“വരാന്‍ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള സഖ്യത്തിന്റെ കാരണം മാത്രമേ അറിയാനുള്ളൂ.” പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞെന്ന കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാക്കുകളാണ് മേലുദ്ധരിച്ചത്. നവംബര്‍ പതിമൂന്നിന്റെ മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കവെ പിന്നെയും ചില രാഷ്ട്രീയ കാര്യങ്ങള്‍ മുഖ്യമന്ത്രി നിരത്തിയിട്ടുണ്ട്. അതില്‍ ചിലതു കൂടി – “1977ല്‍ അടിയന്തരാവസ്ഥയും 1989ല്‍ അഴിമതിയുമാണ് സഖ്യത്തിന്റെ കാരണമായി പറഞ്ഞത്. രണ്ടുപേര്‍ക്കും ഒന്നിക്കാനും ബന്ധപ്പെടാനും മടിയില്ല. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തോല്പിക്കുക എന്ന പൊതുലക്ഷ്യത്തിലാണ് സിപിഎമ്മും ബിജെപിയും.
…….. കേരളത്തില്‍ ബിജെപിക്ക് സീറ്റ് കിട്ടില്ല. കോണ്‍ഗ്രസിന്റെ സീറ്റ് കുറയ്ക്കലാണ് അവരുടെ ലക്ഷ്യം. മറ്റു സ്ഥലങ്ങളില്‍ തിരിച്ചടിയുള്ളതിനാല് സിപിഎം കേരളത്തില്‍ നിന്ന് കൂടുതല്‍ സീറ്റ് കിട്ടാന്‍ ശ്രമിക്കുന്നു. രണ്ടുപേരുടെയും പൊതുലക്ഷ്യം കോണ്‍ഗ്രസിനെ തോല്‍പ്പിക്കലാണ്.”
കേരള രാഷ്ട്രീയവും ഇന്ത്യന്‍ രാഷ്ട്രീയവും അതിലെ ചേരിതിരിവുകളും കൂടിച്ചേരലുകളുമെല്ലാം നന്നായി അറിയുന്നയാളാണ് ഉമ്മന്‍ചാണ്ടി. അറിഞ്ഞുകൊണ്ട് അബദ്ധങ്ങളും അസംബന്ധങ്ങളും നിരത്തുന്നത് കോണ്‍ഗ്രസുകാരനായ ഉമ്മന്‍ചാണ്ടിക്ക് ഭൂഷണമാകും. എന്നാല്‍ കേരള മുഖ്യമന്ത്രി അങ്ങനെയാകരുത്. കാര്യങ്ങള്‍ വിവരിക്കുമ്പോള്‍ അല്‍പ്പമെങ്കിലും നേരും നെറിവും വേണം. ദുഃഖത്തോടെ പറയട്ടെ മുഖ്യമന്ത്രി ഇതുരണ്ടും പാലിച്ചില്ല.
ആയിരത്തിതൊള്ളായിരത്തി എഴുപത്തിയേഴില്‍ ല്‍ സിപിഎമ്മുമായി ബിജെപി സഖ്യത്തിലായിരുന്നു എന്ന ഒന്നാമത്തെ ആരോപണം ശുദ്ധനുണയാണ്. അന്ന് ബിജെപി എന്ന പ്രസ്ഥാനം തന്നെ ഉടലെടുത്തിട്ടില്ല. മൂന്നു വര്‍ഷം കഴിഞ്ഞാണ് ബിജെപി രൂപംകൊള്ളുന്നത് തന്നെ. ഇല്ലാത്ത കക്ഷി എങ്ങനെ സഖ്യത്തിലേര്‍പ്പെടും ? ജനസംഘത്തെയാണ് ഉദ്ദേശിച്ചതെങ്കില്‍ സിപിഎമ്മുമായി ഒരു സഖ്യവും ജനസംഘം ഉണ്ടാക്കിയിട്ടില്ല. അന്ന് ജനതാപാര്‍ട്ടി (ഔദ്യോഗികമായി രൂപം കൊണ്ടിരുന്നില്ല) യുമായാണ് സിപിഎം ധാരണയുണ്ടാക്കിയത്. ലോക്ദളിന്റെ ചിഹ്നമായ ‘കലപ്പയേന്തിയ കര്ഷകന്’ എന്ന പൊതു ചിഹ്നം സ്വീകരിച്ചായിരുന്നു അന്ന് മത്സരിച്ചിരുന്നത്.
അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള പ്രത്യേക സാഹചര്യം ‘ആപത് ബാന്ധവ’മാണ്. ഇന്ദിരാഗാന്ധിയുടെ സര്‍വാധിപത്യം അവസാനിപ്പിക്കാനുള്ള യജ്ഞം. സര്‍വസ്വാതന്ത്ര്യങ്ങളും കുഴിച്ചുമൂടി ഭാരതമൊന്നടങ്കം തടവറയാക്കിയതിനെതിരായുള്ള കൂട്ടായ്മയായിരുന്നു അത്. അന്ന് ഉമ്മന്‍ചാണ്ടിക്ക് ഇന്ദിരാഗാന്ധിയെ എതിര്‍ക്കാനുള്ള ശക്തിയും ചങ്കൂറ്റവുമില്ലാതെ പോയി. ഇന്ദിരാഗാന്ധി അധികാര ഭ്രഷ്ടയായപ്പോള് “അടിയന്തരാവസ്ഥയിലേത് കിരാത ഭരണ”മാണെന്ന് തിരിച്ചറിഞ്ഞ രാഷ്ട്രീയമായിരുന്നല്ലോ ഉമ്മന്‍ചാണ്ടിക്ക്. അടിയന്തരാവസ്ഥ തുടര്‍ന്ന മാസങ്ങളിലെല്ലാം ഇന്ദിരാഗാന്ധി കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കെല്ലാം കാണപ്പെട്ട ദൈവമായിരുന്നല്ലോ. ‘സോഷ്യലിസത്തിന് പാതയിലൂടെ തേരുതെളിക്കുന്ന നേതാവാ’യിരുന്നല്ലോ ഇന്ദിരാഗാന്ധി. ‘നന്മ നിറഞ്ഞ ഇന്ദിരാജിയെ നിനക്ക് സ്വസ്തി’യെന്നും ‘നിന്റെ ഉദാരഫലമായ സഞ്ജയന് വാഴ്ത്തപ്പെട്ടവനാണെ’ന്നും നീട്ടിപ്പാടിയവരായിരുന്നല്ലോ കോണ്‍ഗ്രസുകാര്‍. ഇന്ദിരാഗാന്ധിയുടെ ഇരുപതിന പരിപാടിയും സഞ്ജയന്റെ അഞ്ചിനവും കൂട്ടിക്കെട്ടി നാടാകെ കൊട്ടിപ്പാടി നടന്നവര്‍ക്ക് പെട്ടെന്നാണല്ലോ ബോധോദയും വന്നത്. തുടര്‍ന്ന് എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടിയടക്കം ചെന്നുകയറിയത് എകെജി സെന്ററിലാണെന്ന് ഉമ്മന്‍ചാണ്ടി മറന്നലും ജനങ്ങള്‍ക്കത് മറക്കാനാകില്ലല്ലോ !
സിപിഎമ്മുമായി കിടപ്പറ പങ്കിട്ട ആന്റണി കോണ്‍ഗ്രസിന്റെ ബുദ്ധിശക്തി ഉമ്മന്ചാണ്ടിയുടേതല്ലാതെ മറ്റാരുടേതുമല്ല. ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ മന്ത്രിസഭയില്‍ പങ്കാളിയായവര്‍ ബന്ധംവിട്ടതോടെ ഇനിയൊരു സഖ്യം രൂപപ്പെടുമെന്നാരെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ ? കേരളത്തില്‍ അന്നൊതുങ്ങിയ സഖ്യം വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അഖിലേന്ത്യാ തലത്തില്‍ പുനരവതരിച്ചത് വിസ്മരിച്ചു പോയോ ?
കേരളത്തില്‍ പത്തുവര്‍ഷം മുമ്പ് കീരിയും പാമ്പും പോലെ പോരടിച്ച് സിപിഎമ്മും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് സിപിഎമ്മിന്റെ സഹായം തേടി. ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ കേരളത്തിലെ സഖാക്കള്‍ എതിര്‍ത്ത കോണ്‍ഗ്രസുകാരെ കേന്ദ്രത്തില്‍ മന്ത്രിമാരാക്കാന്‍ സിപിഎമ്മിന് മടിയും മനസ്സാക്ഷിക്കുത്തുമുണ്ടായില്ല. ജനങ്ങള്‍ തിരസ്കരിച്ച കോണ്‍ഗ്രസിന് വീണ്ടും ജീവന് നല്കിയ സിപിഎം ഇന്ന് പശ്ചാത്തപിക്കുന്നുണ്ടാകാം. ലോകം കണ്ടതില്‍ ഏറ്റവും വലിയ അഴിമതി വീരന്മാരായി വളരാന്‍ കോണ്‍ഗ്രസിനെ സഹായിച്ചത് സിപിഎമ്മാണെന്നാശ്വസിക്കാം.
ഇപ്പോള്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ബിജെപിയും സിപിഎമ്മും യോജിക്കുമെന്ന് ഉമ്മന്‍ചാണ്ടി കണ്ടെത്തിയിരിക്കുകയാണല്ലോ. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മാത്രം അവിഹിതവും അവിശുദ്ധവുമായ സഖ്യം ചേരാന്‍ മുതിരുന്ന പാരമ്പര്യമല്ല ബിജെപിക്കുള്ളത്. കേരളത്തില്‍ ഇതുവരെ ബിജെപിക്ക് ജയിക്കാന്‍ കഴിയാത്തതും ആദര്‍ശപരമായ ഈ നിലപാട് കൊണ്ടു തന്നെയാണല്ലോ. അങ്ങനെയൊരു നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിനാകുമോ ? നെഹ്റു തള്ളിപ്പറഞ്ഞ മുസ്ലിം ലീഗിനെ കെട്ടിപ്പുണരാന്‍ ലജ്ജയില്ലല്ലോ ഉമ്മന്‍ചാണ്ടിയുടെ പാര്‍ട്ടിക്ക്. സിപിഎമ്മിന്റെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. ലീഗിനെയും കേരളാ കോണ്‍ഗ്രസിനെയും മാറി മാറി പുണരാനും ഭരണം പങ്കിടാനും മടിയില്ലാത്തവരുടെ ആരോപണപ്രത്യാരോപണങ്ങള്‍ കൊള്ളരുതാത്തവരുടെ ചാരിത്ര്യപ്രസംഗങ്ങള്ക്ക് സമാനമാണ്. ഒറ്റയ്ക്ക് മത്സരിച്ച് ശക്തി തെളിയിക്കുന്നതിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പോലും മുട്ടുവിറയ്ക്കുന്നവരാണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും.
1989ല്‍ കോണ്‍ഗ്രസിനെതിരെ ജനങ്ങള്‍ വിധിയെഴുതിയപ്പോള്‍ അതിന് വഴിയൊരുങ്ങിയത് ബിജെപിയും സിപിഎമ്മും സഖ്യം ചെയ്തതുകൊണ്ടല്ല. അഴിമതിയെന്ന ദുരന്തം തന്നെയാണ് വോട്ടെടുപ്പിലൂടെ കോണ്‍ഗ്രസിനെ പ്രഹരമേല്‍പ്പിക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്. ദുരന്തം വരുമ്പോള്‍ അവിടെ കക്ഷി ബന്ധങ്ങളല്ല നോക്കുന്നത്. പാക്കിസ്ഥാന് ഇന്ത്യയോട് യുദ്ധം ചെയ്തപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ‘ദുര്‍ഗ’യോടുപമിച്ചത് ബിജെപി നേതാവായ വാജ്പേയിയാണ്. പ്രധാനമന്ത്രിയുടെ പുറകില്‍ ശക്തമായ നിലപാടുമായി ഉറച്ചുനിന്നത് പാക്കിസ്ഥാന്റെ ധിക്കാരം അടിച്ചമര്‍ത്താനായിരുന്നു. അത് കോണ്‍ഗ്രസുമായുള്ള രാഷ്ട്രീയ സഖ്യമായി വിവരമുള്ളവരാരും വ്യാഖ്യാനിക്കില്ല. അതു തന്നെയാണ് 89ലും ഉണ്ടായത്. എന്നാല്‍ അതുപോലുള്ള സഖ്യമല്ല 2004ല്‍ കോണ്‍ഗ്രസും സിപിഎമ്മും ഉണ്ടാക്കിയ ധാരണ. ജനഹിതവും വിധിയും അട്ടിമറിച്ചുണ്ടായ അന്നത്തെ സാഹചര്യം 2014ല്‍ ഉരുത്തിരിയില്ലെന്നാരു കണ്ടു. അങ്ങനെ സംഭവിക്കില്ലെന്ന് പറയാന്‍ തയ്യാറാകാത്ത ‘കുഞ്ഞൂഞ്ഞിന്റെ മറ്റൊരു തമാശ’ മാത്രമായേ ബിജെപി-സിപിഎം സഖ്യമെന്ന കണ്ടുപിടുത്തത്തെയും കാണാനാകൂ.
e-mail: [email protected]
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: