കണ്ണൂര്‍: നാറാത്ത് ആയുധ പരിശീലനത്തിന് വിവിധ തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. കഴിഞ്ഞ ഏപ്രില്‍ 23 നാണ് നാറാത്ത് ആയുധ പരിശീലനത്തിനിടെ 21 എസ്ഡിപിഐക്കാര് പോലീസ് പിടിയിലായത്. ആയുധപരിശീലനത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസിന്റെ തുടരന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തത്. അറസ്റ്റിലായ എസ്ഡിപിഐക്കാര് ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
കഴിഞ്ഞ ദിവസം തമിഴ് നാട്ടില്‍ അറസ്റ്റിലായ അല്‍-ഉമ തീവ്രവാദി ബിലാല്‍ മാലിക്കിനെയും കൂട്ടാളി ഇസ്മയിലിനെയും ചോദ്യം ചെയ്തതില്‍ നാറാത്ത് ആയുധ പരിശീലനവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായകമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചനയുണ്ട്. അല്‍-ഉമ തീവ്രവാദികള്‍ ആയുധ പരിശീലനത്തിന് നാറാത്ത് എത്തിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. 2012 ലാണ് അവസാനമായി ബിലാല്‍ മാലിക്ക് നാറാത്തെത്തിയത്. ഇയാള്‍ നിരവധി തവണ നാറാത്ത് താമസിച്ചതായും സൂചനയുണ്ട്. ബിജെപി നേതാവ് എല്‍.കെ.അദ്വാനി നയിച്ച ജനചേതനാ യാത്ര അലങ്കോലപ്പെടുത്താന്‍ പൈപ്പ് ബോംബ് വെച്ച കേസ്സിലാണ് ബിലാല്‍ മാലിക്ക് അറസ്റ്റിലായത്.
നേരത്തെ അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് യാസിന് ഭട്കലും കണ്ണൂരില്‍ വന്ന് താമസിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കണ്ണൂരിലെ വിവിധ തീവ്രവാദ ഗ്രൂപ്പുകളുമായി ഇയാള്‍ക്ക് ബന്ധമുള്ളതായും അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിരുന്നു. 1992ലെ മുംബൈ സ്ഫോടന പരമ്പരയിലെ മുഖ്യ പ്രതി മുന്നാഭായിയെ കഴിഞ്ഞ മാസമാണ് കണ്ണൂരില്‍ വെച്ച് സിബിഐ സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂരില്‍ നിന്നും കല്ല്യാണം കഴിച്ച മുന്നാഭായ് ഭാര്യാവീട്ടിലെത്തിയപ്പോഴാണ് അറസ്റ്റിലായത്. ഇയാളുടെ കല്ല്യാണം നടത്തിയതും താമസസൗകര്യമൊരുക്കിയതും കണ്ണൂരിലെ ചില കച്ചവടക്കാരാണെന്നാണ് സൂചന.
ഇന്ത്യക്ക് അകത്തും പുറത്തുമുള്ള നിരവധി തീവ്രവാദ സംഘടനകളുമായി എസ്ഡിപിഐക്ക് ബന്ധമുള്ളതായി അന്വേഷണ സംഘത്തിന് നേരത്തെ തെളിവ് ലഭിച്ചിരുന്നു. നാറാത്ത് ആയുധ പരിശീലന കേന്ദ്രത്തില്‍ നിന്നും ഇവരുടെ വിദേശബന്ധം വെളിപ്പെടുത്തുന്ന രേഖകളും കണ്ടെത്തിയിരുന്നു. ആയുധ പരിശീലനം നടന്ന നാറാത്തെ എസ്ഡിപിഐ കേന്ദ്രത്തില്‍ പോലീസ് സാന്നിധ്യം തിരിച്ചറിഞ്ഞ് രക്ഷപ്പെട്ട കമറുദ്ദീനെ കണ്ടെത്തിയാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്.
കെ.സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: