തിരുവനന്തപുരം: ടിപി വധക്കേസിലെ 20 പ്രതികളെ തെളിവില്ലെന്ന കാരണത്താല്‍ വിചാരണക്കോടതി വിട്ടയച്ചതില്‍ കോണ്‍ഗ്രസിനകത്ത് കലാപക്കൊടി. കേസ് നടത്തിപ്പില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയപ്പോള്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കെ. മുരളീധരന് എംഎല്‍എ പരസ്യമായി രംഗത്തുവന്നു. പ്രതികളെ വെറുതെവിട്ട നടപടിയെ വിമര്‍ശിക്കുന്നവര്‍ പുറത്തുനിന്നുള്ളവരാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ മറുപടി നല്കി. അതേസമയം, പോലീസിന് വിമര്‍ശനവുമായി എ ഗ്രൂപ്പുകാരനായ കെ. സുധാകരന് എംപിയും രംഗത്തുവന്നത് സര്‍ക്കാരിനെ വെട്ടിലാക്കി.
ടി.പിക്കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും കോടതി തീരുമാനത്തെ വിമര്‍ശിക്കാനില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസിന്റെ വിധി വന്നശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാം.
ടി.പി വധക്കേസില്‍ അപ്പീല്‍ നല്‍കുമോയെന്ന ചോദ്യത്തിന് അപ്പീല്‍ നല്‍കേണ്ട ആവശ്യമുണ്ടെങ്കില്‍ അത്തരത്തില്‍ നീങ്ങുമെന്നായിരുന്നു മറുപടി. നല്ല നിലയിലാണ് അന്വേഷണം നടന്നത്. കോടതി വെറുതെവിട്ടത് കുറ്റക്കാരെയല്ല. അന്വേഷണത്തില്‍ തനിക്ക് സംതൃപ്തിയാണുള്ളത്. അന്വേഷണഘട്ടത്തില്‍ സിപിഎം പോലും കുറ്റം പറഞ്ഞിട്ടില്ല. ഒഴിവാക്കിയ പ്രതികള്‍ കുറ്റം ചെയ്തവരല്ല. പ്രതികളെ സഹായിച്ചവരും സംരക്ഷിച്ചവരുമാണ്. സാക്ഷികളായി വന്നവര്‍ സിപിഎമ്മുകാരാണ്. അതിനാലാണ് അവര്‍ മൊഴിമാറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ കേസില്‍ പുനരന്വേഷണം വേണമെന്നും അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും കേസിന്റെ അന്വേഷണത്തില്‍ കേരള പൊലീസിന് ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും കെ. മുരളീധരന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേസ് സംബന്ധിച്ച് ആഭ്യന്തരവകുപ്പിനു വീഴ്ചപറ്റി. കേസില്‍ സാക്ഷികള്‍ കൂറുമാറിയത് സിപിഎം നേതൃത്വത്തിന്റെ സമ്മര്ദ്ദഫലമായിട്ടാണെങ്കില് അതിനെതിരായി സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് ആഭ്യന്തരവകുപ്പാണ്. ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചുവെന്നും മുരളീധരന് ആരോപിച്ചു. സാക്ഷികള്‍ കൂറുമാറിയതിന് പുറമെ പ്രതികളുടെ എണ്ണം വര്‍ധിച്ചതും കേസിനെ ബാധിച്ചു. കേസില്‍ കൊലപാതകവും ഗുഢാലോചനയും രണ്ടായി അന്വേഷിക്കണമായിരുന്നുവെന്നും മുരളീധരന് പറഞ്ഞു.
മോഹനന്‍മാസ്റ്ററുടെ അറസ്റ്റോടെ കേസ് ശക്തമായി മുന്നോട്ടു പോകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അന്വേഷണത്തിന്റെ രണ്ടാംഘട്ടത്തില്‍ അന്വേഷണം സഡന്‍ ബ്രേക്കിട്ടപോലെ നില്‍ക്കുകയായിരുന്നു. പിന്നീട് നടന്നതു ചടങ്ങ് തീര്‍ക്കലാണ്. അദ്യഘട്ടത്തിലെ വേഗത രണ്ടാംഘട്ടത്തിലുണ്ടായില്ല. കേസിലെ 20 പ്രതികളെ വെറുതെ വിട്ട കോടതി വിധി നിര്‍ഭാഗ്യകരമായിപ്പോയെന്നും എന്നാല്‍ വിധിയും കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയവും തമ്മില്‍ ബന്ധമില്ലെന്നും മുരളീധരന് വ്യക്തമാക്കി.
ഇതിനിടെ, ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ 20പേരെ കോടതി വിട്ടയച്ച നടപടിയില്‍ അപ്പീല്‍ പോകണമെന്നാണ് സര്‍ക്കാരിന്റെ താത്പര്യമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോട്ടയത്ത് പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട ്സംസാരിക്കുകയായിരുന്നു അദ്ദേഹം. പബ്ലിക് പ്രോസിക്യൂട്ടറുടെ അഭിപ്രായം കൂടി അറിഞ്ഞശേഷം അപ്പീലിനു പോകുന്ന കാര്യം തീരുമാനിക്കും. ഇപ്പോള്‍ വിമര്‍ശനമുന്നയിക്കുന്നവര്‍ കോടതി നടപടികളുമായി ബന്ധപ്പെട്ടവരല്ല. പുറത്തുള്ളവരാണ്. പ്രോസിക്യൂട്ടറെ നിയോഗിച്ചവരുടെ പാര്‍ട്ടിയല്ല കഴിവാണ് നോക്കിയത്. എന്നിരുന്നാലും അഡ്വ.സി.കെ.ശ്രീധരന് ഐ ഗ്രൂപ്പിലെ പ്രമാണിയാണ്, തിരുവഞ്ചൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: