജ്യത്തിന്റെ പരമാധികാരവും ഭദ്രതയുമാണ്ചാരക്കേസ് കെട്ടിച്ചമച്ചതുവഴി വെല്ലുവിളിക്കപ്പെട്ടത്. മാപ്പര്‍ഹിക്കാത്ത പാതകമാണ് ഇന്ത്യന്‍ ഐ.ബിയിലെ ചിലര്‍ ഇക്കാര്യത്തില്‍ പെറ്റനാടിനെതിരെ നടത്തിയിട്ടുള്ളത്. സത്യസന്ധവും വസ്തുനിഷ്ഠവുമായ ഒരു അന്വേഷണം വഴി ഇതുമായി ബന്ധപ്പെട്ട നിജസ്ഥിതി കണ്ടെത്തി ജനങ്ങളെ അറിയിക്കാനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ഇനി അമാന്തിച്ചൂകൂടാ. കക്ഷിരാഷ്ട്രീയത്തിനതീതമായി ദേശസ്നേഹികള്‍ ഇതിനായി യോജിച്ചു പോരാടുകയാണുവേണ്ടത്.
അഡ്വ. പി.എസ് ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: