രോഗി അടുത്ത്എത്തുമ്പോള് തന്നെ രോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഗ്രഹിക്കുവാന്‍ കഴിവുള്ള അനുഗ്രഹിതനായ ഭിഷഗ്വരനായിരുന്നു വൈദ്യമഠം ചെറിയ നാരായണന് നമ്പൂതിരി. രോഗനിര്‍ണയം കടുകിട തെറ്റില്ല. രോഗനിര്‍ണയവും ഫലപ്രാപ്തിയും കൃത്യമാണെന്ന് അനുഭവസാക്ഷ്യം പറയാന്‍ ഇന്ന് ഏറെ പേര് ഉണ്ട്. ചികിത്സിച്ച വി ഐ പികളുടെ പേര് ഒരുപാടുണ്ട്. എല്ലാവര്ക്കും രോഗശാന്തിയെപ്പറ്റി നൂറു നൂറു കഥകളും പറയാന്‍ കാണും. കാരണവന്മാരുടെ അനുഗ്രഹം. മുത്തച്ഛന്റെ ശിക്ഷണം. പിന്നെ പരിചയവും പഠനവുംകൊണ്ട് കൈവന്ന ശേഷിയും എന്ന് മാത്രമാണ് മറുപടി.
മുത്തച്ഛന് അഷ്ടവൈദ്യന്‍ വൈദ്യമഠം വലിയ നാരായണന് നമ്പൂതിരിയുടെ കണിശതയാണ് തന്റെ ഉയര്‍ച്ചയ്ക്കു കാരണമെന്നു ചെറിയനാരായണന്‍ നമ്പൂതിരി പറയുമായിരുന്നു. പഠിപ്പിനെക്കാള്‍ വലിയ കാര്യമാണ് ഒപ്പം നടന്നുള്ള കാണലും ചെയ്യലും. ഏതു പുസ്തകത്തില്‍നിന്നു ലഭിക്കുന്ന അറിവിനെക്കാള്‍ വലിയ കാര്യാണത്. അദ്ദേഹം അതു ഭംഗിയായി നിറവേറ്റി. അതാണ് എന്നെ ഞാനാക്കിയത്. 1950ല്‍ തന്നെ വൈദ്യശാലയില്‍ പോയി തുടങ്ങിയ ചെറിയനാരായണന്‍ നമ്പൂതിരിയില്‍ വൈദ്യമഠത്തിന്റെ കൈപ്പുണ്യം കാണുവാന്‍ അന്ന് തന്നെ തുടങ്ങിയിരുന്നതായി പഴമക്കാര്‍ പറഞ്ഞിരുന്നു.
പ്രതിഫലം ചോദിച്ച് വാങ്ങാത്ത വൈദ്യനായിരുന്നു ചെറിയ നാരായണന് നമ്പൂതിരി. പണം കിട്ടിയേ ചികിത്സിക്കൂ എന്നില്ല. തന്നാല്‍ വേണ്ടെന്നു പറയാറുമില്ല. തരുന്നതു നോക്കാറുമില്ല എന്നതാണ് പക്ഷം. പണം ഇല്ലെന്ന കാരണത്താല്‍ ഇവിടെ ആര്‍ക്കും ചികിത്സ മുടങ്ങിയിട്ടില്ല. കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി എല്ലാ മാസവും ഇവിടെ പരിശോധനാക്യാമ്പ് നടത്തുന്നുണ്ട്. നിര്‍ധനരായവര്‍ക്കു തികച്ചും സൗജന്യമായിത്തന്നെ മരുന്നും ലഭ്യമാക്കുന്നുണ്ട്. എല്ലാമാസവും അവസാന ഞായറാഴ്ചയാണ് വൈദ്യമഠത്തിലെ കാന്‍സര്‍ ചികിത്സാ ക്യാമ്പ്. ആയുര്‍വേദം, അലോപ്പതി, ഹോമിയോപ്പതി വിഭാഗങ്ങള്‍ സംയുക്തമായാണ് ചികിത്സ നിശ്ചയിക്കുന്നത്. വിപുലമായ ഗ്രന്ഥശേഖരംതന്നെ വൈദ്യശാലയിലെ ലൈബ്രറിയിലുണ്ട്.
നീണ്ടകാലത്തെ പരിചയംകൊണ്ട് പെട്ടെന്ന് രോഗനിര്‍ണയം ചെയ്യുവാനും ഉചിതമായ ഔഷധങ്ങള്‍ കല്പ്പിക്കുവാനും വൈദ്യമഠത്തിനു കഴിഞ്ഞിരുന്നു. തന്റെ ചികിത്സാനുഭവങ്ങളില്‍ പ്രധാനപ്പെട്ടവ ഓര്‍മ്മിച്ചെടുത്ത് ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയില്‍ കുറേയെണ്ണം സമാഹരിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ഗര്‍ഗ്ഗഭാഗവതം, ഹസ്ത്യായുര്‍വ്വേദം, അഷ്ടാംഗഹൃദയം സുത്രസ്ഥാനം 14 അദ്ധ്യായങ്ങളുടെ സ്വതന്ത്ര വിവര്‍ത്തനം, അധ്യാത്മാരാമായണം, കേരളമാഹാത്മ്യം എന്നിവ പ്രധാനകൃതികളാണ്. ഇവ കൂടാതെ ആത്മകഥ, ചികിത്സാനൂഭവക്കുറിപ്പുകള്, യാത്രാനൂഭവങ്ങള്, കവിതകള്‍ തുടങ്ങി ഒട്ടനവധി പുസ്തകങ്ങള്‍ കേരളത്തിലെ പല പ്രസാധകരും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സിജ പി.എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: