കോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ പശ്ചിമഘട്ട ജനകീയ സമിതി ആഹ്വാനം ചെയ്ത കോഴിക്കോട് ജില്ലയിലെ മലയോര ഹര്‍ത്താല്‍ പൂര്‍ണം. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള നീക്കത്തിനെതിരെയാണ് ഹര്‍ത്താല്‍.
കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളായ തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി, കട്ടിപ്പാറ, കൂരാച്ചുണ്ട്, ചങ്ങരോത്ത്, കാവിലുംപാറ, ചക്കിട്ടപ്പാറ എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍ നടക്കുന്നത്. ഇവിടെ കടകമ്പോളങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്. ബസ് സര്‍വ്വീസുകളും പൂര്‍ണമായും തടസ്സപ്പെട്ടു. ഹര്‍ത്താലിന് എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മലയോര മേഖലയിലേയ്ക്കുള്ള സ്വകാര്യ ബസ്സുകള്‍ സര്‍വീസ് മുടക്കിയത് താമരശ്ശേരി, മുക്കം, കുന്ദമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ യാത്രക്കാരെ വലച്ചിട്ടുണ്ട്. അന്യജില്ലകളില്‍ നിന്നുള്ള ബസ്സുകള്‍ ജില്ലാ അതിര്‍ത്തിയില്‍ നിന്നും തിരിച്ചുപോകണമെന്നും വിവാഹം തുടങ്ങിയ അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും പശ്ചിമഘട്ട ജനകീയ സമിതി അറിയിച്ചു.
പോലീസ് അകമ്പടിയോടെ കെ.എസ്.ആര് .ടി.സി. സര്‍വീസ് നടത്തുന്നുണ്ട്. കടകളും ഓഫീസുകളും തുറന്നിട്ടില്ല. തിരുവമ്പാടി, തൊട്ടില്‍പ്പാലം തുടങ്ങിയ സ്ഥാലങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. തിരുവമ്പാടിയില്‍ പോലീസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഹര്‍ത്താല്‍ നഗരപ്രദേശങ്ങളെ കാര്യമായി ബാധിച്ചിട്ടില്ല.
മലയോര മേഖലയെ വനപ്രദേശമാക്കി മാറ്റാനുള്ള ഗൂഢനീക്കമാണ് റിപ്പോര്‍ട്ടുകളില്‍ ഉള്ളതെന്നും എക്കാലവും പരിസ്ഥിതി സംരക്ഷകരായ കര്‍ഷകരെ പരിഗണിക്കാതെയുള്ള റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ജനകീയ സമിതി പറയുന്നു. മലയോര കാര്‍ഷികമേഖലയുടെ ആവാസ വ്യവസ്ഥ തകര്‍ക്കുന്ന കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പിലായാല്‍ കൊയിലാണ്ടി, വടകര, കോഴിക്കോട് താലൂക്കുകളിലെ കാര്‍ഷിക മേഖല ഇല്ലാതാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: