തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന് കരാര്‍ അംഗീകരിച്ചത് പിണറായി വിജയന്റെ അറിവോടെയാണെന്ന് സിബിഐ. ഇതു സംബന്ധിച്ച തെളിവുകളടക്കം സിബിഐ ഉയര്‍ത്തിയ വാദത്തോടെ കേസില്‍ പിണറായി പ്രതിയായി തുടരുമെന്നുറപ്പായി.
ലാവ്ലിന് അന്തിമ കരാറിന് മുമ്പ് ഭാഗിക അംഗീകാരം നല്‍കിയത് വൈദ്യുതി മന്ത്രിയായിരിക്കെ പിണറായിയുടെ ചേംബറിലായിരുന്നെന്നും സിബിഐ കോടതിയെ അറിയിച്ചു. ലാവ്ലിന് അഴിമതിക്കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് തിരുവനന്തപുരത്തെ സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലെ മറുപടിവാദത്തിലാണ് സിബിഐ തെളിവു നിരത്തിയത്. ഇതോടെ കേസില്‍ പിണറായിയുടെ കുരുക്കു മുറുകുകയാണ്.
1998 ഏപ്രിലില്‍ പിണറായി വിജയന്റെ ചേംബറില്‍ നടന്ന കൂടിക്കാഴ്ചയിലാണ് കരാറിന് ഭാഗികമായി അംഗീകാരം നല്‍കിയത്. യോഗത്തില്‍ ലാവ്ലിന് കമ്പനി സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോസ് ടെന്ഡലും പങ്കെടുത്തു. വൈദ്യുതി മുന്‍ ബോര്‍ഡ് ചെയര്മാന് മോഹനചന്ദ്രനും യോഗത്തിലുണ്ടായിരുന്നു. ലാവ്ലിന് ക്രമക്കേടില്‍ പിണറായി വിജയന് വലിയ തെറ്റാണ് ചെയ്തത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ വൈദ്യുതി പദ്ധതികളുടെ നവീകരണത്തിനായി അന്തിമ കരാറിനുപകരം ഭാഗികമായ കരാറിന് അംഗീകാരം നല്കി കാനഡയിലെ എസ്എന്‍സി ലാവ്ലിന് കമ്പനിയെ ജോലി ഏല്‍പ്പിക്കുകയായിരുന്നു-സിബിഐ ചൂണ്ടിക്കാട്ടി.
എസ്എന്‍സി ലാവ്ലിന് കമ്പനി തലശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിനായി പണം നല്‍കിയത് കരാറിന്റെ ഭാഗമല്ലെന്ന പിണറായിയുടെ വാദവും സിബിഐ നിഷേധിച്ചു. കാന്‍സര്‍ സെന്ററിനുള്ള സഹായം ലാവ്ലിന് കരാറിന്റെ ഭാഗം തന്നെയായിരുന്നു. സഹായം ആവശ്യപ്പെട്ട് പിണറായി ലാവ്ലിന് കമ്പനിക്ക് കത്തയച്ചു. അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാര്‍ക്കും ലാവ്ലിന് കമ്പനിക്കും പിണറായി അയച്ച കത്തിന്റെ കോപ്പിയും സിബിഐ, കോടതിയില്‍ ഹാജരാക്കി. എസ്എന്‍സി ലാവ്ലിന് കമ്പനിയുമായി അന്തിമ കരാറുണ്ടാക്കും മുമ്പ് ഭാഗിക അംഗീകാരം നല്കിയതു ചട്ടവിരുദ്ധമാണ്. അന്നു വൈദ്യുതി മന്ത്രിയായിരുന്ന പിണറായിയുടെ ചേമ്പറിലാണ് ഇതു സംബന്ധിച്ച് ഗൂഢാലോചന നടന്നത്. ഇക്കാര്യങ്ങള്‍ തെളിയിക്കുന്ന കത്തിടപാടുകളും സിബിഐ കോടതിയില്‍ ഹാജരാക്കി. പിണറായി മുന്‍കൈ എടുത്താണ് മലബാര്‍ കാന്‍സര്‍ സെന്ററിന് ഫണ്ടിങ് ലഭ്യമാക്കുന്നതെന്ന് സൂചിപ്പിക്കുന്നതാണ് ഈ കത്തുകള്‍.
കഴിഞ്ഞ ആഗസ്റ്റില്‍ ലാവ്ലിന് കേസില്‍ പിണറായി വിജയനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ 1997 ഏപ്രിലില്‍ ലാവ്ലിന് കമ്പനിക്ക് അയച്ച കത്ത് ദുരൂഹമാണെന്നായിരുന്നു അന്ന് സിബിഐ കോടതി നിരീക്ഷിച്ചത്. ബാലാനന്ദന് കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കാതെ കരാറില്‍ ഏര്പെട്ടതിനെയും കോടതി വിമര്‍ശിച്ചു. കരാറിനെ കുറിച്ച് പഠിക്കാന്‍ കെഎസ്ഇബി ചുമതലപ്പെടുത്തിയ സുബൈദ കമ്മിറ്റി റിപ്പോര്‍ട്ട് വൈദ്യുതി ബോര്‍ഡോ സര്‍ക്കാരോ പരിശോധിച്ചിട്ടുണ്ടോയെന്നും കരാറില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് മാറിയ സാഹചര്യങ്ങള്‍ പരിഗണിച്ചിരുന്നോയെന്നും കോടതി ചോദിച്ചിരുന്നു.
ലാവ്ലിന് ഇടപാട് പിണറായിയുടെ അറിവോടെയാണ് നടന്നതെന്നും സാമ്പത്തിക ക്രയ വിക്രയങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നും സിബിഐ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എസ്എന്‍സി കമ്പനിക്ക് നല്‍കിയത് മൂലം സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടായെന്ന് 2006ല്‍ പുറത്തുവിട്ട സിഎജി റിപ്പോര്‍ട്ടും പരാമര്‍ശിച്ചിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: