വാര്‍ദ്ധക്യത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക എന്നത് അനാദികാലം മുതല്‍ മനുഷ്യര്‍ അനുവര്‍ത്തിച്ചുവരുന്ന കീഴ്വഴക്കമാണ്. കാലം നല്കിയ അനുഭവ പാഠങ്ങളിലൂടെ ഒരു ജനതയെ തന്നെ തെറ്റുതിരുത്തി ശരിയിലേക്ക് നയിക്കുവാന്‍ മുതിര്‍ന്നവര്‍ക്ക് കഴിയും എന്ന സാമാന്യമായ പൊതുധാരണയാണ് ഈ കീഴ്വഴക്കത്തിന് പിന്നില്‍. ഈ ധാരണക്ക് പിശക് സംഭവിക്കുന്നുണ്ട് എന്നതിന്റെ ഏറ്റവും അടുത്ത ഉദാഹരണമാണ്. മലയാളസാഹിത്യ ലോകത്ത് ‘സ്മാരകശിലകള്‍’ തീര്‍ത്ത പുനത്തില്‍ കുഞ്ഞബ്ദുള്ളയുടേതായി വരുന്ന അഭിപ്രായപ്രകടനങ്ങള്‍.
ഇസ്ലാമിക മതതീവ്രവാദം എന്ന ചിന്തയും അതിനെ ഉണര്‍ത്തുന്ന പ്രവര്‍ത്തികളും ചിലപ്പോഴെങ്കിലും ഭാരതത്തിലും കേരളത്തിലും വേരുറപ്പിച്ചതിന്റെ ധാരാളം അനുഭവങ്ങള്‍ നമ്മുടെ വര്‍ത്തമാനകാലത്തില്‍ തന്നെയുണ്ട്. അതുകൊണ്ടുതന്നെ ആധുനിക മാധ്യമങ്ങളിലും പൊതുസമൂഹത്തിലും ആ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അതൊരിക്കലും ആധുനിക ചര്‍ച്ചാ വിശാരദന്മാര് അഭിപ്രായപ്പെടുമ്പോലെ “ഇസ്ലാമിക് ഫോബിയ” സൃഷ്ടിക്കലും ന്യൂനപക്ഷ വിദഗ്ദ്ധരുടെ മാനബിന്ദുക്കളുമല്ല, തികച്ചും യാഥാര്‍ത്ഥ്യം മാത്രമാണ്.
ആ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ട് തെറ്റിലേക്ക് പോകാതെ ഒരു പൊതുസമൂഹത്തിന്റെ ശരികള്‍ തേടി യാത്ര ചെയ്യുവാന്‍ പ്രാപ്തമാകുന്ന ചര്‍ച്ചകളും തയ്യാറെടുപ്പുകളുമാണ്. പുനത്തില്‍ അടക്കമുള്ള സാഹിത്യകാരന്മാരും ബുദ്ധിജീവി വര്‍ഗവും അക്ഷരങ്ങളിലൂടെ നടത്തേണ്ടത്.
നിര്‍ഭാഗ്യവശാല്‍ ഇന്ന് കേരളത്തിന്റെ എഴുത്തുമേഖലയില്‍ നടക്കുന്നത് വസ്തുനിഷ്ഠമല്ലാത്ത ഒരു തുലന പ്രക്രിയയാണ്. ഹിന്ദു തീവ്രവാദം എന്ന വാക്കുപയോഗിച്ചുകൊണ്ട് ആഗോള ഇസ്ലാമിക ഭീകരവാദത്തെ ന്യായീകരിക്കുന്ന ബാലന്‍സിങ്.
ഈ പ്രക്രിയയ്ക്ക് അവര്‍ ഉപയോഗിക്കുന്നത് ആര്‍എസ്എസ് എന്ന സംഘടനയുടെ പേരും. പുനത്തിലും ആരോപിക്കുന്നത് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിക്കുകയും ഭൂരിപക്ഷ വര്‍ഗീയതക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്നുവെന്നാണ്. ഇതിനെ സാധൂകരിക്കുവാന്‍ അദ്ദേഹം ഒരു ചോദ്യം ഉന്നയിക്കുന്നു.
ആര്‍എസ്എസ് ഒരു തിന്മ ചെയ്താല്‍ അത് ദേശീയവും മറ്റൊരു സംഘം തിന്മ ചെയ്താല്‍ അത് ദേശവിരുദ്ധവും ആകുന്നത് എങ്ങനെയാണ്. ഈ ചോദ്യത്തിന് മുന്നില്‍നിന്ന് അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു കൊള്ളട്ടെ. ആര്‍എസ്എസ് നടത്തി എന്നാരോപിക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്. അതുമൂലം നമ്മുടെ നാടിന് സംഭവിച്ച ആള്‍നാശവും ഗതികേടുകളും എന്തൊക്കെയെന്ന് കാര്യകാരണ സഹിതം വിശദീകരിക്കുവാന്‍ അദ്ദേഹത്തിന് സാധിക്കുമോ. ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതാണ് കേരളത്തിന്റെ മുഖ്യധാരാ മാധ്യമ ശ്രേണിയെന്ന് മഷിപുരണ്ട കടലാസില്‍ കണ്ണോടിക്കുന്ന ആരും പറയില്ല. അവര്‍ എല്ലായ്പ്പോഴും ചര്‍ച്ച ചെയ്യുന്നത് വേട്ടക്കാര്‍ക്ക് ലഭിക്കേണ്ടുന്ന മനുഷ്യവകാശത്തെ കുറിച്ചാണ്.
മതതീവ്രവാദത്തെ പിന്തുണക്കുന്ന ഒരു മലയാളപത്രത്തില്‍ നടന്ന പോലീസ് നടപടി സംബന്ധിച്ച് പുനത്തിലിന്റെ തൂലിക എഴുതിയത് ഒരു സംസ്ഥാനത്തിന്റെ പോലീസ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നത് ഭൂരിപക്ഷ വര്‍ഗീയ വാദികളാണെന്നാണ്. സല്മാന് റുഷ്ദിയേയും തസ്ലീമ നസ്റീനെയും എന്തിനേറെ മൂവാറ്റുപുഴയിലെ ജോസഫ് സാറിനേയും വരെ അറിയുന്ന സമൂഹത്തിന് മുന്നിലാണ് ഈ അക്ഷര വൈകൃതമെന്നോര്ക്കുക.
ഇസ്ലാമിക ഭീകരവാദം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് ലോകരാഷ്ട്രങ്ങള്‍ വിലയിരുത്തുന്നു. ഭീകരവാദത്തിലേര്പ്പെടുന്നത് ഒരു ന്യൂനപക്ഷമാണെന്നും ഭൂരിപക്ഷ ഇസ്ലാം അങ്ങനെയല്ലെന്നും വിശ്വസിക്കുന്നവര്‍ തന്നെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍കൂടി ഉള്‍പ്പെടുന്ന ഹൈന്ദവ വിഭാഗം. അവര്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തോടും രാഷ്ട്രചിന്തകളോടും യോജിക്കുവാനും വിയോജിക്കുവാനും എല്ലാവര്ക്കും അവകാശമുണ്ട്.
പക്ഷെ ജനാധിപത്യ പ്രക്രിയയില്‍ പരമോന്നതമായ സ്ഥാനം നല്‍കിയിരിക്കുന്ന നീതിപീഠം തന്നെ തീവ്രവാദ കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു തടിയന്റവിട നസീറിനെ ജനാധിപത്യപരമായി നിരന്തരം തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭരണാധികാരിയായ നരേന്ദ്ര മോദിയോട് തുലനം ചെയ്യുന്നതിന്റെ സാംഗത്യമെന്താണ്? മോദിയേയും മോദിയുടെ ഭരണസാമര്ത്ഥ്യത്തെയും പുകഴ്ത്തിയ നീതിന്യായ കുലപതിയായ കൃഷ്ണയ്യര്‍ എന്തുകൊണ്ടാണ് കുഞ്ഞബ്ദുള്ളയ്ക്ക് അനഭിമതനാകുന്നതെന്ന് തിരിച്ചറിയാനുള്ള അക്ഷരബോധം ശരാശരി മലയാളിക്കുണ്ട്.
കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ ഭാരതത്തിന്റെ സാമൂഹിക, സാമ്പത്തിക, മാനവിക അവസ്ഥകളെ വിലയിരുത്തുമ്പോള്‍ വന്‍ തകര്‍ച്ചകളുടെ കണക്കുകള്‍ മാത്രമാണ് പ്രത്യക്ഷമാകുന്നത്. ഈ തകര്ച്ചകള്ക്കിടയിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മാത്രം അനുഭവവേദ്യമാകുന്ന സുവര്‍ണകാലം എങ്ങനെ രൂപപ്പെടുന്നു എന്ന് പൊതുസമൂഹം ചിന്തിക്കുകയും ആ സുവര്‍ണ അനുഭവങ്ങളിലേക്ക് ഭൂരിപക്ഷത്തേയും അടുപ്പിക്കുവാന്‍ ഉതകുന്ന എഴുത്തുകളും പ്രവര്‍ത്തനങ്ങളുമാണ് ഉന്നത ശ്രേണിയിലെ വാര്‍ദ്ധക്യത്തില്‍നിന്നും കേരള സമൂഹം പ്രതീക്ഷിക്കുന്നത്.
എഴുത്തിന്റെ ഉറവകള്‍ വറ്റുക സ്വാഭാവികതയാണ്. എംടിയും അക്കിത്തവും ടി.പത്മനാഭനും വഴികാട്ടികളായ സാംസ്കാരിക സമ്പന്നതയുടെ സാഹിത്യ വാര്‍ദ്ധക്യത്തില്‍നിന്നും മാധ്യമത്താളുകളില്‍ ഇടം തേടാന്‍ ശ്രമിക്കുന്നതും അതിലൂടെ ഇനിയും പ്രശസ്തിയിലേക്കും റോയല്‍ട്ടി തുകയുടെ വളര്‍ച്ചയിലേക്കും ശ്രമിക്കുന്നത് ചില പുത്തന്‍ സ്മാരകശിലകള്‍ സൃഷ്ടിക്കപ്പെടാനെ ഉപകരിക്കൂ.
ബാബു മാനിക്കാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: