കേരളീയ സമൂഹത്തില്‍ ആര്‍എസ്എസിനുള്ള സ്വാധീനത്തെക്കുറിച്ച് അഭ്യുദയകാംക്ഷികള്‍ ആകാംക്ഷകൊള്ളുകയും പ്രതിയോഗികള്‍ ആശങ്കപ്പെടുകയും ചെയ്യാറുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ ആര്‍എസ്എസിന്റെ സ്വാധീനം അളക്കാന്‍ ശ്രമിക്കുന്നത് പലപ്പോഴും രാഷ്ട്രീയമായാണ്. ആര്‍എസ്എസിന്റെ സ്വാധീനത്തെക്കുറിച്ചുള്ള ചോദ്യമുയര്‍ന്നപ്പോള്‍ ഒരിക്കല്‍ സര്‍സംഘചാലകായിരുന്ന സുദര്‍ശന്‍ജി തിരിച്ചുചോദിച്ചത് ഏത് മാനദണ്ഡം ഉപയോഗിച്ചാണ് നിങ്ങള്‍ ഈ സ്വാധീനം അളക്കാന്‍ ശ്രമിക്കുന്നത് എന്നാണ്. കേരളത്തില്‍ ഒരു സംഘടനയുടെ സ്വാധീനം അളക്കുന്നത് എല്ലായ്പ്പോഴും രാഷ്ട്രീയമായാണ്. അതുതന്നെ തെരഞ്ഞെടുപ്പുകളെ അടിസ്ഥാനമാക്കിയും. എത്ര എംഎല്‍എമാര്‍ എത്ര എംപിമാര്‍ എന്നാണ് കണക്കെടുപ്പ് നടക്കാറുള്ളത്.
തികച്ചും രാഷ്ട്രീയേതരമായ സാംസ്ക്കാരിക സംഘടനയായ ആര്‍എസ്എസിന്റെ സ്വാധീനം കക്ഷിരാഷ്ട്രീയാടിസ്ഥാനത്തിലോ രാഷ്ട്രീയമായോ ഒരിക്കലും അളക്കാനാവില്ലെന്നതാണ് സത്യം. സാംസ്ക്കാരികമായി തന്നെയാണ് അത് പരിശോധിക്കപ്പെടേണ്ടത്. സാംസ്ക്കാരികമായ മാനദണ്ഡം ഉപയോഗിച്ച് അളക്കുമ്പോള്‍ ഏഴ് പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തനംകൊണ്ട് കേരളത്തില്‍ ആര്എസ്എസിനുണ്ടാക്കാന് കഴിഞ്ഞിട്ടുള്ളത് സ്ഥായിയായ സ്വാധീനമാണെന്ന് കാണാം. ഇത് എല്ലായ്പ്പോഴും സംഘടനാപരമായി ദൃശ്യമാകണമെന്നില്ല. ഇക്കാര്യമറിയാതെ ആര്‍എസ്എസിന്റെ സ്വാധീനത്തെ വിലയിരുത്തുന്നവര്‍ കഥയില്ലാത്തവരോ കഥയറിയാതെ ആട്ടം കാണുന്നവരോ ആണ്. ഇവര്‍ക്ക് എല്ലായ്പ്പോഴും കണക്കുകള്‍ പിഴയ്ക്കാറാണ് പതിവ്. ‘ആര്‍എസ്എസ് ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട്’ എന്ന തരത്തിലുള്ള ഒരു പ്രചാരണം ചില മാധ്യമങ്ങള്‍ കൊണ്ടുപിടിച്ച് നടത്തുമ്പോഴാണ് കൊല്ലത്ത് സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് പങ്കെടുത്ത സാംഘിക് (മഹാസമ്മേളനം) നടന്നത്. സംഘടനാ ശക്തിയുടെ വിശ്വരൂപമാണ് അവിടെ ദര്‍ശിക്കാനായത്. ഒരുലക്ഷം ഗണവേഷധാരികളായ സ്വയംസേവകരാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. പരിശീലനം സിദ്ധിച്ച ഇത്രയേറെ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് അച്ചടക്കത്തോടെ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാന്‍ കേരളത്തില്‍ മറ്റൊരു സംഘടനയ്ക്കുമാവില്ല. എന്നു മാത്രമല്ല, ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നതിനെക്കുറിച്ചുപോലും അവര്‍ക്ക് ചിന്തിക്കാനാവില്ല. ആര്‍എസ്എസ് ഒരടിപോലും പിന്നോട്ടല്ല ഒരുപാട് അടി മുന്നോട്ടാണെന്ന് വിമര്‍ശകരെ ബോധ്യപ്പെടുത്താന്‍ കൊല്ലം പരിപാടിക്ക് കഴിഞ്ഞു.
ആവശ്യം വരുമ്പോഴൊക്കെ ആര്‍എസ്എസിന്റെ ശക്തിയെന്താണെന്ന് കേരളീയ സമൂഹം അറിഞ്ഞിട്ടുണ്ട്. വളര്‍ച്ചയുടെ ഓരോരോ ഘട്ടങ്ങളില്‍ ഈ ശക്തി പ്രകടമായിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ കോണ്‍ഗ്രസിന്റെയും ഇന്ദിരാഗാന്ധിയുടെയും സ്വേഛാധിപത്യത്തിനെതിരെ പൊരുതാന്‍ കേരളത്തിലും മുന്നില്‍നിന്നത് ആര്‍എസ്എസായിരുന്നു. അതുവരെ ആര്‍എസ്എസിനെക്കുറിച്ച് പുലര്‍ത്തിയിരുന്ന ധാരണകളൊക്കെ കാറ്റില്‍പ്പറത്തുന്നതായിരുന്നു ഈ പ്രക്ഷോഭം.
അറിയപ്പെടുന്ന ചരിത്രത്തിലാദ്യമായി ജാതിക്കതീതമായി കേരളത്തിലങ്ങോളമിങ്ങോളമുള്ള ഹിന്ദുജനതയെ അണിനിരത്തിക്കൊണ്ട് 1982ല്‍ എറണാകുളത്ത് നടത്തിയ വിശാല ഹിന്ദുസമ്മേളനം, ശബരിമല പൂങ്കാവനത്തിന്റെ വിശുദ്ധി വീണ്ടെടുക്കാന്‍ നടത്തിയ 1984 ലെ നിലയ്ക്കല്‍ പ്രക്ഷോഭം, 1985ല്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഹിന്ദുസംഗമം, ജോണ്‍പോള്‍ രണ്ടാമന് മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തിനുശേഷവും ആഗോള ക്രൈസ്തവ ഗൂഢാലോചനയുടെ ഫലമായി നിലനിര്‍ത്തപ്പെട്ട ‘പാപ്പാ വേദികള്‍’ പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭം എന്നിവയൊക്കെ സംഘാടക മികവുകൊണ്ടും ജനപങ്കാളിത്തംകൊണ്ടും ചരിത്രത്തില്‍ ഇടം നേടിയവയാണ്. നിലയ്ക്കലിന്റെ സമരപാരമ്പര്യം ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെയും അരിപ്പ ഭൂസമരത്തിലൂടെയും തുടരുകയാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിളയുടെ സംരക്ഷണത്തിനായി മഹത്തായ തുടക്കമിട്ടതിന്റെയും നിളാ വിചാരസത്രത്തിലൂടെ അത് കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന്റെയും പ്രേരണാസ്രോതസ് ആര്‍എസ്എസ് ആണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
സംഘടനാപരമായ ശൃംഖല കെട്ടിപ്പടുക്കുന്നതിനൊപ്പം ജനജീവിതത്തെ സര്‍ഗാത്മകമായി സ്വാധീനിക്കാനും ആര്‍എസ്എസിന് കഴിഞ്ഞിട്ടുണ്ട്. ഇത്രയേറെ വൈവിധ്യമാര്‍ന്ന സാമൂഹ്യ-സാംസ്ക്കാരിക മേഖലകളിലേക്ക് കടന്നുചെന്ന മറ്റൊരു സംഘടനയും കേരളത്തിലില്ല എന്നുതന്നെ പറയാം. മറ്റ് സംഘടനകള്‍ രാഷ്ട്രീയമായ ലാഭേച്ഛയോടെ സ്ഥിരം തട്ടകമാക്കി മാറ്റിയിട്ടുള്ള തൊഴിലാളി മേഖലയിലും കലാസാഹിത്യ രംഗത്തും വിദ്യാര്‍ത്ഥിരംഗത്തും കടന്നുചെന്ന് സ്വീകാര്യത നേടുക മാത്രമല്ല, അശരണരുടെയും അവഗണിക്കപ്പെട്ടവരുടെയും ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കാനുള്ള ശ്രമങ്ങള്‍ക്കും ആര്‍എസ്എസ് മുന്‍കയ്യെടുത്തു.
വിദേശഫണ്ടിന്റെ പിന്‍ബലമുള്ള ക്രൈസ്തവസഭകള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ആര്‍എസ്എസില്‍നിന്ന് ഊര്‍ജം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകളായിരിക്കും. പ്രകൃതിക്ഷോഭങ്ങളും വന്‍ അപകടങ്ങളും ഉണ്ടാവുമ്പോള്‍ അവിടങ്ങളിലൊക്കെ സഹായഹസ്തവുമായി ആദ്യം ഓടിയെത്തുക ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. അവര്‍ സ്വന്തം ജീവന് പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ ജനങ്ങളുടെ പേരില്‍ ആണയിടുന്ന മറ്റ് പ്രസ്ഥാനങ്ങളിലുള്ള പലരും പ്രസ്താവനകളിറക്കുക മാത്രമാണ് ചെയ്യാറുള്ളത്. രാഷ്ട്രീയത്തിന്റെ കണ്ണിലൂടെയല്ലാതെ പ്രശ്നങ്ങളെ വീക്ഷിക്കാനോ പരിഹരിക്കാനോ കഴിയാത്തവരാണ് പലപ്പോഴും ആര്‍എസ്എസിന്റെ വിമര്‍ശകരായി രംഗപ്രവേശം ചെയ്യാറുള്ളത്.
ഏതെങ്കിലും സവിശേഷമായ ഒരു പ്രസ്ഥാനമോ പ്രത്യയശാസ്ത്രമോ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം തദ്ദേശീയമായ ഭാഷയുടെ പുരോഗതിയില്‍നിന്ന് വായിച്ചെടുക്കാന്‍ കഴിയും. ഇത്തരം സ്വാധീനത്തിന്റെ ഫലമായി പുതിയ വാക്കുകള്‍ പിറവിയെടുക്കുന്നത് കാണാം. ‘ഇന്‍ങ്ക്വിലാബ്’ എന്ന വാക്ക് ഏത് ഭാഷയിലേതാണെന്നോ അത് അര്‍ത്ഥമെന്തെന്നോ അറിയാതെ അക്ഷരമറിയാത്തവര് പോലും ഒരുകാലത്ത് മുദ്രാവാക്യമായി ഏറ്റുവിളിച്ചിരുന്നത് ഇടതുപക്ഷ ആശയങ്ങള്‍ കേരളീയ സമൂഹത്തില്‍ ചെലുത്തിയ സ്വാധീനഫലമായിരുന്നു. എന്നാല്‍ ഇന്ന് ആ സ്വാധീനം അസ്തമിച്ചിരിക്കുന്നു. ‘ഇന്‍ങ്ക്വിലാബ്’ പോലുള്ള വാക്കുകള്‍ പില്ക്കാലത്ത് ക്ലീഷേകളായി മാറി. കേരളത്തിന്റെ കാര്യമെടുത്താല്‍ കമ്മ്യൂണിസ്റ്റ് പദാവലികളുടെ സ്ഥാനത്ത് മറ്റ് ചില വാക്കുകള്‍ സര്‍ഗാത്മകമായി ഉയര്‍ന്നുവന്നിട്ടുള്ളത് കാണാം. ‘വിശാലഹിന്ദു സമ്മേളനം’ എന്ന പ്രയോഗത്തില്‍നിന്നും പല സംഘടനകളും പില്ക്കാലത്ത് ‘വിശാലഐക്യം’
കടമെടുക്കുകയുണ്ടായി. ‘ഹിന്ദുസംഗമം’ എന്നതിലെ ‘സംഗമം’ ഒരു ഹരമായി മാറിയത് വളരെ പെട്ടെന്നാണ്. ഒട്ടുമിക്ക സംഘടനകളും സംഘടിപ്പിക്കുന്ന യോഗങ്ങള്‍ക്ക് ‘സംഗമം’ എന്ന് പേരിട്ടു. ഒടുവില്‍ ‘സുന്നിസംഗമം’വരെ ഉണ്ടായി. ‘ശില്‍പ്പശാല’ എന്ന പദം ഭാഷയില്‍ രൂപംകൊണ്ടത് ആര്‍എസ്എസ് പ്രതിനിധാനം ചെയ്യുന്ന സാംസ്ക്കാരിക പശ്ചാത്തലത്തില്‍ നിന്നാണ്. ഇതിനുമുമ്പ് ‘വര്‍ക്ക്ഷോപ്പ്’ എന്ന ഇംഗ്ലീഷ് വാക്കാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ‘വിചാരസത്രം’ ഈ ഗണത്തില്‍പ്പെടുന്ന മറ്റൊരു വാക്കാണ്. സെമിനാര്‍ എന്നായിരുന്നു ഈ വാക്കിന് പകരമായി ഉപയോഗിച്ചിരുന്നത്. ‘ശോഭായാത്ര’ എന്ന ആകര്‍ഷകമായ പദം ഭാഷയ്ക്ക് സമ്മാനിച്ചത് ബാലഗോകുലം എന്ന സംഘടനയാണ്. സ്വാമി ചിന്മയാനന്ദനാണ് ഉപജ്ഞാതാവെങ്കിലും കേരളത്തില്‍ ‘ജ്ഞാനയജ്ഞം’ എന്ന വാക്ക് കൂടുതല്‍ ജനകീയമാക്കിയതും ബാലഗോകുലമാണ്. കാര്യാലയം (ഓഫീസ്), ശിബിരം (ക്യാമ്പ്), അന്ത്യാഞ്ജലി (അന്തിമോപചാരം), മതപാഠശാല, സാമൂഹ്യാരാധന തുടങ്ങിയ പദങ്ങള്‍ ഹിന്ദുത്വ-ദേശീയ പ്രസ്ഥാനങ്ങള്‍ മലയാളഭാഷയ്ക്ക് സംഭാവന ചെയ്തതാണ്. ‘വോട്ട് ബാങ്ക്’ എന്ന പദത്തിന്റെ ഉപജ്ഞാതാവ് ‘സംസ്കൃത വല്‍ക്കരണം’ എന്ന സിദ്ധാന്തത്തിന്റെ വക്താവായിരുന്ന സാമൂഹ്യ ചിന്തകന്‍ എം.എന്‍.ശ്രീനിവാസായിരുന്നു. ‘ഹിന്ദു വോട്ട് ബാങ്ക്’ എന്ന പദം ആദ്യമായി ഉപയോഗിച്ചത് സ്വാമി ചിന്മയാനന്ദനും. എന്നാല്‍ ശില്‍പ്പശാല, വിചാരസത്രം, സംഗമം, കര്‍മക്ഷേത്രം, നമസ്തേ മുതലായ പദങ്ങള്‍ സൃഷ്ടിച്ചവര്‍ അജ്ഞാത നാമാക്കളാണ്. കാരണം അവരൊക്കെ നിസ്വാര്‍ഥരായ ഏതെങ്കിലും ആര്‍എസ്എസ് പ്രവര്‍ത്തകരായിരിക്കും.
(അവസാനിച്ചു)
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: