ബാംഗ്ലൂര്‍: പോലീസിനെ കബളിപ്പിച്ച് സൈക്കോ ശങ്കര്‍ സാഹസികമായി ജയില്‍ ചാടിയത് പോലീസ് വേഷത്തില്‍. വിചാരണത്തടവില്‍ കഴിഞ്ഞിരുന്ന 36 കാരനായ ജയ്ശങ്കര് കഴിഞ്ഞദിവസമാണ് പരപ്പാനാ അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്നും ശക്തമായ സുരക്ഷാസംവിധാനം മറികടന്ന് തടവ് ചാടിയത് കര്‍ണാടക പോലീസിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണിയാള്‍. ശങ്കറിന്റെ ജയില്‍ചാട്ടം കര്‍ണാടക പോലീസിന് അപമാനമുണ്ടാക്കിയിരിക്കുകയാണ്.
20 അടി ഉയരമുള്ള ഉള്ഭിത്തിയും 30 അടി ഉയരമുളള പുറം ഭിത്തിയും കയറിയാണ് കഴിഞ്ഞ ദിവസം ജയ്ശങ്കര് രക്ഷപ്പെട്ടതെന്ന് കര്‍ണാടക പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ കെ.വി. ഗഗന്‍ദീപ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വാര്ഡന്മാരെ ഐജിപി സസ്പെന്റ് ചെയ്തിട്ടുണ്ട്. ശങ്കര്‍ തടവുചാടുന്ന സമയത്ത് ആറ് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് ജയിലര്‍മാരും ഡ്യൂട്ടിയിലുണ്ടായിരുന്നു. രാവിലെയുള്ള ഹാജര്‍ വിളിയിലാണ് ജയ്ശങ്കറെ കാണാനില്ലെന്ന വിവരം ലഭിക്കുന്നത്. സംഭവത്തെപ്പറ്റി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അസുഖബാധിതനായിരുന്നതിനാല്‍ ചികിത്സയുടെ ഭാഗമായി പ്രത്യേകം സെല്ലിലാണ് ജയ്ശങ്കറിനെ പാര്‍പ്പിച്ചിരുന്നത്. ഇയാള്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും ഭിത്തി കടക്കാനുപയോഗിച്ച കയറും പുറം ഭിത്തിയില്‍ പരുക്കുമൂലമുണ്ടായ രക്തത്തുള്ളികളും കണ്ടതായി ഗഗന്‍ദീപ് പറഞ്ഞു. പോലീസ് സ്റ്റാഫ് എന്ന നാട്യേന സുരക്ഷ ഉദ്യോഗസ്ഥരെ നാടകീയമായി കബളിപ്പിച്ചാണ് കടന്നുകളഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് വേഷം ഇയാള്‍ക്കെങ്ങനെ ലഭിച്ചുവെന്നതിനെപ്പറ്റിയും അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
നിരവധി കേസുകളില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന ജയ്ശങ്കര് തമിഴ്നാട്ടില്‍നിന്നും 2011 മെയിലാണ് അറസ്റ്റിലായത്. ജയ്ശങ്കറെ പിടികൂടാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചതായും ഇതിന് സഹായിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഗഗന്‍ദീപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: