കൊച്ചി: സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട് ഡോ. ഉന്മേഷ് കീഴ്ക്കോടതിയില്‍ നല്കിയ മൊഴി കേസിനെ ദുര്ബലമാക്കത്തക്കതാണെന്നും വെള്ളപൂശാന്‍ നോക്കേണ്ടെന്നും ഹൈക്കോടതി. തൃശൂര്‍ കീഴ്ക്കോടതിയുടെ ചില പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് ഡോ. ഉന്മേഷ് നല്കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.
കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസില്‍ ഡോ. ഉന്മേഷ് കീഴ്ക്കോടതിയില്‍ നല്കിയ മൊഴി വന്‍വിവാദമായിരുന്നു. കേസ് ദുര്‍ബ്ബലപ്പെടുത്തി പ്രതി ഗോവിന്ദച്ചാമിയെ രക്ഷിക്കാനാണ് ഡോ. ഉമേഷ് കീഴ്ക്കോടതിയില്‍ തെറ്റായ മൊഴി നല്‍കിയതെന്ന് അന്നേ വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍ ഉന്മേഷ് തന്റെ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്. സൗമ്യയെ താനാണ് പോസ്റ്റുമോര്‍ട്ടം ചെയ്തതെന്നും ഡോ. ഷെര്‍ളി വാസു ചില നിര്‍ദ്ദേശങ്ങള്‍ തരിക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ഡോ. ഉന്മേഷിന്റെ മൊഴി. ആ മൊഴി വീണ്ടും ആവര്‍ത്തിക്കുകയാണ് അദ്ദേഹം ചെയ്തത്.
എന്നാല്‍ ഡോ. ഉന്മേഷിന്റെ ഹര്‍ജിയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. സൗമ്യയുടെ പതിമൂന്ന് പല്ലുകള്‍ നഷ്ടപ്പെട്ടിരുന്നു. മുഖത്തെ പരിക്കും തലച്ചോറ് നശിച്ചതുമൊക്കെ നിര്‍ണായക തെളിവുകളായിട്ടും ഡോ. ഉന്മേഷ് അതൊന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. പ്രതിയെ സഹായിക്കാനോ ഡോ. ഷെര്‍ളി വാസുവിനെ അപമാനിക്കാനോ ആണ് ഇത് മറച്ചുവെച്ചത്. കീഴ്ക്കോടതിയില്‍ തെറ്റായ മൊഴി കൊടുത്തത് പ്രതിയെ രക്ഷിക്കാനായിരുന്നു. ക്രിമിനല്‍ കേസില്‍ ചെറിയൊരു വീഴ്ച വന്നാല്‍ അത് കേസിനെ ബാധിക്കുമെന്നും ഉന്മേഷ് നിഷ്കളങ്കനെന്ന് പറയാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. ജസ്റ്റിസ് ടി.ആര്. രാമചന്ദ്രന് നായര്‍, ജസ്റ്റിസ് ബി. കമാല്‍പാഷ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ അപ്പീല്‍ വാദം പൂര്‍ത്തിയായി. അപ്പീല്‍ വിധി പറയാന്‍ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: