കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതില്‍ എന്നും പ്രതിജ്ഞാബദ്ധനാണ് കടമ്പാട്ടു കോണം ഹയര്‍ സെക്കന്ററി സ്കൂളില്‍ അധ്യാപകനായിരുന്ന പീതാംബരക്കുറുപ്പ്. അപ്പറഞ്ഞ പാരമ്പര്യം കുറുപ്പിന്റെ രക്തത്തിലലിഞ്ഞു ചേര്‍ന്നതാണെന്ന് അദ്ദേഹത്തെ അറിയുന്നവര്‍ തലകുലുക്കി സമ്മതിക്കും. താന്‍ അത്തരക്കാരനാണെന്ന് ഉറപ്പുള്ള കോണ്‍ഗ്രസുകാരും നാട്ടുകാരായ നാവായിക്കുളത്തുകാരും ഏറെയാണ്.
പെണ് സൗഹൃദത്തിന് രാജ്യാതിര്‍ത്തികളും അടിമ ഉടമ ബന്ധവും പ്രശ്നമാക്കാതിരുന്ന വിശാലഹൃദയനായിരുന്ന പണ്ഡിത് ജവഹര്‍ലാല്‍ നെഹ്റുവില്‍ നിന്നാണല്ലേ. ആധുനിക കോണ്‍ഗ്രസുകാരന്റെ ചരിത്രം തുടങ്ങുന്നത്. ലേഡി മൗണ്ട് ബാറ്റണ്‍ മുതല്‍ ഷേക്ക് അബ്ദുള്ളയുടെ അടുക്കള വര്ത്തമാനങ്ങളില്വരെ തൊട്ടും തലോടിയും പൂത്തുതളിര്‍ത്ത സൗഹൃദത്തിന്റെ അതിര്‍ത്തിലംഘനം നടത്തി ചരിത്രം സൃഷ്ടിച്ചിട്ടുണ്ട് അദ്ദേഹം. നെഹ്റുവില്‍ തുടങ്ങി വെനിസുലക്കാരി വെറോണിക്ക കാര്ടെല്ലയുടെ കാമുകനായി വിലസുന്ന രാഹുലില്‍ വരെ എത്തിനില്‍ക്കുന്ന വേഴ്ചയുടേയും വാഴ്ചയുടെയും കുടുംബ പാരമ്പര്യത്തെയാണ് കുറുപ്പിന്റെ പാര്‍ട്ടി മഹത്തായ പാരമ്പര്യം എന്ന് വിശേഷിപ്പിക്കുന്നത്.
നുണപരിശോധന മുതല്‍ സിഎന്‍എ ടെസ്റ്റ് വരെ നടത്തേണ്ടി വന്നപ്പോള്‍ കോണ്‍ഗ്രസിന്റെ ഒരു അഖിലേന്ത്യാ നേതാവിന്റെ പ്രായം തൊണ്ണൂറ് കഴിഞ്ഞിരുന്നു. ഈ വഴിയൊക്കെത്തന്നെ നടന്നാല്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ ഉപാധ്യക്ഷനും വരെയാകാമെന്ന് പ്രൊഫ.പി.ജെ.കുര്യനെപ്പോലുള്ളവര്‍ കാട്ടിത്തന്നിട്ടുമുണ്ട്. പാര്‍ട്ടിയെ അതിന്റെ ആദര്‍ശത്തിനും പാരമ്പര്യത്തിനുമനുസരിച്ച് ആത്മാര്‍ത്ഥമായി സേവിക്കുന്നതില്‍ പീതാംബരക്കുറുപ്പിനോളം ത്യാഗനിര്‍ഭരത ആരും കാട്ടിയിട്ടില്ല. പാരമ്പര്യത്തിന്റെ ഈ തരവഴികള്‍ ഒട്ടൊക്കെ അറിയാവുന്നതുകൊണ്ടാവണം ആജീവനാന്തം അവിവാഹിതനായി പാര്‍ട്ടിയെ സേവിക്കാന്‍ കുറുപ്പ് തീരുമാനിച്ചത്.
തിരുവനന്തപുരം ഡിസിസിയുടെ അമരക്കാരനായിരുന്ന് കെ.കരുണാകരന് പടച്ചട്ട തീര്‍ത്ത പഴയ ജീവിതത്തില്‍ നിന്നാണ് കൊല്ലത്തുകാരുടെ എംപിയായി പീതാംബരക്കുറുപ്പ് കടന്നുവന്നത്. ആകെ മൊത്തം ഒരാഘോഷമാണ് കുറുപ്പിന് എംപി പദവി. ‘സാഹിത്യധാര’ എഴുത്തില്‍ മാത്രമല്ല വാക്കിലും നിറച്ചാണ് കുറുപ്പ് പ്രസംഗവേദികളില്‍ കത്തിക്കയറുന്നത്. കൊല്ലത്തെത്തിയതില് പിന്നെ ‘ടൂറിസം ടൂറിസം’ എന്നൊരു ചിന്തയേ ഉണ്ടായിരുന്നുളളൂ. അഷ്ടമുടിക്കായലിന്റെ ടൂറിസം സാധ്യതകളെക്കുറിച്ച് കുറുപ്പ് നീട്ടി പാടാത്ത വേദികളില്ല. കോടിയുടെ കിലുക്കം അഷ്ടമുടിയുടെ കഷ്ടതകള്‍ മാറ്റുമെന്നായിരുന്നു പ്രഖ്യാപനം. പ്രവാസി വ്യവസായി ബി.രവി പിള്ള അഷ്ടമുടിയുടെ തീരത്ത് മുന്തിയ ഹോട്ടലൊന്ന് കെട്ടിയപ്പോള്‍ കുറുപ്പിനായിരുന്നു ആവേശം. വാനമെടുക്കല് മുതല്‍ ഹോട്ടലിന്റെ ഉദ്ഘാടനം വരെ എംപിയുടെ പത്രാസ് കാട്ടാതെ കുറുപ്പ് വട്ടം ചുറ്റിനിന്നു. പ്രോട്ടോക്കോള്‍ ലംഘനമാണതെന്ന് വിവരദോഷികള്‍ വിളിച്ച് പറഞ്ഞിട്ടും കുറുപ്പ് കേട്ടില്ല. ഹോട്ടല്‍ ഉദ്ഘാടനത്തിനെത്തിയ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാറൂഖ് ഖാന് മുതല്‍ പെരിനാട് പഞ്ചായത്ത് മെമ്പര്‍ എം.അമാന്‍ വരെയുള്ളവരെ സ്വാഗതം ചെയ്യുന്ന പണി ഒരുളുപ്പുമില്ലാതെ ചെയ്തയാളാണ് കൊല്ലത്തിന്റെ എംപി.
അഷ്ടമുടിക്കായലിലേക്ക് കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്ന് ഒഴുകിയിറങ്ങിയ മാലിന്യങ്ങള്‍ ഈ ടൂറിസം പ്രേമി കണ്ടില്ല. അറവുശാലകളില്‍ നിന്നുള്ളതടക്കം കൊല്ലം ജില്ലയിലെ ഏറ്റവും വലിയ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ അഷ്ടമുടിയില്‍ ടൂറിസം വളര്‍ത്താനുള്ള വഴി വള്ളംകളിയാണെന്ന് കണ്ടെത്തിയത് കുറുപ്പാണ്. രവിപിള്ള ഹോട്ടല്‍ തുടങ്ങിയ വര്‍ഷം തന്നെ കുറുപ്പ് ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ വള്ളം കളിക്കാനൊരുങ്ങി. കായല്‍ മലിനീകരണം തടയാന്‍ പണമില്ലെന്ന് കൈമലര്ത്തിക്കാട്ടിയവര് വള്ളംകളിക്കായി കോടികള്‍ വലിച്ചെറിഞ്ഞു. രാഷ്ട്രപതി പ്രതിഭാ പാട്ടീലായിരുന്നു ആദ്യ അതിഥി. വഞ്ചിപ്പാട്ടു കേള്‍ക്കാനും ചെണ്ടമേളത്തിനൊപ്പിച്ച് തലകുലുക്കാനും മാത്രമായി പ്രത്യേക വിമാനം ചാര്‍ട്ട് ചെയ്ത് കേന്ദ്രമന്ത്രി ജയ്സ്വാള്‍ ആ വര്‍ഷമാണ് കൊല്ലത്ത് വന്നുപോയത്. രവി പിള്ളയുടെ ഹോട്ടലില്‍ അതേവര്‍ഷം തന്നെ ടൂറിസം വികസനത്തെക്കുറിച്ച് മുന്തിയ ചര്‍ച്ചകള്‍ അരങ്ങേറി. ഇന്ത്യന്‍ പ്രസിഡന്റ് കൊല്ലത്ത് രവിയുടെ ഹോട്ടലില്‍ അന്തിയുറങ്ങി.
അഷ്ടമുടിയില്‍ വള്ളംകളി കണ്ടു മടങ്ങി. അന്നും വേദി നിറഞ്ഞ് കുറുപ്പ് നിന്നു. സ്വാഗതമായിരുന്നു പതിവുപോല്‍ ഇനം. കരുണാമയനാം ടൂറിസം വാരാന്നിധിക്കായി സ്തുതി ഗീതം. വള്ളംകളിയുടെ മൂന്നാമൂഴമായിരുന്നു ഇക്കുറി. കുറുപ്പിന്റെ സംഘാടക മികവിന്റെ പതിനെട്ടടവും വിരിഞ്ഞു വിലസിയ മൂന്നാമൂഴം കൊടി കയറിയിറങ്ങിയപ്പോഴേക്ക് മാനം കപ്പലുകയറി മട്ടായി. മഹതിയായ സഹോദരി ശ്വേതാമേനോനെ കൊല്ലത്തെ പീഡകരില്‍ നിന്ന് സംരക്ഷിക്കാന്‍ കുറുപ്പ് നടത്തിയ പരിശ്രമങ്ങള്‍ ആ മാന്യ വനിത വല്ലാതെ തെറ്റിദ്ധരിച്ചു പോയി എന്നാണ് കടമ്പാട്ടുകൊണത്തെ ആ പഴയ വാധ്യാരുടെ പിന്നീടുള്ള വിലാപം. മഹതിക്കുണ്ടായ മനോദുരിതത്തില്‍ ‘ഇതിന്റെയെല്ലാം’ സംഘാടകനായ കുറുപ്പ് ആവര്‍ത്തിച്ചു മാപ്പ് പറഞ്ഞു.
കരുണാകരദാസന്റെ ദയനീയമായ വീഴ്ച കണ്ട് കെ.മുരളീധരനും രാജ്മോഹന്‍ ഉണ്ണിത്താനുമൊക്കെയടങ്ങുന്ന പാരമ്പര്യവും സദാചാരബോധവും മുഖമുദ്രയാക്കിയ നേതാക്കന്മാര് ഒരു കൈയകലത്തേക്ക് മാറി. അപ്പോഴാണ് കുറുപ്പിനെ വിഴുങ്ങിയ കരിനിഴല്‍ പ്രവേശം കൊല്ലം ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ തമ്പാന്റെ രൂപത്തില്‍ സംഭവിച്ചത്. പരാതിക്കാരിയെ പുലയാട്ട് പറഞ്ഞും കോലംകത്തിച്ചും ‘കുറുപ്പ് ചേട്ടനെ’ ഊതിക്കാച്ചിയ പൊന്നാക്കി തമ്പാന് വീണ്ടെടുത്തുവെന്നാണ് അവകാശവാദം.
എന്തായാലും ഒരു വിവാദം തുറന്ന ക്യാമറയ്ക്ക് മുന്നിലെ പ്രസവം പോലെ പിറന്ന് അവസാനിക്കുമ്പോള്‍ പീതാംബരക്കുറുപ്പ് എന്ന കരുണാകരദാസന് ഒരു ഡിസിസി പ്രസിഡന്റിന്റെ ചൂണ്ടുവിരലറ്റത്ത് കുരുങ്ങിക്കിടക്കുന്ന ആ അവസ്ഥയാണ് ഉണ്ടായത്. ഇനിയൊരങ്കത്തിനുള്ള ബാല്യം കുറുപ്പിനുണ്ടാകുമോ എന്നറിയില്ല. പക്ഷേ അറുപത്തിനാലിലും കൗമാരത്തിന്റെ പ്രതിഭ വിടാത്ത ഭാഷയും ശരീരഭാഷയും കുറുപ്പിനെ കോണ്‍ഗ്രസ് പാരമ്പര്യവാദിയാക്കി എന്നും നിലനിര്‍ത്തുമെന്നുറപ്പ്. എല്ലാം കഴിയുമ്പോള്‍ ഇങ്ങനെയൊരു പ്രഖ്യാപനവും. ‘ദര്‍ശനത്തിലും സ്പര്ശനത്തിലും എന്തെങ്കിലും അരോചകത്വം ആ മഹതിയായ സഹോദരിക്കുണ്ടായെങ്കില് ‘സംഘാടകനായ’ ഞാന്‍ ക്ഷമ ചോദിക്കുന്നു.’
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: