കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് കമ്പനിയാകുന്നതോടെയെങ്കിലും ഇത് സര്‍ക്കാര്‍ ഖജനാവ് മുടിയ്ക്കുന്ന വെള്ളാനക്ക് പകരം സ്വന്തം കാലില്‍ നില്ക്കാന് കഴയുന്ന, സ്വന്തം ബാധ്യതകള്‍ സ്വയം തീര്‍ക്കാന്‍ പറ്റുന്ന സ്ഥാപനമായി മാറും എന്ന് പ്രത്യാശിക്കാമോ? സര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്ന എല്ലാ ആസ്തി ബാധ്യതകളും അവകാശങ്ങളും കമ്പനിയില്‍ പുനര്നിക്ഷിപ്തമാക്കിയുള്ള വിജ്ഞാപനം ഇനി പുറപ്പെടുവിക്കും. സ്ഥാപനത്തിന്റെ വരവിനേക്കാള്‍ അധികം ചെലവിട്ട് വരുമാനം മുഴുവന്‍ ശമ്പളത്തിനും ശമ്പളത്തെക്കാളധികം പെന്‍ഷനും (7584 കോടി രൂപയോളം) നല്കുന്ന സ്ഥാപനത്തിന്റെ ആസ്തിയും ബാധ്യതകളുമാണ് ഇനി സര്‍ക്കാരിന്റെ ചുമലിലാകുന്നത്. ഇതില്‍ 1600 കോടി രൂപ സര്‍ക്കാര്‍ നല്‍കുകയും ബാക്കി 2920 കോടി കെഎസ്ഇബി കമ്പനിയില്‍നിന്നും നല്‍കുകയും ചെയ്യും. ഫണ്ടിലേക്ക് 10 മുതല്‍ 20 വര്‍ഷം കൊണ്ട് അടച്ചാല്‍ മതി. പക്ഷെ സര്‍ക്കാര്‍ 10 വര്‍ഷത്തിനുള്ളില്‍ പലിശ ഉള്‍പ്പെടെ 2500 കോടി രൂപ അനുവദിക്കണം. ഒരു ഡസനോളം അണക്കെട്ടുകളും ഒരു ആര്ച്ച്ഡാമുമുള്ള ജലസമൃദ്ധമായ കേരളത്തിന് കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്പാദിപ്പിക്കാനാകുന്നതാണ്. വൈദ്യുതി വിറ്റ വകയില്‍ പക്ഷെ ബോര്‍ഡിന്റെ കടബാധ്യത 5200 കോടി രൂപയാണ്. ഇങ്ങനെ പണം ധൂര്‍ത്തടിച്ചാല്‍ അത് താങ്ങാന്‍ ഖജനാവിന് ത്രാണിയില്ലെന്ന കേന്ദ്ര നിര്‍ദ്ദേശം തീര്‍ത്തും അവഗണിക്കപ്പെട്ടിരിക്കുകയാണ്.
2003 ല്‍തന്നെ എല്ലാ ബോര്‍ഡുകളും പിരിച്ചുവിട്ട് കമ്പനി രൂപീകരിക്കണമെന്ന നിര്‍ദ്ദേശവും വന്നതാണ്. കമ്പനിയാകുകയാണെങ്കില് വരവു ചെലവുകള്‍, ലാഭനഷ്ടങ്ങള്‍ എല്ലാം കമ്പനിയുടെ തന്നെ ചുമതലയാകുമല്ലോ. കമ്പനി രൂപീകരിക്കാത്ത സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസഹായം നല്‍കില്ലെന്ന മുന്നറിയിപ്പുണ്ടായിട്ടും കേരളവും പശ്ചിമബംഗാളും ഝാര്‍ഖണ്ഡും കേന്ദ്രനിര്‍ദ്ദേശം അവഗണിച്ചു. ബാക്കി എല്ലാ സംസ്ഥാനങ്ങളിലും ബോര്‍ഡ് കമ്പനിയായി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. കമ്പനിയായാല്‍ സര്‍ക്കാരിന്റെ പേരില്‍ കമ്പനി ഈടാക്കുന്ന ഇലക്ട്രിസിറ്റി ഡ്യൂട്ടിയില്‍നിന്ന് പ്രതിവര്‍ഷം 250 കോടി രൂപ വീതം കമ്പനിയില്‍തന്നെ നിലനിര്‍ത്തി ഈ തുക കണ്ടെത്തേണ്ടിവരും. കെഎസ്ഇബി പുറപ്പെടുവിക്കേണ്ട കടപ്പത്രത്തിന്മേലുള്ള ബാധ്യത നിറവേറ്റി ബാക്കിവരുന്ന തുകയും താരിഫ് പരിഷ്കരണത്തിലൂടെ ലഭിക്കുന്ന അധികവരുമാനവും പെന്ഷന് ഫണ്ടില്‍ ലയിക്കും. 2009 മാര്‍ച്ചില്‍ ശമ്പളത്തിന്റെയും പെന്‍ഷന്റെയും അടിസ്ഥാനത്തിലാണ് ഫണ്ട് നിജപ്പെടുത്തിയിരുന്നത്. ശമ്പളവും പെന്‍ഷനും പരിഷ്കരിച്ചപ്പോള്‍ പെന്‍ഷന്‍ഫണ്ടിന്റെ അധികബാധ്യത 3064 കോടി രൂപയായി. ഇത് 35:5, 64:6 എന്ന അനുപാതത്തില്‍ സര്‍ക്കാരും കെഎസ്ഇബിയും പുതിയ സംവിധാനത്തില്‍ വഹിക്കും. കൈമാറ്റ തീയതിവരെയുള്ള ബാധ്യതയുടെ നിര്‍ണയം കരാറിന് മുമ്പ് നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കരാര്‍ നിലവില്‍വരുന്ന തീയതിവരെയുള്ള ബാധ്യതകളുടെ യഥാര്‍ത്ഥ മൂല്യനിര്‍ണയം ഒരു വര്‍ഷക്കാലയളവില്‍ പൂര്‍ത്തീകരിക്കാമെന്നും ഇതിനാവശ്യമായ ക്രമീകരണങ്ങളും മാറ്റങ്ങളും ഫണ്ടില്‍ വരുത്താമെന്നുമുള്ള കെഎസ്ഇബി നിര്‍ദ്ദേശവും മന്ത്രിസഭ അംഗീകരിച്ചിരിക്കുകയാണ്. ഇതോടെ സംവിധാനം കാര്യക്ഷമമാകും എന്നാണ് പ്രതീക്ഷ.
പക്ഷെ സംവിധാനത്തിന്റെ കാര്യക്ഷമതയല്ല, തൊഴില്‍ സുരക്ഷിതത്വമാണ് പ്രധാനം എന്ന് കരുതുന്ന ജീവനക്കാര്‍ കമ്പനി രൂപവല്ക്കരിക്കുന്നതിനെതിരാണ്. എപ്പോഴെല്ലാം സര്‍ക്കാര്‍ ബോര്‍ഡ് കമ്പനിയാക്കാന്‍ ശ്രമിച്ചുവോ അപ്പോഴെല്ലാം ജീവനക്കാരുടെ പ്രതിഷേധം കാരണം ശ്രമം ഉപേക്ഷിച്ച ചരിത്രമാണ് കെഎസ്ഇബിയുടേത്. ഇപ്പോള്‍ കേന്ദ്രസമ്മര്ദ്ദത്തിന് വഴങ്ങിയാണ് കമ്പനി രൂപീകരണത്തിന് തയ്യാറായത്. പെന്ഷന് ഫണ്ടിലേക്കും മൂലധന വിനിയോഗത്തിലേക്കും സര്‍ക്കാര്‍ തുടക്കത്തില്‍ ധനസഹായം നല്‍കുമെന്നും അതിനാല്‍ ബോര്‍ഡിന്റെ ആസ്തി ബാധ്യതകള്‍ സബ് കമ്മറ്റികള്‍ക്ക് വീതിച്ചുനല്‍കാനുള്ള നടപടിക്കെതിരെയുള്ള എതിര്‍പ്പ് ഇത്തവണ ദുര്‍ബലമായിരിക്കുമെന്നുമാണ് പ്രതീക്ഷ. ബോര്‍ഡിന്റെ കാര്യക്ഷമത വര്‍ധിക്കുന്നതോടൊപ്പം പൊതുജനങ്ങള്‍ വൈദ്യുതിക്ക് കൂടുതല്‍ വില നല്‍കേണ്ടിവരുമെന്നാണ് കരുതപ്പെടുന്നത്. വൈദ്യുതിചാര്‍ജ് വര്‍ധനാ ഭീഷണി നിലനില്‍ക്കുകയാണ്. പക്ഷെ അന്തിമതീരുമാനം ഇനി സര്‍ക്കാരില്‍നിന്നും വൈദ്യുതി റെഗുലേറ്ററി കമ്മീഷനില്‍നിന്നും ബന്ധപ്പെട്ട കമ്പനിയിലേക്ക് മാറും. ലക്ഷ്യം ലാഭകേന്ദ്രീകൃതമാകുമ്പോള്‍ നിരക്ക് വര്‍ധന പ്രതീക്ഷിക്കാം. ഇപ്പോള്‍തന്നെ 5200 കോടി രൂപ കടബാധ്യതയുള്ള കമ്പനിയുടെ ഭാരം പൊതുജനങ്ങളുടെ ചുമലിലേക്ക് മാറാനും സാധ്യതയുണ്ട്. കമ്പനി രൂപീകരണം ജനങ്ങളെക്കൂടി കണ്ടുകൊണ്ടാകണമെന്നാണ് പൊതുജനങ്ങളുടെ പ്രാര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: