പൈതൃകം വിറ്റ് പണമാക്കുകയെന്നത് ഏറ്റവും മിതമായി പറഞ്ഞാല്‍ അശ്ലീലമാണ്. അത്തരമൊരു പ്രവൃത്തിക്ക് ഭരണകൂടം തന്നെ മുന്നിട്ടിറങ്ങുന്നുവെങ്കില്‍ അതിനെ എന്തു പേരിട്ട് വിളിക്കണമെന്ന് അറിയില്ല. ആറന്മുള വിമാനത്താവളത്തിനുവേണ്ടിയുള്ള തല്‍പ്പര കക്ഷികളുടെ ആക്രാന്തം കാണുമ്പോള്‍ ഇങ്ങനെയൊരു തോന്നലാണ് ഉണ്ടാവുന്നത്. പൈതൃകപുണ്യങ്ങള്‍ നാടിന്റെ ഗതകാല പ്രൗഢിയുടെ സൂചകങ്ങളാണ്. തലമുറകളോളം കൈമാറിക്കൈമാറി ജീവന്റെ സാര്‍ഥക സ്പന്ദങ്ങളായി നില്ക്കുന്ന ഒരു സംസ്കാരമാണത്. അതിനെ എങ്ങനെ വിലയിരുത്തിയാലും അതിനുമപ്പുറത്താണ് അതിന്റെ ചൈതന്യം. അത് മനസ്സിലാവണമെങ്കില്‍ ഈ പൈതൃകപുണ്യം എന്താണെന്ന് അറിയണം. അത് അറിയാനുള്ള ഉല്‍ക്കടമായ ആഗ്രഹം വേണം.
സംഗതിവശാല്‍ ഇന്നത്തെ കാലത്ത് അതൊന്നും മഷിയിട്ട് നോക്കിയാല്‍ പോലും കാണാനാവില്ല. എന്തും വില്‍പ്പനച്ചരക്കാക്കുകയും അതുവഴി കോടികള്‍ വെട്ടിപ്പിടിക്കുകയും ചെയ്യുന്ന ഒരു കച്ചവടതന്ത്രമാണല്ലോ നിലനില്‍ക്കുന്നത്. അത്തരക്കാരുടെ നോട്ടത്തില്‍ എല്ലാം വില്‍ക്കാനുള്ളതാണ്. അല്ലെങ്കില്‍ നശിപ്പിക്കാനുള്ളതാണ്. തല്‍സ്ഥാനത്ത് കോടികള്‍ ഉണ്ടാക്കാനുള്ള സംവിധാനം നടപ്പില്‍ വരുത്താനാണ് താല്‍പ്പര്യം. ആറന്മുള വിമാനത്താവളത്തിന്റെ കാര്യത്തിലും അതു തന്നെയാണ് സംഭവിക്കുന്നത്. കൃഷിയിടങ്ങളും സാംസ്കാരിക, തീര്‍ത്ഥാടന പ്രദേശങ്ങളും മാഫിയകള്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള ആധുനിക രീതികള്‍ നിലവില്‍ വന്നുകഴിഞ്ഞു. അതിന്റെ ഒടുവിലത്തെ ഉദാഹരണമായി ആറന്മുളയപ്പന്റെ തൃക്കണ്‍വിളയാട്ടമുള്ള സ്ഥലത്ത് വിമാനത്താവളം പണിയാനുള്ള നീക്കത്തെ കാണാനാവും. അവിടെ വിമാനത്താവളം വരുമ്പോള്‍ അലോസരമുണ്ടാക്കുന്നവയൊന്നും പാടില്ലെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പരസ്യമായത്. ആ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്ന പല കാര്യങ്ങളും ഭക്തജനങ്ങളില്‍ മാത്രമല്ല, നിഷ്പ്പക്ഷമതികളില്‍ പോലും ഞെട്ടലുണ്ടാക്കുന്നതാണ്. ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ കാണിച്ച താല്‍പ്പര്യത്തിന്റെ പിന്നില്‍ പലതുമുണ്ടെന്ന് മനസ്സിലാക്കാന്‍ അത്ര വലിയ നിരീക്ഷണപാടവമൊന്നും വേണ്ട.
ആറന്മുള വിമാനത്താവള പദ്ധതിക്കായി ആറന്മുള ക്ഷേത്രത്തിന്റെ ഗോപുരം മാറ്റി സ്ഥാപിക്കണമെന്നും കൊടിമരത്തിന്റെ ഉയരം കുറയ്ക്കണമെന്നുമാണ് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പദ്ധതി ആസൂത്രണ റിപ്പോര്‍ട്ടിലും കിറ്റ്കോയുടെ റിപ്പോര്‍ട്ടിലുമാണ് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തുന്ന ഈ നിര്‍ദ്ദേശങ്ങള്‍ ഉള്ളത്. വിമാനത്താവള നിര്‍മ്മാണത്തിന്റെ കണ്‍സള്‍ട്ടന്റാണ് കിറ്റ്കോ. വിമാനത്താവളത്തിനുവേണ്ടി ആവാസവ്യവസ്ഥകളും ആരാധനാലയങ്ങളും തച്ചുതകര്‍ക്കുന്നതില്‍ ബന്ധപ്പെട്ട ഏജന്‍സികളും അവര്‍ക്ക് ഒത്താശ ചെയ്യുന്നവരും ഒരപകടവും കാണുന്നില്ല എന്നതാണ് ആശ്ചര്യജനകം. അത്തരക്കാരുടെ മനസ്സില്‍ ആരാധനാലയങ്ങളും പൈതൃകസ്ഥാപനങ്ങളും വെറും കല്ലും മണ്ണും സിമന്റും മറ്റും ചേര്‍ത്ത് പണിത കെട്ടിടങ്ങള്‍ മാത്രം. മറ്റൊരു വലിയ കെട്ടിടത്തിനുവേണ്ടി ഇതൊക്കെ ബുള്‍ഡോസര്‍ വെച്ച് തകര്‍ക്കുന്നതില്‍ അത്തരക്കാര്‍ അപാകമൊന്നും കാണുന്നില്ല.
ആറന്മുള മേഖലയില്‍ കുന്നുകള്‍ ഇടിച്ചുനിരത്തുന്നതിനും തോട്ടങ്ങള്‍ വെട്ടിമാറ്റുന്നതിനും ഇതേ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട് എന്നതും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ആയിരത്തോളം വര്‍ഷം പഴക്കം അവകാശപ്പെടുന്ന ആറന്മുള പാര്‍ഥസാരഥിക്ഷേത്രത്തിന് അംഗഭംഗം വരുത്തിക്കൊണ്ട് പുത്തന്‍കൂറ്റുകാര്‍ക്ക് രമിച്ചു പുളയ്ക്കാന്‍ ഒരു വിമാനത്താവളം പണിയാനുള്ള നീക്കം അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഉപോല്‍പ്പന്നം തന്നെയാണ്. അതിനെ ആ നിലയ്ക്ക് കണ്ടുകൊണ്ട് പല്ലും നഖവും ഉപയോഗിച്ചു തന്നെ എതിര്‍ക്കാന്‍ ദേശസ്നേഹികള്‍ തയ്യാറാവേണ്ട സ്ഥിതിവിശേഷമാണുള്ളത്. കാരണം ഒരുപറ്റം കുത്തകകള്‍ക്കുവേണ്ടി നാടും നാടിന്റെ അഭിമാനവും വില്ക്കാന് ഒത്തുകൂടിയവര്‍ക്ക് നേതൃത്വം നല്‍കുന്നത് ഭരണകൂടമാണ്. ഇതിലെ ഏറ്റവും അപകടകരമായ വശവും അതുതന്നെ.
പൈതൃകധന്യമായ ഒരു സ്ഥലത്തെയും അവിടത്തെ ആവാസവ്യവസ്ഥയെയും തച്ചുതകര്‍ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യക്ഷത്തില്‍ അത് ചെയ്യാന്‍ കഴിയുകയുമില്ല. അതേസമയം നാടിന്റെ ക്ഷേമവും ഉയര്‍ച്ചയും ലക്ഷ്യമിട്ടാണ് ഇതൊക്കെ നടപ്പില്‍ വരുത്തുന്നത് എന്ന വ്യാജ്യേനെ വ്യാപക പ്രചാരണം നടത്തുകയും ഭരണകൂടത്തിന്റെ വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ അവലംബിക്കുകയും ചെയ്താല്‍ സംഗതി എളുപ്പത്തില്‍ നടക്കുമെന്ന് തല്‍പ്പരകക്ഷികള്‍ കരുതുന്നുണ്ട്. ആ നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തുന്നത്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രവും അതുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നത് ഒരു സമൂഹമാണ്. ആ സമൂഹത്തിനു നേരെ ഒളിഞ്ഞും തെളിഞ്ഞും പല തലത്തിലും തരത്തിലും നീക്കങ്ങള്‍ നടക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കാന്‍ ഇന്ന് ആ സമൂഹം ഒരു തരത്തില്‍ കെല്പ്പു നേടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അത് പൂര്‍ണമായി പ്രവൃത്തിപഥത്തില്‍ എത്തിയെന്നു പറഞ്ഞുകൂട. അതുകൊണ്ടാണ് ആറന്മുള വിമാനത്താവള പദ്ധതി പോലുള്ളവ പിന്നെയും സക്രിയമാവുന്നത്.
മണ്ണിന്റെ മണവും മാനവികതയുടെ തെളിമയുമുള്ള പൈതൃകപുണ്യങ്ങളെ മുച്ചൂടും നശിപ്പിച്ചുകൊണ്ട് അവിടെ വിമാനത്താവളവും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്ന ശക്തികളെ അടിവേരോടെ പിഴുതെറിയാന്‍ തയ്യാറാവണം. രാഷ്ട്രീയ-ജാതിഭേദങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി നിന്നെങ്കില്‍ മാത്രമേ ഇത്തരം കുത്സിത നീക്കങ്ങളെ നിഷ്പ്രഭമാക്കാന്‍ കഴിയൂ. നാടിനെ സ്നേഹിക്കുന്ന എല്ലാവരുടെയും കടമയായി ഇതു കാണുകയും എല്ലാ പ്രലോഭനങ്ങളും ഭീഷണിയും അതിജീവിച്ച് മുന്നണിപ്പോരാളികളായി മാറുകയും ചെയ്യണം. വിമാനത്താവളത്തിന്റെ, റോഡിന്റെ, പാലങ്ങളുടെ ഒക്കെ പേരില്‍ ജനങ്ങള്‍ വികസനത്തിന് എതിരുനില്ക്കുകയാണെന്ന തരത്തില്‍ ഭരണകൂടവും ഒത്താശക്കാരും നിരന്തരം പ്രചരണം നടത്തിയേക്കാം. അതിനെയൊക്കെ അതിജീവിക്കണമെങ്കില്‍ നാടിന്റെ സ്നേഹവും സ്പന്ദനവും നെഞ്ചേറ്റുന്ന തലമുറ സര്‍വസജ്ജരായി രംഗത്തുവരണം. അതിനു ഗതിവേഗം കൂട്ടാനുള്ള ഇന്ധനമായി ഇപ്പോള്‍ പുറത്തു വന്നറിപ്പോര്‍ട്ടിനെ കാണണം. ജനങ്ങളുടെ ഇച്ഛാശക്തിക്കു മുമ്പില്‍ തല്പരകക്ഷികളുടെ ധാര്‍ഷ്ട്യത്തിന്റെ കൊമ്പൊടിയും; തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: