ആറന്മുള വിമാനത്താവളത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന വഴിവിട്ട നീക്കങ്ങള്‍ ഇതിനകം വിവാദമായിരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ നീതിരഹിത തീരുമാനമാണ് ആറന്മുള ഭാഗം ഉള്‍പ്പെട്ട പ്രദര്‍ശനത്തെ റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി. വിമാനത്താവള പദ്ധതിപ്രദേശത്ത് നിയമം ലംഘിച്ചും ജനങ്ങളെയും സര്‍ക്കാരിനെയും വഞ്ചിച്ചും ഭൂമിവാങ്ങിക്കൂട്ടി എന്ന പരാതി നേരത്തെ ഉണ്ട്. അത് കണ്ടെത്തിയ ജീവനക്കാരെ ഇപ്പോള്‍ സ്ഥലംമാറ്റിയത് അങ്ങേയറ്റത്തെ കടുംകൈ ആണെന്നതില്‍ സംശയമില്ല. മൊത്തം 41 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതില്‍ പതിനെട്ടുപേര്മാത്രമാണ് സ്ഥലംമാറ്റത്തിന് അപേക്ഷ നല്‍കിയിരുന്നത്. വിമാനക്കമ്പനിയുടെ താല്പര്യസംരക്ഷണത്തിന് റവന്യൂവകുപ്പ് രണ്ടും കല്പിച്ചിറങ്ങി എന്നാണിത് കാണിക്കുന്നത്. താഴെക്കിടയിലുള്ള ഉദ്യോഗസ്ഥര്‍ മാത്രമല്ല ഉന്നത തലത്തിലുള്ളവര്‍ പോലും നോട്ടപ്പുള്ളികളായി നടപടി നേരിടേണ്ടിവന്നിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണനാ പദ്ധതിയല്ല ആറന്മുള വിമാനത്താവളം. നിയമങ്ങളും നടപടിക്രമങ്ങളും കാറ്റില്‍പ്പറത്തി വിമാനത്താവളത്തിനായി ഒത്താശ ചെയ്യുന്നതിന് പിന്നില്‍ മറ്റ് താല്പര്യങ്ങളാണെന്ന് വ്യക്തമാണ്. ജനങ്ങള്‍ക്ക് വേണ്ടാത്ത വിമാനത്താവളമാണ് ആറന്മുള എന്ന് ഇതിനകം വ്യക്തമായതാണ്. ജനവികാരത്തെ തൃണവല്‍ഗണിച്ചുകൊണ്ട് വിമാനത്താവളമെന്ന ഒരു പദ്ധതിയും നടത്താനാവില്ല. അതിന്റെ ഏറ്റവും വലിയ തെളിവാണ് മുഖ്യമന്ത്രി നിശ്ചയിച്ച പരിപാടികള്‍പോലും മാറ്റിവയ്ക്കേണ്ടി വരുന്നത്. പോലീസിനെയും പട്ടാളത്തെയും അണിനിരത്തി പദ്ധതി നിര്‍വഹണം പൂര്‍ത്തിയാക്കാമെന്നാണ് ചിന്തിക്കുന്നതെങ്കില്‍ അത് വെറും വ്യാമോഹമാണ്.
ആറന്മുള വിമാനത്താവള കമ്പനിയുടെ ഭൂമിതട്ടിപ്പിന് ഒത്താശ ചെയ്യാന്‍ തയ്യാറാവാത്ത ഉദ്യോഗസ്ഥരെയെല്ലാം സ്ഥലംമാറ്റിയ ചരിത്രമാണ് തുടക്കംമുതല്‍തന്നെ. ആറന്മുളയിലെ ഭൂമി ഇടപാടുകളെക്കുറിച്ച് കേരളാ ഹൈക്കോടതി, വിജിലന്‍സ് കോടതി എന്നിവിടങ്ങളില്‍ പരാതികള്‍ നിലനില്‍ക്കെയാണ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം വിധിച്ച ജില്ലാ ഭരണകൂടത്തിന്റെ നീക്കം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട കളക്ടര്‍ വന്‍കിട കമ്പനികള്‍ക്കും ക്വാറി ഉടമകള്‍ക്കും വേണ്ടി നിലകൊള്ളുന്നതിന്റെ ദയനീയ കാഴ്ചയാണ് പത്തനംതിട്ടയില്‍ സംജാതമായിരിക്കുന്നതെന്ന് ആരോപണം വന്നുകഴിഞ്ഞു. ശബരിമല തീര്‍ത്ഥാടനം, മുഖ്യമന്ത്രിയുടെ പൊതുജനസമ്പര്‍ക്കപരിപാടി തുടങ്ങിയ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട കളക്ടര്‍ അവധി കഴിഞ്ഞെത്തിയ ദിനം തന്നെ വിമാനത്താവളകമ്പനിയുടെ നിയമ ലംഘനങ്ങള്‍ക്ക് ഒത്താശ ചെയ്യുവാന്‍ മുന്‍കൈയ്യെടുത്തതില്‍ പ്രതിഷേധമുയരുകയും ചെയ്തിരിക്കുന്നു.
വിമാനത്താവളത്തിനെന്നപേരില്‍ കമ്പനി സ്വകാര്യ വ്യക്തിയില്‍ നിന്നുവാങ്ങിയ 232 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തന്നെ മിച്ചഭൂമിയായി പ്രഖ്യാപിച്ചുകഴിഞ്ഞു. വിമാനത്താവളത്തിന്റെ റണ്‍വേയ്ക്കായി കണ്ടെത്തുകയും അതില്‍ 52 ഏക്കറോളം മണ്ണിട്ടുനികത്തുകയും ചെയ്ത പ്രദേശമാണ് നിലവില്‍ മിച്ചഭൂമിയായി മാറിയിരിക്കുന്നത്.
പദ്ധതിയുടെ ഹൃദയഭാഗമായ സ്ഥലംതന്നെ മിച്ചഭൂമിയായതോടുകൂടി വിമാനത്താവള നിര്‍മ്മാണം അസാദ്ധ്യമായിത്തീര്ന്നിരിക്കുകയാണ്. കമ്പനി നേരിട്ട് വാങ്ങിയതായി ഇപ്പോള്‍ അവകാശപ്പെടുന്ന ഭൂമി ഒരു വിമാനത്താവളം നിര്‍മ്മിക്കുവാന്‍ കഴിയാത്ത വിധം മൂന്നു വില്ലേജുകളിലായി ചിതറികിടക്കുന്ന തരത്തിലുള്ളതാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവരുടെ ഭൂമി ഉടമസ്ഥരറിയാതെ കൈമാറ്റം ചെയ്തതായി കളക്ടര്‍ മുമ്പാകെ പരാതിനിലനില്ക്കുന്നുണ്ട്. ഗുരുതരമായ ഈ ആരോപണം ഒരു ഭരണാധികാരിക്കും അവഗണിക്കാന്‍ കഴിയുന്നതല്ല. ആറന്മുള നിവാസികളുടെ ഭൂമിയുടെ സര്‍വ്വേ നമ്പറുകള്‍ വ്യാപകമായി നല്കി സര്‍ക്കാരിനെക്കൊണ്ട് വ്യവസായ മേഖലാ പ്രഖ്യാപനം നടത്തിച്ച വിമാനകമ്പനി കേരള ഭൂപരിധി നിയമത്തില്‍ നിന്ന് ഇളവുകള്‍ നേടുന്നതിനും അതേ തന്ത്രം തന്നെയാണ് പ്രയോഗിച്ചതെന്നും ആരോപണമുണ്ട്. കേരളത്തിലെ ഐക്യമുന്നണി സര്‍ക്കാരിന് ആറന്മുളയില് ഒരു വിമാനത്താവളം അനായാസേന നിര്‍മ്മിക്കാനാവില്ല. മരണവാറണ്ട് പ്രതീക്ഷിച്ചുകഴിയുന്ന ഒരു കേന്ദ്രസര്‍ക്കാര്‍ എന്തുതന്നെ പ്രയത്നിച്ചാലും അത് കര്മ്മപഥത്തിലെത്തുകയില്ല. നമ്പര്‍ 10 ജനപഥില്‍ സ്വാധീനമുണ്ടെന്നു കരുതി എല്ലാം ചുളുവില്‍ സംഘടിപ്പിക്കാമെന്നത് ഇനിനടക്കുന്ന കാര്യമല്ല.
ആറന്മുളയപ്പനും ജനലക്ഷങ്ങളും നിലനില്‍ക്കുന്ന കാലത്തോളം ആറന്മുള വിമാനത്താവളം നടക്കുന്ന കാര്യമല്ല. പിന്നെന്തിനീ വൃഥാവ്യായാമമെന്നാണ് അറിയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: