പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന പ്രമാണമാണ്. അവ മാറ്റാനാവുന്നതല്ല. അനുഛേദം 19 പ്രകാരമുള്ള പ്രമുഖ അവകാശങ്ങളില്‍ പ്രധാനമാണ് സംസാര-ആവിഷ്കാര സ്വാതന്ത്ര്യം. ചില പ്രത്യേക സാഹചര്യങ്ങളില്‍ മറ്റ് എല്ലാ അവകാശങ്ങള്‍ക്കും നിയന്ത്രണമാകാമെങ്കിലും ആവിഷ്കരിക്കാരത്തിനുള്ള അവകാശം തക്കതായ കാരണമില്ലാതെ നിയന്ത്രിക്കപ്പെട്ടു കൂടാ. ഏതു സാഹചര്യത്തില്‍ ഈ സംസാര സ്വാതന്ത്ര്യം നിയന്ത്രിക്കാമെന്ന് ഭരണഘടനയുടെ അനുഛേദം 19 (2) അനുശാസിക്കുന്നുണ്ട്. അത് രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവുമായി നേരിട്ടു ബന്ധപ്പെട്ടതാണ്. രാജ്യത്തിന്റെ സുരക്ഷയും അന്യരാജ്യങ്ങളുമായുള്ള സൗഹാര്‍ദ്ദവും പൊതുസംവിധാനവും കോടതിയലക്ഷ്യവും മര്യാദയും ധാര്‍മ്മികതയും മാനനഷ്ടവും മറ്റും സംബന്ധിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ടതാണത്.
മേല്‍പ്പറഞ്ഞതല്ലാത്ത ഏതു വിഷയവുമായി ബന്ധപ്പെടുത്തിയും കേന്ദ്ര സര്‍ക്കാരിനോ തെരഞ്ഞെടുപ്പു കമ്മീഷനോ സംസാര സ്വാതന്ത്ര്യത്തിനുമേല്‍ ഒരു തരത്തിലുമുള്ള നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ അവകാശമില്ല. എന്നാല്‍ ഇത്തരത്തില്‍ നടന്ന മൂന്നു ലംഘനം പൊതു ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാഗ്രഹിക്കുന്നു.
പ്രധാനമന്ത്രിയും വിരുദ്ധ കാഴ്ചപ്പാടും
അതില്‍ ആദ്യത്തെ ഉത്തരവ് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് 2013 ഒക്ടോബര്‍ 30ന് പുറപ്പെടുവിച്ചതാണ്. ആ ഉത്തരവില്‍ ഇങ്ങനെ പറയുന്നു പ്രധാനമന്ത്രി ഏതെങ്കിലും പാര്‍ട്ടിയുടെ നേതാവല്ല, രാജ്യത്തിന്റെ നേതാവാണ്. അതിനാല്‍ പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ അതിനെ മറ്റാരുടേയെങ്കിലും പ്രസംഗത്തോടു താരതമ്യം ചെയ്യുന്നത് അനുചിതമാണ്. ഇത് പ്രധാനമന്ത്രിയുടെ പദവിയെ ഇടിക്കുമെന്നും അത് ധാര്‍മ്മികമായ പത്രപ്രവര്ത്തനത്തിനെതിരാ ണെന്നുമാണ് ഉത്തരവു വിശദീകരിക്കുന്നത്.
രാജ്യത്തിന്റെ ധാര്‍മ്മിക-പൊതു-സാമൂഹ്യ ജീവിതത്തെ ചോദ്യം ചെയ്യുന്ന, അന്തസ്സിനു നിരക്കാത്ത, സദുദ്ദേശ്യപരമല്ലാത്ത, എന്തും നിരോധിക്കാന്‍ കേബിള്‍ നെറ്റ്വര്‍ക്ക് ചട്ടങ്ങള്‍ അനുവദിക്കുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്. പ്രധാനമന്ത്രിയെ മോശമായി ചിത്രീകരിക്കുന്ന ഏതു ടെലിവിഷന്‍ ചാനലിന്റെയും അപ്ലിങ്കിംഗ്-ഡൗണ്‍ ലിങ്കിംഗ് സൗകര്യങ്ങള്‍ കേബിള്‍ നെറ്റ്വര്‍ക്ക് (റഗുലേഷന്) ആക്ടിലെ വകുപ്പ് 20 പ്രകാരം വിലക്കാമെന്നും ഉത്തരവ് പറയുന്നു. ഇതു ഭരണഘടനാ വിരുദ്ധമാണ്, മോദിപ്പേടികൊണ്ടാണിതു ചെയ്യുന്നത്.
ഈ ഉത്തരവ് പ്രകാരം പ്രധാനമന്ത്രി പ്രസംഗിക്കുന്ന ദിവസം മറ്റാരുടേയും പ്രസംഗം ടെലിവിഷന്‍ ചാനലുകള്‍ക്ക് റിലേ ചെയ്യാനാവില്ല. സംസ്ഥാന മുഖ്യമന്ത്രിയെ മാധ്യമങ്ങള്‍ തിരസ്കരിക്കേണ്ടിവരും. പ്രതിപക്ഷ നേതാവിന്റെ അഭിപ്രായങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തേണ്ടിവരും. ഈ തത്വം പിന്തുടര്ന്നാല് ധനമന്ത്രിയുടെ ബജറ്റു പ്രസംഗമോ രാജ്യ സുരക്ഷ സംബന്ധിച്ച പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയോ പ്രക്ഷേപണം ചെയ്യാനാവാതെ വരും.
ജനാധിപത്യത്തില്‍ ഇത്തരം വിലക്കുകള്‍ക്കു സ്ഥാനമില്ല. പ്രത്യക്ഷമായോ പരോക്ഷമായോ വിലക്കിന് ഇടമില്ല. അഭിപ്രായവും വിമര്‍ശനവും ജീവിതത്തിന്റെ ഭാഗമാണ്. സുപ്രീംകോടതിയുടെ വിധിയെ പോലും വേണ്ടിവന്നാല്‍ വിമര്‍ശിക്കാം. ഒരു വ്യക്തിയുടെ പൊതു ജീവിതം വിമര്‍ശന വിധേയമാണ്. തെറ്റുമ്പോള്‍ അതിനെ വിമര്‍ശിക്കണം. വിമര്‍ശനം പൊതു ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്. 19(2)-ാം അനുഛേദത്തെ ബാധിക്കാത്ത വിമര്‍ശനങ്ങള്‍ നിരോധിക്കാന്‍ പാടില്ല. സ്വതന്ത്രമായ സംസാര അവകാശത്തെ ഒരു കേബിള്‍ നെറ്റ്വര്‍ക്കു നിയമപ്രകാരവും നിയന്ത്രിക്കാനാവില്ല. അതല്ലെങ്കില്‍ ആ കേബിള്‍ നിയന്ത്രണ നിയമം അനുഛേദം 19 (1) (എ)യുടെ ലംഘനമാകും.
അന്തരീക്ഷ വീചികള്‍ പൊതുസ്വത്താണ്. അത് ഇന്ത്യന്‍ ജനതയുടേതാണ്, അല്ലാതെ വാര്‍ത്താ വിതരണ വകുപ്പു മന്ത്രിയുടേതല്ല. അതിന്റെ ഉപയോഗം മാത്രമാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളത്. രണ്ടു ഘട്ടത്തിലേ ഉപയോക്താക്കളെ നിയന്ത്രിക്കാവൂ. അതില്‍ ആദ്യത്തേത് അന്തരീക്ഷ വീചികള്‍ ആവശ്യത്തിനു ലഭ്യമല്ലാത്ത ഘട്ടമാണ്, അതല്ല ഇവിടത്തെ പ്രശ്നം. രണ്ടാമതായി ഭരണഘടനയുടെ അനുഛേദം 19 (2) ഉന്നയിക്കുന്ന നിയന്ത്രണങ്ങളാണ്. പക്ഷേ, പ്രധാനമന്ത്രിയോടുള്ള വിയോജിപ്പ് ആ അനുഛേദത്തിന്റെ ചട്ടപരിധികള്ക്കുള്ളില് വരുന്നില്ല.
അമേരിക്കന്‍ പ്രസിഡന്റ് എല്ലാവര്‍ഷവും രാജ്യത്തിന്റെ അവസ്ഥയെക്കുറിച്ച് പ്രസംഗം നടത്താറുണ്ട്. ഈ പ്രസംഗം കഴിഞ്ഞാലുടന്‍ പ്രതിപക്ഷ പാര്‍ട്ടി അവരുടെ കാഴ്ചപ്പാടിലുള്ള രാജ്യാവസ്ഥാപ്രസംഗം നടത്തും. ഇതു രണ്ടും ലോകവ്യാപകമായി സംപ്രേഷണം ചെയ്യും. ബഹുസ്വരതയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രത്യേകത. പ്രധാനമന്ത്രി ഒരു ദേശീയ ദിനത്തില്‍ പ്രസംഗിക്കുന്നെങ്കില്‍ അന്നുതന്നെ ഒരു സംസ്ഥാന മുഖ്യമന്ത്രിയും പ്രസംഗിക്കട്ടെ.
പരസ്യ സമയം നിയന്ത്രിക്കല്‍
മുമ്പ് ‘ട്രായ്’ നിര്‍ദ്ദേശപ്രകാരം ഒരു മണിക്കൂര്‍ സമയത്തില്‍ കാണിക്കാവുന്ന പരസ്യങ്ങളുടെ എണ്ണം സര്‍ക്കാര്‍ നിയന്ത്രിച്ചു. ഈ നിയന്ത്രണം ടെലിവിഷന്‍ ചാനലുകളുടെ സാമ്പത്തിക വരവിനെ ബാധിച്ചു. പക്ഷേ തത്വത്തില്‍ അത് സംസാര സ്വാതന്ത്ര്യത്തെയാണ് വിലക്കിയിരിക്കുന്നത്. ഭരണഘടന നിര്‍മാണ സഭയില്‍ അന്തരിച്ച രാമനാഥ് ഗോയങ്ക പറഞ്ഞിരുന്നു, സംസാര സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്ന ഒരു കാലം വരും, അത് പക്ഷേ സെന്‍സര്‍ഷിപ്പു വഴി ആയിരിക്കില്ല, മറിച്ച് മാധ്യമങ്ങളുടെ വാണിജ്യാവകാശം വിലക്കിക്കൊണ്ടായിരിക്കുമെന്ന്. വാണിജ്യപരമായ പരസ്യവും സംസാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.
പത്രങ്ങള്‍ക്കും ടെലിവിഷനുകള്‍ക്കും പരസ്യമില്ലെങ്കില്‍ നിലനില്ക്കാനാവില്ല. അനുഛേദം 19എ(2) പ്രകാരം സുദീര്‍ഘമായ പരസ്യം കാണിക്കല്‍ അനുവദനീയമല്ല. അമേരിക്കയിലും ഇന്ത്യയിലും കോടതികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് ഒരു മാധ്യമത്തിന്റെ വാണിജ്യവിഭാഗത്തെ സംസാര അവകാശത്തില്‍നിന്ന് മാറ്റിനിര്‍ത്തരുതെന്ന്. പത്രത്തിന്റെ വലുപ്പത്തെയോ പരസ്യത്തിന്റെ എണ്ണത്തെയോ നിയന്ത്രിക്കുമ്പോള്‍ അത് അതിന്റെ നിലനില്പ്പിനെയാണ് നേരിട്ട് ബാധിക്കുന്നത്. പത്രത്തിന്റെ സര്ക്കുലേഷനെയോ ടെലിവിഷന്‍ പ്രേക്ഷകരുടെ എണ്ണത്തെയോ വരുമാനത്തിന്റെ ഘടകം സ്വാധീനിച്ചാല്‍ അത് സംസാര സ്വാതന്ത്ര്യത്തെയാണ് നേരിട്ടു ബാധിക്കുന്നത്. ഇത്തരം നിയന്ത്രണങ്ങള്‍ ഭരണഘടനാ ലംഘനമാണ്.
അഭിപ്രായ സര്‍വേകള്‍
തെരഞ്ഞെടുപ്പ് ഫലപ്രവചനം ഇന്ത്യയില്‍ ഇപ്പോഴും പരുവപ്പെട്ടുവരുന്നതേ ഉള്ളൂ. ഒട്ടേറെ അഭിപ്രായ സര്‍വേകള്‍ ഇവിടെ ഉണ്ടാകുന്നുണ്ട്. ചിലവക്ക് വിശ്വാസ്യതയുണ്ട്, ചിലവ അവഗണിക്കപ്പെടേണ്ടവയാണ്. ചിലത് വെറും “പ്രാതിനിധ്യസ്വഭാവമുള്ള” സര്വേകര് മാത്രമാണ്. വിശ്വാസ്യത എന്തുതന്നെയായാലും അവ നിരോധിക്കപ്പെടണോ? ഗ്യാലപ്പ് പോളുകള്‍ പോലുള്ളവയ്ക്ക് അമേരിക്കയില്‍ വലിയ വിശ്വാസ്യതയുണ്ട്. അത് സൂക്ഷ്മമായി ചെറുസാമ്പിളുകള് എടുത്തിട്ടുള്ളവയാണെങ്കിലും പലതും പൊതുവേ കൃത്യമാകാറുണ്ട്. സ്വന്തം താല്‍പ്പര്യത്തിനും പ്രതീക്ഷക്കും എതിരാകുമ്പോള്‍ പാര്‍ട്ടികള്‍ സര്‍വേകള്‍ക്ക് എതിരാകും, അവയെ പുച്ഛിക്കും. നിരോധനം ആവശ്യപ്പെടും. പരാജയപ്പെടുന്നവര്‍ നിരോധനം ആവശ്യപ്പെടും. വിജയിക്കുന്നവര്‍ അനുകൂലിക്കും. നിരോധന തീരുമാനം ആര് ആവശ്യപ്പെടുന്നുവെന്നതിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കിക്കൂടാ. തെരഞ്ഞെടുപ്പ് സര്‍വേകളും സംസാര-ആവിഷ്കാര സ്വാതന്ത്ര്യമാണ്. അവയുടെ നിരോധനവും ഭരണഘടനാ വിരുദ്ധമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് ഈ വിഷയത്തില്‍നിന്ന് വിട്ടു നില്‍ക്കുന്നതാണ് നല്ലത്. ഇത് രാജ്യത്ത് നിരോധിച്ചാല്‍, രാഷ്ട്രീയ നിരീക്ഷകര്‍ക്കും അഭിപ്രായം പറയുന്നവര്‍ക്കും വിലക്കേര്‍പ്പെടുത്തുന്നതാവും അടുത്ത നടപടി. ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ സാധ്യതയുള്ളവര്‍ക്ക് സംസാരസ്വാതന്ത്ര്യം നിഷേധിക്കാന്‍ അവകാശമില്ല.
അരുണ്‍ ജെയ്റ്റ്ലി
പ്രതികരിക്കാൻ ഇവിടെ എഴുതുക: