കേരളം തൊഴില്‍രഹിതരുടെ സംസ്ഥാനമാണ്. അധ്വാനിച്ച് ജോലി ചെയ്യാന്‍ വൈമുഖ്യം കാണിക്കുന്ന മലയാളിക്ക് താല്പര്യം വെള്ളക്കോളര്‍ ജോലിയാണ്. അതിനാല്‍തന്നെയാണ് മലയാളികള്‍ എന്നും വിദേശ ജോലി തേടി പ്രവാസികളായതും അവര്‍ അയക്കുന്ന പണം കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സായതും. കാര്‍ഷിക മേഖല നിശ്ചലമായും നിര്‍മ്മാണ മേഖല മാത്രം സജീവമായും നില്ക്കുന്ന സംസ്ഥാനമാണ് കേരളം.
ഇങ്ങനെയുള്ള കേരളത്തിലേക്കാണ് സൗദി അറേബ്യയില്‍ നിതാഖാത്ത് നിയമം നടപ്പാക്കുന്നതിനാല്‍ മലയാളികള്‍ക്ക് മടങ്ങിവരേണ്ടിവന്നിരിക്കുന്നത്. നിതാഖാത്ത് നിയമക്കുരുക്കില്‍പ്പെട്ട് മടങ്ങേണ്ടിവരുന്ന മലയാളികള്‍ക്ക് പലിശരഹിത വായ്പയും വിവിധ സബ്സിഡികളും തൊഴില്‍ സൗകര്യങ്ങളും നല്കുന്ന പുനരധിവാസ പാക്കേജിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരിക്കുകയാണ്. ഇതനുസരിച്ച് അഞ്ചുപേരുടെ ഒരു ഗ്രൂപ്പിന് കെഎഫ്സി 20 ലക്ഷം രൂപ വരെയുള്ള സംരംഭങ്ങള്‍ക്ക് പലിശരഹിത വായ്പ നല്‍കും.
പക്ഷെ, പ്രഖ്യാപിച്ചിരിക്കുന്ന ഈ പാക്കേജുകളെല്ലാം ദീര്‍ഘകാല പദ്ധതികളാണ്. ചെറുകിട സംരംഭങ്ങള്‍, പ്രവാസി സഹകരണ സംരംഭങ്ങള്‍, ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ എന്നിവക്ക് ബാങ്കുകള്‍ മുഖേന പലിശനിരക്ക് കുറച്ച് വായ്പാസൗകര്യം ഏര്‍പ്പെടുത്തുമെന്നും നോര്‍ക്കയുടെ പ്രോജക്ട് ഫോര്‍ റിട്ടേണ്‍സ് എമിഗ്രന്റ്സ് എന്ന പദ്ധതിയിലെ സംരംഭകര്‍ക്ക് വായ്പയും ഒരു സംരംഭകന് പരമാവധി രണ്ടുലക്ഷം രൂപ മൂലധന സബ്സിഡിയും മറ്റ് പല സബ്സിഡികളും നല്‍കാമെന്നും വാഗ്ദാനം ചെയ്യുമ്പോഴും ഇതെല്ലാം ഇവര്‍ തിരിച്ചുവന്ന് സ്വന്തം കാലില്‍നിന്നശേഷം മാത്രം ആരംഭിക്കാന്‍ സാധ്യമായ പദ്ധതികളാണ്. മടങ്ങിവരുന്നവര്‍ക്ക് അടിയന്തര ആശ്വാസമേകോന്‍ സര്‍ക്കാര്‍ ഒരു നടപടിയും വിഭാവനം ചെയ്യുന്നില്ല. പാക്കേജില്‍ സര്‍ക്കാര്‍ സ്വന്തം നിലയില്‍ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ജോലി നഷ്ടപ്പെട്ട്, ഹൃദയം തകര്‍ന്ന്, ഭാവി ഇരുളടഞ്ഞ് വരുന്നവര്‍ക്ക് വിമാനടിക്കറ്റ് നല്‍കുന്നില്ല. 200 പേരുണ്ടായാല്‍ മാത്രമേ ചാര്‍ട്ടേഡ് വിമാനം വഴി ഇവരെ നാട്ടിലെത്തിക്കാന്‍ ആകുകയുള്ളൂ എന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. വിമാനത്തിന് വേണ്ടി കാത്തിരിക്കുന്ന വേളയില്‍ ഇവര്‍ ജയിലില്‍ അടയ്ക്കപ്പെടുമോ എന്ന പ്രശ്നം ഡമോക്ലിസിന്റെ വാള് പോലെ ഇവരുടെ തലയ്ക്ക് മുകളില്‍ തൂങ്ങുന്നു.
സൗദി അറേബ്യ നിതാഖാത്ത് നിയമം നടപ്പാക്കിയതോടെ നിയമലംഘനക്കുറ്റത്തിന് അറസ്റ്റുകള്‍ തുടങ്ങിക്കഴിഞ്ഞു. നിയമലംഘകരായ പതിനയ്യായിരത്തിലധികം വിദേശികള്‍ പിടിയിലായതില്‍ ഇന്ത്യക്കാരില്ല എന്നാശ്വസിക്കാമെങ്കിലും എപ്പോള്‍ ഒരാള്‍ നിതാഖാത്ത് വലയില്‍പ്പെടും എന്ന ആശങ്ക നിലിനില്‍ക്കുന്നു.
സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ ഉദാരമാണെങ്കിലും ഇങ്ങനെ നാട്ടില്‍ വരാന്‍ തയ്യാറായി മുള്‍മുനയില്‍ നില്‍ക്കുന്നവര്‍ക്ക് വിമാനടിക്കറ്റ് നല്‍കുന്നില്ല. പക്ഷെ സ്വാഗതാര്‍ഹമായ ഒരു കാര്യം വിദേശത്ത് ജോലി തേടുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് ഡാറ്റാ ബേസ് ഉണ്ടാക്കുന്നതും അവരെ പല മേഖലകളിലും-ഡയറി, മൃഗസംരക്ഷണം, ചെറുകിട വ്യവസായം, ഹൈടെക് കൃഷി, ഹരിതവീട് പദ്ധതി, അലങ്കാരമത്സ്യകൃഷി മുതലായ മേഖലകളില്‍ തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുമെന്ന് ഉറപ്പ് നല്കുന്നതുമാണ്. ഇതിന് പുറമെ വാടകക്ക് കാര്‍ നല്കുന്ന സേവനത്തിനും പ്ലമ്പിംഗ്, ഇലക്ട്രീഷ്യന്‍പണി തുടങ്ങിയ സംരംഭങ്ങള്‍ക്കും പ്രവാസി സഹകരണസംഘങ്ങള്‍ക്കും ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ക്കും പലിശനിരക്ക് കുറച്ച് വായ്പ, നോര്‍ക്ക മുഖേന സബ്സിഡി, 20 ലക്ഷം വരെ ചെലവുള്ള പദ്ധതിക്ക് 10 ശതമാനം മൂലധന സബ്സിഡി, അഞ്ച് പേര് വീതമുള്ള ഓരോ ഗ്രൂപ്പിനും കെഎഫ്സിയുടെ കെഎസ്ഇടി വിഷന്റെ കീഴില്‍ പലിശരഹിത വായ്പ മുതലായ സ്വാഗതാര്‍ഹമായ വിവിധതരം പദ്ധതികളാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്.
പക്ഷെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ സ്വീകരിക്കപ്പെടുന്ന ലക്ഷക്കണക്കിന് പരാതികളുടെ അവസ്ഥയാകുമോ ഈ വാഗ്ദാനങ്ങള്‍ക്കും? ഭൂരഹിതര്‍ക്കെല്ലാം ഭൂമി വാഗ്ദാനം ഇനിയും നടപ്പായിട്ടില്ല. പ്രവാസി തിരിച്ചൊഴുക്ക് കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രതിസന്ധി തന്നെയാണ് സൃഷ്ടിക്കുക. പ്രവാസികളുടെ കുത്തൊഴുക്കു കൂടുകയുമാണ്. ബുധനാഴ്ച രണ്ട് വിമാനങ്ങളില്‍ 412 പേര് കരിപ്പൂരിലിറങ്ങി. സൗദിയില്‍നിന്നുള്ള സര്‍വീസുകളിലും ഭൂരിപക്ഷ യാത്രക്കാരും മലയാളികളായിരിക്കെ വിമാനത്തില്‍ തിക്കും തിരക്കും കൂടുമ്പോള്‍ വിമാനക്കമ്പനി നിരക്ക് കൂട്ടാനുള്ള ആലോചനയിലാണ്.
മടങ്ങിയെത്തുന്നവര്‍ക്ക് മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി കിട്ടാന്‍ സഹായിക്കുമെന്നും വാഗ്ദാനമുണ്ട്. ഇതുവരെ 13,000 പേരാണ് തിരിച്ചെത്തിയിരിക്കുന്നത്. കേന്ദ്രസഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ നിസ്സംഗതയാണ് പാലിക്കുന്നത്. മടങ്ങിവരുന്നവര്‍ കൊഴുപ്പിക്കുന്നത് തൊഴില്‍രഹിതരുടെ അംഗസംഖ്യ മാത്രമല്ല, അവരവരുടെ കുടുംബങ്ങളിലെ സാമ്പത്തിക പ്രതിസന്ധി കൂടിയാണ്. അതുണ്ടാക്കാന്‍ പോകുന്ന കുടുംബങ്ങളിലേയും സമൂഹത്തിലേയും അസ്വസ്ഥതകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഇപ്പോഴത്തെ പാക്കേജ് പ്രഖ്യാപനം അടിസ്ഥാനപ്രശ്നത്തിന് യഥാര്‍ത്ഥ പരിഹാരമാകുന്നുണ്ടോ എന്ന് ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: