ആര്‍.സുനില്‍കുമാര്‍ ഈരാറ്റുപേട്ട: സംസ്ഥാനസര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പ്രധാന കക്ഷികളായ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായതായി സൂചന. പാറത്തോട് നടന്ന കേരളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം ക്യാമ്പില്‍ പാസാക്കിയ രാഷ്‌ട്രീയ പ്രമേയത്തില്‍ സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്. ആഭ്യന്തരപ്രശ്‌നങ്ങളും ഗ്രൂപ്പ് പോരും മൂലം സങ്കീര്‍ണമായിരിക്കുന്ന കോണ്‍ഗ്രസിന്റെ സംഘടനാദൗര്‍ബല്യങ്ങള്‍ മൂലം മോശമായിരിക്കുന്ന സര്‍ക്കാരിന്റെ പ്രതിച്ഛായ കേരളാ കോണ്‍ഗ്രസിന്റെ ചുമലില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്ന ശക്തമായ താക്കീതാണ് പ്രമേയത്തില്‍ പ്രധാനമായി ഉന്നയിച്ചിരിക്കുന്നത്. ഗുണ്ടാപ്പടയുടെയും, അക്രമികളുടെയും സംരക്ഷകനായി നിന്നുകൊണ്ട് അനാവശ്യവും ജനദ്രോഹകരവുമായ വിമാനത്താവളത്തിന്റെയും സോളാര്‍ സരിതയുടെയും പിന്നാലെ നടക്കുന്ന ആന്റോ ആന്റണി എംപി കേരളാ കോണ്‍ഗ്രസിനെ രാഷ്‌ട്രീയം പഠിപ്പിക്കേണ്ടായെന്നും പ്രമേയത്തില്‍ പറയുന്നു. 1965, 67, 70 വര്‍ഷങ്ങളില്‍ ചെയ്തതുപോലെ ഒരുമുന്നണിയുടെയും കൂടെ നില്‍ക്കാതെ ഒറ്റയ്‌ക്ക് നിന്ന് കരുത്തുകാട്ടാന്‍ പാര്‍ട്ടി നേതൃത്വത്തോട് പ്രമേയം ആവശ്യപ്പെടുന്നു. ചീഫ് വിപ്പ് പി.സി.ജോര്‍ജ് സംസ്ഥാന സര്‍ക്കാരിനെതിരെ സമീപകാലത്തുനടത്തിയിട്ടുള്ള ശക്തമായ വിമര്‍ശനങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിരോധിക്കുന്നതിനിടെയാണ് കേരളാ കോണ്‍ഗ്രസ് ശക്തമായ നിലപാടിനൊരുങ്ങുന്നത്. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ പി.സി.ജോര്‍ജ് നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പിതൃത്വം ഏറ്റെടുത്ത് ആന്റോആന്റണിയുടെ പേരില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം ആണ് ഇവര്‍തമ്മിലുള്ള എതിര്‍പ്പുകള്‍ക്ക് കാരണം. ഒരു പദ്ധതിയുടെ പേരില്‍ രണ്ടുപേരുടെയും പേരില്‍ വയ്‌ക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡില്‍ നിന്നാരംഭിച്ച എംപി, എംഎല്‍എ യുദ്ധമാണ് കേരള രാഷ്‌ട്രീയത്തില്‍ സങ്കീര്‍ണതകള്‍ക്ക് തുടക്കമായത്. മുന്നണിയില്‍ നിന്ന് പ്രധാനമായിക്കെതിരെ പരസ്യമായി വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടതാണ് പി.സി.ജോര്‍ജ്ജിനെതിരെ കോണ്‍ഗ്രസ് തിരിയാന്‍ കാരണമായിരിക്കുന്നത്. കേരളാ കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ പ്രമേയവും നിലപാടുകളും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏതു തരത്തില്‍ പ്രതിഫലിക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: