പാട്നയിലെ ഗാന്ധിമൈതാനത്തിന് ചുറ്റും എട്ടോളം സ്ഫോടനങ്ങള്‍. പൂഴി വീഴാനിടമില്ലാത്ത വിധം തിങ്ങിനിറഞ്ഞ പുരുഷാരം ഒന്നുമറിഞ്ഞതേയില്ല. അവര്‍ ഹിന്ദുദേശീയതയുടെ ശക്തനായ സാരഥിയുടെ വാഗ്ധോരണികള്ക്കൊപ്പം ഭാരതാംബയ്ക്ക് ജയ് വിളിക്കുകയായിരുന്നു. നരേന്ദ്രമോദിയുടെ വരവിനെ ഭയപ്പെടുന്നവര്‍ ആസൂത്രണം ചെയ്ത സ്ഫോടനങ്ങള്‍ പാട്നയിലെ ഹുങ്കാരാരവത്തില്‍ ഒലിച്ചുപോയി. ഭയമറിയാത്ത ഭാരതീയന്റെ പാരമ്പര്യം ഒരിക്കല്‍കൂടി പ്രകടമായ മുഹൂര്‍ത്തം. കാളിയനെ ഓലപ്പാമ്പാക്കിയ ഭാരതീയജീവിത മാതൃക. അവിവേകികളായ ഇസ്ലാമികതീവ്രവാദികളുടെ ബോംബ്സ്ഫോടനങ്ങളെ ഏറുപടക്കങ്ങളായി അവഗണിച്ച ബീഹാറിലെ ലക്ഷക്കണക്കിന് വരുന്ന ഹിന്ദുദേശീയവാദികള്‍ സമാധാനത്തോടെ, അതിലേറെ പുതിയ പ്രതീക്ഷയോടെ അവരവരുടെ വീടുകളിലേക്ക് മടങ്ങി. എങ്ങും അക്രമങ്ങളുണ്ടായില്ല, പ്രതിഷേധങ്ങള്‍ അരങ്ങേറിയില്ല. ബീഹാറിലെ മോദിവിരുദ്ധസര്ക്കാരിനെതിരെ ഹര്‍ത്താല്‍ പ്രഖ്യപനങ്ങളുണ്ടായില്ല.
പക്ഷേ, രാജ്യം ഭരിക്കുന്ന സര്‍ക്കാരും ആഭ്യന്തരവകുപ്പും സ്ഫോടനത്തിലും രാഷ്ട്രീയം തെരയുകയായിരുന്നു. ഏറ്റെടുത്ത എല്ലാ ചുമതലകളിലും അഴിമതിയുടെ കരിപുരണ്ട ചരിത്രത്തിന്റെ പിന്‍ബലമൊന്നുകൊണ്ടുമാത്രം കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രിയായ ഷോലാപ്പൂരുകാരന് സുശീല്‍കുമാര്‍ ഷിന്‍ഡെയും നോക്കുന്നത് സാധിച്ചാല്‍ മോദിയെ ഇന്ത്യന്‍ മുജാഹിദീന്റെ സ്ഥാപകനായി അവതരിപ്പിക്കാനാകുമോ എന്നതാണ്. അത്രയ്ക്ക് പരിതാപകരമായിരിക്കുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റ കാഴ്ചപ്പാടുകള്‍. സ്ഫോടനം നടക്കുമ്പോള്‍ ഷിന്‍ഡേ സിനിമാപ്പാട്ട് കേട്ട് രസിക്കുകയായിരുന്നുവെന്ന് ചില അരസികന്മാര്ചൂണ്ടിക്കാട്ടുന്നുണ്ട്. അവര്‍ക്ക് മാഡം സോണിയയുടെ താല്പര്യങ്ങളെക്കുറിച്ച് കാര്യമായ വിവരമില്ലാഞ്ഞിട്ടാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. തനിക്ക് മുമ്പേ ആഭ്യന്തര വകുപ്പിന്റെ കസേരയില്‍ കയറിയിരുന്ന വിദ്വാന് മോഡലിംഗായിരുന്നു ഹോബി. സ്ഫോടനങ്ങള്‍ രാജ്യത്ത് നടക്കുമ്പോഴെല്ലാം തന്നെത്തേടി ചാനല്‍ക്യാമറകള്‍ എത്തുമെന്ന് അറിയാവുന്ന അദ്ദേഹം അത്തരമൊരവസരത്തില്‍ ഒറ്റ ദിവസം ഏഴ് വ്യത്യസ്ത വേഷങ്ങളിലാണ് പല വേദികളില്‍ അവതരിച്ചത്. അപ്പോള്‍പിന്നെ ഒരു സിനിമാപ്പാട്ട് കേള്‍ക്കുന്നതിനോ വേണ്ടിവന്നാല്‍ ഒരു സിനിമാറ്റിക് ഡാന്‍സ് കളിക്കുന്നതിനോ തനിക്ക് അവകാശമുണ്ടെന്ന് ഷിന്‍ഡേ വിചാരിക്കുന്നതില്‍ തെറ്റില്ല. പോരെങ്കില്‍ മോദിയുടെ റാലിയിലാണ് സ്ഫോടനം. അപ്പോള്‍പിന്നെ ആടിപ്പാടുന്നതില്‍ തകരാറുണ്ടെന്ന് സോണിയയും പറയാനിടയില്ല. മോദിയെപ്പോലെ ഒരു നായ്ക്കുട്ടി മരിച്ചാലും വേദനിക്കുന്നത്ര ലോലഹൃദയമൊന്നുമല്ല കോണ്‍ഗ്രസുകാരന്റേത്. സിക്കുകാരെ കുലമടക്കം കൊന്നൊടുക്കാനിറങ്ങിയ കോണ്‍ഗ്രസുകാര്‍ക്ക് പട്ടും വളയും വാക്കുകൊണ്ട് സമ്മാനിച്ച പാരമ്പര്യമുണ്ട്. വലിയ മരച്ചുവട്ടിലെ ചെറുപുല്ലുകള്‍ മാത്രമാണ് മരണമടയുന്ന ഇന്ത്യാക്കാരെന്ന് വ്യാഖ്യാനിച്ച മഹത്തായ അഹിംസാദര്ശനമുണ്ട് കൂട്ടിന്.
കാര്‍ഗില്‍ യുദ്ധവീരന്മാരുടെ ആശ്രിതര്‍ക്ക് അനുവദിച്ച കെട്ടിട സമുച്ചയങ്ങള്‍ അടിച്ചുമാറ്റി മറിച്ചുവിറ്റ ഖ്യാതിയുണ്ട് ഷിന്‍ഡേയ്ക്ക്. മാഡം സോണിയയുടെ പ്രചാരവേലയ്ക്കു മാത്രമായി നിയോഗിക്കപ്പെട്ട സിബിഐ ആദര്‍ശ് കുഭകോണത്തില്നിന്ന് ഒഴിവാക്കിയെങ്കിലും മായാത്ത രേഖകള്‍ ഈ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ നേരെ വിരല്‍ ചൂണ്ടി നില്പാണ്. മഹാരാഷ്ട്രയില്‍ ഒന്നേകാല്‍ വര്‍ഷത്തേക്ക് ലഭിച്ച മുഖ്യമന്ത്രിപദം ഉപയോഗിച്ചാണ് എഴുപത്തിരണ്ടിലും ആര്ത്തിനശിക്കാത്ത ഇദ്ദേഹം ആദര്‍ശ് കുഭകോണത്തിന് വേണ്ടി പരിസ്ഥിതി മന്ത്രാലയത്തിന്റെ രേഖകള്‍ തരപ്പെടുത്താന്‍ ഓടിനടന്നത്. ഇതേ കേസില്‍ മൂന്നുതവണയാണ് അന്വേഷണ ഏജന്‍സി സുശീല്കുമാരന്റെ മൊഴിയെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രിയാകാന്‍ ഇതിനപ്പുറം എന്തു യോഗ്യത വേണം. പോരെങ്കില്‍ വാ പോയ കോടാലി കണക്കെ വായ തുറന്നാല്‍ ഹിന്ദു ഭീകരത എന്ന് നൂറ്റൊന്നാവര്‍ത്തി ജപിച്ചുകൊണ്ടിരിക്കുന്ന ദിഗ്വിജയസിംഗിന് കോറസ് പാടുകയും കൂടി ചെയ്യുമ്പോള്‍ ആള് കേമനാണെന്ന് സോണിയാ ആന്‍ഡ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാനേജ്മെന്റിന് ബോധ്യമാവുകയും ചെയ്യും.
മഹാരാഷ്ട്രയില്‍ നില്ക്കാനാവാതെ വന്നപ്പോഴാണ് സോണിയ ഷിന്‍ഡേയെ വിളിച്ച് കേന്ദ്രത്തിന്റെ ഊര്‍ജവകുപ്പ് ഏല്‍പ്പിച്ചത്. കുളിച്ചാലും തോര്‍ത്തിയാലും മായാത്ത കല്‍ക്കരിക്കറയുടെ കറുത്ത പാടുകള്‍ മായ്ക്കുന്നതിന് കോടതികള്‍ കയറിയിറങ്ങുകയാണ് ഇപ്പോള്‍ മന്‍മോഹന്‍സിംഗ്. വേലിയിലിരുന്ന പാമ്പിനെയെടുത്ത് കല്‍ക്കരിപ്പാടത്ത് വെച്ചപ്പോള്‍ ഓര്‍ക്കണമായിരുന്നു ഇതെന്ന് പലരും പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഊര്‍ജ്ജവകുപ്പിന്റെ ഊര്‍ജ്ജമെല്ലാം ചോര്ത്തിക്കഴിഞ്ഞപ്പോഴാണ് ഷിന്‍ഡേക്ക് ആഭ്യന്തരന്റെ കുപ്പായം വീണുകിട്ടിയത്. കാര്യമായൊരു പണിയുമെടുക്കാന്‍ താല്പര്യമില്ലാത്ത കോണ്‍ഗ്രസുകാര്‍ക്ക് തിമിര്‍ക്കാന്‍ വേണ്ടി മാഡം സോണിയ മാറ്റിവെച്ചിരിക്കുന്ന വകുപ്പുകളായാണ് പ്രതിരോധവും വിദേശകാര്യവും ആഭ്യന്തരവും ഇപ്പോള്‍ പരിഗണിക്കപ്പെടുന്നത്. അതുകൊണ്ടാണ് അഴിമതി സ്വാഭാവമാക്കിയ ഈ മനുഷ്യന് മേയാന്‍ രാജ്യത്തെ ജനങ്ങളെ നേരിട്ട ബാധിക്കുന്ന പ്രധാന വകുപ്പുകള്‍ തന്നെ മാഡം സോണിയയുടെ കമ്പനി മറ്റീവ്ക്കുന്നത്.
വിഖ്യാതമാണ് സുശീല്‍കുമാര്‍ ഷിന്‍ഡോയുടെ ചില മൊഴിമുത്തുകള്‍. ആദര്‍ശും ടുജിയും കോമണ്‍വെല്‍ത്തും എല്ലാറ്റിനും പിന്നാലെ കല്‍ക്കരിയും സര്‍ക്കാരിനെ തിരിഞ്ഞുകുത്തിയപ്പോള്‍ ഷിന്‍ഡേ കണ്ടെത്തിയ ഒരു ആശ്വാസവചനമുണ്ട്, ‘കാലം എല്ലാം മറക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കും. അവര്‍ പൊതുവേ ഓര്മ്മശക്തിയില്ലാത്തവരാണ്. കല്ക്കരിയല്ലേ, കുറച്ചുനാള്‍ കരി കയ്യില്‍ കാണും. പിന്നെ മാറും. അതുപോലെ ജനങ്ങള്‍ ഇതും മറക്കും.’ എങ്ങനെയുണ്ട് സിദ്ധാന്തം!
ആഭ്യന്തര മന്ത്രിയായതില്പ്പിന്നെ ഇദ്ദേഹം ഹാഫിസ് മുഹമ്മദ് സെയ്ദിന്റെ കടുത്ത ആരാധകനാണ്. ഭാരതത്തെ കത്തിച്ചു തീര്‍ക്കാനുള്ള പകയുമായി രാജ്യത്തുടനീളം നടക്കുന്ന സ്ഫോടനങ്ങള്‍ക്ക് ആസൂത്രണം നടത്തുന്നുവെന്ന് അന്വേഷണോദ്യോഗസ്ഥന്മാര് തെളിയിച്ച പാക് ഭീകരന് ഹാഫിസ് സെയ്ദ് ആഭ്യന്തരമന്ത്രിക്ക് പ്രീയപ്പെട്ടവനാണ്. ശ്രീ, ശ്രീമാന്‍, തുടങ്ങി മഹാത്മാ വരെയുള്ള വിശേഷണങ്ങള്‍ ചേര്‍ക്കാതെ അദ്ദേഹം അയാളെ അഭിസംബോധന ചെയ്യാറില്ല. സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നവരാണ് ഭീകരന്മാര്, അഴിമതിക്കെതിരെ വിരല്‍ ചൂണ്ടുന്നവര്‍ ഫാസിസ്റ്റുകള്‍, പീഡനങ്ങള്‍ക്കെതിരെ മുഷ്ടിയുയര്ത്തുന്നവര് മാവോയിസ്റ്റുകള്‍…. ഷിന്‍ഡേയുടെ കണ്ടെത്തലുകള്‍ തുടരുകയാണ്. നരേന്ദ്രമോദി ഭീകരനും അണ്ണാ ഹസാരെ ഫാസിസ്റ്റും ദല്‍ഹിയിലെ കൂട്ടമാനഭംഗത്തിനെതിരെ പ്രതിഷേധമുയര്‍ത്തിയ പതിനായിരങ്ങള്‍ മാവോയിസ്റ്റുകളുമാണെന്ന് വിടുവായത്തം പറയുന്ന ഈ മനുഷ്യന് പാട്ന സ്ഫോടനത്തെക്കുറിച്ചും പറയാനുണ്ടാകും ചിലത്. പുകയടങ്ങുമ്പോള്‍ അതും നമ്മള്, ഓര്‍മ്മശക്തിയില്ലാത്ത ജനങ്ങള്‍ കേള്‍ക്കേണ്ടിവരും.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: