ക്രിക്കറ്റ് ഒരു മതമായ ഇന്ത്യയില്‍ ക്രിക്കറ്റിന്റെ ദൈവമായ, ബാറ്റിംഗ് ഇതിഹാസമായ, ക്രിക്കറ്റ് രംഗത്ത് ഇന്ത്യയ്ക്കുവേണ്ടി ലോകത്തിലെ അതുല്യനേട്ടങ്ങള്‍ കൈവരിച്ച സച്ചിന് രമേശ് ടെണ്ടുല്‍ക്കര്‍ ക്രീസിനോട് വിടപറയുകയാണ്. കാല് നൂറ്റാണ്ട് ലോകത്ത് നിറഞ്ഞുനിന്ന ഈ പ്രതിഭാസം ഇരുനൂറാമത്തെ വേദിയിലാണ് ബാറ്റ് താഴെവയ്ക്കുന്നത്.
വിരമിക്കല്‍ എന്നത് കാലത്തിന്റെ ഒഴിച്ചുകൂടാനാവാത്ത പ്രക്രിയയാണെങ്കിലും 125 കോടി ഇന്ത്യക്കാരുടെ ശിരസ്സ് അങ്ങ് ആകാശംവരെ ഉയര്‍ത്തിയ, 40 വയസ് മാത്രം പ്രായമുള്ള മാസ്റ്റര്‍ ബ്ലാസ്റ്ററുടെ വിരമിക്കല്‍ താങ്ങാനാവാത്ത ദുഃഖഭാരം തന്നെയാണ് ക്രിക്കറ്റ്പ്രേമികള്‍ക്ക്. സച്ചിന്റെ കളിയുടെ മഹത്വവും മുഖമുദ്രയാക്കിയ മാന്യതയും അക്ഷോഭ്യതയും ഗ്രൗണ്ടിലെ അച്ചടക്കവും ഈ താരത്തെ ലോകത്തിന്റെതന്നെ ആരാധനാപാത്രമാക്കി. റണ്ബാങ്കില് 99.9 ശരാശരിയുള്ള ഡോണ്‍ ബ്രാഡ്മാന് പോലും സച്ചിന്റെ ആരാധകനാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മുപ്പതിനായിരത്തിലേറെ റണ്‍സ്, ടെസ്റ്റിലും ഏകദിനത്തിലുമായി നൂറ് സെഞ്ച്വറികള്‍- സച്ചിന്റെ റെക്കോഡ് അതുല്യമാണ്. വെസ്റ്റിന്‍ഡീസിനെതിരെ നവംബര്‍ 14 മുതല്‍ 18 വരെ മുംബൈയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റോടെയാണ് സച്ചിന് ക്രീസിനോട് വിടപറയുന്നത്. ജീവിതത്തിലിന്നോളം താന്‍ സ്വപ്നം കണ്ടുകൊണ്ടിരുന്നത് ഇന്ത്യക്കുവേണ്ടി കളിക്കുക എന്നത് മാത്രമായിരുന്നുവെന്നും ക്രിക്കറ്റ് കളിക്കാത്ത ജീവിതം സങ്കല്പ്പിക്കാന് പോലും സാധ്യമല്ലെന്നുമുള്ള, പതിനൊന്നാം വയസ് മുതല്‍ ക്രിക്കറ്റ് കളി തുടങ്ങിയ ഈ ക്രീസിലെ ദൈവത്തിന്റെ ഏറ്റുപറച്ചില്‍ ക്രിക്കറ്റ്പ്രേമികള്‍ക്ക് ഹൃദയഭേദകമാണ്.
1989 നവംബര്‍ 15 ന് കറാച്ചിയില്‍ പാക്കിസ്ഥാനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സച്ചിന് ഈ നവംബറില്‍ തന്നെ ക്രിക്കറ്റിനോട് വിടയും പറയുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 കരിയര്‍ സെഞ്ച്വറി നേടിയ ഏക ബാറ്റ്സ്മാനാണ് സച്ചിന്. ഏകദിനത്തില്‍ 49 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു സച്ചിന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 34,000 ല്‍ അധികം റണ്‍സും ടെസ്റ്റിലും ഏകദിനത്തിലുമായി നൂറ് സെഞ്ച്വറികളടക്കം നേടിയ സച്ചിന് ഇന്ത്യന്‍ ടീമിന് ഐസിസി ലോകകപ്പും നേടിക്കൊടുത്തു. കളിയിലെ മിടുക്ക് മാത്രമല്ല ക്രിക്കറ്റിനെ നയതന്ത്ര ആയുധമാക്കുന്നതിലും സച്ചിന് വിജയിച്ചു. ക്രീസിലെ എക്കാലത്തെയും മികച്ച ജന്റില്മാന് ആയാണ് ലോകം സച്ചിന് ടെണ്ടുല്‍ക്കറെ കണ്ടത്. വിവാദങ്ങളുടെ കൂത്തരങ്ങായ ക്രിക്കറ്റില്‍ യാതൊരുതര വിവാദങ്ങളിലും പെടാതെ, ആരാധകരെ നിരാശപ്പെടുത്താതെ സച്ചിന് വേറിട്ടുനിന്നു. അങ്ങനെയാണ് സച്ചിന് ഇന്ത്യന്‍ ദേശീയതയുടെ ആഗോള അംബാസഡര്കൂടിയായത്.
ബഹുമതികള്‍ സച്ചിനെ തേടിയെത്തി. അദ്ദേഹത്തിന്റെ രാജ്യസഭാംഗത്വം ചര്‍ച്ചാവിഷയമായിരുന്നു. രാജീവ്ഗാന്ധി ഖേല്‍രത്ന, പദ്മവിഭൂഷണ് തുടങ്ങി പല പരമോന്നത ബഹുമതികളും സച്ചിനു മേല്‍ രാഷ്ട്രം ചൊരിഞ്ഞിട്ടുണ്ട്. ഭാരതരത്നം എന്ന പരമോന്നത ബഹുമതിയും സച്ചിനെ തേടി വരുമെന്നാണ് പ്രതീക്ഷ. വിരമിക്കാന്‍ സമയമായെന്ന് തന്റെ ഹൃദയത്തിന് തോന്നുന്നതുവരെ കളിക്കാന്‍ അനുവദിച്ച ബിസിസിഐക്കും സച്ചിന് നന്ദി രേഖപ്പെടുത്തി. സച്ചിന് ഒരു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ മാത്രമായിരുന്നില്ല, ടീമിന്റെ ആരാധന നേടിയ അംഗം കൂടിയായിരുന്നു. കളിക്കാരോടും അമ്പയര്‍മാരോടും മാന്യമായി പെരുമാറിയ സച്ചിന് നവാഗതരെപ്പോലും സ്നേഹത്തോടെ സ്വീകരിച്ചു. അംഗീകാരങ്ങളുടെ കൂമ്പാരത്തിന് മുകളിലും വിനയാന്വിതനായി ക്രിക്കറ്റ്പ്രേമികളുടെ ദൈവമായി സച്ചിന് രൂപാന്തരം പ്രാപിച്ചു. സച്ചിന്റെ സാന്നിധ്യംതന്നെ ആത്മവിശ്വാസവും ആവേശവും നല്‍കുമെന്ന് സഹടീമംഗങ്ങള് സമ്മതിച്ചിട്ടുള്ളതാണ്. സച്ചിന്റെ വിരമിക്കല്‍ എന്നാണ്, എന്താണ് പ്രായമായിട്ടും തുടരുന്നത് മുതലായ ചോദ്യങ്ങള്‍ക്ക് വിനയപൂര്വമായ പുഞ്ചിരി മാത്രം മറുപടി നല്കിയ സച്ചിന് ഇപ്പോള്‍ തന്റെ ഹൃദയം പറഞ്ഞ സമയം തെരഞ്ഞെടുത്ത് വിടപറയുന്നു. സച്ചിന് ലോകക്രിക്കറ്റില്നിന്നും ക്രിക്കറ്റില്നിന്നുതന്നെയും വിരമിച്ചാലും ഈ അതുല്യനായ ക്രിക്കറ്റ് പ്രതിഭയുടെ മഹത്വം ഇന്ത്യ ഒരിക്കലും മറക്കില്ല. തലമുറകള്‍ കൈമാറുന്ന ഇതിഹാസമായി സച്ചിന് ടെണ്ടുല്‍ക്കര്‍ നിലനില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: