കണ്ണൂരില്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ നടന്ന ആക്രമണത്തില്‍ മുഖ്യമന്ത്രിയ്ക്ക് നെറ്റിയിലും നെഞ്ചിലും മുറിവേല്പ്പിച്ചപ്പോള് കളങ്കിതമായത് കേരളത്തിന്റെ സാംസ്കാരിക മേന്മയും രാഷ്ട്രീയ ഔന്നത്യവുമാണ്. മുഖ്യമന്ത്രിയ്ക്ക് നേരെ സിപിഎം നടത്തിയ ആക്രമണം രാഷ്ട്രീയ സംയമനവും സഹിഷ്ണുതയും പ്രതിപക്ഷത്തിന് നഷ്ടമായിരിക്കുന്നു എന്നു തെളിയിക്കുന്നു.
പന്ന്യന്‍ രവീന്ദ്രന് പറഞ്ഞതുപോലെ ഈ ആക്രമണം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയ്ക്ക് കളങ്കം ചാര്‍ത്തുകയും ഒറ്റപ്പെട്ട മുഖ്യമന്ത്രി എന്ന് പിണറായി വിജയന് വിശേഷിപ്പിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി സഹതാപ തരംഗമുണ്ടാക്കുകയും ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേര്‍ക്കുള്ള കരിങ്കൊടി കാണിക്കല്‍ സോളാര്‍ കേസില്‍ ഫലവത്തായ അന്വേഷണം നടക്കുന്നില്ലെന്നാരോപിച്ചാണ് മുഖ്യമന്ത്രി രാജിവെക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അപൂര്‍വമല്ലെങ്കിലും ഒരു മുഖ്യമന്ത്രിയെ കല്ലെറിയുന്നത് ദിവാന് സി.പി.രാമസ്വാമി അയ്യരുടെ മൂക്കു മുറിക്കാന്‍ നടത്തിയ ശ്രമത്തിന് തുല്യമാണ്. ഉപരോധവും മുദ്രാവാക്യം മുഴക്കി പ്രസംഗം അലങ്കോലപ്പെടുത്തലും മറ്റും അംഗീകൃത പ്രതിഷേധ മാര്‍ഗ്ഗങ്ങളാണ്. പക്ഷേ ഈ പ്രതിഷേധം ഒരു മുഖ്യമന്ത്രിയുടെ നേര്‍ക്കുള്ള ശാരീരിക ആക്രമണമായി അധഃപതിയ്ക്കുമ്പോള്‍ അത് ചെയ്ത പാര്‍ട്ടിയുടെ സംസ്കാരശൂന്യതയും നൈരാശ്യവുമാണ് മറ നീക്കി പുറത്തുകൊണ്ടുവരുന്നത്.
ഞായറാഴ്ച കണ്ണൂരില്‍ പോലീസ് കായിക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയുടെ കാറിന്റെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നപ്പോഴാണ് അദ്ദേഹത്തിന് നെറ്റിയിലും നെഞ്ചിയിലും പരിക്കേറ്റത്. സോളാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രിയെ ബഹിഷ്ക്കരിക്കാനും വഴിയില്‍ തടയാനും എടുത്ത തീരുമാനം പലപ്പോഴും അതിക്രമത്തില്‍ കലാശിക്കാതിരിക്കുന്നത് പോലീസ് ശുഷ്കാന്തികൊണ്ടായിരുന്നു. കണ്ണൂരില്‍ അപ്രമാദിത്വമുള്ള മാര്‍ക്സിസ്റ്റ് പാര്‍ട്ടി അതിരുവിട്ട് മുഖ്യമന്ത്രിയെ തന്നെ ആക്രമിച്ചേക്കാം എന്ന് പോലീസ് ഓര്‍ക്കേണ്ടതായിരുന്നു.
ആക്രമണം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിട്ടും ഈ ആക്രമണം തടയാന്‍ പോലീസിന് സാധിച്ചില്ല എന്നത് അന്വേഷണ വിധേയമാക്കേണ്ട കാര്യമാണ്. ആക്രമണത്തില്‍ തന്റെ പാര്‍ട്ടിയ്ക്ക് ഒരു റോളുമില്ല എന്ന സിപിഎം സെക്രട്ടറി പിണറായി വിജയന് അവകാശപ്പെട്ടപ്പോഴും ഡിവൈഎഫ്ഐ, എല്‍ഡിഎഫ് അണികള്‍ സി.കെ.കൃഷ്ണന് എംഎല്‍എയുടെയും കെ.കെ.നാരായണന് എംഎല്‍എയുടേയും നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ കോണ്‍വോയ് തടയാന്‍ ശ്രമിച്ചിരുന്നു എന്നത് സത്യമാണ്.
ആരോപണങ്ങളുന്നയിച്ച് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുമ്പോഴും അത് ശാരീരിക ആക്രമണത്തില്‍ കലാശിക്കുന്നതിന് ന്യായീകരണമില്ല. ആഭ്യന്തരമന്ത്രി പറയുന്നത് ഇത് വളരെ ആസൂത്രിതമായ ആക്രമണമായിരുന്നു എന്നാണ്. ജയരാജന്മാര് അറിയാതെ ഇത് നടക്കില്ലെന്നും. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ ഉള്‍പ്പെട്ടിരുന്നു എന്നതിന്റെ വെളിച്ചത്തില്‍ അവരെ പുറന്തള്ളിയെങ്കിലും പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ രാജിയാണ് ആവശ്യം. പക്ഷേ അതുയര്‍ത്തി അദ്ദേഹത്തെ ശാരീരികമായി ആക്രമിക്കുന്നത് പ്രതിപക്ഷത്തെ ജനങ്ങളില്നിന്നകറ്റാന് മാത്രമേ ഉപകരിയ്ക്കൂ.
സിപിഎമ്മും പിണറായി വിജയനും ഈ ആക്രമണത്തിന്റെ പഴിയില്‍നിന്ന് എത്ര ഒഴിയാന്‍ ശ്രമിച്ചാലും പാര്‍ട്ടി ജില്ലാ നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ഈ ആക്രമണം അരങ്ങേറിയത് എന്നത് വസ്തുതയാണ്. സിപിഎം നേതാക്കള്‍ക്ക് തൃപ്തികരമായി വിശദീകരിക്കാനോ ന്യായീകരിക്കാനോ കഴിയുന്ന കാര്യമല്ല ഇത്. ഭരണാധികാരികള്‍ക്കെതിരെ സമരങ്ങള്‍ സംസ്ഥാനത്ത് മുമ്പും അരങ്ങേറിയിട്ടുണ്ട്. വിമോചന സമരകാലത്തുപോലും ഒരു മന്ത്രിയും കായികമായി ആക്രമിക്കപ്പെട്ടിട്ടില്ല. അടിയന്തരാവസ്ഥയില്‍ മുഖ്യമന്ത്രി കരുണാകരനും സുരക്ഷിതനായി സഞ്ചരിച്ചു. എന്നാല്‍ ഈ സംസ്കാരമാണ് ഇപ്പോള്‍ ഇടതുമുന്നണി തകര്‍ത്തത്. അവരുടെ നേതാക്കളുടെ മുഖത്ത് പുരണ്ട കരി അത്ര പെട്ടെന്ന് മായുകയില്ല. ഈ ആക്രമണം യഥാര്‍ത്ഥത്തില്‍ സഹായകമായത് ജനപ്രിയ നേതാവാകാന്‍ തീവ്രശ്രമം നടത്തുന്ന ഉമ്മന്‍ചാണ്ടിയ്ക്കാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ പരസ്പ്പരാരോപണങ്ങള് രംഗം കൊഴുപ്പിക്കുന്നു. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കാണ് ആക്രമണത്തിന് പിന്നില്‍ എന്നുവരെ ആരോപണമുണ്ട്. എന്തായാലും ആരെല്ലാം ഉത്തരവാദിത്വം നിഷേധിച്ചാലും സമഗ്രമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരേണ്ടത് എല്ലാ പാര്‍ട്ടികളുടെയും ജനങ്ങളുടെയും ആവശ്യമാണ്. ഈ സംഭവം തടയാന്‍ കഴിയാതിരുന്ന പോലീസ് നേതൃത്വത്തിനെതിരെയും കര്‍ശന നടപടി ആവശ്യമാണ്. ഇന്നത്തെ കേരളത്തില്‍ ഒരു മുഖ്യമന്ത്രിയ്ക്കൊ ഒരു പാര്‍ട്ടി നേതാവിനോ സുരക്ഷിതത്വമില്ല എന്ന അവസ്ഥ ലജ്ജാവഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: