രക്ഷകര്‍ത്താക്കളും സമൂഹവും പിടിച്ചെടുത്ത ബാല്യം കുട്ടികള്‍ക്ക് തിരിച്ചുനല്‍കുവാനുള്ള വിശാല വീക്ഷണം ഇനിയെങ്കിലും ഉണ്ടാകേണ്ടിയിരിക്കുന്നു. ബാല്യത്തെ തല്ലിക്കെടുത്തുമ്പോള്‍ ഒരു രാഷ്ട്രത്തിന്റെ ഭാവിയുടെ പ്രത്യാശയെയാണ് നാം അണച്ചു കളയുന്നത്. ആറ് വയസ്സിന് താഴെയുള്ള കുട്ടികളുടെപരിചരണത്തിനും സ്കൂളില്‍ ചേരുംവരെയുള്ള പഠനത്തിനുമായി ദേശീയ നയം രൂപീകരിക്കുവാന്‍ പോകുന്നു. പ്ലേ സ്കൂള്‍, എല്‍കെജി, യുകെജി സ്ഥാപനങ്ങളില്‍ കുട്ടികളനുഭവിക്കുന്ന നിയന്ത്രണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും സര്‍ക്കാര്‍ തലത്തില്‍ അംഗീകാരം ലഭിക്കുവാന്‍ പോകുന്നു. കുട്ടികളുടെ ബാല്യം കവരുവാനുള്ള ഏത് നടപടികളും വേദനാജനകമാണ് ഖേദകരമാണ്. നാഷണല്‍ ഏര്‍ലി ചെയില്‍ഢുഡ് കീയര്‍ ആന്റ് എഡ്യൂക്കേഷന്‍ (ഇസിസിഇ) ശിശുക്ഷേമ മന്ത്രാലയത്തിന്റെ ശൈശവ പരിചരണ വിദ്യാഭ്യാസ നയം എന്ന ഓമനപ്പേരില്‍ ഒളിഞ്ഞിരിക്കുന്ന ഔപചാരികതയെ കുട്ടികളെ സ്നേഹിക്കുന്നവര്‍ക്ക് ഭയപ്പാടോടെയേ കാണുവാന്‍ കഴിയൂ.
2011 സെന്‍സസ് പ്രകാരം രാജ്യത്ത് ആറുവയസ്സിന് താഴെ 16 കോടിയോളം കുട്ടികളുണ്ട്. ഭാവി ഭാരതത്തിന്റെ പ്രത്യാശയും വെളിച്ചവുമായി ഇവരെ വളര്‍ത്തണം. യുവതലമുറയ്ക്ക് സംഭവിച്ച സാംസ്കാരിക അപചയം വരുംതലമുറയില്‍ ഉണ്ടാകരുത്. ഭൗതികമോഹങ്ങളും ശാസ്ത്രീയ ആലംബനവും കൊണ്ട് മാനവീയത മരിച്ചുപോകുന്നത് കാണുമ്പോള്‍ നാം ഒരു പരിവര്‍ത്തനത്തിന് ദാഹിക്കുന്നു. കുട്ടികളുടെ ഭൗതിക സാഹചര്യവും പോഷകാഹാരക്കുറവും ഒക്കെ പരിഷ്കരണ വിധേയമാകണം. എന്നാല്‍ കുട്ടികള്‍ക്ക് പാഠ്യപദ്ധതിയും ക്ലാസ് മുറികളും ടൈംടേബിളും മനസ്സിനെ അടിച്ചമര്‍ത്തുവാന്‍ പര്യാപ്തമായ അദ്ധ്യാപക സംവിധാനവുമൊക്കെ ചേരുമ്പോള്‍ ചില സംശയങ്ങള്‍ ഉടലെടുക്കുന്നു. കുട്ടികളുടെ സ്വച്ഛന്തമായ ബാല്യത്തെ അടിച്ചമര്‍ത്തി അതിലൂടെ മനുഷ്യത്വം മരവിച്ച തലമുറയെയായിരിക്കുമല്ലോ സൃഷ്ടിക്കപ്പെടുക. 1980 നു ശേഷം രൂപപ്പെട്ട ഈ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ദുരന്തമാണ് നാമിന്ന് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.
നല്ല അമ്മമാരുടേയും മുത്തശ്ശിമാരുടേയും കുറവ് നാമിന്നനുഭവിക്കുന്നു. പ്രസവിച്ചാല്‍ അമ്മയാകുന്ന അവസ്ഥയാണിന്നുള്ളത്. പ്രത്യുപകാര പ്രതീക്ഷയില്ലാതെ സര്‍വംസഹയായി കുഞ്ഞുങ്ങളില്‍ സമര്‍പ്പിതമായി സായുജ്യം നേടുന്നവളെയാണ് ഭാരതം അമ്മയായി കണക്കാക്കുന്നത്. ഗര്‍ഭാവസ്ഥ മുതല്‍ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ വളര്‍ച്ച സംസ്കാര പ്രക്രിയകളുടെ കാലമാണ്. ടൈംടേബിളില്ലാത്ത സ്വസ്ഥവും സ്വാഭാവികവുമായ ഉത്കൃഷ്ട മാതൃലാളനയുടെ കാലഘട്ടമാണിത്. ലിംഗഭേദമോ നന്മതിന്മ വ്യത്യാസമോ ഉള്ളിലേശാത്ത ഇക്കാലം കുട്ടിയിലേല്ക്കുന്ന മാനസികാഘാതങ്ങള്‍ കുട്ടികളെ അമാനുഷരാക്കാനേ സഹായിക്കൂ. സംസ്കാരം പഠിപ്പിക്കാന്‍ ലോകത്താര്‍ക്കും സിലബസ്സോ കരിക്കുലമോ സൃഷ്ടിക്കുവാന്‍ കഴിഞ്ഞിട്ടില്ല, കഴിയുകയുമില്ല. സത്യം, സ്നേഹം, ദയ, കാരുണ്യം, ശുചിത്വം, ദാനം, ധാര്‍മികത എന്നിവയൊക്കെ പഠിപ്പിക്കുവാന്‍ സാധിക്കുകയില്ല. പകരുവാനുള്ള പദ്ധതികളാണനിവാര്യം. കളികളും കഥകളും കുട്ടികളുടെ മുന്നിലുള്ള മാതൃകകളും ആചരണങ്ങളും മാതൃകാപരമായ ഗൃഹാന്തരീക്ഷവുമാണ് കുട്ടികളെ സംസ്കാര സമ്പന്നരാക്കുന്നത്.
ആഹ്ലാദവും ആനന്ദവും വിഹരിക്കുന്ന പൂന്തോട്ടം പോലെ തുറന്നു ചിരിക്കുവാനും കളിയ്ക്കുവാനും പാടുവാനും പരപ്രേരണയില്ലാതെ ബോര്‍ഡിലും സ്ലേറ്റിലും കുത്തിവരയ്ക്കുവാനും ഉള്ള സാഹചര്യം ശിശുവാടികയിലുണ്ടാകേണ്ടതാവശ്യമാണ്. സൂര്യനേയും പ്രകൃതിയേയും സസ്യജാലങ്ങളെയും മണ്ണിനേയും നിഷ്കളങ്കമായി അടുത്തറിയുവാന്‍ കുട്ടികള്‍ക്ക് അവസരമുണ്ടാകണം. അമ്മയും പരിസ്ഥിതിതുമായിരിക്കണം കുട്ടികളെ പാഠങ്ങള്‍ പഠിപ്പിക്കേണ്ടത്. കുട്ടികളറിയേണ്ടത് അവകാശങ്ങളല്ല കര്‍ത്തവ്യങ്ങളാണ്. പരിസര നിരീക്ഷണത്തിലൂടെ പരസ്പ്പര ബഹുമാനവും നന്മയുടെ അനുഭൂതിയും കുട്ടികള്‍ അനുഭവിക്കണം.
ഒരു കാരണവശാലും ആറുവയസ്സുവരെ മറ്റൊരു ഭാഷയും പഠിപ്പിക്കുവാന്‍ പാടില്ല. ഒരു വയസ്സുമുതല്‍ ഇംഗ്ലീഷ് പഠിക്കുന്ന മലയാളി എന്തുകൊണ്ടാണ് പത്താം ക്ലാസുവരെ ബീഹാറീ ഭാഷയില്‍ പഠിക്കുന്നവന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തില്നിന്ന് പിന്നോട്ടു പോകുന്നത് എന്ന് നാം തിരിച്ചറിയണം. മാതൃഭാഷയില്‍ കാര്യങ്ങള്‍ ഉറച്ചവന് അന്യഭാഷ പഠിക്കുമ്പോള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളന്‍ കഴിയും. സ്വന്തം അസ്ഥിവാരത്തില്നിന്നുകൊണ്ടുമാത്രമേ മറ്റുള്ളവയെ ഏതൊരാള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയൂ. യഥാര്‍ത്ഥത്തില്‍ പത്ത് വയസ്സിനുശേഷം മാത്രമേ മറ്റു ഭാഷകള്‍ പഠിപ്പിക്കാവൂ. അതവനെ ബഹുഭാഷാ പണ്ഡിതനാക്കുവാന് സഹായിക്കും.
ഒരു വിത്തിന്റെ യാത്ര മുള, തണ്ട്, ഇല, പൂവ്, കായ് എന്നതുപോലെ മനുഷ്യവികാസം ഗര്‍ഭം, ശിശു, ബാല്യം, കൗമാരം, താരുണ്യം, യുവത്വം, പ്രൗഢത്വം, വാര്‍ധക്യം എന്നിവയിലൂടെ തുടരുന്നു. ബാല്യത്തില്‍ കുട്ടികള്‍ സ്വതന്ത്രമായി ഓടിച്ചാടി കളിയ്ക്കട്ടെ. മുതിര്‍ന്നവര്‍ ശ്രദ്ധിച്ചാല്‍ മതിയാകും. സ്വാഭാവികമായ നിയന്ത്രണം മാത്രമേ ആവശ്യമുള്ളൂ. കുട്ടികള്‍ പരസ്പ്പരം ഇടപഴകുവാന്‍ അവസരം കൊടുക്കുക. കഥയും കടങ്കഥയും നാവുരുളലും കണക്കിലെ കളികളും ബുദ്ധിപരമായ കളികളും ചിത്രംവര, സംഭാഷണം, ആഹാരം, വസ്ത്രം, പെരുമാറ്റം, കളിപ്പാട്ടങ്ങള്‍ മുതലായ വിവിധ മാധ്യമങ്ങളിലൂടെ ശിശുക്കളിലേക്ക് സംസ്കാരം പകരുവാന്‍ സാധിക്കണം. എല്ലാ ജീവികളും ജനിച്ചാലുടന് നടക്കും. സ്വയം ആഹാരം തേടും. മനുഷ്യക്കുഞ്ഞിനെ പ്രസവശേഷം ഉപേക്ഷിച്ചാല്‍ ആരുടേയും സഹായമില്ലാതെ വളരുവാന്‍ സാധ്യമല്ല. ശരീരം, ബുദ്ധി, മനസ്സ് എന്നിവയുടെ പരിപക്വമായ വികാസം പരസഹായത്തോടെ മാത്രമേ നടക്കുകയുള്ളൂ. കുട്ടികളെ പരിചരിക്കുന്നവര്‍ കൂടുതല്‍ അറിവുള്ളവും പരിശീലിതരും വിശാല മനസ്ഥിതിയുള്ളവരുമായിരിക്കണം.
വളരുംതോറും കാതലാകേണ്ട തടികള്‍ വെള്ളയായി മാറുന്ന ഇക്കാലത്ത് ശിശു വിദ്യാഭ്യാസത്തില്‍ സൂക്ഷ്മത അനിവാര്യമാണ്. പഞ്ചേന്ദ്രിയങ്ങളിലൂടെ ഉള്ളിലേക്ക് പോകുന്നത് ശുദ്ധമായിരിക്കുവാന്‍ ശ്രദ്ധിക്കണം. ശുദ്ധമായ ആഹാരം, ശുദ്ധവായു, മനസ്സിനേയും ബുദ്ധിയേയും ഭാവാത്മകമായി വളര്‍ത്തുന്ന കാര്യങ്ങള്‍ തന്നെ കുട്ടികള്‍ക്ക് ലഭിക്കണം. നിരന്തരമായ അന്വേഷണവും കാലികമായ പരിഷ്കരണവും കുട്ടികളുടെ വളര്ച്ചയ്ക്കനിവാര്യമാണ്. എങ്കിലും സ്വതന്ത്രമായ ചട്ടക്കൂടില്‍ ശിശു വിദ്യാഭ്യാസം നടത്തുവാനും മാതൃസഹജമായ വളര്‍ത്തലിന്റെ അന്തരീക്ഷവും ശിശുക്കളുടെ വളര്‍ച്ചയില്‍ അത്യാവശ്യമാണ്. രക്ഷകര്‍ത്താക്കള്‍ക്കും സമൂഹത്തിനും നിരന്തരം ബോധവല്‍ക്കരണം ശിശുവിദ്യാഭ്യാസത്തിന്റെ ഭാഗമായി നടപ്പാക്കണം.
ശിശുവിദ്യാഭ്യാസത്തിനായി ഒരു ദേശീയ നയം രൂപീകരിക്കുവാന്‍ ആലോചിക്കുന്ന ഈ സമയത്ത് കുട്ടികളുടെ ബാല്യം തിരിച്ചു നല്കുന്ന, കുട്ടികളുടെ സ്വാതന്ത്ര്യത്തേയും ഉല്ലാസത്തേയും കെടുത്താത്ത വിദ്യാഭ്യാസനയം രൂപീകരിക്കുവാനുള്ള ശ്രദ്ധ അത്യാവശ്യമാണ്. ഭാവിഭാരതത്തിന് ദിശാബോധം നല്കുന്ന ഘടകമായ ശിശു വിദ്യാഭ്യാസം സൂക്ഷ്മതയോടെയും ദേശീയമാനങ്ങളേയും മുന്നിര്ത്തിയുള്ളതായിരിക്കുവാനുള്ള ശ്രദ്ധ ഉണ്ടാകേണ്ടിയിരിക്കുന്നു. മെക്കാളേയുടെ ദുര്‍ഭൂതം ബാധിക്കാത്ത ഒരു കാഴ്ചപ്പാട് ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വിചക്ഷണര്‍ കാണിക്കും എന്ന് പ്രത്യാശിക്കുന്നു. നാഷണല്‍ ഏര്‍ലി ചെയില്‍ഡ് ഹുഡ് കീയര്‍ ആന്റ് എഡ്യൂക്കേഷന്‍ (ഇസിസിഇ) അതിനുള്ള ചുവടുവെപ്പാകട്ടെ എന്നാശിക്കുന്നു.
രാജമോഹന്‍ മാവേലിക്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: