ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് കഴിഞ്ഞുകൂടുന്ന നൂറോളം വരുന്ന വൃദ്ധരും അവശരുമായ ഭക്തജനങ്ങളുടെ കരളലയിക്കുന്ന വാര്‍ത്ത ഒരാഴ്ചയോളം കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുകയുണ്ടായി. ഇതിനെത്തുടര്‍ന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടറും വനിതാ കമ്മീഷനംഗവും ഇതില്‍ ഇടപെടുകയുണ്ടായി. ഇവരെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്തം തങ്ങള്‍ക്കില്ല എന്ന് പറഞ്ഞ് ഗുരുവായൂര്‍ ദേവസ്വം ആദ്യം തന്നെ കൈകഴുകി. 140 പേരെ അധിവസിപ്പിക്കുവാന്‍ സൗകര്യമുള്ള നഗരസഭയുടെ അനാഥാലയത്തില്‍ 30 പേര് മാത്രമേ ഉള്ളൂ എങ്കിലും സാങ്കേതികമായ തടസ്സങ്ങള്‍ ചൂണ്ടിക്കാണിച്ച് അവരും കൈമലര്‍ത്തി. ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള വരുമാനം കൊണ്ടുമാത്രം നിലനില്‍ക്കുന്ന നഗരസഭയുടെ ചെയര്‍മാനും വനിതാ കമ്മീഷനംഗവും തമ്മില്‍ ഇക്കാര്യത്തില്‍ വാഗ്വാദം വരെ ഉണ്ടായി. പക്ഷേ ഇവര്‍ ഹിന്ദുക്കളും സാധുക്കളും ആയതുകൊണ്ട് ഇന്നും അലഞ്ഞുതിരിയുകയാണ്.
ഇവരെല്ലാവരും നിര്‍ധനരോ ബന്ധുക്കളില്ലാത്തവരോ അല്ല എന്നതാണ് സത്യം. ഉദ്യോഗത്തില്‍നിന്ന് വിരമിച്ച് അടുത്തൂണ്‍ പറ്റുന്നവരും സംരക്ഷണ സന്നദ്ധരായ ബന്ധുമിത്രാദികള്‍ ഉള്ളവരും ഇക്കൂട്ടത്തില്‍ ഉണ്ട്. മനസ്സില്‍ ഭൗതികകാര്യങ്ങളോട് വൈരാഗ്യം വളര്‍ന്നുവന്നതിനാല്‍ ബന്ധുക്കളുമായി അകന്നു കഴിയാന്‍ ആഗ്രഹിക്കുന്നവരാണ് ചിലര്‍. ഭക്തിയുടെ പാരമ്യത്തില്‍ ഭഗവാനുമായി തന്മയഭാവത്തിലെത്തി ഇനിയുള്ള കാലം ഭഗവത് സന്നിധിയില്‍ കഴിഞ്ഞുകൂടണമെന്നാഗ്രഹിക്കുന്നവരും ഉണ്ട്. മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ വിധം നന്ദികെട്ട മക്കളാല്‍ “നടതള്ള”പ്പെട്ടവരും അക്കൂട്ടത്തിലുണ്ടാകാം.
ഇവരില്‍ പലരും ആഗ്രഹിക്കുന്നത് ഭഗവാന്റെ സാമീപ്യവും അതിലൂടെ കൈവരുന്ന സായുജ്യവുമാണ്. ഇത്തരം പേര്‍ക്ക് വലിയ ആഗ്രഹങ്ങള്‍ ഒന്നുമില്ല ശരീരം ഒരുപിടി ചോറു കിട്ടിയാല്‍ അവര്‍ തൃപ്തരായി. അതുകൊണ്ട് സാധാരണ ഭിക്ഷക്കാരോട് കാണിക്കുന്ന സമീപനമല്ല ഇവരോട് വേണ്ടത്. ക്ഷേത്രത്തില്‍നിന്നും വളരെ അകലെ താമസിക്കുവാന്‍ സൗകര്യപ്പെടുത്തിയാല്‍ ഇവര്‍ അതിന് തയ്യാറായിക്കൊള്ളമെന്നില്ല. അതുകൊണ്ട് സര്‍ക്കാരോ വനിതാ കമ്മീഷനോ നഗരസഭക്കോ ഉള്ളതിലും കൂടുതല്‍ ഉത്തരവാദിത്തം ഇക്കാര്യത്തില്‍ ദേവസ്വത്തിനാണുള്ളത്. കാരണം അനാഥരായാലും സനാഥരായാലും അവര്‍ക്ക് വന്നുചേര്‍ന്നിട്ടുള്ളത് അനാഥ രക്ഷകനും അന്നദാനപ്രഭുവും ദീനബന്ധുവും ആയ ഭഗവാന് കുടികൊളളുന്ന ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിലാണ്. അവര്‍ക്ക് പോകാന്‍ ഇതിലും യോഗ്യമായ സ്ഥലം ഇനി വേറെ ഏതുണ്ട്.
ഗുരുവായൂര്‍ ക്ഷേത്രം മാത്രമല്ല ഏതു ക്ഷേത്രമായാലും സാമ്പത്തിക ശേഷിയുണ്ടെങ്കില്‍ അനാഥരും ആലംബഹീനരുമായ സാധുക്കള്‍ക്ക് ഉണ്ണുവാനും ഉറങ്ങുവാനും ഉള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കേണ്ടത് അവരുടെ ഉത്തവാദിത്തമാണ്. (ലോകാനുഗ്രഹ ഹേതര്ത്ഥം) ലോകരെ അനുഗ്രഹിക്കുവാന്‍ വേണ്ടിമാത്രമാണ് ക്ഷേത്രങ്ങള്‍ ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. ഗുരുവായൂരപ്പനാണെങ്കില്‍ നൂറല്ല ആയിരം പേരു വന്നാലും അവരെ ഒക്കെ പോറ്റുവാനുള്ള ശേഷിയുണ്ട്. നൂറുകണക്കിന് കിലോ സ്വര്‍ണവും കോടിക്കണക്കിന് രൂപയും ഭഗവാന്റെ പക്കലുണ്ട്. ഇതുമുഴുവന്‍ ഭക്തജനങ്ങള്‍ കാണിക്കയായി സമര്‍പ്പിച്ചതാണ്. ഇതില്‍ ഒരംശം അവരുടെ തന്നെ ക്ഷേമത്തിനുവേണ്ടി ചെലവഴിക്കാന്‍ എന്തിനാണ് വിഷമിക്കുന്നത്. ഭഗവാന് പണം ഒന്നും ആവശ്യമില്ല ക്ഷേത്രാവശ്യത്തിനും കരുതലിനായും ആവശ്യമുള്ളത് കഴിച്ചുള്ള വരുമാനം ഭക്തജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കേണ്ടതാണ്. ക്ഷേത്രവും അതിനകത്തിരിക്കുന്ന മൂര്‍ത്തിയും എല്ലാം മനുഷ്യന്റെ ഉന്നമനത്തിനുവേണ്ടി ഉണ്ടാക്കിവച്ചിട്ടുള്ളതാണ്. മനുഷ്യന് പട്ടിണി കിടക്കുമ്പോള്‍ അമ്പലത്തില്‍ നെയ്യപ്പവും പാല്‍പ്പായസവും നിവേദിക്കുന്നത് മഹാപാപമാണെന്ന് സ്വാമി വിവേകാനന്ദന് പറയുന്നു. ഭഗവാന് ഭക്തന്റെ ദാസന്റെ സ്ഥാനത്താണ് സ്ഥിതിചെയ്യുന്നത് എന്ന് വ്യക്തമാക്കുന്ന അനവധി കഥകള്‍ പുരാണങ്ങളിലും ഇതിഹാസങ്ങളിലുമുണ്ട്.
“ത്വദ്ഭൃത്യ പരിചാരകഭൃത്യഭൃത്യ
ഭൃത്യസ്യഭൃത്യ ഇതി മാം സ്മര വിശ്വനാഥ”
ഭഗവാനിലും എത്ര ഉയര്‍ന്ന സ്ഥാനമാണ് ഭക്തന് കൊടുത്തിട്ടുള്ളതെന്ന് ഈ ശ്ലോകത്തില്‍ നിന്നുതന്നെ മനസ്സിലാകും. ആതിഥ്യമര്യാദ കാണിക്കാതിരുന്ന മഹാവിഷ്ണുവിനെ ഭൃഗുമഹര്‍ഷി ചവിട്ടിയിട്ടും ആ ഭക്തന്റെ തല സുദര്‍ശന ചക്രം കൊണ്ട് ഭഗവാന് ഛേദിക്കുകയല്ല ചെയ്തത്. ആ കാല്പാട് ഒരു അലങ്കാരമായി സ്വീകരിക്കുകയായിരുന്നു. ദരിദ്രനായ കുചേലനേയും കൃഷ്ണന് ആട്ടിപ്പായിക്കുകയല്ല ചെയ്തത്. സന്തോഷത്തോടെ സ്വീകരിച്ച് കാല്‍കഴുകിച്ച് തന്റെ പീഠത്തില്‍ തന്നെ പിടിച്ചിരുത്തുകയായിരുന്നു . അതുകൊണ്ട് ഭക്തവത്സലനായ ഭഗവാന് ഒരിക്കലും ഭക്തര്‍ തന്റെ അടുത്തുവന്നിട്ട് ദുരിതം അനുഭവിക്കുന്നത് ഇഷ്ടപ്പെടുകയില്ല. ഇതു തിരിച്ചറിയാനുള്ള ശേഷി പലപ്പോഴും ക്ഷേത്രഭാരവാഹികള്ക്കില്ല എന്നതാണ് വസ്തുത.
“ആചാര്യതപസാംനായ ജപേന നിയമേന ച
ഉത്സവേനന്നദാനേന ക്ഷേത്രവൃദ്ധിസ്തു പഞ്ചധാ”
ക്ഷേത്രചൈതന്യം വര്‍ധിപ്പിക്കുന്ന അഞ്ചുഘടകങ്ങളില്‍ മുഖ്യമായിട്ടുള്ളത് അന്നദാനമാണ്. അന്നദാനം എന്നതുകൊണ്ട് ചോറുകൊടുക്കുന്നതു മാത്രമാണ് എന്നു ധരിക്കരുത്. മരുന്നുവാങ്ങാന്‍ പണമില്ലാതെ വിഷമിക്കുന്നവര്‍ക്ക് ഒരു നേരത്തേക്കെങ്കിലും മരുന്നിന് പണം കൊടുക്കുന്നതും പുസ്തകം വാങ്ങാന്‍ നിവര്‍ത്തിയില്ലാതെ പഠിത്തം നിര്‍ത്താന്‍ പോകുന്ന കുട്ടിക്ക് പുസ്തകം കൊടുത്ത് പഠിത്തം തുടരുവാന്‍ സഹായിക്കുന്നതും ക്ഷേത്രചൈതന്യത്തെ വര്‍ധിപ്പിക്കും. ദാരിദ്ര്യം സഹിക്കവയ്യാതെ സഹായം വാങ്ങി മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിതരാകുന്ന വനവാസി സഹോദരന്മാരേയും മറ്റും സഹായിക്കുന്നതും ക്ഷേത്രങ്ങള്‍ സ്വധര്‍മമായി കരുതേണ്ടതാണ്.
ശ്രീകോവിലിനകത്തു കുടികൊള്ളുന്ന വിഗ്രഹത്തിന് ചൈതന്യം പകരുന്നത് മനുഷ്യനായ തന്ത്രിയാണ്. അത് നഷ്ടപ്പെടാതെ നിത്യപൂജയിലൂടെ നിലനിര്‍ത്തുന്നത് മനുഷ്യനായ ശാന്തിക്കാരനാണ്. മനുഷ്യമനസ്സില്നിന്നാണ് വിഗ്രഹത്തിന് ചൈതന്യം കിട്ടുന്നത് എന്ന് ഇതില്‍നിന്നും വ്യക്തമാണല്ലോ. ക്ഷേത്രത്തില്‍ നിന്നും ഒരു സഹായം കിട്ടുമ്പോള്‍ അതു കിട്ടുന്നവന്റെ മനസ്സില്‍നിന്നും കൊടുത്ത ഇടത്തേക്ക് ഒരു ചൈതന്യപ്രവാഹമുണ്ടാകും. അത് ദേവചൈതന്യത്തെ വര്‍ധിപ്പിക്കും പട്ടിണിക്കിട്ടോ മറ്റോ ദുഃഖിപ്പിച്ചാല്‍ മനഃപൂര്‍വമല്ലെങ്കിലും നിഗ്രഹകല പുറപ്പെടും. ഇത് ചൈതന്യത്തെ ശോഷിപ്പിക്കുകയും ചെയ്യും. ക്ഷേത്രവരുമാനം ആനയ്ക്കും മേളത്തിനും വെടിക്കെട്ടിനും പൂജകള്‍ക്കും ശേഷിക്കുന്നത് ബാങ്കില്‍ നിക്ഷേപിക്കുവാനും മാത്രമുള്ളതാണെന്ന ധാരണ ശരിയല്ല. അതിന്റെ ഒരു ചെറിയ ഭാഗമെങ്കിലും ഭക്തജനങ്ങളുടെ സാമൂഹ്യവും വിദ്യാഭ്യാസപരവും സാമ്പത്തികവും ആയ ഉയര്‍ച്ചക്കുവേണ്ടി ചെലവഴിക്കണം. ക്രൈസ്തവരും മുസ്ലിങ്ങളും ആരാധനാലയങ്ങളിലെ വരുമാനത്തിന്റെ സിംഹഭാഗവും ഇത്തരം കാര്യങ്ങള്‍ക്കുവേണ്ടി നീക്കിവെക്കുന്നു. ഒട്ടേറെ വിദ്യാലയങ്ങളും ആതുരാലയങ്ങളും അനാഥാലയങ്ങളും അവര്‍ നടത്തിക്കൊണ്ടുപോകുന്നു. അതുകൊണ്ട് ഗുരുവായൂരില്‍ കണ്ടതുപോലുള്ള കരളലയിക്കുന്ന ദൃശ്യങ്ങള്‍ അവരുടെ ആരാധനാലയങ്ങള്‍ക്കു ചുറ്റും കാണുവാന്‍ കഴിയുകയില്ല. കാണിക്ക കിട്ടുന്ന പണം ഇത്തരം ഭക്തജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്ന് ഒരു ഹൈന്ദവധര്‍മ ശാസ്ത്ര ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല. ഏതെങ്കിലും ഹൈന്ദവ ആചാര്യന് ഇതിനെ എതിര്‍ത്തിട്ടുമില്ല. പകരം നരസേവയാണ് നാരായണ സേവ എന്ന് എല്ലാവരും ഉദ്ബോധിപ്പിച്ചിട്ടുള്ളത്. ഇത്തരം പ്രവര്‍ത്തനം ക്ഷേത്രത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതവുമാണ്. ആരോഗ്യമുള്ള ഭക്തജനങ്ങള്‍ ചുറ്റുമുണ്ടെങ്കിലേ ആരോഗ്യത്തോടെ ഒരു ക്ഷേത്രത്തിന്നിലനില്ക്കുവാന് കഴിയൂ. ഹിന്ദുസമൂഹത്തെ ശക്തിപ്പെടുത്തുവാനുള്ള ഉത്തരവാദിത്തം ക്ഷേത്രങ്ങള്‍ ഏറ്റെടുക്കേണ്ടതാണ്. നിഷ്ക്രിയരായ ദേവന്മാരേയും ദേവിമാരേയും അല്ല ഹിന്ദു ക്ഷേത്രങ്ങളുടെ ശ്രീകോവിലനകത്തു വിഗ്രഹങ്ങളായി പ്രതിഷ്ഠിച്ചിട്ടുള്ളത്. സക്രിയരായവരെയാണ്. ഭക്തജനങ്ങളും ഭാരവാഹികളും ഭഗവാനെപ്പോലെ ആയിത്തീരണം. അങ്ങനെ തന്മയീഭാവത്തിലെത്തിയാലേ ഭഗവദ്സായുജ്യം പ്രാപിക്കാന്‍ ആകൂ.
എം.പി.അപ്പു, മൂവാറ്റുപുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: