തൃശൂര്‍: ത്യശൂര്‍ ജില്ലയില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അഞ്ച് മലയോര പോലീസ് സ്റ്റേഷനുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്കി. ചാലക്കുടി, മനയ്ക്കപ്പാറ, വരന്തരപ്പിള്ളി, വെള്ളിക്കുളങ്ങര, അതിരപ്പിള്ളി എന്നി പോലിസ് സ്റ്റേഷനുകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
ചുറ്റുമതില്‍ ഇല്ലാത്ത പോലീസ് സ്റ്റേഷനുകളില്‍ അത് ഉണ്ടാക്കുവാനും ലൈറ്റുകള്‍ സജ്ജീകരിക്കാനും കൂടുതല്‍ പോലീസുകാരെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. 15ഓളം ആദിവാസി കോളനികളാണ് ഈ മേഖലയില്‍ ഉള്ളത്. പശ്ചിമ ഘട്ടമലനിരകളില് മാവോയിസ്റ്റ് സാന്നിദ്ധ്യത്തേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേയുണ്ടായിരുന്നു.
മാവോയിസ്റ്റ് നേതാക്കളെന്ന് കരുതുന്ന രൂപേഷ്, ഷൈന, സിനോജ് എന്നിവര്‍ ത്യശൂര്‍ ജില്ലക്കാരാണെന്നതും ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. വനംവകുപ്പ് ഉദ്ദ്യോഗസ്ഥരുമായി ചേര്‍ന്ന് പോലീസ് പട്രോളിംഗ് ശക്തമാക്കും. ഇന്റലിജന്‍സ് സംവിധാനം മികവുറ്റതാക്കും. ആദിവാസി മേഖലകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും അവരുടെ ഇടയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും വിവരശേഖരണം നടത്തുകയും ചെയ്യും.
തടികള്ളക്കടത്ത്, കഞ്ചാവ്, മ്യഗവേട്ട തുടങ്ങിയ കുററക്യത്യങ്ങളിലൂടെ മാവോയിസ്റ്റുകള്‍ പണംശേഖരിച്ചേക്കുമെന്ന് സൂചനയുള്ളതിനാല്‍ ഈ കേസുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തും. പണമിടപാട് സ്ഥാപനങ്ങളിലെ സുരക്ഷാസംവിധാനം ശക്തമാക്കും. ജില്ലയില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ അപ്പോഴപ്പോള്‍ വിശകലനം ചെയ്ത് വേണ്ട നടപടികള്‍ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: