പുത്തൂര്‍: സോളാര്‍ വിഷയത്തിലൂടെ സെക്രട്ടറിയേറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളന്മാരുടെ കേന്ദ്രമാക്കിമാറ്റിയപ്പോള്‍ സമരാഭാസം നടത്തിയ എല്‍ഡിഎഫ് തിരുവനന്തപുരത്തെ ശൗചാലയമാക്കി മാറ്റിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം വേലായുധന്‍.
സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുത്തൂരില്‍ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീസിലെ പേഴ്സണല്‍ സ്റ്റാഫുകള്‍ ഇത്തരം കച്ചവടങ്ങള്‍ ഉറപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ ഒത്താശയോടെ ആണെന്നതിന്റെ സ്പഷ്ടമായ തെളിവാണ് ശ്രീധരന്‍നായരുടെ വെളിപ്പെടുത്തലുകളെന്ന് പി.എം വേലായുധന്‍ പറഞ്ഞു.
അഴിമതിയുടെ കറ പുരളാത്ത മുഖ്യമന്ത്രി എന്ന് കോണ്‍ഗ്രസുകാര്‍ വിശേഷിപ്പിച്ച ഉമ്മന്‍ചാണ്ടി ഇന്ന് അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്. സോളാര്‍ അഴിമതിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു ലിമിറ്റഡ് കമ്പനിയെപ്പോലെ പ്രവര്‍ത്തിച്ചു ലാഭം കൊയ്യുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
രണ്ടുകേന്ദ്രമന്ത്രിമാരും, മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇതിന് കേരള ജനതയോട് ഉത്തരം പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ജനത്തെ വെല്ലുവിളിച്ച ഭരണാധികാരികള്‍ എല്ലാം തന്നെ കടപുഴകിയ ചരിത്രമേ ഉള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി സമരം പരിശീലിക്കുവാന്‍ പിണറായിയുടെ സ്കൂളില്‍ പോകേണ്ട കാര്യമില്ല. കാരണം ഇന്ത്യ ഭരിച്ച പാര്‍ട്ടിയാണ് ബിജെപി. അന്ന് വിലക്കയറ്റം മൂലം ജനം പൊറുതി മുട്ടിയില്ല. ഒരു കേന്ദ്ര ഗവണ്‍മെന്റ് ആഫീസിന് മുന്നിലും വിലക്കയറ്റത്തിനെതിരെ അന്ന സമരമില്ലായിരുന്നു. ബിജെപി ഭരിച്ചപ്പോള്‍ ഒരു കിലോ അരിയുടെ വില 8 രൂപയായിരുന്നു. ഇപ്പോള്‍ യുപിഎ ഭരണത്തില്‍ അത് 40 രൂപയായിരിക്കുന്നു.
ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. വയയ്‌ക്കല്‍ സോമന്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറിമാരായ ബി. രാധാമണി, രാജീവ് പ്രസാദ് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ബിജെപി നേതാക്കളായ നെടുമ്പന ശിവന്‍, വയയ്‌ക്കല്‍ മധു, കെ.ആര്‍. രാധാകൃഷ്ണന്‍, അജിത് ചൂലുക്കോണം, അണ്ടൂര്‍ രാധാകൃഷ്ണന്‍, ശ്രീരാജ്, ചന്ദ്രശേഖരന്‍പിള്ള, ഭാസ്കരന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: