ഇന്ത്യയുടെ ആഭിമാനാര്‍ഹമായ ബഹിരാകാശ ഗവേഷണ ശ്രമങ്ങള്‍ക്കു തടയിടാനുള്ള അമേരിക്കന്‍ ഗൂഢാലോചനയുടെ ജാരസന്തതിയാണ് 1994 ലെ ചാരക്കേസെന്ന് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഇതിനായി ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്മാരെ കുടുക്കുന്നതില്‍ ഇന്ത്യന്‍ ഐബി വഹിച്ച കുറ്റകരമായ പങ്ക് നാടിനൊട്ടാകെ അപമാനമായിത്തീര്‍ന്നിരിക്കുന്നു. രാജ്യത്തിന്റെ സുരക്ഷയും താല്പര്യവും പരിരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായ ഇന്റലിജന്‍സ് ബ്യൂറോയുടെ അക്കാലത്തെ ഉന്നതനായ അഡീഷണല്‍ഡയറക്ടര്‍ തന്നെ അമേരിക്കയ്ക്കു വേണ്ടി ചാരപ്പണി നടത്തിയതായി തെളിഞ്ഞിരിക്കുന്നു.
1994-96 കാലഘട്ടത്തില്‍ ഇന്ത്യന്‍ ഐബി സംവിധാനത്തില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമനായ ഐപിഎസ്ഓഫീസര്‍ രത്തന്‍ സിഗാള് ഇന്ത്യന്‍ രഹസ്യങ്ങള്‍ തുടര്‍ച്ചയായി യു.എസ്സിനു കൈമാറിയ കുറ്റത്തിന്റെ പേരില്‍ നിര്‍ബന്ധിതവിടുതല്‍ വഴി ഐക്യമുന്നണി ഭരണകാലത്തു പുറത്തുപോകേണ്ടിവന്നയാളാണ്.വധശിക്ഷ നല്‍കേണ്ട രാജ്യദ്രോഹകുറ്റം ചുമത്തി വിചാരണ ചെയ്യേണ്ടിയിരുന്ന സിഗാളിനെ ലഘുവായ ശിക്ഷ നല്കി രക്ഷിച്ച കുറ്റത്തില്‍ നിന്ന് അന്ന് ഇന്ത്യ ഭരിച്ച ദേവഗൗഡ -ഗുജ്റാള്‍ സംവിധാനങ്ങള്‍ക്കും കോണ്‍ഗ്രസ്സ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും മാറി നില്‍ക്കാനാവില്ല.
രാജ്യദ്രോഹിയായ രത്തന്‍ സിഗാളിന്റെ കീഴില്‍ കേന്ദ്ര ഐബിയുടെ തലപ്പത്തിരുന്നുകൊണ്ട് ചാരക്കേസ്സന്വേഷണത്തിനു നേതൃത്വം നല്കിയ ഐസിഎസ് ഓഫീസ്സര്‍മാരാണ് ആര്.ബി. ശ്രീകുമാര്‍, മാത്യുജോണ്‍ എന്നീ മലയാളികള്‍. നമ്പിനാരായണനെയും മറ്റ് പ്രതികളേയും കുടുക്കിയത് ആര്.ബി. ശ്രീകുമാറാണെന്ന് ബിജെപി കേന്ദ്രനേതൃത്വം കഴിഞ്ഞ ദിവസം ഔദ്യോഗികമായി ആരോപണമുന്നയിച്ചിട്ടുണ്ട്. ഇതിനെതുടര്‍ന്ന് ശ്രീകുമാര്‍ സമനിതെറ്റിയപോലെ നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ അടിസ്ഥാനരഹിതമായ ജല്പനങ്ങള് വാരിവിതറി തലങ്ങും വിലങ്ങും ഓടി നടക്കുകയാണ്. തനിക്കെതിരായ ആരോപണം പച്ചക്കള്ളമെന്ന് മാധ്യമങ്ങളോട് പറയുന്ന ശ്രീകുമാര്‍ ഐബിക്ക് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ, പ്രതികളെ കസ്റ്റഡിയിലെടുക്കാനോ, കേസ്സെടുക്കാനോ അധികാരമില്ലാത്ത സ്ഥിതിക്ക് താനെങ്ങനെ കുറ്റക്കാരനാകുമെന്നാണ് ചോദിക്കുന്നത്. എന്നാല്‍ അധികാരമില്ലാത്ത കാര്യം അനധികൃതമായി ചെയ്യുകയും മറിയം റഷീദയേയും കൂട്ടരേയും പീഡിപ്പിക്കുകയുംചെയ്തു എന്നതാണ് താങ്കള്‍ നടത്തിയ ഒരു പ്രധാന കുറ്റമെന്ന് പറഞ്ഞാല്‍ ശ്രീകുമാറിന് നിഷേധിക്കാന്‍ കഴിയില്ല.
ഇത്തരമൊരു ആരോപണം അടിസ്ഥാനരഹിതമാണെങ്കില്‍ അത് ശ്രീകുമാറിന് തെളിയിക്കാവുന്നതാണ്. 2013 ഒക്ടോബര്‍ 26ന് ഈ ലേഖകന്‍ തയ്യാറാക്കി തിരുവനന്തപുരത്ത് വിതരണം നടത്തിയ പ്രസ്താവനയിലും പത്രസമ്മേളനത്തിലുമാണ് ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ള ഐ.ബി. സംവിധാനത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇപ്പോള്‍ രാജ്യമാസകലം ഇതൊരു പ്രശ്നമായി മാറുകയും ശ്രീകുമാര്‍ പ്രതിരോധിക്കാനായി മുന്നോട്ട് വരികയും ചെയ്തതില്‍ ഞാനടക്കമുള്ള ദേശസ്നേഹികള്‍ സന്തോഷിക്കുന്നു. ഇതുമായി ബന്ധപ്പെട്ട സാഹചര്യതെളിവുകള്‍ ആര്‍ക്ക് മുന്നിലും അവതരിപ്പിക്കാനും സംവാദത്തിലേര്‍പ്പെടാനും ഈ ലേഖകന്‍ തയ്യാറാണ്. ഇന്നലെ ഇതിനായി ശ്രീകുമാറിനെ സംവാദത്തിന് വെല്ലുവിളിയിച്ചിട്ടുമുണ്ട്.
ആര്.ബി. ശ്രീകുമാറിനെതിരേ ചാരക്കേസ് പ്രതിയെ കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ചു എന്ന ആരോപണം അനാവശ്യമായി ഉന്നയിച്ചാല്‍ അത് ഗൗരവമുള്ള മാനനഷ്ടവ്യവഹാരത്തിന് കാരണമായിതീരൂമെന്ന കാര്യം ഉറപ്പാണ്. ഈ ഗൗരവം കണക്കിലെടുത്തു തന്നെയാണ് ഉത്തമവിശ്വാസത്തില്‍ ബോദ്ധ്യമായ കാര്യം ജനനന്മ കണക്കിലെടുത്ത് ജനങ്ങളോട് വിശദീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നത്. ഓള് ഇന്ത്യാ സര്‍വ്വീസസ് ഡിസിപ്ലിന്‍ ആന്റ് അപ്പീല്‍ റൂള്‍ എട്ട് ചട്ടപ്രകാരം യൂണിയന് ഓഫ് ഇന്ത്യ 1999 ല്‍ ശ്രീകുമാറിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ തുടങ്ങിവെച്ച അച്ചടക്കനടപടികളില്‍ മറിയം റഷീദയുടെ അനധികൃത കസ്റ്റഡിയും മറ്റും ഉള്‍പ്പെടുന്നു. 2004 ഡിസംബറില്‍ പ്രാഥമിക അന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ട കാര്യങ്ങള്‍ എന്‍ക്വയറിക്കായി അയച്ച് ഒരു മാസത്തിനുള്ളില്‍ മാജിക്കുപോലെ ആ നടപടികള്‍ മിന്നല്‍ വേഗത്തില്‍ അവസാനിപ്പിക്കുകയും ചെയ്തു. 2005 ജനുവരി വരെ നരേന്ദ്രമോദിക്കെതിരെ അഫിഡാവിറ്റുകളില്‍ ആരോപണമുന്നയിക്കാത്ത ശ്രീകുമാര്‍ അതിനുശേഷം നരേന്ദ്രമോദിക്കെതിരെ എങ്ങനെ തിരിയാനിടയായി എന്ന രഹസ്യം പരസ്യമായ രഹസ്യമാണെന്നാണ് ഇതുസംബന്ധിച്ച ദല്‍ഹി ചാനല്‍ ചര്‍ച്ചയിലൂടെ ശ്രീകുമാറിനെയും സാക്ഷി നിര്‍ത്തി മഹേഷ് ജത്മലാനി യുക്തിഭദ്രമായി അവതരിപ്പിച്ചതെന്നാണ് ഈ ലേഖകന്‍ അറിയാന്‍ കഴിഞ്ഞത്.
1999ല്‍ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയോ ശ്രീകുമാറിന്റെ തലവനോ ആയിരുന്നില്ലല്ലോ? യു.പി.എ അധികാരത്തില്‍ വന്ന ശേഷം ഒരു മാസത്തെ അന്വേഷണപ്രഹസനം വഴി കുറ്റാരോപണങ്ങള്‍ അപ്രത്യക്ഷമായതു സംബന്ധിച്ച് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്. ഈ ആവശ്യമാണ് ഈ ലേഖകന്‍ പത്രസമ്മേളനങ്ങള്‍ വഴി കഴിഞ്ഞമാസം ഉന്നയിച്ചതും ബിജെപി ദേശീയ നിലവാരത്തില്‍ ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുള്ളതും. ചാരക്കേസ്സ് കേരളീയ സമൂഹത്തെ ഇരുത്തിചിന്തിപ്പിക്കുകയും ആകുലതയിലും വ്യാകുലതയിലും തളച്ചിടുകയും ചെയ്ത വിഷയമാണ്. ഇക്കാര്യത്തില്‍ അമേരിക്കന്‍ അട്ടിമറിയുടെ ആഴങ്ങള്‍ കണ്ടെത്താനാണ് ഞങ്ങളൊക്കെ ശ്രമിക്കുന്നത്.
മുന്‍ പോണ്ടിച്ചേരി ഗവര്‍ണര്‍ കെ.ആര്. മല്‍ക്കാനിയുടെ ‘പൊളിറ്റിക്കല്‍ മിസ്റ്ററീസി’ന്റെ പതിനാലാം പേജില്‍ 1994 ലെ വാജ്പേയി മന്ത്രിസഭ ആണവ പരീക്ഷണത്തിന് തീരുമാനിച്ചകാര്യവും അതുടന്‍ തന്നെ രത്തന്‍ സിഗാള് എന്ന ഐബി തലവന്‍ അമേരിക്കയ്ക്ക് ചോര്‍ത്തികൊടുത്ത കാര്യവും എഴുതിയിട്ടുണ്ട്.പതിമൂന്നു ദിവസം പോലും പൂര്‍ത്തിയാക്കാനാവാതെ ബിജെപിയുടെ കന്നി മന്ത്രിസഭ നിലംപൊത്തിയതിനു പിന്നില്‍ ആണവപരീക്ഷണത്തിനു ശ്രമിച്ചതിന്റെ പേരിലുള്ള അമേരിക്കന്‍ പകയുടെ കറുത്ത കൈകളുണ്ടായിരുന്നുതായും മല്‍ക്കാനി പറയുന്നുണ്ട്. ബിബിസി ചാനല്‍ റിപ്പോര്‍ട്ടര്‍ ബ്രയാന്‍ ഹാര്‍വിയുടെ ‘റഷ്യ ഇന്‍സ്പയേഡ്’ എന്ന ഗ്രന്ഥത്തിലും ചാരക്കേസ് അമേരിക്ക അട്ടിമറിച്ചകാര്യം വിശദീകരിച്ചിട്ടുണ്ട്. സിബിഐ 122 പേജുള്ള ചാരക്കേസ് റഫര്‍റിപ്പോര്‍ട്ടില്‍ പ്രസ്തുത കേസ്സില്‍ പ്രതികള്‍ കുറ്റക്കാരല്ലെന്നു കണ്ടെത്തിയതോടൊപ്പം കേസ്സ് കൃത്രിമമായി ആരോപിക്കപ്പെട്ടതാണെന്നും കാര്യകാരണസഹിതം പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ ദേശസ്നേഹികള്‍ ഈ അട്ടിമറിയിലുള്ള സിഐഎയുടെ പങ്കും ഐ.ബിയുടെ പങ്കും അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെടുക സ്വാഭാവികമാണ്. 300 ബില്യന്‍ ഡോളര്‍ വ്യാപാരം നടക്കുന്ന അന്താരാഷ്ട്രസ്പേസ് മാര്‍ക്കറ്റിലേക്കുള്ള ഇന്ത്യയുടെ രംഗപ്രവേശത്തെ തടഞ്ഞവര്‍ ആരായാലും അവര്‍ മാപ്പര്‍ഹിക്കുന്നില്ല.
ക്രയോജനിക് സാങ്കേതിക വിദ്യ സ്വായത്തമാക്കി മുന്നോട്ടു പോകാനുള്ള ശ്രമത്തെ 1992 ല്‍ അമേരിക്ക ഉപരോധം വഴി തടഞ്ഞകാര്യം പ്രധാനമന്ത്രി നരസിംഹറാവുതന്നെ 93 ആഗസ്റ്റ് 18 ന് രാജ്യസഭയില്‍ വെളിപ്പെടുത്തിയിട്ടുള്ളതാണ്. 1994 ല്‍ അതിനു നേതൃത്വം കൊടുത്ത ആ ശാസ്ത്രജ്ഞന്മാരേയും ചാരക്കേസ്സുവഴി നശിപ്പിച്ചു. അന്നു മുതല്‍ ഐഎസ്ആര്‍ഒയിലെ ഈ രംഗത്തുള്ള ശ്രമങ്ങള്‍ താഴോട്ടേക്കു പോകാന്‍ തുടങ്ങി. ഇന്നും ക്രയോജനിക്ക് എന്ജിന് ഇന്ത്യയ്ക്ക് ഒരു മരീചിക മാത്രമാണ്. ഈ കൊടും പാതകത്തിനു ആരൊക്കെ കൂട്ടുനിന്നു എന്ന കാര്യത്തില്‍ അന്വേഷണവും മേല്‍നടപടികളും ഉണ്ടാവണം. ആര്.ബി. ശ്രീകുമാര്‍ രാജ്യസ്നേഹിയാണങ്കില്‍ ഇത്തരമൊരു ഉദ്യമത്തെ എതിര്‍ക്കാതിരിക്കുകയാണ് വേണ്ടത്. മറിച്ചാണെങ്കില്‍ കാലത്തിന്റെ സമസ്യയില്‍ പൂരിപ്പിക്കപ്പെടാത്ത ഒന്നായി ചാരക്കേസും രാജ്യദ്രോഹ അട്ടിമറിയും കറുത്ത അദ്ധ്യായമായി അവശേഷിക്കും.
അഡ്വ. പി.എസ് ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: