നരേന്ദ്രമോദി പങ്കെടുക്കുന്ന റാലി നടക്കുന്നതിനല്‍പ്പം മുമ്പ് പാട്നയിലുണ്ടായ സ്ഫോടനം രാജ്യത്തെ ആകെ ആശങ്കയിലും അമ്പരപ്പിലും ആഴ്ത്തിയിരിക്കുകയാണ്.
പാട്ന റെയില്‍വെ സ്റ്റേഷനിലും റാലി നടന്ന ഗാന്ധി മൈതാനിയിലുമടക്കം ആറിടത്താണ് സ്ഫോടനങ്ങളുണ്ടായത്. അഞ്ചു പേര് മരിക്കുകയും 66 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവം അത്യന്തം ഗുരുതരമാണെന്ന് പറയേണ്ടതില്ല. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോദി പങ്കെടുക്കുന്ന ഹുങ്കാര്‍ റാലി മുന്‍കൂട്ടി നിശ്ചയിച്ചതാണ്. ഗാന്ധിമൈതാനത്തിലും പാട്ന റെയില്‍വെ സ്റ്റേഷനിലും ഒന്നുവീതവും സിനിമാശാലയ്ക്കു സമീപം നാലും സ്ഫോടനങ്ങളാണുണ്ടായത്. അതേസമയം, സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. സ്ഫോടന പരമ്പരയെപ്പറ്റി എന്‍ഐഎ അന്വേഷിക്കുമെന്നു അധികൃതര്‍ അറിയിച്ചു. ഏഴംഗ അന്വേഷണ സംഘം പാട്നയിലേക്കു തിരിക്കുകയും ചെയ്തിരിക്കുകയാണ്. സ്ഫോടനത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനസര്‍ക്കാരിനോടു റിപ്പോര്‍ട്ട് തേടിയതായാണ് വാര്‍ത്ത. താരതമ്യേന ശക്തികുറഞ്ഞ പെട്രോള്‍ ബോംബുകളാണ് പൊട്ടിയത്. രണ്ടു നാടന്‍ ബോംബുകള്‍ പൊലീസ് കണ്ടെത്തി നിര്‍വീര്യമാക്കുകയും ചെയ്തു. സ്ഫോടനപരമ്പരയെ തുടര്‍ന്നു മുഖ്യമന്ത്രി നിതീഷ്കുമാര്‍ യോഗം വിളിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണിതെന്ന് ബിജെപി പ്രതികരിച്ചതില്‍ തെറ്റൊന്നുമില്ല. കാരണം നരേന്ദ്രമോദിയെ ശത്രുവായി പ്രഖ്യാപിച്ച മുഖ്യമന്ത്രിയാണ് ഇന്ന് ബീഹാര്‍ ഭരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് മാത്രമല്ല കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസും സ്ഫോടനത്തിന് പ്രേരകരായി എന്ന് പറയേണ്ടിയിരിക്കുന്നു.
രാഷ്ട്രീയത്തില്‍ നടക്കേണ്ടത് ആശയപരമായ പോരാട്ടമാണ്. എന്നാല്‍ ബിജെപി ഇതര കക്ഷികള്‍ ബിജെപിക്കെതിരെ നടത്തുന്നത് ആശയപരമായ പോരാട്ടമല്ല. വ്യക്തിപരമായി വിദ്വേഷം ജനിപ്പിക്കുകയും ഒരു വിഭാഗം ജനങ്ങളെ ഭീതിയിലാഴ്ത്തുകയുമാണ് ബീഹാറില്‍ നിതീഷ് കുമാറും രാജ്യത്താകെ കോണ്‍ഗ്രസും ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു വ്യാഴവട്ടം മുമ്പ് ഗുജറാത്തില്‍ നടന്ന അക്രമവും കലാപവും എന്താണ്, എങ്ങനെ സംഭവിച്ചു എന്ന് എല്ലാവര്‍ക്കുമറിയാം. ഗുജറാത്തിലെ ജനങ്ങള്‍ ആ സംഭവങ്ങള്‍ വിസ്മരിക്കുകയും ഭിന്നതകള്‍ മറന്ന് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇരുവിഭാഗം ജനങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ നരേന്ദ്രമോദിയെ ഭീകരനായി അവതരിപ്പിച്ച് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യാനുള്ള തീവ്രശ്രമമാണ് ചിലര്‍ നടത്തുന്നത്. മാന്യതയുടെ സകല സീമകളും അതിലംഘിച്ച് കൊണ്ടുപിടിച്ച ശ്രമം നടക്കുമ്പോള്‍ ചിലരുടെ മനസ്സിലെങ്കിലും വെറുപ്പിന്റെ വിഷബീജം മുളപൊട്ടിയെന്നിരിക്കും. ഒരുപക്ഷേ അതുതന്നെയായിരിക്കും സ്ഫോടനത്തിലേക്ക് ചെന്നെത്തിയതും.
ഒന്നര പതിറ്റാണ്ട് മുമ്പ് ഇതേ പോലൊരു ദുരന്തസംഭവമാണ് കോയമ്പത്തൂരിലുണ്ടായത്. 1998ല്‍ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കാന്‍ ലാല്‍കൃഷ്ണ അദ്വാനി എത്തുന്നതിന് ഏതാനും നിമിഷം മുമ്പാണ് കോയമ്പത്തൂരിലെ വേദിക്ക് ചുറ്റും സ്ഫോടനമുണ്ടായത്. 59 പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കോടിക്കണക്കിന് രൂപയുടെ സ്വത്തുവഹകളും നശിച്ചു. ബിജെപി ജയിക്കുമെന്നാകുമ്പോള്‍ അതിന്റെ നേതാക്കളെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത പദ്ധതി ചില കേന്ദ്രങ്ങള്‍ തയ്യാറാക്കുകയാണ്. അതില്‍ പങ്കാളികളാകുന്നവരെ സഹായിക്കാനും സംരക്ഷിക്കാനും രാഷ്ട്രീയ നേതാക്കള്‍ തന്നെ മുന്നിട്ടിറങ്ങുന്ന കാഴ്ചയും കാണാനായി. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പെട്ട പിഡിപി നേതാവ് മദനിയെ സഹായിക്കാന്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളും മുന്നിട്ടിറങ്ങുകയുണ്ടായി. പ്രോസിക്യൂഷന് തോറ്റു കൊടുത്തതു കൊണ്ടു മാത്രം മദനി ശിക്ഷിക്കപ്പെട്ടില്ല. ആ സമീപനം മാറ്റമില്ലാതെ ഇപ്പോഴും തുടരുകയാണ്. നരേന്ദ്രമോദിയെ ലക്ഷ്യമിട്ടാണ് പാട്നയില്‍ സ്ഫോടനം സൃഷ്ടിച്ചതെന്നതില്‍ രണ്ടഭിപ്രായത്തിനിടയില്ല. ഇത്തരം സംഭവങ്ങളുണ്ടാക്കുന്നവരെ നേരിടാനുള്ള മനസ്സും മസ്തിഷ്ക്കവുമാണ് ഇന്നാവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: