ഈരാറ്റുപേട്ട: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിന്റെ തലസ്ഥാനനഗരിയും, ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിന്റെ തട്ടകവുമായ ഈരാറ്റുപേട്ടയുടെ വികസനം ഇന്നും വിദൂരസ്വപ്നമായി അവശേഷിക്കുന്നു. മീനച്ചില്‍ താലൂക്കിന്റെ കിഴക്കേ അതിര്‍ത്തി പ്രദേശത്തുള്ള മലയോര മേഖലക ളുടെ മടിത്തട്ടായ ഈ ചെറുനഗരം ഇല്ലായ്മകളുടെ വറുതിയിലാണ്. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള ഗ്രാമപഞ്ചായത്തായ ഈരാറ്റുപേട്ടയുടെ വിദൂരമായ വികസന സ്വപ്നങ്ങളുടെ സാക്ഷാത്കാരമായി നഗരസഭയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ രണ്ടുതവണ ശ്രമം നടത്തിയെങ്കിലും പ്രാദേശിക ഭരണകൂടത്തെ നയിക്കുന്ന രാഷ്ട്രീയകക്ഷിയുടെ എതിര്‍പ്പുമൂലം ഉപേക്ഷിക്കപ്പെട്ടു. നഗരസഭയായി ഈരാറ്റുപേട്ടയെ ഉയര്‍ത്തിയാല്‍ സമീപ പഞ്ചായത്തുകളിലെ ഏതാനും വാര്‍ഡുകള്‍ കൂടി ഈരാറ്റുപേട്ടയോട് ചേര്‍ക്കേണ്ടിവരും. ഇത് വര്‍ഷങ്ങളായി തങ്ങളുടെ കൈവശം നിക്ഷിപ്തമായിരിക്കുന്ന പ്രാദേശിക ഭരണം കൈമോശം സംഭവിക്കുമോ എന്ന ആശങ്കയാണ് എതിര്‍പ്പിന് കാരണം.
ഈരാറ്റുപേട്ട നഗരം നേരിടുന്ന ഏറ്റവും പ്രധാനപ്രശ്നം ഗതാഗതക്കുരുക്കാണ്. ഇടുങ്ങിയ വീഥികളിലെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിച്ചതിന്റെ ഫലമായി റോഡിന് വീതികൂട്ടുക എന്നത് നടക്കാത്ത സ്വപ്നം മാത്രമായി മാറി. ദീര്‍ഘവീക്ഷണമില്ലാതെ നിര്‍മ്മിച്ച ‘കോസ്വേ’ കള്‍ക്ക് ഗതാതക്കുരുക്കിന് കാര്യമായ പരിഹാരം ഉണ്ടാക്കാനായില്ല. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നതിലുപരി സ്ഥാപിതതാല്പര്യങ്ങള് മുന്‍നിര്‍ത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് കാരണം.
നഗരത്തിന്റെ പല മേഖലകളിലായി പത്തോളം ഓട്ടോറിക്ഷസ്റ്റാന്‍ഡുകള്‍ ഉണ്ടെങ്കിലും ഊഴം കാത്ത് സ്റ്റാന്‍ഡില്‍ കിടക്കുന്നതിന് പകരം കറങ്ങിനടന്ന് ഓട്ടം പിടിക്കുന്ന ഓട്ടോറിക്ഷകളാണ് പ്രധാനമായും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത്. ഓടകളില്ലാത്ത നിരത്തുകളില്‍ മഴപെയ്താല്‍ രൂപപ്പെടുന്ന വെള്ളക്കെട്ടുകള്‍ മൂലം കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരേ പോലെ ദുരിതമായിരിക്കുകയാണ്.
വീര്‍പ്പുമുട്ടുന്ന സ്വകാര്യ ബസ് സ്റ്റാന്‍ഡും പ്രവര്‍ത്തനം ആരംഭിക്കാത്ത പുതിയ ബസ് സ്റ്റാന്‍ഡും
പൂഞ്ഞാര്‍ റോഡില്‍ ദീര്‍ഘവീക്ഷണമില്ലാതെ സ്ഥാപിച്ച സ്വകാര്യ ബസ് സ്റ്റാന്‍ഡ് അസൗകര്യങ്ങളില്‍ വിഷമിക്കുന്നു. ബസ്സുകള്‍ കയറുന്നതിനും ഇറങ്ങുന്നതിനുമായി സ്ഥാപിച്ചിട്ടുള്ള ഇടുങ്ങിയ വാതിലുകള്‍ തുടക്കം മുതല്‍ ദുരിതത്തിലാക്കി. ഇവിടെ നിന്ന് പുറപ്പെടുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കു ചെയ്യാനാവശ്യമായ സ്ഥലസൗകര്യമില്ലായ്മയാണ് പ്രധാന പ്രശ്നം. യാത്രക്കാര്‍ക്ക് ബസ് കാത്തു നില്ക്കാന് ആവശ്യമായ സ്ഥലസൗകര്യങ്ങള്‍ ഉണ്ടെങ്കിലും നാമമാത്രമായ കംഫര്‍ട്ട് സ്റ്റേഷന് വൃത്തിഹീനവും യാത്രക്കാര്‍ക്ക് ദുരിതവുമാണ്. എല്ലാവിധ സൗകര്യങ്ങളോടുംകൂടി വടക്കേക്കരയില്‍ പുതിയ സ്റ്റാന്‍ഡ് നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും നാളിതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. 2002ല്‍ നിര്‍മ്മാണം ആരംഭിച്ച സ്റ്റാന്‍ഡിനുവേണ്ടി പലഘട്ടങ്ങളിലായി ഒരു കോടി രൂപയോളം ചെലവഴിച്ചുകഴിഞ്ഞു. റോഡിന്റെ മറുവശത്ത് 17 സെന്റ് സര്‍ക്കാര്‍ സ്ഥലവും സ്റ്റാന്‍ഡിനു വേണ്ടി ഏറ്റെടുക്കുകയും ചെയ്തെങ്കിലും നാളിതുവരെ സ്റ്റാന്‍ഡ് പ്രവര്‍ത്തനം ആരംഭിക്കാത്തത് ബസ് ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും ദുരിതമായിരിക്കുകയാണ്.
മാലിന്യവാഹിനിയായി മീനച്ചിലാര്‍
ശുദ്ധജലമത്സ്യങ്ങളുടെ കലവറയായ മീനച്ചാലാര്‍ ഏറ്റവും കൂടുതല്‍ മാലിന്യം ഏറ്റുവാങ്ങുന്നത് ഉദ്ഭവപ്രദേശത്തെ പ്രധാന നഗരമായ ഈരാറ്റുപേട്ടയില്‍ നിന്ന് തന്നെയാണ്. ഫാക്ടറികള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍, അറവുശാലകള്‍, സര്‍വ്വീസ് സ്റ്റേഷനുകള്‍ തുടങ്ങി നഗരത്തിലെ മുഴുവന്‍ സ്ഥാപനങ്ങളുടെയും മാലിന്യങ്ങള്‍ പേറുന്ന മീനച്ചിലാറിന്റെ പൂഞ്ഞാര്‍, തീക്കോയി നദികളുടെ സംഗമസ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന ചെക്ക്ഡാം മാലിന്യ കൂമ്പാരമാണ്. നഗരമാലിന്യം ശേഖരിച്ച് തേവരുപാറയിലെ മാലിന്യ കേന്ദ്രത്തില്‍ നിക്ഷേപിക്കുന്നുണ്ടെങ്കിലും ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സൗകര്യമ1രുക്കിയിട്ടില്ല. ചീഞ്ഞുനാറുന്ന മാലിന്യങ്ങള്‍ മഴക്കാലത്ത് ഒഴുകി മീനച്ചിലാറ്റില്‍തന്നെയാണ് പതിക്കുന്നത്. നഗരമദ്ധ്യത്തിലെ രണ്ടുപാലങ്ങളുടെയും വശങ്ങളില് അനധികൃതമായി നിക്ഷേപിക്കുന്ന മാലിന്യം കൂമ്പാരമായി കിടക്കുകയാണ്. മത്സ്യബന്ധനത്തിനായി വെള്ളത്തില്‍ വിഷം കലര്‍ത്തുന്നതും തോട്ടയിടുന്നതും മണല്‍വാലരും മാലിന്യനിക്ഷേപങ്ങളുമെല്ലാം ചേര്‍ന്ന് മീനച്ചിലാറിനെ നാശോന്മുഖമാക്കുന്ന നടപടികളാണ് നടക്കുന്നത്.
ശാപമോക്ഷം കാത്ത് ആധുനിക അറവുശാല
നഗരത്തില്‍ പലയിടങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന അറവുശാലകളിലെ മാലിന്യപ്രശ്നങ്ങള്‍ക്ക് പരിഹാരമായി 15 വര്‍ഷം മുമ്പ് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ആധുനിക അറവുശാല അടച്ചുപൂട്ടിയിട്ട് കാലങ്ങളായി. അഞ്ചുവര്‍ഷക്കാലം തുടര്‍ച്ചയായി പ്രവര്‍ത്തിച്ച ഈ സ്ഥാപനത്തില്‍ നിന്ന് പ്രതിവര്‍ഷം 15 ലക്ഷം രൂപവരെ പഞ്ചായത്തിന് ലേലത്തുക ലഭിച്ചിരുന്നു. നിര്‍മ്മാണത്തിലെ അപാകതകള്‍ മൂലം അറവുശാലയിലെ മാലിന്യം ടാങ്കില്‍നിന്ന് പൊട്ടിയൊലിച്ച് മീനച്ചിലാറ്റില്‍ പതിക്കുകയായിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പരിശോധന നടത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥാപനം അടച്ചുപൂട്ടി. പിന്നീട് മാലിന്യ പ്രശ്നങ്ങള്‍ക്കു പരിഹാരമായി സെപ്റ്റിക് ടാങ്ക്, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയവ നിര്‍മ്മിച്ചെങ്കിലും തുടര്‍ന്നുവന്ന ഭരണസമിതി സ്ഥാപനം അടച്ചുപൂട്ടി. ഇതോടെ മുന്‍ കാലങ്ങളിലേതുപോലെ അറവുശാലകള്‍ വ്യാപകമാവുകയും മാലിന്യങ്ങള്‍ അലക്ഷ്യമായി നിക്ഷേപിക്കുകയും ചെയ്യുന്നു. ഗ്രാമപഞ്ചായത്തിന് ലഭിച്ചിരുന്ന ലക്ഷങ്ങളുടെ ലേലത്തുക നഷ്ടപ്പെടുകയും ചെയ്തു.
അസൗകര്യങ്ങളുടെ പര്യായമായി അഗ്നിശമനസേന
ഈരാറ്റുപേട്ട ബ്ലോക്ക് പ്രദേശത്തിന്റെ ഏക ആശ്രയമായ അഗ്നിശമനസേന അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്നു. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ സ്റ്റേഷന് പ്രധാന റോഡില്‍ പ്രവേശിക്കണമെങ്കില്‍ ഇടുങ്ങിയ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ നൂറുമീറ്ററോളം ദുരം കടന്നുവരണം. ഈരാറ്റുപേട്ട- പൂഞ്ഞാര്‍ റോഡില്‍ മറ്റക്കാട് ഭാഗത്ത് പൊതുമരാമത്ത് വക സ്ഥലത്ത് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും നാളിതുവരെ യാതൊരു നടപടിയുമായിട്ടില്ല. മൂന്നു ടാങ്കര്‍ ലോറികളും ഒരു ആംബുലന്‍സും ഉണ്ടെങ്കിലും ടാങ്കര്‍ ലോറികളിലൊന്ന് കട്ടപ്പുറത്തായിട്ട് വര്‍ഷങ്ങളായി. 1998ല്‍ ആരംഭിച്ച ഫയര്‍ഫോഴ്സ് യൂണിറ്റിന് ഉണ്ടായിരുന്ന ജീപ്പ്, പാലാ യൂണിറ്റിലേക്ക് കൊണ്ടുപോയി. മലയോരപ്രദേശങ്ങളില്‍ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓടി എത്തിയാല്‍ പോലും വലിയവാഹനങ്ങള്‍ കയറിച്ചെല്ലാനാവാത്ത ചെറുവഴികളിലൂടെ കടന്നുപോകാനാവാതെ തിരികെ പോരേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. കട്ടപ്പുറത്തിരിക്കുന്ന ചെറിയ ലോറി നന്നാക്കി ഉപയോഗിക്കുകയോ മറ്റൊരു ചെറു ടാങ്കര്‍ ലോറി കൂടി അനുവദിക്കുകയോ ചെയ്താല്‍ മാത്രമേ ഈ പ്രശ്നം പരിഹരിക്കപ്പെടുകയുള്ളൂ. ക്രയിന്‍ഉള്‍പ്പെടെയുള്ള ആധുനിക ഉപകരണങ്ങള്‍ ഇല്ലാ ത്തതും ജീവനക്കാരുടെ കറവും ഫയര്‍ ഫോഴ്സ് യൂണിറ്റ് നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ്.
നോക്കുകുത്തിയായി മാറിയ ചെറുകിട
വ്യവസായ യൂണിറ്റ്
തൊഴില്‍ രഹിരതായ യുവജനങ്ങള്‍ക്ക് ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 1999ല്‍ ഗ്രാമപഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ചെറുകിട വ്യവസായ യൂണിറ്റ് നാളിതുവരെ തുറക്കുകപോലും ചെയ്യാതെ നശിക്കുകയാണ്. ഈരാറ്റുപേട്ട- തൊടുപുഴ റോഡില്‍ ഇളപ്പുങ്കല്‍ ഭാഗത്ത് പഞ്ചായത്തുവക സ്ഥലത്ത് രണ്ടു നിലകളിലായി നിര്‍മ്മിക്കപ്പെട്ട ഈ കെട്ടിടം ഷട്ടറുകളെല്ലാം തുരുമ്പിച്ച് നശിച്ചുകഴിഞ്ഞു. ആറ്റുതീരം കെട്ടിയുയര്‍ത്തി നിര്‍മ്മിച്ചകെട്ടിടത്തിന്റെ ഭൂമിയെ സംബന്ധിച്ച് തുടക്കം മുതല്‍ തന്നെ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. റോഡരികിലെ പിഡബ്ല്യൂഡി വക സ്ഥലവും ആറ്റുപുറമ്പോക്കും ഉപയോഗിച്ചെന്ന വിവാദത്തെ തുടര്‍ന്ന് വൈദ്യുതി ബോര്‍ഡില്‍ അഞ്ചുലക്ഷം രൂപ വൈദ്യുതി കണക്ഷനുവേണ്ടി അടച്ചെങ്കിലും കണക്ഷന് ലഭിച്ചില്ല. തുടര്‍ന്നുവന്ന പഞ്ചായത്തു ഭരണസമിതികള്‍ പിന്നീട് ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ല. കെട്ടിടത്തിന് വേണ്ടി ചെലവഴിച്ച ലക്ഷങ്ങളും വൈദ്യുതി ബോര്‍ഡില്‍ കെട്ടിവച്ച അഞ്ചുലക്ഷം രൂപയും ഉള്‍പ്പെടെയുള്ള തുക ഫലത്തില്‍ നഷ്ടപ്പെടുകയും ചെയ്തു. നോക്കുകുത്തിയായി മാറിയ കെട്ടടവും അനുബന്ധമായി നിര്‍മ്മിച്ച കൂറ്റന്‍ വാട്ടര്‍ ടാങ്കും മാലിന്യങ്ങള്‍ നിറഞ്ഞ് കൊതുകിന്റെ ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണ്.
പണിതീരാത്ത ആശുപത്രിയും കോടതിയും
സാധാരണക്കാരുടെ ആശ്രയമായ ഗവ.ആശുപത്രിയുടെ പുതിയകെട്ടിടം നാളിതുവരെ പൂര്‍ത്തിയായില്ല. പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനു പോലും സൗകര്യമുണ്ടായിരുന്ന ഇവിടെ പിന്നീട് കിടത്തി ചികിത്സയ്ക്കുള്ള സൗകര്യത്തിലൊതുക്കി. പഴക്കം ചെന്ന ആശുപത്രികെട്ടിടത്തിലെ അസൗകര്യങ്ങള്‍ കണക്കിലെടുത്ത് ത്രിതല പഞ്ചായത്തുകളുടെ ഫണ്ടുപയോഗിച്ച് നിര്‍മ്മാണം ആരംഭിച്ച കെട്ടിടത്തിന്റെ രണ്ടാം നിലയുടെ നിര്‍മ്മാണം പാതിവഴി ഉപേക്ഷിച്ചിരിക്കുകയാണ്. പൂര്‍ത്തിയായ ഒന്നാംനിലയിലേക്ക് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. നൂറുകണക്കിന് രോഗികള്‍ നിത്യേന ചികിത്സ തേടി എത്തുന്ന ഈ ആതുരാലയത്തില്‍ ഇപ്പോള്‍ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നിന്നുതിരിയാന്‍ സ്ഥലമില്ലാത്ത അവസ്ഥയിലാണ്. മരുന്നുകള്‍ സൂക്ഷിക്കാനും രോഗപരിശോധനയ്ക്കും ചികിത്സയ്ക്കുമൊന്നും സ്ഥലം തികയുന്നില്ല. കെട്ടിടത്തിന്റെ ബാക്കി പണികള്‍ കൂടി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ആശുപത്രി പ്രവര്‍ത്തനം കാര്യക്ഷമമാകുകയുള്ളൂ.
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലസൗകര്യമില്ലാത്ത കോടതിക്ക് വേണ്ടി ബ്ലോക്ക് ഓഫീസിന് സമീപത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിട നിര്‍മ്മാണം പാതിവഴി ഉപേക്ഷിച്ചിരിക്കുകയാണ്. മൂന്നു നിലകളുള്ള മന്ദിരം നിര്‍മ്മിക്കാനാണ് പദ്ധതിയെങ്കിലും ആദ്യഘട്ടത്തില്‍ രണ്ടു നില നിര്‍മ്മിക്കാനായിരുന്നു തീരുമാനം. രണ്ടാം നിലയുടെ കോണ്‍ക്രീറ്റിംഗ് വരെ പൂര്‍ത്തിയായപ്പോള്‍ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ മൂലം പണി നിലയ്ക്കുകയായിരുന്നു. പൂര്‍ത്തിക്കിയ ഒന്നാം നിലയില്‍ അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കോടതിയുടെ പ്രവര്‍ത്തനം അവിടേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: