എരുമേലി: വിദേശമദ്യവില്പനശാല കേന്ദ്രീകരിച്ചുള്ള അക്രമങ്ങള്‍ പതിവായിത്തീര്‍ന്നിട്ടും നടപടികളെടുക്കാതെ ഒത്തുതീര്‍പ്പുമായി പൊലിസ്തന്നെ രംഗത്ത്. കഴിഞ്ഞദിവസം ബൈക്കിലെത്തിയ മൂന്നംഗസംഘം മദ്യശാലക്ക്നേരെ കല്ലെറിഞ്ഞ സംഭവത്തിലാണ് പൊലിസ് ഉരുണ്ടുകളി തുടങ്ങിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പുലിക്കുന്ന് സ്വദേശി ഹാപ്പിയില്‍ സഞ്ചു എന്നു വിളിക്കുന്ന (അരുണ്‍ 22) പൊലിസ് പിടികൂടുകയും ചെയ്തിരുന്നു. കല്ലേറില്‍ മദ്യശാലക്കുള്ളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മദ്യകുപ്പി പൊട്ടിച്ചിതറുകയും ചെയ്തിരിക്കുന്നു. ജീവനക്കാര്‍ ഓടിയെത്തി ഷട്ടര്‍ അടച്ചതിനാല്‍ കൂടുതല്‍ നഷ്ടം ഉണ്ടായില്ല. ഇതിനിടെ ബൈക്കിലെത്തി സംഘത്തിലെ സഞ്ചുവിനെ നാട്ടുകാര്‍ പിന്നിട് പിടികൂടുകയായിരുന്നു.
മദ്യശാലയില്‍നിന്നും വാങ്ങിയമദ്യം മാറിപ്പോയി എന്നാരോപിച്ച് ബധിരനും ഊമയുമായ താല്‍ക്കാലിക ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. തലയ്ക്കു സാരമായി പരിക്കേറ്റ തുമരംപാറ സ്വദേശി സജുമോന് ആശുപത്രയിലും പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് മുട്ടപ്പള്ളി സ്വദേശി കലേഷിനെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു.
എന്നാല്‍ മദ്യവില്പനശാലക്ക്നേരെ നടന്ന അക്രമങ്ങളില്പ്പെട്ടവരെ സഹായിക്കുന്നതിനായി ഇവര്‍ക്കെതിരെ നിസാരവകുപ്പുകള്‍ ചുമത്തി കേസ്സെടുത്തിരുന്നു. തുടര്‍ന്ന് ജാമ്യം നല്കി വിട്ടയക്കുകയായിരുന്നുവെന്നും മദ്യശാലയിലെ ജീവനക്കാര്‍ പറഞ്ഞു. മദ്യശാലക്ക്നേരെ നടന്ന അക്രമങ്ങളില്‍ പ്രതികളായവര്‍ക്ക് പശ്ചാത്താപം ഉണ്ടെന്നും അതുകൊണ്ട് ഇവരെ കൂടുതല്‍ ദ്രോഹിക്കുന്നില്ലെന്നുമാണ് പൊലിസുകാര്‍ പറയുന്നത്.
നീതി നടപ്പാക്കേണ്ട പൊലിസിന്റെ കടുത്ത അനാസ്ഥയെക്കുറിച്ച് ‘ജന്മഭൂമി’ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭരണപക്ഷ രാഷ്ട്രീയക്കാരുടെ ചട്ടുകമായി മാറുന്ന പൊലിസ് നടപടിയില്‍ ജനങ്ങളും കുട്ട ആശങ്കയിലാണ്. എരുമേലി പഞ്ചായത്തില്‍ ഭിത്തിതുരന്നുള്ള മോഷണവും അടിപിടിയും വര്‍ദ്ധിക്കുമ്പോഴും ഇരുട്ടില്‍ തപ്പുന്ന പൊലിസിനെതിരെ ജനകീയ പ്രതിഷേധവും വ്യാപകമായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: