കുട്ടിത്തമുള്ള മുഖം, കുറച്ചൊക്കെ ആത്മാര്‍ത്ഥതയുള്ള രാഷ്ട്രീയ വ്യക്തിത്വം, വോട്ടര്‍മാരെല്ലാം വിഡ്ഢികളോ എക്കാലവും ഒരു പാര്‍ട്ടിക്കോ നേതാവിനോ അന്ധമായ പിന്തുണ കൊടുക്കില്ലെന്ന കാര്യം അറിവുള്ളയാള്‍, അവസരം കിട്ടിയാല്‍ നല്ല കാര്യം ജനങ്ങള്‍ക്കു ചെയ്യാന്‍ താല്പര്യമുള്ള ഭരണാധികാരി. ഇങ്ങനെ പല വിശേഷണങ്ങളും ഗുണങ്ങളും ഉള്ളയാളാണ് നിതീഷ് കുമാര്‍. ഇപ്പോള്‍ ബീഹാര്‍ മുഖ്യന്ത്രി. മുമ്പ് കേന്ദ്ര സര്‍ക്കാരില്‍ റയില്‍വേ മന്ത്രിയായിരുന്നു. അതിനു മുമ്പ് ബീഹാര്‍ രാഷ്ട്രീയത്തില്‍ ലാലു പ്രസാദ് യാദവെന്ന നേതാവിന്റെ അനുയായി ആയിരുന്നു. അക്കാലത്ത് ലാലു പ്രസാദിന്റെ എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ടുനിന്നിരുന്നുവെന്നത് സത്യം. പക്ഷേ, അവിടെയും നിതീഷിന്റെ ഒരു ഗുണമാണ് പ്രകടമായത്, എവിടെ നില്ക്കുന്നോ അവിടെ ആത്മാര്‍ത്ഥത കാണിക്കുക എന്ന ഗുണം.
അധികാരം ദുഷിപ്പിക്കുമെന്ന ചൊല്ല് ഇതുവരെ തിരുത്തേണ്ടിവന്നിട്ടില്ല ഇന്ത്യയില്‍. അത് അധികാരത്തിലേറുന്ന വ്യക്തികളുടെ കുഴപ്പമോ അധികാരത്തിലേറുന്നവര്‍ കൈകാര്യം ചെയ്യുന്ന സംവിധാനത്തിന്റെ കുഴപ്പമോ എന്ന കാര്യം മറ്റൊരു തര്‍ക്ക വിഷയമാണ്. എം. ഗോവിന്ദന് പറയുമായിരുന്നു, ദുഷിച്ചവര്‍ അധികാരം തേടുന്നതും നേടുന്നതുമാണ് പ്രശ്നമെന്ന്. ഒരിക്കല്‍ ആര്‍എസ്എസ് മുന്‍ സര്‍സംഘചാലക് ബാലാ സാഹേബ് ദേവറസ് 30 വര്‍ഷം കഴിഞ്ഞ് മേല്വിലാസക്കാരന് ഒരുകത്ത് കിട്ടിയ സംഭവം വിവരിച്ചു. അദ്ദേഹത്തിന്റെ വിലയിരുത്തല്‍ ഇങ്ങനെയായിരുന്നു, അതായത്, അതിനര്‍ത്ഥം നമ്മുടെ സംവിധാനം തെറ്റാണെന്നല്ല. പക്ഷേ, അതു നടപ്പാക്കുന്നതിന്റെ പോരായ്മയാണു പ്രശ്നം എന്ന്. അതെ, അധികാരത്തില്‍ ഏറുന്നവര്‍ ദുഷിച്ചാലും ദുഷിച്ചവര്‍ അധികാരത്തിലേറിയാലും അടിസ്ഥാന പ്രശ്നം വ്യക്തിയുടേതാണെന്നതാണ് അടിസ്ഥാനം. അങ്ങനെ സംഭവിച്ച ദുഷിപ്പാണിപ്പോള് നിതീഷ് കുമാര്‍ എന്ന കഴിവുറ്റ വ്യക്തിക്കു സംഭവിച്ചിരിക്കുന്നത്.
ലാലു പ്രസാദിന്റെ ബീഹാര്‍ ഭരണം അവസാന ഘട്ടത്തിലെത്തുമ്പോള്‍ കേന്ദ്രത്തില്‍ റയില്‍വേ വകുപ്പു മന്ത്രിയായിരുന്നു നിതീഷ് കുമാര്‍. അടല്‍ ബിഹാരി വാജ്പേയി നയിച്ച ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി സര്‍ക്കാരിലെ റയില്‍വേ മന്ത്രി. ബഹാറിലെ രാഷ്ട്രീയത്തില്‍ രണ്ടാമനോ മൂന്നാമനോ അല്ലെങ്കില്‍ വലിയ ആള്‍ക്കൂട്ടത്തില്‍ ഒരാളോ ആയിക്കഴിഞ്ഞിരുന്ന നിതീഷ് കുമാര്‍, നേതാവായ ലാലുവിനോടു തെറ്റിപ്പിരിഞ്ഞു പുതിയ പാര്‍ട്ടി ഉണ്ടാക്കിയിരുന്നെങ്കിലും സ്വന്തം വ്യക്തിത്വം തെളിയിച്ചത് എന്‍ഡിഎയുടെ ഭാഗമായ ശേഷമാണ്. ബിജെപി നേതാക്കളുടെ മനസറിഞ്ഞ സഹകരണവും സഹായവുമാണ് നിതീഷിനെ നിതീഷാക്കിയത്. കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാരുണ്ടാക്കിയപ്പോള്‍ നിതീഷിനു ചോദിച്ചു കിട്ടിയതൊന്നുമായിരുന്നില്ല റയില്‍വേ വകുപ്പ്. മറിച്ച്, ബിജെപി നേതാക്കളായ വാജ്പേയിയും ലാല്‍കൃഷ്ണ അദ്വാനിയും പ്രമോദ് മഹാജനും ജസ്വന്ത് സിംഗും ചേര്‍ന്നു നടത്തിയ കൂടിയാലോചനകള്‍ക്കൊടുവിലാണ് റയില്‍ വകുപ്പ് നിതീഷിനു കൊടുത്തത്. അതിനു പിന്നിലെ മുഖ്യ ഉദ്ദേശ്യം നിതീഷിലെ കഴിവു പ്രകടമാക്കാന്‍ അവസരം ഉണ്ടാക്കുകയും ഏറ്റവും നിര്‍ണായകമായ ആ വകുപ്പിന്റെ കൈകാര്യ കര്‍തൃത്വം ശരിയായി വിനിയോഗിപ്പിച്ച് ബീഹാറിലും അയല്‍ സംസ്ഥാനങ്ങളിലും എന്‍ഡിഎയുടെ ജനപ്രിയത വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു. അവരുടെ കണക്കുകൂട്ടല്‍ പിഴച്ചില്ല, നിതീഷ് ഏല്‍പ്പിച്ച കാര്യം ഭംഗിയായി നിര്‍വഹിച്ചു.
അക്കാലത്ത് ബിജെപി നേതാക്കളില്‍നിന്നു കിട്ടിയ ശിക്ഷണങ്ങളും മാര്‍ഗ്ഗ ദര്‍ശനവും നിതീഷിനെ ഒട്ടൊന്നുമല്ല സഹായിച്ചത്. ബീഹാറില്‍ എത്രവേഗമാണെന്നോ നിതീഷ് സ്വീകാര്യനായത്. നിതീഷിനും അദ്ദേഹത്തിന്റെ പാര്‍ട്ടി ഐക്യ ജനതാദളിനും അദ്ദേഹം മുന്നണിയായ എന്‍ഡിഎയ്ക്കും അതിനു നേതൃത്വം കൊടുത്ത ബിജെപിക്കും ബീഹാറിലും ഒറീസയിലും പശ്ചിമ ബംഗാളിലും മറ്റും സ്വാധീനം ചെലുത്താന്‍ അതു സഹായകമായി. അങ്ങനെയിരിക്കെയാണ് ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പു വന്നതും ബിജെപിയും നിതീഷിന്റെ പാര്‍ട്ടിയായ ജെഡിയുവും ചേര്‍ന്നു മത്സരിച്ചു ലാലു പ്രസാദിന്റെ മതേതര ജനതാദളിനെ തോല്‍പ്പിച്ചതും. അന്ന് ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിച്ചത് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന അരുണ്‍ ജെയ്റ്റ്ലിയായിരുന്നു. ബീഹാറില്‍നിന്നുള്ള ബിജെപി നേതാക്കളായ രവിശങ്കര്‍ പ്രസാദ്, ഷാനവാസ് ഹുസൈന്, രാജീവ്പ്രതാപ് റൂഡി, മുഖ്താര്‍ അബ്ബാസ് നഖ്വി തുടങ്ങിയ ദേശീയ നേതാക്കളും സുശീല്‍ മോദിയെ പോലുള്ള ബീഹാര്‍ ബിജെപി നേതാക്കളും നിതീഷിനു നല്കിയ പിന്തുണയും സഹകരണവും സംബന്ധിച്ച് നിതീഷ്ഠന്നെ എന്‍ഡിഎ യോഗങ്ങളില്‍ നടത്തിയ പ്രസ്താവനകള്‍ ചരിത്രമാണ്. അതെല്ലാം രേഖകളിലുണ്ട്.അത്തവണ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു കൂടുതല്‍ സീറ്റുകള്‍ കിട്ടിയിട്ടും, ഏതാണ്ട് ഇരട്ടിയിലേറെ, നിതീഷിനെ മുഖ്യമന്ത്രിയാക്കാന്‍ നിര്‍ബന്ധം പിടിച്ചതും അതിനു യുക്തി നിരത്തിയതും അരുണ്‍ ജെയ്റ്റ്ലിയായിരുന്നു, മുതിര്‍ന്ന നേതാവ് എല്‍.കെ.അഅദ്വാനിയാണ് ആ ആശയം അംഗീകരിപ്പിച്ചതും നടപ്പിലാക്കിയതും. തുടര്‍ച്ചയായി പിന്നെയും എന്‍ഡിഎ സഖ്യം അധികാരത്തില്‍ വന്നതും അതില്‍ നിതീഷിന്റെ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റു കിട്ടാനിടയായതും ബിജെപി ഉപമുഖ്യമന്ത്രിപദം സ്വീകരിച്ച് സംയുക്തമായി ഭരണം നടത്തിയതും ചരിത്രമാണ്, പറഞ്ഞുവന്നത് നിതീഷിനെ നിര്മ്മിച്ചവതരിപ്പിച്ച് വിജയിപ്പിച്ചതിനു പിന്നിലെ ബിജെപിയുടെ പങ്കിനെക്കുറിച്ചാണ്. അവിടംവരെ തെറ്റിയില്ല, ബിജെപിക്കും നിതീഷിനും; അതായത് ബിജെപിക്കു കണക്കും നിതീഷിന് വഴിയും.
നിതീഷിനെ ബിജെപി സ്വഭാവികമായ ഒരു സഹയാത്രികനായി കരുതി. കാരണമുണ്ട്, കോണ്‍ഗ്രസ് വിരുദ്ധമായി രൂപംകൊണ്ട ലോക്നായക് ജയപ്രകാശ് നാരായണിന്റെ ആദര്‍ശത്തില്‍നിന്നു മുളച്ചതാണ് നിതീഷിന്റെ രാഷ്ട്രീയം. അടിയന്തരാവസ്ഥക്കാലത്ത് ലോക്നായക് ഊതിക്കത്തിച്ച ദേശീയ പ്രക്ഷോഭത്തെ ആളിക്കത്തിച്ച് അതില്‍ ജനാധിപത്യത്തെയും പൗര സ്വാതന്ത്ര്യത്തെയും സ്ഫുടം ചെയ്തെടുക്കുകവഴി അദ്ദേഹത്തിന്റെയും പ്രശംസക്കു പാത്രമായ പ്രസ്ഥാനത്തിന്റെ ദര്‍ശനത്തിലാണ് ബിജെപിയുടെ അടിത്തറ. അതു മാത്രമല്ല, കോണ്‍ഗ്രസ് വിരോധം പറയുകയും പ്രസംഗിക്കുകയും ചെയ്യുന്നെങ്കിലും പ്രാവര്‍ത്തിക തലത്തില്‍ കോണ്‍ഗ്രസിന്റെ ബി ടീമായി പ്രവര്‍ത്തിക്കുന്ന വിപ്ലവ പ്രസ്ഥാനങ്ങളുടെ കൂട്ടുകമ്പനിയില് നിതീഷിനു ചേരാനാവില്ലെന്നുറപ്പുമുണ്ടായിരുന്നു. പക്ഷേ ബിജെപിക്കു നിതീഷിനെക്കുറിച്ചുള്ള കണക്കുകള്‍ തെറ്റി…
ബീഹാറിനെ ഗുണ്ടാരാജില്നിന്നു വിമോചിപ്പിക്കുകയും കാട്ടുനീതിക്കു പകരം അവിടെ യഥാര്‍ത്ഥ ജനാധിപത്യം പുലര്‍ത്തുകയും ചെയ്യുന്നുവെന്നു വ്യക്തമായപ്പോള്‍ നിതീഷിനെ പ്രശംസിച്ചു മുടിക്കാന്‍ ചിലര്‍ ഒരുങ്ങിപ്പുറപ്പെട്ടു. ബീഹാറില്‍ ട്രെയിന്‍ കൊള്ളകള്‍ കുറഞ്ഞു, കൊള്ളക്കാര്‍ അടങ്ങി. അടിസ്ഥാന സൗകര്യങ്ങളായ വെള്ളവും വെദ്യുതിയും ഗതാഗത സൗകര്യവും ലഭ്യമായി. (ഈ വിപ്ലവങ്ങള്‍ക്കു പിന്നില്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ മോദിയുടെ കൈകളും ബുദ്ധിയും ആസൂത്രണവും എത്രമാത്രമുണ്ടെന്നു സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ രേഖകളിലുണ്ട്. അതു പുറത്തുവന്നാല്‍ ഒരുപക്ഷേ നിതീഷിന്റെ മാര്‍ക്കറ്റിടിയും.) അപ്പോഴാണ് ചില മാധ്യമങ്ങള്‍ക്കും രാജ്യത്തു ദുര്‍ബലവും അസ്ഥിരവുമായ ഭരണം വരണമെന്നാഗ്രഹിക്കുന്നവര്‍ക്കും നിതീഷിനെ പ്രധാനമന്ത്രിയാക്കണമെന്നു മോഹം വന്നത്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പു കാലത്ത് അങ്ങനെ നിതീഷിനെ പ്രധാനമന്ത്രി സ്ഥാനത്തേക്കു പിന്തുണക്കുന്നവരുടെ ശതമാനക്കണക്കു പോലും പുറത്തുവന്നു. റയില്ഭവനില് ഇരുന്നിട്ടുള്ള നിതീഷിന് റയ്സാനാ കുന്നിലേക്കുള്ള (അവിടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ്) ദൂരം അടുത്തുവെന്നു തോന്നിപ്പോയി. അതു സ്വാഭാവികം. അധികാരം കിട്ടുമ്പോള്‍ ദുഷിച്ചു പോകുമെന്ന വാക്യം വീണ്ടും ഓര്‍മ്മിക്കാം. അവിടെ തീര്‍ന്നില്ല, രാഷ്ട്രപതി തെരഞ്ഞെടുപ്പു വന്ന ഘട്ടത്തിലുമുണ്ടായ ചില ചര്‍ച്ചകളിലും നിതീഷിന്റെ പേരുയര്‍ന്നു കേട്ടു. പിന്നെ ഇരിപ്പുറയ്ക്കുമോ?
അങ്ങനെയിരിക്കെ അടുത്ത പൊതുതെരഞ്ഞെടുപ്പു വരാനിരിക്കെ, വീണ്ടും തന്റെ പേരുച്ചരിച്ചു കേള്‍ക്കാന്‍ കൊതിച്ചിരിക്കെ, താന്‍ അംഗമായ മുന്നണിയിലെ പ്രധാന കക്ഷി അവരുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നുവെന്നു കേട്ടാല്‍ ആര്‍ക്കാണ് അടിനില തെറ്റാതിരിക്കുക. അതാണ് നിതീഷിനു പറ്റിയത്. അങ്ങനെയാണ് മോദിയെ എതിര്‍ത്തത്. ബിജെപി ബന്ധം വിട്ടത്.ഇപ്പോള്‍ പെട്ടത്. അവിടെയാണ് നിതീഷിനു വഴിതെറ്റിയത്.
ഇനിയും മോഹിക്കാം. പക്ഷേ, ബിജെപിയോടൊപ്പം നിന്നിരുന്നകാലത്തു കിട്ടിയിരുന്ന വിപണി മൂല്യം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇല്ലാതായെന്നു നിതീഷ് തിരിച്ചറിഞ്ഞുകഴിഞ്ഞു. മൂന്നാം മുന്നണിപോലൊരു സംവിധാനം രൂപപ്പെട്ടാല്‍, തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ അതിനെന്തെങ്കിലും പ്രസക്തിയുണ്ടായാല്‍ നിതീഷിനു കിട്ടാമായിരുന്ന വില ഇപ്പോഴില്ല. ബിജെപി സംസ്ഥാന സര്‍ക്കാരില്‍നിന്നു വഴി പിരിഞ്ഞപ്പോള്‍ നിതീഷിന് സംസ്ഥാന ഭരണത്തില്‍ മനസെത്തുന്നിടത്ത് ശരീരമെത്തുന്നില്ല. ആസൂത്രണങ്ങള്‍ വിജയിക്കുന്നില്ല. നിതീഷിന്റെ പൂച്ച് പുറത്താകാന്‍ തുടങ്ങുകയാണ്. അതിന്റെ രാഷ്ട്രീയ ഗുണം അനുഭവിക്കാന്‍ കഴിയുന്നത് മുന്‍ സഖ്യകക്ഷിയായ ബിജെപിക്കായിരിക്കും. കാരണം കോണ്‍ഗ്രസ് ബീഹാറില്‍ എങ്ങുമെങ്ങുമില്ല, ഒന്നുമൊന്നുമല്ല. ലാലു പ്രസാദ് ജയിലിലായതോടെ പാര്‍ട്ടി നയിക്കേണ്ടി വന്നിരിക്കുന്ന രഘുവംശപ്രസാദിന് ആരോഗ്യം പോരാ, പിന്തുണയും കുറഞ്ഞിരിക്കുന്നു. നിതീഷിന്റെ രാഷ്ട്രീയത്തോട് പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിയോജിപ്പുകള്‍ ഉണ്ടായിക്കഴിഞ്ഞു. മോദിയുടെ ഹുങ്കാര്‍ റാലിക്കു ശേഷമുണ്ടായിരിക്കുന്ന രാഷ്ട്രീയ ഭൂകമ്പങ്ങളുടെ എണ്ണം ഏറെയാണ്. ഇതിന്റെ ആനുകൂല്യങ്ങള്‍ ബിജെപിക്കേ കിട്ടൂ. പക്ഷേ, ബീഹാറിനാകും കനത്ത നഷ്ടം, കാരണം ആ സംസ്ഥാനത്ത് നേരായ വളര്‍ച്ചയുടെ മാറ്റങ്ങള്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളുവല്ലോ.
കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: