ഹിന്ദുക്കളുടെ ഉത്സവദിവസങ്ങളില്‍ പ്രമുഖമായൊരു ദിവസമാണ് വിനായക ചതുര്‍ത്ഥി. ഗണേശപൂജാദിനം എന്നും ഇതറിയപ്പെടുന്നു. ചിങ്ങമാസത്തില്‍ വെളുത്തപക്ഷത്തിലെ ചതുര്‍ത്ഥിദിവസം ഗണപതിയുടെ ജന്മദിനമാണ്. എല്ലാ വര്‍ഷവും ചിങ്ങമാസത്തിലെ ശുക്ലപക്ഷചതുര്‍ത്ഥിനാളില്‍ ഗണപതി വിഗ്രഹങ്ങള്‍ നിര്‍മ്മിച്ച് പൂജ ചെയ്യുക ഉത്തരേന്ത്യയില്‍ വളരെ പ്രചാരത്തിലിരിക്കുന്ന ഒന്നാണ്.
വിനായകചതുര്‍ത്ഥിദിവസം ചന്ദ്രനെക്കണ്ടാല്‍ അപവാദവും മാനഹാനിയും സംഭവിക്കുമെന്നൊരു വിശ്വാസമുണ്ട്. അതിനടിസ്ഥാനമായ കഥ താഴെ ചേര്‍ക്കുന്നു.
ഗണപതിക്ക് പലഹാരങ്ങള്‍, പ്രത്യേകിച്ച് കൊഴുക്കട്ടെ (മോദകം) വളരെ പ്രിയപ്പെട്ട ഒന്നാണ്. ഗണേശപൂജാദിവസം ഇന്നും ഉത്തരേന്ത്യയില്‍ ഈ പ്രത്യേക പലഹാരങ്ങള്‍കൊണ്ട് ഗണപതിയെ സാര്ഭാടം പൂജിക്കാറുണ്ട്. ഇങ്ങനെയുള്ള ഒരു ജന്മദിനത്തില്, ഗണപതി വീടുതോറും സഞ്ചരിച്ച്, ഭക്തന്മാരര്‍പ്പിച്ച ധാരാളം മോദകം ഭക്ഷിച്ച് രാത്രിയില്‍ തന്റെ വാഹനമായ എലിയുടെ പുറത്തുകയറി വീട്ടിലേക്ക് തിരിച്ചു. വഴിക്ക് ഒരു പാമ്പിനെക്കണ്ട എലി ഭയപ്പെട്ടുവിറച്ചു തുടങ്ങി. അതിന്റെ കാലിടറി. ഈ സമയം അതിന്റെ മുകളിലിരുന്ന ഗണപതി തെറിച്ചുതാഴെ വീണു. തല്‍ഫലമായി ഗണപതിയുടെ വയറുപൊട്ടി മോദകമെല്ലാം വെളിക്കുചാടി.
ഉടനെതന്നെ ഗണപതി, വീണ സാധനമെല്ലാം തന്റെ വയറ്റില്‍ത്തന്നെ കുത്തിത്തിരുകിയശേഷം ആ പാമ്പിനെ പിടിച്ച് വയറിന് ചുറ്റും വെള്ളിയെന്നപോലെ ബലമായി കെട്ടിവച്ചു. ഇതെല്ലാംകണ്ടുകൊണ്ട് ആകാശത്തില്‍ നിന്നിരുന്ന ചന്ദ്രന് പരിഹാസപൂര്‍വം ചിരിച്ചു. ഇതില്‍ ക്ഷുഭിതനായ ഗണപതി തന്റെ കൊമ്പുപറിച്ച് ചന്ദ്രനെ എറിഞ്ഞശേഷം ഇങ്ങനെ ശപിച്ചു. ‘ഗണേശപൂജാദിനം നിന്നെ ആരും നോക്കാതെ പോകട്ടെ’ (ബ്രഹ്മവൈവര്‍ത്തപുരാണം). ഗണേശപുരാണം അനുസരിച്ച് ഈ കഥയ്ക്ക് സ്വല്പ്പം വ്യത്യാസമുണ്ട്. ഒരു ശുക്ലപക്ഷചതുര്‍ത്ഥിയില്‍ ശ്രീപരമേശ്വരന് ഇളയപുത്രനായ ഗണപതി കാണാതെ മൂത്തപുത്രനായ സുബ്രഹ്മണ്യന് ഒരു പഴം തിന്നാന്‍ കൊടുത്തെന്നും അത് കണ്ട് ഊറിച്ചിരിച്ച ചന്ദ്രനെ ശപിക്കുകയാണുണ്ടായതെന്നുമാണ് ആ കഥ.
– വെട്ടം മാണി
പ്രതികരിക്കാൻ ഇവിടെ എഴുതുക: