സംസ്ഥാനങ്ങളുടെ വികസനം അളന്ന് അര്‍ഹതയുള്ള ഫണ്ട് നിശ്ചയിക്കുന്നതിന് ഇപ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിതനായ രഘുറാം രാജന് കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളി പുതിയ കമ്മറ്റിയെ തെരഞ്ഞെടുക്കുമെന്നുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പല സംസ്ഥാനങ്ങള്‍ക്കും ആശ്വാസമാവുകയാണ്.
രഘുറാം കമ്മറ്റി റിപ്പോര്‍ട്ട് യാതൊരു മാനദണ്ഡങ്ങളും അടിസ്ഥാനമാക്കാതെ ഗോവ, കേരളം, തമിഴ്നാട് സംസ്ഥാനങ്ങള്‍ ഏറ്റവും വികസിതമാണെന്നാണ് വിലയിരുത്തിയത്. റിപ്പോര്‍ട്ട് ഭരണഘടനക്കും പ്ലാനിംഗ് കമ്മീഷന് തുടര്‍ന്നുപോരുന്ന വികസന ഫണ്ട് സംസ്ഥാനങ്ങള്‍ക്ക് നീക്കിവെക്കുന്ന ഫണ്ട് വിനിമയ മാനദണ്ഡങ്ങള്‍ക്കും സാമ്പത്തിക ഫെഡറലിസത്തിനും എതിരാണെന്നുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് രഘുറാം കമ്മറ്റി റിപ്പോര്‍ട്ട് തള്ളപ്പെട്ടത്.
രഘുറാം കമ്മറ്റി സ്വീകരിച്ച മാനദണ്ഡങ്ങള്‍ക്ക് വൈകല്യങ്ങളുണ്ടെന്ന് കേരളവും തമിഴ്നാടും ഗോവയും പ്രതിഷേധിച്ചിരുന്നു. കൃഷി ഉല്പാദനം, വിദ്യുച്ഛക്തി ഉല്പാദനം മുതലായവ കണക്കിലെടുത്തിരുന്നില്ല. വികസിത സംസ്ഥാനമല്ലാത്ത കേരളത്തിന് ഈ റിപ്പോര്‍ട്ട് പ്രകാരം പ്ലാന്ഫണ്ടില്നിന്നുള്ള വിഹിതം തുഛമാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട് നിതീഷ്കുമാറിനെ സഹായിക്കാനായി എഴുതപ്പെട്ടതാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. രഘുറാമിന്റെ ശുപാര്‍ശ ബീഹാറിന് 12.04 ശതമാനം പ്ലാന്‍ ഫണ്ട് ലഭിക്കണമെന്നായിരുന്നു. കേരളത്തിനാകട്ടെ 0.38 ശതമാനവും. പതിനാലാം ധനകാര്യ കമ്മീഷന് കേരളത്തിനനുവദിച്ചത് 2.4 ശതമാനമായിരുന്നു. 1000 കോടി രൂപയുടെ 0.38 എന്നാല്‍ 3.8 കോടി രൂപ മാത്രം. ഇത് കേരളത്തിന്റെ വികസന അജണ്ടയെ തകിടംമറിക്കുന്ന ശുപാര്‍ശയായതിനാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിഷേധം അറിയിച്ചിരുന്നു.
കമ്മറ്റി പെര്‍കാപ്പിറ്റ ജിഎസ്ഡിപിയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് തെറ്റാണെന്നും പ്രതിശീര്‍ഷ ചെലവ് ഉല്‍പ്പാദനത്തെയോ വരവിനെയോ പ്രതിഫലിപ്പിക്കുന്നില്ലെന്നും വ്യക്തമാക്കി കമ്മറ്റിയംഗമായ സൈബള്‍ ഗുപ്ത വിയോജനക്കുറിപ്പെഴുതിയിരുന്നു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ആശ്രയിക്കുന്നത് പ്രവാസികളും അന്യസംസ്ഥാനത്ത് ജോലിചെയ്യുന്നവരും അയക്കുന്ന രൂപയെയാണ്. ഇത് തെറ്റായ വികസന സൂചിക സൃഷ്ടിക്കാന്‍ കാരണമായേക്കാം. ഓരോ സംസ്ഥാനത്തും നാണയപ്പെരുപ്പം വ്യത്യസ്ത രീതിയിലുള്ളതാണ്. ഗോവയും കേരളവും വികസിത സംസ്ഥാനങ്ങളായും ഗുജറാത്ത് അവികസിത സംസ്ഥാനമായുമാണ് രഘുറാം റിപ്പോര്‍ട്ട് ചിത്രീകരിച്ചത്. ഒറീസ, ബീഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് മുതലായവ അവികസിതസംസ്ഥാനങ്ങളായപ്പോള് വികസിത സംസ്ഥാനമായ കേരളത്തിന് ലഭിക്കുന്ന പ്ലാന്‍ ഫണ്ടിന്റെ വിഹിതം ഗണ്യമായി കുറയുന്നു. ആഭ്യന്തരമന്ത്രി ചിദംബരമാണ് അന്ന് മുഖ്യ ധനകാര്യ ഉപദേഷ്ടാവായ രഘുറാം രാജനെ ഓരോ സംസ്ഥാനങ്ങളുടെയും പിന്നോക്കാവസ്ഥ അളന്ന് റിപ്പോര്‍ട്ട് നല്കാന് നിയമച്ചത്. രഘുറാം റിപ്പോര്‍ട്ട് പ്രകാരം ബീഹാറിന് 12.04 ശതമാനം പ്ലാന്‍ഫണ്ട് കൊടുക്കണമെന്നായിരുന്നു ശുപാര്‍ശ. ഇതില്‍നിന്ന് വ്യക്തമാകുന്നത് സംസ്ഥാന വികസനമോ പ്രകടനമോ അടിസ്ഥാനമാക്കിയല്ല ഫണ്ട് നിശ്ചയിച്ചത് എന്നാണ്.
ഇതിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തുവന്നു. പ്ലാനിംഗ് കമ്മീഷനും ധനകാര്യ കമ്മീഷനും പ്രവര്‍ത്തിച്ചിരുന്ന രീതി തുടരണമെന്ന് ആവശ്യപ്പെട്ടു. രഘുറാം കമ്മറ്റിയുടെ മറ്റൊരു പ്രധാന പിഴവ് അത് ഈ അജണ്ട തയ്യാറാക്കിയത് സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാതെ, ചോദിക്കാതെയാണ് എന്നതാണ്.
സാമ്പത്തിക ഫെഡറലിസവും നിലനില്‍ക്കുന്ന ഫണ്ട് വിതരണ രീതിയും കണക്കിലെടുക്കാതെ പ്രത്യേക പദവി അധിക സാമ്പത്തിക സഹായത്തിന് മാനദണ്ഡമാക്കിയപ്പോള്‍ കേരളത്തെ വിശ്വാസത്തിലെടുത്തില്ല. നരേന്ദ്ര മോദി ഭരിക്കുന്ന ഗുജറാത്ത് ഏറ്റവും വികസിത സംസ്ഥാനമെന്ന് ലോകം അംഗീകരിക്കുമ്പോള്‍ രഘുറാം രാജന് അത് നിരാകരിക്കുന്നു. ഗുജറാത്തിന്റെ സ്ഥാനം രഘുറാം റിപ്പോര്‍ട്ടില്‍ പന്ത്രണ്ടാമതാണ്. പതിനാലാമത് ധനകാര്യ കമ്മീഷന് കേരളത്തിന് നല്കിയ 2.4 ശതമാനം പ്ലാന്‍ ഫണ്ട് രഘുറാം കമ്മീഷന് 0.38 ശതമാനമാക്കിയപ്പോള്, സമ്പദ്വ്യവസ്ഥയില് പിന്നോക്കം നില്ക്കുന്ന കേരളത്തിന്റെ വിഹിതം 1000 കോടിയില്‍ വെറും 3.8 കോടിയായി വെട്ടിച്ചുരുക്കിയപ്പോള്‍ വികസനദാഹിയായ കേരളം ചതിക്കപ്പെടുകയായിരുന്നു. കേരളവും തമിഴ്നാടും രഘുറാം രാജന് കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ ശക്തമായി രംഗത്തുവന്ന സാഹചര്യത്തില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് തള്ളപ്പെട്ട് പുതിയ കമ്മീഷനെ നിയമിക്കുവാന്‍ കേന്ദ്രം തീരുമാനിച്ചത് കേരളത്തിന് മാത്രമല്ല ഗോവക്കും തമിഴ്നാടിനും ആശ്വാസം പകരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: