രാമനേയും ലക്ഷ്മണനേയും ആശ്രമത്തില്‍ നിന്നും കുറേദൂരം മാറ്റിയശേഷം പെട്ടെന്ന് ദശകന്ധരന്‍ മദനാന്ധനായി ഒരു സന്യാസി വേഷത്തില്‍ ഉടജത്തിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ആദരവോടെ മുനീശ്വരനെ കണ്ട് താന്‍ ഇപ്പോള്‍ തനിച്ചാണെന്നും ഭര്‍ത്താവ് ഉടനെ വരും എന്നും സീത പറഞ്ഞു. രാവണന് ഭിക്ഷു വേഷത്തില്‍ ഇരുന്നുകൊണ്ട് രാക്ഷസന്മാര് തിങ്ങി പാര്‍ക്കുന്ന ഈ വനത്തില്‍ നിങ്ങളെന്തിനാണ് വന്ന് താമസിക്കുന്നത് എന്നും പേരെന്താണെന്നും ചോദിച്ചു. അയോദ്ധ്യാ പതിയായ ദശരഥന്റെ സീമന്തപുത്രനായ രാമന് എന്റെ ഭര്‍ത്താവാണ്. പിതാവിന്റെ ആജ്ഞയനുസരിച്ചാണ് ഞങ്ങള്‍ വനവാസത്തിന് പുറപ്പെട്ടത് എന്നു പറഞ്ഞു.
പരമാര്‍ത്ഥത്തില്‍ ഭൂലോക സ്വര്‍ഗ്ഗമായ ലങ്കയിലെ രാജാവാണ് താനെന്ന് രാവണന് പറഞ്ഞപ്പോള്‍ ലങ്കഭരിക്കുന്നത് രാവണന് എന്ന രാക്ഷസരാജന് എന്നാണ് അറിവ്. അപ്പോള്‍ രാവണന് സന്യാസിയാണൊ എന്ന് ചോദിച്ചു.
ത്രിലോക ജേതാവായ രാവണന് തന്നെയാണ് അവിടുത്തെ രാജാവ്, സര്‍വ്വ ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു രാജ്യമാണ് ലങ്ക. അവിടെ ഒരു കുറവ് മാത്രമെയുള്ളൂ. ലങ്കാധിപതിക്ക് അനുരൂപയായ ഒരു ധര്‍മ്മപത്നി ഇല്ല എന്നതാണത്, ഭവതി അതിന് ഏറ്റവും യോജ്യയായ ഒരു സുന്ദരീ രത്നമാണ്, പ്രഗത്ഭനായ ത്രിഭുവന ജേതാവായ രാവണന് ഭവതിയെപ്പോലെ ഒരു സ്വര്‍ല്ലോക സുന്ദരി പത്നിയായി ചേര്‍ന്നാല്‍ അതിന്റെ ഐശ്വര്യ പ്രകാശം ഒന്ന് വേറെ അല്ലേ, ഒരു താപസനായ രാമനെക്കൊണ്ട് ഭവതിക്ക് എന്ത് ഗുണം? രാവണപത്നിയാകുവാന്‍ സമ്മതിച്ച് എന്റെ കൂടെ വരൂ. ലോകൈക ഭാഗ്യവതിയായി ഭവതിക്ക് വാഴുകയും ചെയ്യാം, എന്നു രാവണന് പറഞ്ഞു.
സീതക്ക് ദേഷ്യം വന്നു, പ്രാകൃതനെപ്പോലെ സംസാരിക്കുന്ന സന്യാസിക്ക് അതിഥി സല്‍ക്കാരവും ഭിക്ഷയും നല്കാന് ഞാന്‍ തയ്യാറല്ല എന്ന് പറഞ്ഞു.
രാവണന് തന്റെ യഥാര്‍ത്ഥ രൂപം കൈക്കൊണ്ട് രാവണന് താന്‍ തന്നെയെന്ന് ഉദ്ഘോഷിച്ച് തന്റെ പരാക്രമങ്ങളെ ചുരുക്കത്തില്‍ പറഞ്ഞ്, തന്റെ ധര്‍മ്മ പത്നിയായി ലങ്കയില്‍ വാഴാന്‍ ക്ഷണിച്ചു.
സീത നല്ല ചുട്ട മറുപടി കൊടുത്തു. ഒരു ശ്വാനന് കേസരിയേക്കാള്‍ വമ്പനാണ് എന്ന് പറയുന്ന പോലെയാണ് നിന്റെ വാക്കുകള്‍ എന്നു പറഞ്ഞു.
അതിക്രുദ്ധനായ രാവണന് പത്ത് തലകളോടും ഇരുപത് കൈകളോടും കൂടിയ കരിമല കണക്കെ മുമ്പോട്ടടുത്ത് സീതയെ ബലമായി പരിരംഭണം ചെയ്യാന്‍ ശ്രമിച്ചു. സാധിച്ചില്ല. സീതയോട് കൂടി ആ പര്‍ണ്ണശാല കുത്തിപ്പറിച്ചെടുത്ത് വിമാനത്തില്‍ വെച്ചു. തല്‍ക്ഷണം വിമാനം ആകാശത്തിലേക്കുയര്‍ന്നു. രാവണന്റെ ഘോരാകൃതി കണ്ട് വനദേവതമാര്‍ പോലും മൂര്‍ഛിച്ച് നിന്ന് പോയി.
വിമാനം നഭസ്സിലേക്ക് ഉയര്‍ന്ന് സഞ്ചാരം തുടങ്ങിയപ്പോള്‍ സീത രാമനെ വിളിച്ച് കരഞ്ഞു. രാമ-ലക്ഷ്മണാ ആര്യപുത്രാ, പ്രാണേശ്വര, രഘുവംശതിലകമേ, ലോകകണ്ടകനായ രാവണന് എന്നെ കൊണ്ടു പോകുന്നേ എന്ന് പ്രലപനം ചെയ്യാന്‍ തുടങ്ങി. ഈ വിലാപം ജഡായുവിന്റെ കര്‍ണ്ണങ്ങളില്‍ ചെന്നലച്ചു.
ജഡായു രാവണന്റെ വിമാനത്തെ പ്രതിരോധിച്ചു. രാവണന്റെ തേരിനെ തവിടുപൊടിയാക്കി. കുതിരകളെ കൊന്നു, വിമാനം എന്തായാലും പോകാന്‍ ഞാന്‍ വിടില്ല എന്ന് പറഞ്ഞപ്പോള്‍ ചന്ദ്രഹാസം എന്ന വാള്‍കൊണ്ട് ജഡായുവിന്റെ രണ്ട് ചിറകും മുറിച്ചിട്ടു രാവണന്. ജഡായു തല്‍ക്ഷണം നിലംപതിച്ചു. എന്റെ പ്രാണേശ്വരനെ കണ്ട് ഈ അപഹരണ വിവരം പറയുന്നത് വരെ നീ മരിക്കാതിരിക്കട്ടെ എന്ന് സീത അനുഗ്രഹിച്ചു. വിമാനം ഉയര്‍ന്നു. അത് ഒരിടത്തും തങ്ങിയില്ല. ലങ്കാപുരി ലക്ഷ്യമാക്കി ദക്ഷിണാഭിമുഖമായി അതിശീഘ്രം ഗമനം ചെയ്തു.
(തുടരും)
വെങ്കട്ടരാമന് സ്വാമി (ആദ്ധ്യാത്മിക വിജ്ഞാനസദസ്സ്, കൊടുവായൂര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: