ചടയമംഗലം: നിലമേല്‍ കൈതോട് മഹാദേവര്‍ ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള നാഗര്‍ കാവില്‍ ശുദ്ധികലശവും ആയില്യം പൂജയും തടയാനുള്ള ശ്രമം പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം ക്ഷേത്ര ഭരണസമിതിയും പൂജാരിയും എത്തിയപ്പോഴാണ് മുസ്ലീം വിഭാഗത്തില്‍പ്പെട്ട നൂറ്റിയമ്പതോളം ആളുകള്‍ സംഘടിച്ചെത്തി പൂജ തടയാന്‍ ശ്രമിച്ചത്.
മഹാദേവര്‍ ക്ഷേത്രത്തോടനുബന്ധിച്ചുള്ള പരമ്പരാഗതമായി പൂജ നടന്നുവന്ന നാഗര്‍ കാവിനോട് ചേര്‍ന്ന് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് തൈക്കാവും മൂത്രപ്പുരകളും നിര്‍മ്മിച്ചത് കളക്ടര്‍ നേരത്തെ തടഞ്ഞിരുന്നു. കാവ് ഭൂമിയില്‍ മലമൂത്ര വിസര്‍ജ്ജ്യങ്ങള്‍ ഒഴുക്കാനുള്ള ശ്രമത്തിനെതിരെ വന്‍ ജനരോഷം ഉയര്‍ന്നിരുന്നു.
പുനലൂര്‍ ഡിവൈഎസ്പിയുടെ മധ്യസ്ഥതയില്‍ ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനിടയിലാണ് നാഗര്‍ കാവിലെ വിഗ്രഹങ്ങള്‍ നശിപ്പിച്ചത്. നാഗര്‍ കാവിലെ പൂജ തടസപ്പെടുത്തി ഭൂമി കൈയ്യേറാനും സ്വന്തമാക്കാനുമുള്ള മതമൗലികവാദികളുടെ ശ്രമമാണ് നിയമപോരാട്ടത്തിലൂടെ ക്ഷേത്ര ഭരണസമിതി തകര്‍ത്തത്. ശുദ്ധികലശവും പൂജയും നടത്താന്‍ കഴിഞ്ഞ ആയില്യം ദിവസം എത്തിയവരെ തടയാന്‍ പ്രദേശത്തെ മതമൗലികവാദ സംഘടനയില്‍പ്പെട്ട ആളുകളുടെ നേതൃത്വത്തില്‍ വന്‍ സംഘം എത്തിയത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന് ഹിന്ദുഐക്യവേദി നേതാക്കള്‍ പുനലൂര്‍ ഡിവൈഎസ്പിയുമായി ബന്ധപ്പെട്ട് പോലീസ് സംരക്ഷണത്തില്‍ പൂജകള്‍ നടക്കുകയായിരുന്നു.
ചടയമംഗലം കേന്ദ്രീകരിച്ച് മതമൗലികവാദികള്‍ നടത്തുന്ന ക്ഷേത്രധ്വംസനങ്ങള്‍ അമര്‍ച്ചചെയ്യണമെന്ന് വിവിധ ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെട്ടു. നിലമേല്‍ കൈതോട് മഹാദേവര്‍ ക്ഷേത്രം വക നാഗര്‍ കാവിനോട് ചേര്‍ന്ന് കക്കൂസ് നിര്‍മ്മിക്കുകയും ആരാധനാകേന്ദ്രങ്ങള് തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ഹിന്ദു സമൂഹത്തിന്റെ ക്ഷമയെ പരീക്ഷിക്കുകയാണെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി പി.എം രവികുമാര്‍ കുറ്റപ്പെടുത്തി.
കൈതോട് നാഗര്‍ കാവ്, ചെറിയ വെളിനല്ലൂര്‍, ആയിരവില്ലപ്പാറ, ജഡായുപ്പാറ, കോദണ്ഡരാമക്ഷേത്രം ഇവിടങ്ങളില്‍ സമീപ സമയത്ത് ഉണ്ടായ ആക്രമണങ്ങളില്‍ പങ്കുള്ളത് ഒരേ ശക്തികള്‍ക്കാണെന്നും ക്ഷേത്രാക്രമണങ്ങള്‍ തടയുന്നതില്‍ പോലീസ് നിഷ്ക്രിയമാണെന്നും ഹിന്ദുഐക്യവേദി ജില്ലാ സഹസംഘനാ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് പറഞ്ഞു.
മേഖലയിലെ ക്ഷേത്രാക്രമണങ്ങള്‍ കരുതിക്കൂട്ടിയുള്ളതായതുകൊണ്ട് പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിരവധി തവണ ആരാധനാലയങ്ങളില്‍ ആക്രമണമുണ്ടായിട്ടും ഒരാളെപ്പോലും പിടികൂടാനാവാത്തതാണ് വീണ്ടും വീണ്ടും അക്രമങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്നും യോഗം കുറ്റപ്പെടുത്തി.
അക്രമങ്ങളില്‍ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. എം. വന്സന്റെ, ആയൂര്‍ കൃഷ്ണകുമാര്‍, വിനീത്, ശശിധരന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: