സ്ഥിതിസമത്വ സൂചികയില്‍ കേരളം ഇന്ത്യയില്‍ ഒന്നാംസ്ഥാനത്തും അഭിവൃദ്ധിയില്‍ രണ്ടാം സ്ഥാനത്തുമാണെന്ന് പ്രമുഖ ഗവേഷണ സ്ഥാപനമായ ക്രിസിലിന്റെ പഠനറിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. സമത്വം അഭിവൃദ്ധി, പ്രതിശീര്‍ഷ വരുമാനം ഇവ ഒന്നിച്ചെടുത്താല്‍ കേരളം തന്നെയാണ് മുന്നില്‍.
സ്ത്രീപീഡനത്തില്‍ കേരളം എട്ടാം സ്ഥാനത്താണ്. പക്ഷേ ഏറ്റവും കൂടുതല്‍ അഗമ്യഗമനങ്ങള്‍ നടക്കുന്നത് കേരളത്തിലാണ്. പറവൂര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷമാണ് അച്ഛന് പെണ്‍വാണിഭത്തിന് വിട്ടത്. കണ്ണൂരില്‍ പതിനഞ്ചുകാരിയെ അച്ഛനും അമ്മാവനും പീഡിപ്പിച്ചതും കാസര്‍കോട് പതിനാലുകാരിയെ അച്ഛനും സഹോദരനും പീഡിപ്പിച്ചതും തൃപ്പൂണിത്തുറയില്‍ ഒമ്പതാംക്ലാസുകാരിയെ അച്ഛന് പീഡിപ്പിച്ചതും മറ്റും വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. ഏറ്റവുമധികം ഗാര്‍ഹികപീഡനം നടക്കുന്ന സംസ്ഥാനവും സാക്ഷര കേരളമാണ്. സ്ത്രീകള്‍ അഭ്യസ്തവിദ്യരായാല്, ജോലി നേടിയാല്‍, സാമ്പത്തിക സമത്വം നേടിയാല്‍ അവര്‍ പീഡന വിമുക്തരാകുമെന്ന വിശ്വാസം വെറും മിഥ്യയാണെന്ന് കേരളം തെളിയിച്ചുകൊണ്ടിരിക്കുന്നു. എന്‍സിആര്‍ബി കണക്ക് പ്രകാരം കേരളത്തില്‍ ബലാത്സംഗം 8.2 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. 2001ല്‍ 16,075 ബലാത്സംഗങ്ങളായിരുന്നെങ്കില്‍ 2010ല്‍ അത് 22,172 ആയി. കേരളം ഏറ്റവും ക്രിമിനവല്കരിക്കപ്പെട്ട സംസ്ഥാനമാണെന്നും കൊച്ചി ഏറ്റവും അപകടകരമായ നഗരമാണെന്നും എന്‍സിആര്‍ബി പറയുന്നു. കേരളത്തിലെ കുറ്റകൃത്യ ശതമാനം ഇന്ത്യയുടെ ഇരട്ടിയാണ്-424.1. ഇന്ത്യയില്‍ 2,41,986 കുറ്റകൃത്യങ്ങള്‍ നടന്നപ്പോള്‍ അതില്‍ 11,756 നടന്നത് മാതൃകാ സംസ്ഥാനമായ കേരളത്തിലാണ്. മദ്യപാനത്തിലും കേരളം തന്നെയാണല്ലോ മുന്നില്‍.
കേരളത്തിന്റെ വരുമാനത്തില്‍ പ്രധാനമായ ഒന്ന് വിനോദസഞ്ചാരമാണ്. ഇതില്‍ ലൈംഗിക ടൂറിസവും ഉള്‍പ്പെടുന്നുവത്രെ. വേശ്യാവൃത്തിയ്ക്ക് സ്ത്രീകളെയും കുട്ടികളെയും കടത്തിക്കൊണ്ടുപോകുന്നതും ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. കേരളത്തിന് അവകാശപ്പെടാവുന്ന മറ്റൊരു പ്രത്യേകത ഹൗസ്ബോട്ട് സെക്സ് ടൂറിസമാണ്. ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ കടത്തി സെക്സ് ടൂറിസത്തിനും എത്തിക്കുന്നു.
കേരള സ്ത്രീകളുടെ ഈ ദുഃസ്ഥിതി പരിഹരിക്കാനായിട്ടാണ് സര്‍ക്കാര്‍ വനിതാ പോലീസ് സേന രൂപീകരിച്ചത്. 2013 ആഗസ്റ്റ് വരെ സ്ത്രീപീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് 1,11,865 ആണ്. 2012ല്‍ ഇത് 1,58,989 ആയിരുന്നുവെന്നാണ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പറയുന്നത്. ഇതില്‍ ബലാത്സംഗങ്ങള്‍ 9347 ആണ്. സ്ത്രീകളുടെ നേരെയുള്ള, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണം ബസ്സിലും ഓട്ടോറിക്ഷയിലും നടക്കുന്നുണ്ട്. പോലീസ് തന്നെ ഈ വിഷയത്തില്‍ ഒരു പഠനം നടത്തിയാണ് ജനമൈത്രി പോലീസ് സേന രൂപീകരിച്ചത്. സ്ത്രീകളുടെ നേരെ നടക്കുന്ന അക്രമങ്ങളില്‍ പകുതിയും റിപ്പോര്‍ട്ട് ചെയ്യാതെ പോകുന്നത് അത് വരുത്തിവയ്ക്കുന്ന സാമൂഹിക കളങ്കം മൂലമാണ്. റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളും പിന്‍വലിക്കപ്പെടുന്നതും സാധാരണയാണ്. ഇതിന് പ്രധാന കാരണം ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദമാണ്.
ഇതിന്റെ ദൃഷ്ടാന്തമായിരുന്നു പ്രസിദ്ധ നടി ശ്വേതാ മേനോന് കൊല്ലം പ്രസിഡന്‍സി ട്രോഫി വള്ളംകളി ഉദ്ഘാടന വേളയില്‍ കൊല്ലം എംപി പീതാംബരക്കുറുപ്പില്നിന്നും നേരിടേണ്ടി വന്ന അസഹനീയമായ പെരുമാറ്റം. ടിവി ദൃശ്യങ്ങളില്‍ പ്രേക്ഷകരും അതിന് സാക്ഷിയായതാണ്.
സംസാരിക്കുന്നതിനിടയില്‍ ശ്വേത കാണിക്കുന്ന അസ്വസ്ഥത ഈ സത്യത്തിനടിവരയിടുന്നു. ആദ്യം കളക്ടറോട് പരാതി പറഞ്ഞിരുന്നുവത്രെ. പക്ഷേ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വിധേയനായ കളക്ടര്‍ തന്നോട് ശ്വേത പരാതി പറഞ്ഞിട്ടില്ലെന്നാണ് അവകാശപ്പെട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും ശ്വേത പരാതിപ്പെട്ടെങ്കിലും തന്ത്രശാലിയായ മുഖ്യമന്ത്രിയുടെ ഭാഷ്യം സംഭവം നടത്തിന് ശേഷമുള്ള കാര്യങ്ങളാണ് ശ്വേത തന്നെ ധരിപ്പിച്ചത് എന്നാണ്.
ക്യാമറയ്ക്ക് മുമ്പില്‍ തന്റെ പ്രസവം പോലും ചിത്രീകരിക്കാന്‍ ധൈര്യം കാണിച്ചയാളാണ് ശ്വേത. ഈ നടി തന്റെ കൈ നിവര്‍ത്തി പീഡകന്റെ ചെകിട്ടത്ത് ഒന്നുകൊടുക്കുമെന്ന് പ്രതീക്ഷിച്ച വനിതാ പ്രേക്ഷകര്‍ നിരാശരായി. താന്‍ പ്രതികരിക്കാതിരുന്നത് ചടങ്ങ് അലങ്കോലപ്പെടുമെന്ന് വിചാരിച്ചാണെന്ന് ശ്വേത വിശദീകരിക്കുന്നു. പിന്നീട് ശ്വേത പരാതി തന്നെ പിന്‍വലിച്ചതിന് പുറകിലും രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്ന് വ്യക്തമാണ്. പ്രീണനം സ്ത്രീകള്‍ ഒരു കലയാക്കി മാറ്റുമ്പോള്‍ പ്രതികരണം എന്ന വാക്കുതന്നെയാണ് അര്‍ത്ഥശൂന്യമാകുന്നത്. ശ്വേതയുടെ പ്രതികരണമില്ലായ്മ സ്ത്രീകളുടെ അവശേഷിക്കുന്ന അന്തസ്സുപോലും ചോര്‍ത്തിക്കളഞ്ഞു. ഈ പ്രതികരണശേഷി ഇല്ലായ്മയാണ് പുരുഷസമൂഹത്തിന് പീഡകരാകാന് ധൈര്യം പകരുന്നത്. ശ്വേതാമേനോന് പീഡിതയായി എന്ന വാര്‍ത്ത കേട്ടയുടന്‍ മുന്‍മന്ത്രിയും വന്ദ്യവയോധികനുമായ മുസ്തഫ പറഞ്ഞത് സ്ത്രീകള്‍ വീട്ടിലിരിക്കേണ്ടവരാണ് എന്നാണ്. പുരുഷന് രണ്ടും മൂന്നും വിവാഹം കഴിക്കാന്‍ വേണ്ടിയുള്ള വധു ബ്രിഗേഡ്! സ്ത്രീകളുടെ നേരെയുള്ള അക്രമങ്ങളില്‍ അധികവും പരിചിതരില്‍ നിന്നാണ് എന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. അതിനാല്ക്കൂടി ആയിരിക്കണം യഥാര്‍ത്ഥ സ്ത്രീപീഡന കണക്കുകള്‍ ലഭ്യമല്ലാത്തത്.
പക്ഷേ ഈ സ്ഥിതിവിശേഷം കേരളത്തില്‍ സ്ത്രീകളുടെ പദവി ഇടിച്ചതായി കാണാം. സ്ത്രീയെ, കുട്ടിയെ, അമ്മൂമ്മയെ എവിടെയും എപ്പോഴും ആക്രമിക്കാമെന്ന പരിതസ്ഥിതി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വൈറ്റില മൊബിലിറ്റി ഹബ്ബില്‍ ഒരു പെണ്‍കുട്ടിയെ ആക്രമിച്ചത് ഒരു പോലീസുകാരനായിരുന്നു. ഇപ്പോള്‍ ട്രാഫിക് വാര്‍ഡനായ സ്ത്രീയെ ഒരു കാര്‍ യാത്രക്കാരന് ആക്രമിക്കാന്‍ ധൈര്യം കാണിച്ചു. പ്രവാസിയായ അയാള്‍ ശിക്ഷപോലും ലഭിക്കാതെ മുങ്ങാനാണ് സാധ്യത. ഒരു സ്ത്രീയുടെ പോലീസ് യൂണിഫോം പോലും അവള്‍ക്ക് സുരക്ഷിതത്വം നല്കുന്നില്ലെങ്കില് പിന്നെ ജനമൈത്രി പോലീസിന് എന്ത് വില! ബസ്സിലും പോലീസുകാരി പീഡിപ്പിക്കപ്പെട്ടത് വാര്‍ത്തയായിരുന്നു. സ്ത്രീ ശരീരം പുരുഷന് കയ്യേറാനുള്ളതാണെന്ന ധാരണ പരത്തി ഭൂമാഫിയപോലെ കേരളത്തില്‍ ഒരു സ്ത്രീപീഡന മാഫിയയും രൂപപ്പെടുകയാണ്. വനിതാ പോലീസ് സേന സ്ത്രീപീഡന കേസുകള്‍ കൈകാര്യം ചെയ്യാനുണ്ടായിട്ടും പരാതി പറയാന്‍ പോലും തയ്യാറാകാതെ സ്ത്രീകള്‍ ഉള്വലിയുമ്പോള് അത് സ്ത്രീപീഡന മാഫിയയ്ക്ക് പ്രോത്സാഹനമാകുന്നു.
ഇന്ന് വേശ്യാലയത്തിലേക്ക്, അല്ലെങ്കില്‍ പെണ്‍വാണിഭത്തിനുവേണ്ടി ചതിച്ച് കടത്തിക്കൊണ്ടുപോകുന്ന സ്ത്രീകളും പെരുകുകയാണ്. വിനോദസഞ്ചാരം പ്രചുരപ്രചാരം നേടിയ കേരളത്തിന്റെ ആകര്‍ഷണം പ്രകൃതി സൗന്ദര്യവും ഇവിടുത്തെ വിദ്യാഭ്യാസവും സംസ്ക്കാരവും ഭക്ഷണവും കഥകളിയും ആയുര്‍വേദവും മറ്റുമാണ്. ചാള്‍സ് രാജകുമാരനും കാമിലാ പാര്‍ക്കറും കഥകളി നടന്മാരുമായി സംവദിക്കുന്നത് ഒരു ചാനല്‍ ദൃശ്യമായിരുന്നു. 2011ല്‍ 7,32,985 വിദേശ വിനോദസഞ്ചാരികളാണ് കേരളത്തിലെത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ പതിനൊന്ന് ശതമാനം വര്‍ധന. സ്വദേശ വിനോദസഞ്ചാരികളുടെ എണ്ണവും വര്‍ധിക്കുകയാണ്. പക്ഷേ ഇപ്പോള്‍ കേരളം മറ്റൊരു “മക്കാവോ” ആകുകയാണോ? ഒരു ‘സെക്സ് ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍’ ആയി കേരളത്തെ മാറ്റാനുള്ള ഹീന ശ്രമവും നടക്കുന്നുണ്ടെന്നത് സത്യമാണ്. വേശ്യാലയങ്ങള്‍ പോലും പാക്കേജ് ടൂര്‍ സംഘടിപ്പിക്കുന്നുണ്ടത്രെ. കേരളം സാവധാനം മക്കാവോ ആകുമ്പോള്‍ ഇനി ഒരു മുഖ്യമന്ത്രിയുടെ മകനും ‘മക്കാവോ’ സന്ദര്‍ശിക്കാന്‍ മെനക്കെടേണ്ടി വരില്ല. കേരളം ആഗോള വികസന മാതൃകയായത് സ്ത്രീ സാക്ഷരതയും വിദ്യാഭ്യാസവും ജോലിയുമെല്ലാംകൊണ്ടാണെങ്കില് ഇന്ന് സ്ത്രീയുടെ ദൃശ്യപരത കാമോദ്ദീപകമാണ്. കേരളം ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്നും കാമദേവന്റെ സ്വന്തം നാടായി മാറിയപ്പോള്‍ നാടിന്റെ ഹരിതനിറം പീതവര്ണ്ണമാവുകയും പീതാംബരന്മാര് വിലസുകയുമാണ്. നരച്ച താടി ഒരു തടസമാകാതെ. രാഷ്ട്രീയ നേതാവിനെതിരെയുള്ള പരാതി പിന്‍വലിച്ച ശ്വേതാ മേനോന് മാതൃകയാക്കേണ്ടത് സൂര്യനെല്ലി പെണ്‍കുട്ടിയെയാണ്. കേരളത്തിലെ ആദ്യത്തെ കുപ്രസിദ്ധിയാര്‍ജിച്ച സ്ത്രീപീഡന കേസായ സൂര്യനെല്ലി കേസിലെ പെണ്‍കുട്ടി തന്നെ പീഡിപ്പിച്ച രാഷ്ട്രീയ ഉന്നതനായ നേതാവിനെതിരെ നിയമയുദ്ധം തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും വശംവദയാകാതെ രാഷ്ട്രീയ ഉന്നതനെ നീതിപീഠത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് തനിക്ക് നീതി ലഭിക്കാന്‍ ഇന്നും പേരും മുഖവുമില്ലാത്ത ഈ പാവം പെണ്കുട്ടിക്കാകുമെങ്കില് പ്രസിദ്ധ നടിയായ ശ്വേതാ മേനോന് എന്തുകൊണ്ട് ആ എട്ടാം ക്ലാസുകാരിയുടെ ധൈര്യംപോലും കാണിച്ചില്ല? ‘കാമസൂത്ര’ മോഡലാവാന്‍ ധൈര്യം കാണിച്ച ശ്വേത സൂര്യനെല്ലി പെണ്‍കുട്ടിയുടെ ധൈര്യം കാണിച്ചിരുന്നെങ്കില്‍ അത് പീഡിപ്പിക്കപ്പെടുന്ന അനേകം കേരള സ്ത്രീകള്‍ക്ക് വലതുകൈ ഉയര്‍ത്തി ഒരടി കൊടുക്കാനുള്ള ധൈര്യം നല്‍കുമായിരുന്നു. സ്വന്തം സഹോദരിമാരെയാണ് ശ്വേത രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി ചതിച്ചത്. മോഡല്‍ സിനിമയിലും പരസ്യത്തിലും ആയാല്‍ പോരാ, സമൂഹത്തിലും മോഡലാകണം.
യൂണിഫോം ധരിച്ച വനിതാ ട്രാഫിക് വാര്ഡന് കാറില്‍ വന്നയാളുടെ ആക്രമണത്തിന് വിധേയയായി ആശുപത്രിയിലാണ്. ജോലിയില്‍ വ്യാപൃതയായിരുന്ന അവര്‍ക്ക് ഒന്ന് പ്രതികരിക്കാന്‍ പോലും സാധ്യമാകാതെ കാര്‍ പാഞ്ഞുപോയപ്പോള്‍ പോലീസുകാര്‍ അയാളെ സഹായിക്കാനുള്ള നീക്കമാണ് നടത്തുന്നതത്രെ. പ്രവാസിയായ അയാളെ ശിക്ഷാ വിധേയനാക്കാനുള്ള നട്ടെല്ല് ഇവിടുത്തെ പോലീസ് സേനയ്ക്കുണ്ടാകുമോ? പോലീസ് യൂണിഫോം പോലും ആ സ്ത്രീയ്ക്ക് സുരക്ഷിതത്വം നല്‍കിയില്ല.
പേരാമ്പ്രയ്ക്കടുത്ത് ലൈംഗിക ചൂഷണത്തിനിരയായി ആത്മഹത്യ ചെയ്യുകയും സുഹൃത്തായ പെണ്‍കുട്ടി ആത്മഹത്യാശ്രമം നടത്തുകയും ചെയ്തത് വിവാഹവാഗ്ദാനം നല്‍കിയത് പീഡിപ്പിക്കപ്പെട്ട ശേഷമാണ്. ഇതിനും ഇടനിലക്കാരിയായി ഒരു സെറീന ഉണ്ടായിരുന്നു. കേരളത്തിലെ പുതിയ പ്രവണത വിവാഹവാഗ്ദാനം നല്കി ശയ്യ പങ്കിടുന്ന രീതിയാണ്. അഭ്യസ്തവിദ്യരും ഉദ്യോഗസ്ഥകളും ഇപ്പോഴും അന്തിമലക്ഷ്യമായി കരുതുന്നത് വിവാഹമാണ്. അതുകൊണ്ടുതന്നെ വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡനവും പെരുകുന്നു. കേരളം അങ്ങനെ മക്കാവോയാവുന്നു.
e-mail: [email protected]
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: