പരമാത്മതത്ത്വത്തെ സംബന്ധിക്കുന്ന പരമപ്രമാണമാണ് ഉപനിഷത്തെന്ന് സ്വാമി ചിദാനന്ദപുരി. ശ്രുതിസാരങ്ങളായ ഉപനിഷത്തുക്കള്‍ നേരിട്ട് സത്യപ്രഖ്യാപനം ചെയ്യുന്നവയാണ്. എറണാകുളം ടിഡിഎം ഹാളില്‍ നടക്കുന്ന ഉപനിഷത് വിചാരയജ്ഞം പതിമൂന്നാം ദിവസം കോനോപനിഷത്തിനെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ചിദാനന്ദപുരി. ഉപനിഷത് പഠനത്തില്‍ നമ്മുടെ പല മുന്‍ധാരണകളെയും തിരുത്താന്‍ നമ്മള് തയ്യാറാവേണ്ടതുണ്ട്. മാത്രവുമല്ല ധീരര്‍ക്കുള്ളതാണ് ഉപനിഷത് പഠനം. നിനക്ക് മറ്റൊരാശ്രയം ഉണ്ടെന്നുള്ളതല്ല ഉപനിഷത്ത് പഠിപ്പിക്കുന്നത്. നിന്നില്‍നിന്നും ഭിന്നമായ ഒരാശ്രയം തന്നെ പരമമല്ലെന്നുള്ളതാണ്. ഇത് ധീരര്ക്കേ ആശ്രയിക്കാനാവൂ. സാധാരണഗതിയില്‍ തന്നില്‍നിന്നും ഭിന്നവും തന്നേക്കാള്‍ ഉയര്‍ന്നതുമായ ഏതെങ്കിലും ആശ്രയത്തെ ആലംബമാക്കുന്നതാണ് ലൗലികരീതി. ആ ഉയര്‍ന്നത് ദൈവമോ ദേവതകളോ മറ്റ് പ്രബലരോ ആവാം. എന്നാല്‍ വേദാന്തം സ്വയം ആലംബനത്തെയാണ് കാണിച്ചുതരുന്നത്. ആത്മമഹിമയും ആത്മാലംബനവുമാണ് വേദാന്തം നല്‍കുന്നത്. ഇത് ധീരര്‍ക്കുള്ളതാണ്.
സര്വ്വകരണങ്ങള്ക്കും അതീതമായ ആത്മതത്വത്തെ ആവര്ത്തിച്ചുപദേശിക്കുന്ന ഉപനിഷത്ത് സര്‍വ്വകരണങ്ങളെയും പ്രവര്‍ത്തിപ്പിക്കുന്ന പ്രത്യാഗാത്മസ്വരൂപത്തെത്തന്നെ ബ്രഹ്മമെന്ന് ആവര്‍ത്തിച്ചു പറയുന്നു. മാത്രവുമല്ല ‘ആത്മസ്വരൂപം തെന്നയാണ് ബ്രഹ്മമെന്ന് നീയറിയൂ’ എന്ന് ആവര്‍ത്തിച്ച് പറയുന്ന കേനോപനിഷത്ത് ഇതാണെന്ന് പറഞ്ഞു ‘ഉപാസിക്കപ്പെടുന്നതൊന്നും ബ്രഹ്മമല്ലെന്ന് വരെ’ ഉറപ്പിച്ചുപറയുന്നു. നാമ-രൂപാദ്യൂപാധികളെക്കൊണ്ട് നാം ഉപാസിക്കുന്നതൊന്നും ബ്രഹ്മമല്ല. അവയെല്ലാം വിഷയങ്ങളാണ്. വിഷയിയുടെ സ്വരൂപമാണ് പരമസത്യം. ഈ ഉപദേശം ശ്രവിച്ച് ശിഷ്യന് താന്‍ നല്ലപോലെ മനസിലാക്കിയിരിക്കുന്നു എന്ന് കരുതുന്നുവെങ്കില്‍ ആ അറിവ് അല്പമാണെങ്കിലും ഇനിയും വിചാരം ചെയ്യേണ്ടതാണെന്നും ഗുരു നിര്‍ദ്ദേശിക്കുന്നു. തുടര്‍ന്ന് യുക്തിപൂര്‍വം വിചാരം ചെയ്ത് സംശയവിപത്യയങ്ങള്ക്കുപരി വിജ്ഞാനത്തിലേക്കുയര്ന്നു ശിഷ്യന്. ഈ പരമമായ വിജ്ഞാനത്തിന് ഏവരും അധികാരികളാണ്. ശാസ്ത്രാചാര്യ സമ്പ്രദായത്തിലൂടെ ഉപനിഷത് പഠനം നിര്‍വഹിച്ച് നമുക്കേവര്‍ക്കും ഈ സംശയരഹിതമായ വിജ്ഞാനത്തലേക്കുയരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: