ദേശാഭിമാനി ദിനപത്രത്തിന്റെയും വാരികയുടെയും പ്രിന്ററും പബ്ലിഷറും സിപിഎം സംസ്ഥാനക്കമ്മറ്റിയാണ്. ഈ.പി.ജയരാജനാണ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ആ ചുമതല നിറവേറ്റിവരുന്നയാള്. 2011 ഓഗസ്റ്റില്‍ ദേശാഭിമാനി ദിനപത്രത്തില്‍ ഒന്നാം പേജില്‍ ഹൈക്കോടതിയിലെ മാറാട് സി.ബി.ഐ. അന്വേഷണ കേസ് 2003 ല്‍ ഈ ലേഖകന്‍ കേസ്സില്‍ ഹാജരാവാതെ അട്ടിമറിച്ചു എന്നൊരു വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയിരുന്നു. 2003 ജൂലൈ 30,31 തിയ്യതികളില്‍ ഡിവിഷന് ബെഞ്ചു മുമ്പാകെ അഡ്മിഷനുവേണ്ടി പരിഗണിച്ച് പ്രസ്തുത കേസ്സ് വാദങ്ങള്‍ കേട്ടശേഷം ഫയലിലെടുക്കില്ലെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്ന് ഹര്‍ജിഭാഗം അഭിഭാഷകന് പിന്‍വലിക്കുകയാണുണ്ടായത്. പാലക്കാട്ടെ ഗോകുല്‍ദാസ്, മാറാട്ടെ ശ്യാമളാദേവി, കോഴിക്കോട്ടെ തെരുവത്ത് രാമന് എന്നിവര്‍ ഫയലാക്കിയ മൂന്ന് റിട്ട് ഹര്‍ജികളാണ് ഇപ്രകാരം പിന്‍വലിക്കപ്പെട്ടത്. നിയമദൃഷ്ട്യാ യുക്തിഭദ്രമായ തീരുമാനമായിരുന്നു ഹര്‍ജിഭാഗം അഭിഭാഷകരെടുത്തതെന്നതില് തര്‍ക്കമില്ല.
മാറാട്ടെ ശ്യാമളാദേവിക്കുവേണ്ടി ദല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി ലീഗല്‍ ഫേമില്‍ നിന്നുമുള്ള സീനിയര്‍ അഭിഭാഷകനാണ് ഹാജരായി കേസ് വാദിച്ചത്. സംഘപ്രസ്ഥാനങ്ങളാണ് ഇതേര്‍പ്പെടുത്തിയത്. ഈ മൂന്നു കേസ്സുകളിലും വാദികളുടെയോ എതൃകക്ഷികളില് ആരുടെയെങ്കിലുമോ വക്കാലത്ത് ഈ ലേഖകന്‍ നല്‍കിയിട്ടുണ്ടായിരുന്നില്ല. പ്രസ്തുത ദിവസങ്ങളില്‍ ലേഖകന്‍ കൊച്ചിയിലുണ്ടായിരുന്നുമില്ല. 2006 ലാണ് മാറാടുമായി ബന്ധപ്പെട്ട ആദ്യ വക്കാലത്ത് ലേഖകനെ ഏല്‍പ്പിച്ചത്. ബേപ്പൂര്‍ നഗര്‍ സംഘചാലകനായ കെ.വാസുദേവന്‍ ഏല്‍പ്പിച്ച പ്രസ്തുത കേസ്സില്‍ മാറാട് കേസ്സിലെ ചില പ്രതികളുടെ ബോട്ടില്‍ നടന്ന വന്‍സ്ഫോടനം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യമായിരുന്നു ഹര്ജിക്കാരന് ഉന്നയിച്ചത്. ആ കേസ്സില്‍ അന്തിമവാദം നടത്തിയത് ഞാനായിരുന്നു.
കേരള സര്‍ക്കാരും സിബിഐയും എതൃകക്ഷികളായ പ്രസ്തുത കേസ്സില്‍ 16-3-2006 ല്‍ ഹൈക്കോടതി നല്കിയ വിധിയനുസരിച്ച് സിബിഐയ്ക്ക് കേസ്സന്വേഷണം കൈമാറാന്‍ വിധിച്ചിരുന്നു. കൂടാതെ മാറാട്ടെ കേസ്സിലെ ഫയലുകള്കൂടി പരിശോധനാ വിധേയമാക്കാനും നിര്‍ദ്ദേശിച്ചിരുന്നു. കേസ്സന്വേഷണത്തിനായി സ്പെഷ്യല്‍ ടീം സിബിഐ രൂപീകരിച്ച് സാമ്പത്തിക സ്രോതസ്സുംമറ്റും അന്വേഷിക്കാനും ഉത്തരവില്‍ പറഞ്ഞിരുന്നു. എന്തുകൊണ്ടും ശ്രദ്ധേയവും അഭിമാനാര്‍ഹമായ നീതിയുടെ വിജയവുമായിരുന്നു പ്രസ്തുത വിധി.
ഇക്കാര്യങ്ങളെല്ലാം പകല്പേലെ വ്യക്തമായിരുന്നിട്ടും ദുരുദ്ദേശപൂര്‍വ്വം ദേശാഭിമാനി എന്നെ ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കയാണുണ്ടായത്. പത്രവാര്‍ത്തയ്ക്കെതിരേ നിയമനടപടിക്ക് മുതിര്‍ന്ന അവസരത്തില്‍ ദേശാഭിമാനി പത്രാധിപര്‍ ഇടപെട്ട് മാന്യമായ നിലയില്‍ തെറ്റുതിരുത്തി വാര്‍ത്ത പിന്‍വലിക്കാനുള്ള മാന്യത കാട്ടിയിരുന്നു. ദക്ഷിണാമൂര്‍ത്തിയായിരുന്നു ആ പത്രധിപര്‍ തിരുത്ത് പത്രത്തില്‍ നല്കിയതിനേ തുടര്‍ന്ന് ഈ ലേഖകന്‍ തുടര്‍ നടപടികള്‍ ഉപേക്ഷിക്കയായിരുന്നു.
എന്നാല്‍ തുടര്‍ന്നുള്ള നാളുകളില്‍ സിപിഎം സംഘ പരിവാര്‍ സിബിഐ അന്വേഷണം അട്ടിമറിച്ചു എന്ന ഹിമാലയന്‍ നുണ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ട് കോഴിക്കോട്ടും പരിസരങ്ങളിലും അഴിഞ്ഞാടുകയായിരുന്നു. മാറാട് കാര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം രംഗത്തിറങ്ങി. അവര്‍ മാറാട് കണ്‍വന്‍ഷനും കലക്റ്ററേറ്റ് മാര്‍ച്ചുമൊക്കെ നടത്തുവാന്‍ മുന്നോട്ടുവന്നിരുന്നു. 2003 ലെ ഏകപക്ഷീയമായ കൂട്ടക്കൊലയില്‍ പ്രതികള്‍ക്കൊപ്പം നിന്ന പാര്‍ട്ടിയാണ് സിപിഎം നിയമസഭയില്‍ വെച്ച കണക്കനുസരിച്ച് ആ കേസ്സിലെ നല്ലൊരുഭാഗം പ്രതികള്‍ സിപിഎമ്മുകാരായിരുന്നു. പ്രതികള്‍ക്കായി കേസ്സു നടത്തിയതില്‍ സിപിഎം നിയമ സംവിധാനത്തിനുള്ള പങ്ക് വളരെ വലുതായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കെപിസിസി പ്രസിഡന്റിനോടൊപ്പം കോഴിക്കോട്ട് വേദി പങ്കിട്ട് സിബിഐ അന്വേഷണത്തിനെതിരെ പരസ്യനിലപാട് സ്വീകരിച്ചിരുന്നു. മാറാട് ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ ഹാജരായി പിണറായി വിജയന് നല്കിയ സത്യവിളംബരമൊഴിയില് മാറാട് സിബിഐ അന്വേഷണം ആവശ്യമില്ലെന്നതാണ് സിപിഎം നിലപാടെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു. എന്നാല്‍ അതേ പാര്‍ട്ടി യാതൊരുവിധ മനസ്സാക്ഷിക്കുത്തുമില്ലാതെ നാണംകെട്ട നിലയില്‍ സിബിഐ അന്വേഷണത്തിനുവേണ്ടി മുറവിളി കൂട്ടുന്ന കപട നാടകത്തിനാണ് 2011 സെപ്റ്റംബര്‍ സാക്ഷ്യം വഹിച്ചത്. മാറാട് കൂട്ടക്കൊലയില്‍ ഇരകളായി കണ്ണീര്‍തോരാതെ കരുണയ്ക്കുവേണ്ടി കാത്തിരുന്ന സമൂഹത്തിന് സ്വാന്തനസ്പര്ശമേകാതെ ശത്രുപക്ഷത്തിനൊപ്പം ചേര്‍ന്ന് വ്രണിതരുടെ മുറിവില്‍ ഉപ്പു തേച്ച സിപിഎമ്മിന്റെ മാറാട് അരയ കണ്വന്ഷന് ഈ നൂറ്റാണ്ട്കണ്ട ഏറ്റവും വലിയ തട്ടിപ്പായിരുന്നു. “വിപ്ലവത്തിന് കടലിലെ തിരമാലകളുടെ ആയുസ്സേയുള്ളൂവെന്ന്” പറഞ്ഞ കവിവാക്യവും “ദു:ഖമെന്ന രണ്ടക്ഷരം നിര്‍മ്മിച്ച വിപ്ലവങ്ങള്‍ മരിക്കില്ലെന്നു” ഊറ്റംകൊണ്ട് ഇടതുപക്ഷ കവിയുടെ വാക്കുകളും ഇവിടെ ശ്രദ്ധേയമാണ്. കേരളത്തിലെ സിപിഎം അപചയവും അവസരവാദവും സൃഷ്ടിച്ച ആഴമായിരിക്കാം കവിവാക്യങ്ങളുടെ പൊരുള്‍.
2011 ആഗസ്റ്റില്‍ തെറ്റെന്നു കണ്ട് ദേശാഭിമാനി പത്രം തിരുത്തിയ അതേ വിഷയം ബോംബിന്റെ തീവ്രതയോടെ ശക്തമായി ക്യാന്‍വാസ്സ് വിപുലീകരിച്ച് 25-9-2011 ലെ ദേശാഭിമാനി വാരികയില്‍ “ഫാസിസവും തീവ്രവാദവും ചങ്ങാത്തം കൂടുമ്പോള്‍” എന്ന തലവാചകത്തില്‍ ആറ് പേജുകളുള്ള ലേഖനമാവുകയായിരുന്നു. സിപിഎം ജില്ലാ കമ്മറ്റി അംഗം കെ.ടി.കുഞ്ഞിക്കണ്ണനായിരുന്നു ലേഖകന്‍. ശുദ്ധകളവും നേരുകേടുകളുമാണ് വരികളിലൂടെ തൊടുത്തുവിട്ടത്. പത്രത്തില്‍ പ്രതിയോഗി ഞാനും സംഘപരിവാറും മാത്രമായിരുന്നെങ്കില്‍ വാരികയില്‍ ഗുരുജി ഗോള്‍വല്‍ക്കറും, പ്രവീണ്‍ തൊഗാഡിയ, ബിജെപി എം.പി.ബ്രിജ്ഭൂഷണ് ശരണ്‍ദാസ് എന്നിവരുടെ ഫോട്ടോകളും മറ്റും ദാവൂദ് ഇബ്രാഹിന്റെയും, കുഞ്ഞാലിക്കുട്ടിയുടേയും ഫോട്ടോയ്ക്കൊപ്പം ലേഖനത്തില്പ്പെടുത്തിയിരുന്നു. ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ള നിരവധി രാജ്യദ്രോഹികളുമായി ആര്‍എസ്എസ് ബന്ധം പുലര്‍ത്തുകയും സംരക്ഷണം നല്‍കുകയും ചെയ്യുന്നുവെന്നും സമസ്ത വര്ക്ഷീയവാദികളും രാജ്യാന്തരമായൊഴുകുന്ന മാഫിയാ മൂലധനത്തിന്റെ ജാരസന്തതികളാണെന്നും വിഷലിപ്തമായ ഭാഷയില്‍ ലേഖകന്‍ എഴുതി പിടിപ്പിച്ചിരുന്നു.
മാറാട്ടെ ദുരന്തഭൂമിയുടെ നോവും നഷ്ടങ്ങളും തൊട്ടറിയാനും നെഞ്ചിലേറ്റി വ്രണിതഹൃദയര്‍ക്ക് ആശ്വാസവും നീതിയും ഉറപ്പുവരുത്താനും കിണഞ്ഞു ശ്രമിച്ചവരാണ് കേരളത്തിലെ സംഘ പ്രവര്ത്തകന്മാര്. മാറാട് സംഭവത്തില്‍ നിയമവ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടുള്ള വ്യവസ്ഥാപിതനീതിയെ അവലംബിക്കാന്‍ മാറാട്ടെ അരയസമൂഹം തീരുമാനിച്ചത് സംഘത്തിന്റെ ദേശസ്നേഹവും ഇച്ഛാശക്തിയും അപ്രകാരം അഭിലഷിച്ചതുകൊണ്ടായിരുന്നു. തിരിച്ചടിയേക്കാള്‍ അഭികാമ്യം നിയമവ്യവസ്ഥയില്‍ വിശ്വാസമര്പ്പിക്കലെന്ന സംഘകാഴ്ചപ്പാടിനെ മാധ്യമങ്ങള്‍ ബോധപൂര്‍വ്വം തമസ്കരിക്കുകയായിരുന്നു. കോടാനുകോടി സ്വയംസേവകരുടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച പൂജാവിഗ്രഹവും, പൊതുസമൂഹവും പാര്‍ലമെന്റും ധന്യവും സര്‍ക്ഷാത്മകതയും സമര്പ്പിതവുമെന്ന് വിശേഷിപ്പിച്ചതുമായ ശ്രീ ഗുരുജിയെ ഫാസിസ്റ്റും രാജ്യദ്രോഹിയുമായി ചിത്രീകരിച്ചുകൊണ്ടുള്ള ദേശാഭിമാനി ലേഖനം പ്രകോപനപരവും ഗീബല്‍സിയന്‍ നുണയുടെ അരോചകഘോഷണവുമായിരുന്നു. ഒരു സ്വതന്ത്ര ജനാധിപത്യ സമൂഹത്തില്‍ ഇത്തരം ദുഷ്പ്രചാരണങ്ങള്‍ അനുവദിക്കപ്പെട്ടുകൂടാ. എതിരാളിയുടെ സ്വഭാവഹത്യയ്ക്കുള്ളതല്ല അഭിപ്രായസ്വാതന്ത്ര്യം. സാമൂഹ്യ സാമ്പത്തിക സമത്വത്തിനും സാധാരണക്കാര്‍ക്കും വേണ്ടി വാദിച്ച മാര്‍ക്സ് പരാജയപ്പെട്ടത് ധാര്‍മ്മികമൂല്യങ്ങളുടെ ശക്തമായ അടിത്തറ ഇല്ലാത്തതുകൊണ്ടാണെന്നുള്ള വിലയിരുത്തല്‍ തികച്ചും ശരിയാണെന്ന് സിപിഎമ്മിന്റെ ഇത്തരം കുപ്രചരണങ്ങള്‍ തെളിയിക്കുന്നു.
ലേഖനം വ്യക്തമായും സംഘപ്രസ്ഥാനങ്ങള്‍ക്ക് അപകീര്‍ത്തി സൃഷ്ടിക്കുന്ന ഒന്നായിരുന്നു. “ശാഖയില്‍ ഭക്താദരപൂര്‍വ്വം നിര്‍വഹിക്കുന്ന അഖണ്ഡ ഭാരത പ്രതിജ്ഞ മുതല്‍ ആര്‍എസ്എസ്സിന്റെ ഓരോ രാജ്യസ്നേഹനാട്യവും കടുത്ത ദേശദ്രോഹ ചെയ്തികളെ മറച്ചുപിടിക്കാനുള്ള വേഷംകെട്ടല് മാത്രമാണെന്ന” കൊടും നുണ ലേഖനത്തില്‍ പടച്ചുണ്ടാക്കിയിരുന്നു. ലേഖകനായ സിപിഎം നേതാവ് ഗുരുജിയോടുള്ള വിദ്വേഷം വമിപ്പിച്ചശേഷം എട്ടാം ഖണ്ഡികയില്‍ ഇപ്രകാരം എഴുതിവെച്ചു. “പി.എസ്.ശ്രീധരന്‍പിള്ളയെ മലയാളികള്‍ക്കെല്ലാമറിയാം. സംഘപരിവാറിന്റെ ലിബറല്‍ മുഖമാണ് ശ്രീധരന്‍പിള്ളയെന്നാണ് പലമാധ്യമ ബുദ്ധിജീവികളും അദ്ദേഹത്തിന് കല്പ്പിച്ചു നല്‍കിയിട്ടുള്ള പരിവേഷം. സംഘപരിവാറിന്റെ ഹാര്‍ഡ്കോറില്‍ ഉള്‍പ്പെട്ട ശ്രീധരന്‍പിള്ള മലയാളിയുടെ മധ്യവര്‍ഗ സെന്സിബിലിറ്റിയെ സുഖിപ്പിക്കുന്ന പൊടികൈകളെല്ലാം പയറ്റി ഒരു ലിബറല്‍ പരിവേഷത്തില്‍ ഗോള്‍വാള്‍ക്കര്‍ മുമ്പുപറഞ്ഞ “മറ്റേപണി” ഭംഗിയായി നിര്‍വഹിച്ചുപോരുന്നയാളാണ്”. മറ്റേപണി എന്നതുകൊണ്ടുദ്ദേശിച്ചത് രാജ്യദ്രോഹവും വിധ്വംസക പ്രവര്‍ത്തനങ്ങളും അക്രമങ്ങളുമാണ്. തുടര്‍ന്ന് മാറാട് കേസ് പിന്‍വലിച്ചത് താനാണെന്നും മാറാട് കേസ് അട്ടിമറിച്ചുവെന്നും ആരോപിച്ചുകൊണ്ടുള്ളതാണ് ലേഖനം.
സത്യവുമായി പുലബന്ധംപോലുമില്ലാത്ത ഈ ആരോപണങ്ങള്‍ പിന്‍വലിക്കാനായി വക്കീല്‍ നോട്ടീസ്സയച്ചുവെങ്കിലും ദേശാഭിമാനിയും സിപിഎമ്മും അത് അവഗണിക്കുകയായിരുന്നു. തുടര്‍ന്നാണ് ഞാന്‍ കോഴിക്കോട് സബ്ബ് കോടതി മുമ്പാകെ സിപിഎം സംസ്ഥാന കമ്മറ്റിയേയും ഈ.പി.ജയരാജനേയും ഒന്നാം പ്രതിയാക്കിക്കൊണ്ട് നാലുപേര്‍ക്കെതിരേ മാനനഷ്ടക്കേസ്സ് ഫയലാക്കിയത്. പ്രസ്തുത കേസ്സില്‍ തെറ്റ് മനസ്സിലാക്കി കേസ്സ് ഒത്തുതീര്‍പ്പാക്കാന്‍ ദേശാഭിമാനി മുന്നോട്ടുവരികയാണുണ്ടായത്. ഒക്ടോബര്‍ 9-ാം തിയ്യതിയിലെ ദേശാഭിമാനി പത്രത്തില്‍ ഖേദപ്രകടനം നടത്താനും വാര്‍ത്ത പിന്‍വലിക്കാനും പ്രതികള്‍ തയ്യാറാവുകയും ചെയ്തു. ചിലര്‍ തെറ്റിദ്ധരിപ്പിച്ചതുമൂലം എഴുതിയ വരികളാണെന്നും ആരോപണങ്ങള്‍ തെറ്റാണെന്ന് അന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ടുവെന്നും ഖേദപ്രകടനത്തില്‍ പറഞ്ഞിട്ടുണ്ട്. വാര്‍ത്ത പിന്‍വലിക്കാനും പ്രതികള്‍ മുന്നിട്ടിറങ്ങി. തെറ്റ് ബോദ്ധ്യപ്പെട്ട് പിന്‍വലിക്കുന്ന ശൈലി ജനാധിപത്യത്തില്‍ സ്വാഗതാര്‍ഹവും നല്ല കീഴ്വഴക്കവുമാണ്. ഇതംഗീകരിച്ച സിപിഎം സമീപനം മാതൃകയാക്കുന്നത് നന്നായിരിക്കും. തെറ്റിദ്ധരിപ്പിച്ച ചിലര്‍ ആരെന്ന സമസ്യ പൂരിപ്പിക്കാനായി ഈ ലേഖകന്‍ കാലത്തിനുവിടുന്നു.
മാനനഷ്ടവ്യവഹാരം ഒരു നൂല്‍പ്പാലമാണ്. കടമ്പകടക്കുക ദുഷ്കരമാണ്. മാധ്യമങ്ങള്‍ക്ക് ധാരാളം സംരക്ഷണ കവചങ്ങള്‍ നിയമം കല്പ്പിച്ചു നല്‍കിയിട്ടുമുണ്ട്. സംശയത്തിന്റെ ആനുകൂല്യം പ്രതികള്‍ക്കുള്ളതാണ്. ദേശാഭിമാനി തെളിവുനല്കേണ്ട ഘട്ടത്തിലാണ് മാപ്പു പറഞ്ഞത്. എന്നിട്ടും ഈ ലേഖകന്‍ വാദിയായിട്ടുള്ള അഞ്ച് മാനനഷ്ടകേസ്സുകളിലും വിജയിക്കാനായത് സത്യത്തിന്റെ വിജയമായി കണക്കാക്കേണ്ടതുണ്ട്. പൊതുപ്രവര്ത്തനത്തോടു ബന്ധപ്പെട്ട അസത്യ പ്രചരണങ്ങള്‍ക്കെതിരായ പോരാട്ടമാണ് ഈ കേസ്സുകളിലൊക്കെയും മുഴച്ചുനില്‍ക്കുന്നത്. സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും മുഖപത്രങ്ങള്ക്കെതിരായ കേസ്സുകളാണ് കോടതിമുറികളില്‍ മാപ്പപേക്ഷയിലെത്തിയ രണ്ടു കേസ്സുകള്‍. ഞാന്‍ ഫയലാക്കിയ മറ്റൊരു കേസ്സില്‍ ഒരു പ്രമുഖ മാധ്യമപ്രവര്ത്തകന് ആര്‍എസ്എസ് പ്രാന്തീയ കാര്യാലയത്തില്പ്പോയി രണ്ടുതവണ മാപ്പപേക്ഷിക്കേണ്ടി വന്നിരുന്നു. മറ്റൊരു മാധ്യമം നല്കിയ കേസ്സില്‍ നഷ്ടപരിഹാരം കിട്ടിയ സംഖ്യ കോഴിക്കോട്ടെ മുതിര്‍ന്ന മൂന്ന് അവശരായ പത്രപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തുകൊണ്ടായിരുന്നു നിയമയുദ്ധം അവസാനിപ്പിച്ചത്. കുറ്റം സമ്മതിക്കേണ്ടിവന്നവരുടെ പേരുകള്‍ ഇത്രയും കാലം പരസ്യപ്പെടുത്തിയിട്ടില്ല.
ഒരു മനുഷ്യനെ ശാരീരികമായി ഏല്‍പ്പിക്കുന്ന മുറിവുകളേക്കാള്‍ ക്രൂരവും പൈശാചികവുമാണ് അടിസ്ഥാനമില്ലാത്ത സ്വഭാവഹത്യവഴി ഏല്‍പ്പിക്കുന്ന ക്ഷതങ്ങള്‍. ഏതു ക്രൂരനായ ക്രിമിലിനും സംശയത്തിന്റെ ആനുകൂല്യം കിട്ടുന്ന ധര്‍മ്മശാസ്ത്രത്തിന്റെ നാടായ ഭാരതത്തില്‍ അപകീര്ത്തിക്കിരയാവുന്നവര്ക്ക് ആശ്വാസം പകര്ന്നുനല്കാനുള്ള സംവിധാനങ്ങള്‍ ഇവിടെ പരിമിതമാണ്. നീതിപീഠങ്ങളുടെ അകത്തളങ്ങളില്‍ നീതിക്കായി നിറമിഴിയോടെ നില്ക്കുന്ന അവസ്ഥ ആഹ്ലാദകരമല്ലെങ്കിലും അത്യന്തികമായി സംതൃപ്തിയും ഫലവും നിയമപോരാട്ടം നല്‍കുമെന്ന് ഈ ലേഖകന്‍ അനുഭവം വഴി ബോദ്ധ്യമായിരിക്കുന്നു. ഭ്രാന്തവും വന്യവുമായ ആരോപണങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ ഉന്നയിക്കുന്നത് ശരിയല്ലെന്ന പാഠം സിപിഎമ്മിനും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്കാന് ഇപ്പോഴത്തെ കേസ്സിന്റെ പരിസമാപ്തി സഹായകമാകട്ടെ. രാഷ്ട്രീയം ജനത്തെ തുണയ്ക്കാനാണ് മറിച്ച് തുലയ്ക്കാനല്ലെന്ന സത്യം വൈകിയാണെങ്കിലും ജനാധിപത്യമാര്‍ഗത്തിലേക്ക് കടന്നുവന്ന ലേഖകനുമുണ്ടായെങ്കില് എന്നാശിക്കുന്നു.
e-mail: [email protected]
അഡ്വ. പി.എസ് ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: