കൊച്ചി: കൊല്ലത്ത് വെള്ളിയാഴ്ച വള്ളംകളിക്കിടെ അപമാനിക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കുമെന്ന് നടി ശ്വേതാമേനോനും ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനും അറിയിച്ചു. ക്ഷണിച്ചു വരുത്തിയ കളക്ടര്‍ തന്ന കള്ളിയാക്കുകയാണ് ചെയ്തത്. മറക്കാന്‍ പറ്റാത്ത അപമാനമാണ് കൊല്ലത്ത് ഉണ്ടായതെന്ന് ഇന്നലെ രാത്രി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.
തനിക്ക് നേരിട്ട അപമാനത്തെക്കുറിച്ച് വെള്ളിയാഴ്ച വൈകിട്ട് 7.06ന് കളക്ടറോട് പരാതി പറഞ്ഞതാണ്. പത്തുവട്ടം അദ്ദേഹം തന്നോട് ക്ഷമ പറഞ്ഞതായും ശ്വേതാമേനോന് പറഞ്ഞു. എന്നാല്‍ താന്‍ ചിരിച്ച് കളിച്ച് പാട്ടും പാടി പോകുകയാണ് ചെയ്തതെന്ന് കളക്ടര്‍ പിന്നീട് പ്രതികരിച്ചത് തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അവര്‍ പറഞ്ഞു.
താന്‍ കള്ളത്തരം പറഞ്ഞതുപോലെയാണ് കളക്ടറുടെ പെരുമാറ്റം. എന്തുവന്നാലും പരാതിയില്‍ നിന്നും പിന്മാറുന്ന പ്രശ്നമില്ല. മുഖ്യമന്ത്രിക്കുള്ള പരാതി തയ്യാറാക്കിക്കഴിഞ്ഞു. വെള്ളിയാഴ്ച ഉണ്ടായ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും ശ്വേതാ മേനോന് പറഞ്ഞു. തന്നെ ആരാണ് ഉപദ്രവിച്ചതെന്ന് ചാനല്‍ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും നടന്ന സംഭവങ്ങളില്‍ ഖേദമുണ്ടെന്നും പറഞ്ഞ കളക്ടര്‍ പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് നിലപാട് മാറ്റിയതെന്നും ശ്വേത പറഞ്ഞു.
മാനസികമായി തകര്‍ന്നിരിക്കുകയാണ് ശ്വേതയെന്നും അവര്‍ സാധാരണ നിലയില്‍ എത്തിയാലുടന്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി സമര്‍പ്പിക്കുമെന്നും ശ്രീവത്സന്‍ മേനോന് പറഞ്ഞു. താരസംഘടനയായ അമ്മയും ഫെഫ്കയും അടക്കമുള്ള എല്ലാവരും തങ്ങള്‍ക്കൊപ്പമുണ്ട്. തന്റെ നിലപാടിനൊപ്പമാണ് അവരെന്ന് ശ്വേത പറഞ്ഞു. എന്റെ ദേഹത്ത് അനാവശ്യമായി തൊട്ടത് എന്തിനാണെന്ന് അറിയണം. ഒന്ന് രണ്ട് വ്യക്തികളാണ് തന്നെ ഏറെ വേദനിപ്പിച്ചത്. പരാതി പറയാന്‍ പോലും തനിക്ക് ആറു മണിക്കൂറോളം വേണ്ടി വന്നൂവെന്നും ശ്വേതാമേനോന് പറഞ്ഞു. തന്നെ കഴിഞ്ഞ ദിവസം പീതാംബരക്കുറുപ്പ് വിളിച്ചിരുന്നുവെന്നും കളക്ടറോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടതായും ശ്രീവത്സന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: