ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട വിഭാഗം ഉന്നത സ്വാധീനത്തിനു വഴങ്ങി സാധാരണ ജനങ്ങളുടെ നേരെ കുതിര കേറിയാല്‍ ജനാധിപത്യത്തിന്റെ അസ്തിത്വം തന്നെ തകര്‍ന്ന് തരിപ്പണമാവും. അത്തരമൊരു സ്ഥിതിവിശേഷം വരാതിരിക്കണമെങ്കില്‍ നിസ്തന്ദ്രമായ ജാഗ്രത ബന്ധപ്പെട്ട വിഭാഗങ്ങള്ക്കുണ്ടാവണം. അതും പോര, സാധാരണ ജനങ്ങളും അതിനെക്കുറിച്ച് ബോധാവാന്മാരാകണം. നെഞ്ചത്തടിച്ച് നിലവിളിച്ച് നിസ്സഹായരായി വീണുപോകുന്നതിനു പകരം നെഞ്ചുറപ്പോടെ പൊരുതാന്‍ തയ്യാറാവണം. അത്തരം പൊരുതലുകളുടെ ഉള്ളുറപ്പ് വ്യക്തമായാല്‍ കുറ്റം ചെയ്തവര്‍ക്ക് കനത്ത ശിക്ഷതന്നെ കിട്ടും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മനുഷ്യാവകാശ കമ്മീഷന്റെ വിധിയും തുടര്‍നടപടികളും.
കോഴിക്കോട്ടെ മാവൂര്‍ റോഡില്‍ രണ്ടുവര്‍ഷം മുമ്പ് നടന്ന ഒരു സംഭവത്തിനെ തൂടര്‍ന്നുള്ള സ്ഥിതിഗതികള്‍ പോലീസ് കൈകാര്യം ചെയ്തതിലെ പ്രശ്നങ്ങളാണ് സമൂഹത്തെ അസ്വസ്ഥപ്പെടുത്തിയത്. ഒരു ഹോട്ടലിലെ ബാത്ത്റൂമില്‍ മൊബെയില്‍ ക്യാമറ വെച്ച് ദൃശ്യം പകര്‍ത്തുന്ന സംവിധാനം ഒരു പെണ്‍കുട്ടി കണ്ടെത്തുകയായിരുന്നു. കൂടെ വന്ന സഹോദരന്റെ ശ്രദ്ധയില്‍ ഇത് പെടുത്തുകയും പ്രസ്തുത മൊബെയില്‍ ക്യാമറ കൈമാറുകയും ചെയ്തു. തികച്ചും നീചമായ ഒരു സംഭവഗതിയില്‍ പോലീസ് സ്വീകരിച്ച നിലപാടാണ് പിന്നീട് രൂക്ഷമായ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്. വാദികളെ പ്രതികളാക്കി അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്ന കങ്കാണിപ്പണിയാണ് നടക്കാവ് പോലീസ് സ്റ്റേഷനിലെ സിഐ, എസ്ഐ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്വീകരിച്ചത്.
ഹോട്ടലിലെ മൊബെയില്‍ കൈക്കലാക്കിയ മോഷ്ടാവിനെ കൈകാര്യം ചെയ്യാനാണ് തങ്ങള്‍ എത്തിയത് എന്ന നിലപാടായിരുന്നു പോലീസിന്റേത്. പെണ്‍കുട്ടിയുടെ സഹോദരന് രാഹുലിനെ അരിശം തീരും വരെ പോലീസ് പരസ്യമായും ലോക്കപ്പിലിട്ടും മര്‍ദ്ദിച്ചു. അക്രമത്തിന് ഒത്താശ നല്‍കിയവരെ എങ്ങനെയും സഹായിക്കുക എന്ന ഒറ്റ ഉദ്ദേശ്യമേ പോലീസിനുണ്ടായിരുന്നുള്ളൂ. വിവിധ രാഷ്ട്രീയ കക്ഷികളുടെയും ജനങ്ങളുടെയും സമ്മര്‍ദ്ദം സഹിക്കാനാവാതെ വന്നപ്പോഴാണ് പോലീസ് മനസ്സില്ലാ മനസ്സോടെ ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കെതിരെ പെറ്റി കേസെടുക്കാനെങ്കിലും തയ്യാറായത്.
സര്‍ക്കാറിന്റെ ശമ്പളം സൂക്ഷിച്ചുവെക്കുകയും ഭക്ഷണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് മറ്റ് കേന്ദ്രങ്ങളെ ആശ്രയിക്കുകയും ചെയ്യുന്ന ഒരു കൂട്ടം പോലീസുകാര്‍ക്ക് ബന്ധപ്പെട്ട ഹോട്ടലിനെതിരെ ചെറുവിരല്‍പോലും അനക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു. രാഹുലിനെയും അദ്ദേഹത്തിന്റെ സഹോദരിയേയും മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും കേസ് പിന്‍വലിപ്പിക്കാനായിരുന്നു പോലീസിന്റെ ശ്രമം. എന്നാല്‍ ന്യായത്തിന്റെ ഭാഗത്ത് നിന്ന് നീതി നടപ്പാക്കിക്കൊടുക്കേണ്ട പോലീസ് അക്രമികള്‍ക്കൊപ്പം ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നത് കൈയും കെട്ടി നോക്കിനില്ക്കാന് രാഹുല്‍ എന്ന ചെറുപ്പക്കാരന് കഴിയുമായിരുന്നില്ല. കാരണം അങ്ങനെ ചെയ്താല്‍ തന്റെ പെങ്ങളുടെ മാത്രമല്ല നാട്ടിലെ എല്ലാ പെങ്ങന്മാരുടെയും മാനമാണ് നഷ്ടപ്പെടുക എന്ന് അയാള്‍ തിരിച്ചറിഞ്ഞിരുന്നു.
തനിക്കെതിരെ കാര്‍ക്കശ്യത്തോടെ നീങ്ങിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഏതറ്റം വരെ പോകാനും രാഹുല്‍ തയ്യാറായിരുന്നു. ലോക്കപ്പിലും പുറത്തും തന്നെ അകാരണായി മര്‍ദ്ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതി സമ്പാദിച്ചെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഹരജിയെത്തുടര്‍ന്ന് അത് പുനപ്പരിശോധിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യാവകാശ കമ്മീഷനു കൊടുത്ത ഹരജിയില്‍, അരലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാന് വിധിയായി. തന്നെ മര്‍ദ്ദിച്ചവശനാക്കിയ ലോക്കപ്പു മുറിയുടെ മുന്നില്‍ നിന്ന് പ്രസ്തുത സംഖ്യ രാഹുല്‍ കഴിഞ്ഞദിവസം ഏറ്റുവാങ്ങി. ഇത് പെങ്ങളുടെ മാനം കാക്കാന്‍ ഒരു ആങ്ങള ഇറങ്ങിപ്പുറപ്പെട്ടതിന് കിട്ടിയ പാരിതോഷികം മാത്രമല്ല. സാധാരണക്കാരന്റെ അഭിമാനം അടിയറവെക്കാതിരിക്കാന് സമൂഹത്തിനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.
കാക്കിയിട്ടാല്‍ കാരുണ്യത്തിന്റെ വഴിയിലേക്ക് കൂടുതല്‍ കൂടുതല്‍ ആണ്ടിറങ്ങുന്നതിന് പകരം ക്രൂരതയുടെ വടിവാളുകള്‍ വീശുന്ന നിലപാട് സ്വീകരിക്കുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഒരു പാഠമാകേണ്ടതാണ് നടക്കാവ് പോലീസ് സ്റ്റേഷനിലെ സിഐ, എസ്ഐമാര്‍ക്കെതിരെയുള്ള മനുഷ്യാവകാശ കമ്മീഷന്റെ വിധി. രാഹുലിനുള്ള നഷ്ടപരിഹാരം ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്മാരുടെ ശമ്പളത്തില്‍ നിന്ന് നല്‍കണമെന്ന വിധിയെ സമൂഹം നെഞ്ചേറ്റുക തന്നെ ചെയ്യും. സര്‍ക്കാര്‍ ഈ നഷ്ടപരിഹാരം കൊടുത്തിരുന്നെങ്കില്‍ പ്രസ്തുത ഉദ്യോഗസ്ഥര്‍ വിജയം നേടുമായിരുന്നു. ചെല്ലും ചെലവും തരുന്ന സ്വാധീനകേന്ദ്രങ്ങളുടെ കങ്കാണിപ്പണി ഇനിയും അവര്‍ ചെയ്യുമായിരുന്നു. അത്തരത്തിലുള്ള സ്വഭാവം ഇനിയൊരിക്കലും അവര്ക്കുണ്ടാവരുതെന്ന താല്‍പ്പര്യം തന്നെയാണ് ഈ വിധിയില്‍ തുടിച്ചുകിടക്കുന്നത്.
നിസ്സഹായനായ തനിക്കെതിരെ രംഗത്തുള്ളത് അധികാരവും സ്വാധീനവുമുള്ള ഉദ്യോഗസ്ഥരാണെന്നറിഞ്ഞിട്ടും പതറാതെ മുന്നോട്ടുപോവുകയും നിയമത്തിന്റെ ശക്തിയെന്തെന്ന് ബന്ധപ്പെട്ടവര്‍ക്ക് അനുഭവിപ്പിച്ചു കൊടുക്കുകയും ചെയ്ത രാഹുല്‍ സമൂഹത്തിന്റെ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. ഇതുകൊണ്ട് അയാളുടെ പോരാട്ടം അവസാനിക്കുന്നില്ല. സിഐക്കും എസ്ഐക്കും എതിരായ കേസില്‍ പ്രോസിക്യൂഷന് അനുമതിക്കു വേണ്ടിയുളള പ്രവര്‍ത്തനം ഇനിയും ശക്തിപ്പെടേണ്ടതുണ്ട്. പ്രോസിക്യൂഷന് അനുമതി പുനപ്പരിശോധിക്കണമെന്ന കോടതിയുടെ നിര്‍ദ്ദേശം ഇനിയെന്താവുമെന്നാണ് അറിയാനുള്ളത്. വാദിക്കൊപ്പം ആണെന്ന് വരുത്തുകയും പ്രതികള്‍ക്കൊപ്പം പ്രവര്ത്തിക്കുകയുമെന്ന ലജ്ജാകരമായ നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരെ ആര്‍ജവത്തോടെ പോരാടാന്‍ സമൂഹം തയ്യാറാവണം. അതിന് നിയമത്തിന്റെ വഴിതന്നെ തെരഞ്ഞെടുക്കുകയും ചെയ്യണം. അങ്ങനെ ആയെങ്കിലേ നിയമപാലകര്‍ സമൂഹത്തിന്റെ സ്വത്തും ജീവനും നേരാംവണ്ണം സംരക്ഷിക്കൂ; ജന മനസ്സുകളില്‍ അവര്‍ ഇടം പിടിക്കൂ. ക്രിമിനലുകളുടെ താവളത്തിലേക്കല്ല, കനിവിന്റെ കടപ്പുറങ്ങളിലേക്കാണ് അവര്‍ പോകേണ്ടത്. അതിനുള്ള ഒരു ഓര്‍മപ്പെടുത്തലാണ് നടക്കാവ് സിഐക്കും എസ്ഐക്കും ലഭിച്ച ശിക്ഷ എന്നുപറയാന്‍ ഞങ്ങള്‍ താല്‍പ്പര്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: