നരേന്ദ്രമോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതുമുതല്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികളെല്ലാം വല്ലാത്ത ബേജാറിലാണ്. മാഡം സേണിയ ആറ്റുനോറ്റു വളര്‍ത്തിയ പുത്രന് രാഹുലന് വേണ്ടത്ര പാകത ആയിട്ടില്ലെന്ന പൊതുധാരണയുടെ പുറത്താണ് ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് ഡോണും സോണിയയുടെ മരുമകനുമായ റോബര്‍ട്ട് വാദ്രയുടെ ഭാര്യ പ്രിയങ്ക വാദ്രയെ കാഴ്ചവസ്തുവാക്കി ഇറക്കാനുള്ള ആലോചന കോണ്‍ഗ്രസ് പാളയത്തില്‍ കൊടുമ്പിരിക്കൊള്ളുന്നത്. ഇന്ദിരയുടേതുപോലെ നീണ്ട മൂക്ക് സ്വന്തമായുള്ളതുകൊണ്ട് പ്രിയങ്ക ക്ലച്ച് പിടിക്കുമെന്നാണുപോലും ആസൂത്രകന്മാരുടെ വിലയിരുത്തല്‍.
എന്തായാലും മോദിയുടെ വരവിനെ എങ്ങനെ തടയണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഒരെത്തും പിടിയും കിട്ടാതെ വലയുമ്പോഴാണ് കേരളത്തില്‍ ലീഗിന്റെ പടപ്പുറപ്പാട്. ആകെയുള്ള ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലും ലോറികണക്കിന് ആളെക്കൂട്ടി ലീഗിന്റെ തങ്ങന്മാര് തെരഞ്ഞടുപ്പൊരുക്കങ്ങള് തുടങ്ങിക്കഴിഞ്ഞു. ഇ. ടി. മുഹമ്മദ് ബഷീറിനെ വെട്ടിനിരത്തി സാക്ഷാല്‍ കുഞ്ഞാപ്പ രംഗത്തിറക്കിയ മലപ്പുറം മക്കാരപ്പറമ്പ് വട്ടല്ലൂര്‍ കെ.പി.എ മജീദാണ് ലീഗിന്റെ താരം.
അറുപത്തിമൂന്നിലും പതിനാറിന്റെ തിളപ്പുള്ള മജീദിക്കയുടെ തീവ്ര ലീഗഭിനിവേശംകൊണ്ട് പൊറുതിമുട്ടിയത് കോണ്‍ഗ്രസിനാണ്. പൂഞ്ഞാര്‍ ജോര്‍ജ് പണ്ഡിറ്റിന്റെ ആക്രമണത്തില്‍ വശംകെട്ടു വലയുന്നതിനിടയിലാണ് വേണ്ടിവന്നാല്‍ കേരളത്തില്‍ ‘മുയുമനും ഞമ്മള് മത്സരിച്ചുകളയും’ എന്ന മജീദിന്റെ പോര്‍വിളി.
ഇരുപത് സീറ്റിലും ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാനുള്ള ആള്ബലമൊക്കെ ഞമ്മളും ഞമ്മന്റെ ആല്‍ക്കാരും കൂടി ഇക്കണ്ട കാലയളവിനുള്ളില്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ടെന്നാണ് മജീദ് പറയുന്നത്. മായിന്‍ഹാജിയും പി.എം.എ. സലാമും മജീദ് കാക്കയ്ക്കൊപ്പം അലമുറയിട്ടതോടെ സംഗതി ജോറായി. ഇരുപത് സീറ്റിലും ലീഗ് ജയിക്കുക എന്നത് മതേതര ജനാധിപത്യ കേരളത്തിന്റെ നിലനില്പിന് അനിവാര്യമാണെന്നാണ് മജീദിന്റെ കണ്ടെത്തല്‍. മോദി വന്ന് ഇന്ത്യയൊട്ടാകെ എടുത്തുവിഴുങ്ങുന്നതിന് മുമ്പ് ‘സര്‍വരാജ്യ ലീഗന്മാരെ സംഘടിക്കുവിന്‍’ എന്ന വിപ്ലവ മുദ്രാവാക്യവും മുഴക്കിയാണ് മജീദ് വേദിയില്‍ നിന്ന് വേദിയിലേക്ക് പറക്കുന്നത്. പ്രീഡിഗ്രി കഴിഞ്ഞ് മങ്കടയിലും മലപ്പുറത്തും പച്ചച്ചെങ്കൊടീം പിടിച്ച് കാലം കഴിച്ച കാലത്ത് നിന്ന് വട്ടല്ലൂര്‍ മജീദ് ഏറെ മാറിയിട്ടുണ്ട്. മജീദ് വിരല്‍ ഞൊടിച്ചാല്‍ കേരളത്തിലെ പോലീസുദ്യോഗസ്ഥന്മാരുടെ തൊപ്പി തെറിക്കും. ഇരിക്കുന്ന കസേര കാസര്‍കോട് മുതല്‍ പാറശ്ശാല വരെ വട്ടം കറങ്ങും. കണ്ണൂരിലെ ലീഗ് സഖാക്കള്‍ അതറിഞ്ഞുതന്നെയാണ് മജീദിക്കയെ തടഞ്ഞുവെച്ച് ബഹളം കൂട്ടിയത്. ലീഗിന്റെ ഹൈപവര്‍ കമ്മിറ്റിയംഗമായി കേരളത്തില്‍ മുസ്ലീംപവര് കാട്ടാനിറങ്ങിയ മജീദിന് നിയന്ത്രിക്കാന്‍ പരുവത്തില്‍ തല നഷ്ടപ്പെട്ടിരിക്കുന്നു ആഭ്യന്തരവകുപ്പിന് എന്നറിയാന്‍ കണ്ണൂരിലെ ലീഗ്സമ്മേളനത്തിലെ ഈ നാടകം ധാരാളം.
മജീദിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തില്‍ കേരളത്തെ പിടിച്ചെടുക്കാന്‍ മുസ്ലീം ലീഗ് മുന്നിട്ടിറങ്ങുന്നതിന് മോദി മാത്രമല്ല കാരണം. ജോര്‍ജിനെ കയറൂരി വിട്ട് മാണി മകന് വേണ്ടി നടത്തുന്ന സമ്മര്‍ദതന്ത്രങ്ങള്‍ക്ക് ഒരുമുഴം മുമ്പേ എറിയുകയാണ് ഉന്നം. കൊലപാതകി മുതല്‍ പോക്കറ്റടിക്കാരന് വരെ സകലമാന പോക്കിരികള്‍ക്കും നായകനായി മാറിയ ഉമ്മന്‍ചാണ്ടിയുടെ മികച്ച പെര്ഫോര്മന്സിനെ മറകടക്കണമെങ്കില്‍ ഇങ്ങനെ ചിലത് കൂടിയേ കഴിയൂ എന്ന് മജീദിന് അറിയാം. പള്ളിക്കൂടത്തില്‍ പഠിക്കാന്‍ പോകുന്ന കൊച്ചുപെണ്പിള്ളാരെ കെട്ടിച്ചയയ്ക്കുന്ന കാര്യത്തില്‍ മതപണ്ഡിതന്മാരുടെ അഭിപ്രായം കാത്തിരിക്കുന്ന ഉന്നതമായ ജനാധിപത്യബോധമാണ് മജീദിന്റെ പാര്‍ട്ടിക്കുള്ളത്. മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായ വിഷയത്തില്‍ എതിരഭിപ്രായം പ്രകടിപ്പിക്കുന്ന മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തകരേയും വരുന്ന തെരഞ്ഞെടുപ്പില്‍ പാഠം പഠിപ്പിക്കുമെന്ന മതനേതാക്കളുടെ ഭീഷണിയില്‍ വിരണ്ടുപോയതാണെന്ന് കരുതേണ്ട. ദിവസം നാല് വീതം നിക്കാഹും മൊഴിചൊല്ലലും നടത്തി അതിന് കിട്ടുന്ന കൈമടക്കും പണക്കിഴിയും കൊണ്ട് സുഖ ജീവിതം നയിക്കുന്ന പണ്ഡിതശ്രേഷ്ഠന്മാരുടെ അന്നം മുട്ടിപ്പോകുമെന്ന ഉറച്ച ധാരണയുണ്ട് ഈ നിലപാടിന് പിന്നിലെന്ന് നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത് വെറുതെയാവില്ല. വിവാഹ കാര്യത്തില്‍ ശരിഅത്ത് പിന്തുടരാന് ബാധ്യസ്ഥരാണെന്ന് പറയുന്ന മതനേതാക്കള്‍ വിവാഹത്തിന്റെ പേരില്‍ നടക്കുന്ന പെണ്ണുകാണല്‍, വളയിടീല്‍, ഒത്തുചേരല്‍, അച്ചാരം, അടുക്കള കാണല്‍ തുടങ്ങിയ ആചാരങ്ങളും വിലപേശി നേടുന്ന സ്ത്രീധനവും ആര്‍ഭാടങ്ങളും ആഘോഷങ്ങളും തങ്ങന്മാരും മതപണ്ഡിതരും സ്വീകരിക്കുന്ന കൈമടക്കുകളും പണക്കിഴികളും ശരിയത്തിന് വിധേയമാണോ എന്ന അവരുടെ ചോദ്യത്തിനും ഇതുവരെ മറുപടി കിട്ടിയിട്ടില്ല. അറബി, മാലി, മൈസൂര്‍ കല്യാണങ്ങള്‍ക്ക് തൊപ്പിവെച്ച താടി നീട്ടിയ മൊല്ലാക്കമാര്‍ സമ്മതം മൂളിയാല്‍ സൗജന്യമായി പന്തലിട്ടുകൊടുക്കാനുള്ള ജനക്ഷേമ വികാരവും പാര്‍ട്ടിയുടെ പിന്തുണ വര്‍ധിപ്പിക്കും എന്ന കണക്കുകൂട്ടളും പിഴയ്ക്കാനിടയില്ല. കുഞ്ഞാപ്പയുടെ പ്രത്യേക താല്പര്യപ്രകാരം കവലകള്‍ തോറും സര്‍ക്കാര്‍വക ഐസ്ക്രീംപാര്‍ലറുകള്‍ തുടങ്ങാനും പതിനാറുകാര്ക്കെല്ലാം അത് സൗജന്യമാക്കാനുമുള്ള വകുപ്പുമുണ്ട് മജീദിയന്സ്റ്റെയില് പ്രചാരണങ്ങളില്‍.
മലപ്പുറം ജില്ല പടച്ചത് തങ്ങളാണെങ്കില്‍ അത് രണ്ടാക്കാനും തങ്ങള്‍ക്കാകുമെന്ന ഒരു മുദ്രാവാക്യം മുഴങ്ങിത്തുടങ്ങിയിട്ടുണ്ട് ചില കേന്ദ്രങ്ങളില്‍ ഇപ്പോള്‍ തന്നെ. ഇതൊക്കെയാണ് മജീദിന്റെ പാര്‍ട്ടിയുടെ നേട്ടങ്ങള്‍. പത്ത്കൊല്ലം മുമ്പ് വരെ മുസ്ലീമും ഹിന്ദുവും ക്രിസ്ത്യാനിയും ഒന്നിച്ച് പോയി ഓണവിഭവങ്ങള്‍ വാങ്ങിയിരുന്ന കേന്ദ്രങ്ങള്‍ക്ക് ഓണച്ചന്ത എന്നായിരുന്നു പേര്. ഇപ്പോള്‍ ഓണം-റംസാന് മേളയെന്ന പേരുണ്ടെങ്കിലേ കച്ചവടം കൊഴുക്കൂ. പള്ളിക്കൂടങ്ങള്‍ക്ക് കുട്ടികളുടെ തലയെണ്ണിയും എണ്ണാതെയും മാപ്പിള സ്കൂളുകള്‍ എന്ന മേലങ്കി. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും പാലങ്ങല്ക്കുമെല്ലാം പച്ച നിറം. പൊതുമരാമത്ത് വകുപ്പ് മന്ത്രി റോഡിന് പച്ച നിറമുള്ള ടാര്‍ കിട്ടുമോ എന്ന അന്വേഷണത്തിലാണത്രെ. എന്തിലും ഏതിലും മതവര്‍ഗീയതയുടെ അതിപ്രസരം കുത്തിവെച്ച ലീഗ് താന്തോന്നിത്തത്തിന്റെ ഉദാഹരണങ്ങള്‍ ഇങ്ങനെ എത്ര വേണമെങ്കിലും നിരത്താനാകും.
ഇരുപത് സീറ്റിലും ലീഗിനെ ഒറ്റയ്ക്ക് മത്സരിക്കാന്‍ അനുവദിക്കുകയാകും കേരളത്തിനും ജനങ്ങള്‍ക്കും വേണ്ടി യുഡിഎഫ് നേതൃത്വത്തിന് ചെയ്യാനാകുന്ന ഏറ്റുവം വലിയ കാര്യമെന്ന് ചിലര്‍ മജീദിന്റെ വാദത്തെ പരിഹസിക്കുന്നുമുണ്ട്. അമ്പതു ലക്ഷത്തിലേറെ മുസ്ലീം ജനസംഖ്യയുള്ള കര്‍ണാടകത്തില്‍ ഏഴ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ഒറ്റയ്ക്ക് മത്സരിച്ച ലീഗ് എല്ലാംകൂടി നേടിയത് 1275 വോട്ടാണ്. ഇരുപതിനായിരം മുസ്ലീം വോട്ടര്‍മാരുള്ള പുനലൂര്‍ മുന്‍സിപ്പാലിറ്റിയില്‍ പാര്‍ട്ടി നിര്‍ത്തിയ രണ്ട് സ്ഥാനാര്‍ത്ഥികളും കൂടി നേടിയത് 74 വോട്ട്. മജീദ് കരുതും പോലെ മണ്ടന്മാരല്ല ഇസ്ലാമിക സമൂഹം. മോദിപ്പേടി മജീദിനും കൂട്ടര്‍ക്കും തീര്‍ച്ചയായും വേണം. പക്ഷേ അതിന് ഇസ്ലാമിക സമൂഹത്തെ കൂട്ടു പിടിക്കേണ്ടതില്ലെന്ന് കാട്ടിത്തരുന്നതാണ് രാജ്യമൊട്ടാകെയുള്ള പ്രതികരണം. സംശയമുണ്ടെങ്കില്‍ ലീഗ് നേതാക്കള്‍ ജമായത്ത് ഉലമ ഹിന്ദ് ജനറല്‍ സെക്രട്ടറി മെഹമൂദ് മദനിയുടെ വാക്കുകള്‍ ഇരുചെവിയും തുറന്ന് കേള്‍ക്കട്ടെ, “വോട്ട് നേടാന്‍ മുസ്ലീങ്ങളില്‍ ഭയം നിറയ്ക്കരുത്. മുസ്ലീം ക്ഷേമത്തിനായി പ്രവര്‍ത്തിച്ചവരെ തിരിച്ചറിയാനുള്ള വിവേകശക്തി അവര്‍ക്കുണ്ട്.”
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: