കേരളം സരിത കേരളമായി വെട്ടിപ്പിന്റെ പ്രതീകമായതിന് ഉത്തരവാദി സരിതാ നായര്‍ നടത്തിയ ഇനിയും കണക്കാക്കപ്പെട്ടിട്ടില്ലാത്ത കോടികളുടെ സോളാര്‍ തട്ടിപ്പുകളാണ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍പ്പോലും ഈ വിഷയം ചര്‍ച്ചാവിഷയമാകുമ്പോള്‍ ആഗോളതലത്തില്‍ സ്ത്രീ മുന്നേറ്റത്തിന്റെയും സമൂഹത്തിന് സ്ത്രീകള്‍ നല്കുന്ന സംഭാവനയുടെയും ഉദാത്ത മാതൃകയായി മാറിയിരുന്ന കേരളത്തിന്റെ മുഖം വികൃതമാകുകയാണ്. കേരളം ആഗോള വികസന മാതൃകയായത് സ്ത്രീ സാക്ഷരതയും ആയുര്‍ദൈര്‍ഘ്യവും ഉയര്‍ന്ന വിദ്യാഭ്യാസനിരക്കും മറ്റുംകൊണ്ടാണെങ്കില്, ആ സംഭാവനയുടെ ധാതാക്കള്‍ സ്ത്രീകളായിരുന്നെങ്കില്‍ ഇന്ന് തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും ചതിയുടെയുമെല്ലാം പ്രതീകങ്ങളാകുന്നതും സ്ത്രീകള്‍തന്നെ. ലോകം പുരോഗമിക്കുമ്പോള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന കേരള സ്ത്രീയുടെ പ്രയാണം പുറകോട്ടാണ്. കുഴിയാനകളായി കേരളീയ സ്ത്രീസമൂഹം മാറുകയാണോ?
‘തിളങ്ങുന്ന നേട്ടവുമായി കേരളവനിതകള്‍’ എന്ന് കേരളത്തിലെ ഒരു പ്രമുഖ പത്രം എഡിറ്റോറിയലെഴുതിയത് തൊഴില്‍രംഗത്തും രാഷ്ട്രീയത്തിലും ഭരണതലത്തിലും അവര്‍ വിജയം കൊയ്യുന്നതിനാലാണ്. സ്വയംഭരണ സ്ഥാപനങ്ങള്‍ ഭരിക്കുന്ന വനിതകളും കുടുംബശ്രീ വനിതകളും എല്ലാം സ്ത്രീയുടെ കഴിവിന്റെയും സാമൂഹിക സംഭാവനകളുടെയും തെളിവുകള്‍ തന്നെയാണ്. എന്നിട്ടും സ്ത്രീകള്‍ക്ക് സംവരണം നല്കാന് ഇന്ത്യന്‍ പാര്‍ലമെന്റ് തയ്യാറാകാത്തത് സ്ത്രീകളുടെ ക്രിയാത്മകമായ സാമൂഹിക സംഭാവന മനഃപൂര്‍വം തിരസ്കരിക്കുന്ന പുരുഷമേധാവിത്വ സ്വഭാവം കാരണമാണ്.
ഇന്ന് മലമ്പുഴയില്‍ സ്ത്രീ സുരക്ഷയ്ക്ക് കാര്ഷികസേനയുണ്ട്. ട്രെയിനില്‍ സ്ത്രീപീഡനം തടയാന്‍ വനിതാ കേഡറ്റുകളുണ്ട്. മികച്ച പഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് പുരസ്ക്കാരം സ്ത്രീകള്‍ നയിക്കുന്ന പഞ്ചായത്തുകള്‍ക്കാണ് ലഭിച്ചത്. സ്ത്രീകളുടെ സമത്വം സമൂഹത്തിന് നേട്ടമാണെന്ന കാര്യത്തില്‍ പുരുഷമേധാവിത്വ രാഷ്ട്രീയക്കാരൊഴികെ ബാക്കിയെല്ലാവരും അംഗീകരിച്ച് കഴിഞ്ഞു.
ഈ പ്രത്യേക പശ്ചാത്തലത്തില്‍ സ്ത്രീകളുടെ ഇടയില്‍ നിന്നുയരുന്ന ചില പൈശാചിക മുഖങ്ങള്‍ കേരള സ്ത്രീയുടെ മുഖത്ത് കരിവാരി തേക്കുകയാണ്. അതില്‍ സുപ്രധാനി സരിതാ നായരാണ്. സ്ത്രീകള്‍ക്ക് മാത്രമല്ല സൗരോര്‍ജ സരിതയായി സൂര്യനുപോലും കളങ്കം സൃഷ്ടിച്ച സ്ത്രീയായി, തട്ടിപ്പിന്റെയും ദുര്‍മോഹത്തിന്റെയും പര്യായമായി സരിതാ എസ്.നായര്‍ മാറി. സൗന്ദര്യമില്ലാഞ്ഞിട്ടോ വിദ്യാഭ്യാസ മേന്മയില്ലാതിരുന്നിട്ടോ അല്ല സരിത ദുര്മോഹിയായത്. മറിച്ച് എല്ലാത്തിലും വലുത് പണമാണെന്നും ‘നാണംകെട്ടും പണം നേടിക്കൊണ്ടാല്‍ നാണക്കേട് ആ പണം തീര്‍ത്തുകൊള്ളും’ എന്ന തത്വത്തില്‍ വിശ്വസിക്കുന്നവളായതുകൊണ്ടാണ്. ഭര്‍ത്താവില്‍നിന്ന് തുടങ്ങിയ സരിതയുടെ ചതി ഇന്ന് കേരളത്തിന്റെ ആകെ ചതിയായി മാറി. സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിച്ച്, മന്ത്രിമാരുടെയും പല ഉന്നതരുടെയും മുഖം വികൃതമാക്കി, സരിത ഒരു പ്രദര്‍ശന വസ്തുവായി ജയിലില്‍നിന്നും ജയിലിലേക്കും കോടതിയില്‍നിന്ന് കോടതിയിലേക്കും സഞ്ചരിക്കുകയാണ്. മജിസ്ട്രേറ്റുപോലും മൊഴി രേഖപ്പെടുത്താതെ സൗകര്യപൂര്‍വ്വം എഴുതിത്തരാന്‍ അനുമതി നല്‍കിയത് സരിതയുടെ വിജയഗാഥയാണ്. 24 പേജ് മൊഴി നാല് പേജായി മാറിയപ്പോള്‍ പോലീസ് പോലും സരിതാ മാജിക്കില്‍ മയങ്ങിയെന്നാണ് കരുതേണ്ടത്.
ചീറ്റിംഗ് കേസ് മാത്രം എടുത്ത് നഷ്ടപ്പെട്ട പണം തിരിച്ച് നല്കിയാല് പരാതിയും അപ്രത്യക്ഷമാകുന്ന അവസ്ഥ വരും. സ്ത്രീ സൗന്ദര്യത്തിന് ഇന്നും ശകുന്തള ദുഷ്യന്തനെ അടിമപ്പെടുത്തിയ ആകര്‍ഷണ ശക്തിയുണ്ട്. സ്ത്രീമുഖം മാത്രം മനസ്സില്‍ സൂക്ഷിക്കുന്ന കേരള പുരുഷന്മാര്ക്ക് ഇത് ബാധകമാണ്. ഇപ്പോള്‍ സിജെഎം എന്തുകൊണ്ട് മൊഴി രേഖപ്പെടുത്തിയില്ല എന്ന് ഹൈക്കോടതി ചോദിക്കുന്നു.
കേരളം പ്രശ്നഭരിതമാണ്. മഴക്കെടുതി വരുത്തിവെച്ച നാശങ്ങള്, കണക്കാക്കാനാവാത്ത സാധന വിലകള്‍, കുതിച്ചുയരുന്ന ഇന്ധനവിലകള്‍. പക്ഷേ പ്രതിപക്ഷത്തിനുപോലും ഒരേഒരു വിഷയമേ ഉള്ളൂ. സരിതയും സോളാര്‍ തട്ടിപ്പും. മുഖ്യമന്ത്രി ഇതിന്റെ പേരില്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷവും വയ്ക്കില്ലെന്ന് മുഖ്യമന്ത്രിയും വാശിപിടിക്കുമ്പോള്‍ സരിതാ വിവാദം ഐസ് പെട്ടിയിലാകുന്നു. ജയിലില്‍ സരിതയെ ഇംഗ്ലണ്ടില്നിന്നുപോലും വിളിക്കുന്നുണ്ടത്രെ. ഒരിക്കല്‍ പരിചയപ്പെട്ട ആര്‍ക്കും അവരെ മറക്കാന്‍ കഴിയില്ലെന്ന് ഒരു രാഷ്ട്രീയ നേതാവ് കൂട്ടിചേര്‍ക്കുന്നു. വെറുതെയാണോ മന്ത്രിസഭ ഉലയുന്നത്? പല മനസ്സുകളിലും തീ ആളുന്നത്?
ഉന്നതരെ കെണിയില്‍പ്പെടുത്താന്‍ കേരള വനിതകള്‍ ഇപ്പോള്‍ വൈദഗ്ധ്യം നേടുകയാണോ? പെണ്‍വാണിഭത്തിന് മകളെ വില്‍ക്കുന്ന അമ്മമാര്‍ പഴങ്കഥകളായി മാറിയെന്ന് തെളിയിക്കുന്നത് ഈ ഹൈടെക് ലൈംഗിക വ്യാപാരികളാണ്. സരിതക്ക് എന്നും അമ്മയുടെ പിന്തുണയുണ്ടായിരുന്നല്ലോ. ഇനി കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നതും ഈ ഹൈടെക് ലൈംഗിക തട്ടിപ്പിനാണ്.
ഹൈടെക് തട്ടിപ്പില്‍ സരിത ഒറ്റയ്ക്കല്ല എന്ന് തെളിയിച്ചാണ് ജോസ് തെറ്റയിലിനെ അങ്കമാലി സ്വദേശിയായ എംസിഎക്കാരി വെബ് ക്യാമറയില്‍ കുടുക്കിയത്. ലക്ഷ്യപ്രാപ്തിക്ക് ഏത് മാര്‍ഗവും സ്വീകരിക്കാമെന്നും മാര്‍ഗമല്ല ലക്ഷ്യമാണ് വലുതെന്നുമാണ് ഈ സ്ത്രീകള്‍ തെളിയിക്കുന്നത്. സരിതയുടെ ലക്ഷ്യം പണവും മാര്‍ഗം തട്ടിപ്പുമായിരുന്നു. തെറ്റയില്‍ വിവാദത്തിലെ സ്ത്രീയുടെ ലക്ഷ്യം തെറ്റയിലിന്റെ മകനെ വിവാഹം ചെയ്യുക എന്നതായിരുന്നു.
ജോസ് തെറ്റയില്‍ എംഎല്‍എയുടെ മകന് ആദര്‍ശ് ഈ സ്ത്രീയുമായി ലൈംഗികബന്ധം പുലര്‍ത്തിയത് അവരെ വിവാഹം കഴിക്കാമെന്ന വാഗ്ദാനവുമായാണ്. വിവാഹവാഗ്ദാനം നല്കി ലൈംഗികബന്ധം പുലര്‍ത്തിയാല്‍ അത് പരസ്പരധാരണയോടെയുള്ള ശാരീരികബന്ധമായതിനാല് ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ട്. എംസിഎക്കാരിക്ക് ഇത് അറിയില്ലായിരുന്നുവെന്നുവേണം കരുതാന്‍. മകന് നിര്‍ത്തിയിടത്തുനിന്നും പിതാവിനെ തുടരാന്‍ അനുവദിക്കാന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്.
കേരളം സഭ്യതയുടെയും സംസ്ക്കാരത്തിന്റെയും മുഖാവരണങ്ങള്‍ തട്ടിത്തെറിപ്പിച്ച് ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുന്ന ലാഭകേന്ദ്രീകൃത സംസ്ക്കാരമായി മാറുകയാണോ? ഇവിടെ പത്രമാധ്യമങ്ങള്‍ പോലും അപ്രസക്തമാണ്. ഇത് ദൃശ്യമാധ്യമങ്ങളുടെയും മോഹക്കാഴ്ചകളുടെയും കാലമാണ്. സരിത കേരളവും തെറ്റയില്‍ വിവാദവുമെല്ലാം ടിവിയില്‍ കത്തിക്കയറുന്നത് നോക്കി കാഴ്ചക്കാര്‍ രൂപപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ എന്തായിരിക്കും? എന്തായിരുന്നാലെന്ത്, അവര്‍ വെറും കാഴ്ചക്കാര്‍ മാത്രമാണല്ലോ?
ഒരായിരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഒരു കാലഘട്ടത്തില്‍ കൂടിയാണ് നാം കടന്നുപോകുന്നത്. പണ്ട് ഒരു റിപ്പോര്‍ട്ട്, അന്വേഷണാത്മക റിപ്പോര്‍ട്ടാണെങ്കില്‍ പ്രത്യേകിച്ചും, ഫയല്‍ ചെയ്തുകഴിഞ്ഞാലുള്ള സംതൃപ്തി ഇന്ന് ഏത് ലേഖകനാണ് ലഭിക്കുന്നത്? അച്ചടി സംസ്ക്കാരംതന്നെ അന്യംനിന്ന് പോകുന്ന കാലമാണിത്. ആശുപത്രി കിടക്കയില്‍പ്പോലും പുസ്തകമല്ല ടിവിയാണ് ആളുകള്‍ ആവശ്യപ്പെടുന്നത്. ഞാന്‍ ക്യാന്‍സറായി കിടന്നപ്പോള്‍ എത്രയോ പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്തു. അതെനിക്ക് ശാരീരിക ആശ്വാസം മാത്രമല്ല മാനസിക ഉയര്‍ച്ചയും നേടിത്തന്നു. ഇന്ന് ആരെങ്കിലും ആശുപത്രിക്കിടക്കയില്‍ പുസ്തകം വായിക്കുന്നുണ്ടോ? ഏത് അമ്മയാണ് സ്കൂളില്‍നിന്ന് വന്ന കുട്ടിയുടെ അന്നത്തെ ദിവസത്തെപ്പറ്റി പാഠത്തെപ്പറ്റി ചോദിക്കുന്ന്? ഏത് ഭാര്യയാണ്, ഭര്‍ത്താവിന്റെ ഓഫീസ് ദിനത്തെപ്പറ്റി ചോദിക്കുന്നത്?
സമൂഹം മാറി, ആശയങ്ങള്‍ മാറി, ആദര്‍ശങ്ങള്‍ അപ്രത്യക്ഷമായി. പരമ്പരാഗത മൂല്യങ്ങള്‍ മറന്നുപോയ പഴങ്കഥകളായി. ഇന്നത്തെ സമൂഹത്തിന് അത് അര്‍ഹിക്കുന്ന കഥാപാത്രങ്ങളെ, നായിക-നായകന്മാരെ ലഭിക്കുന്നു; സരിതയെയും തെറ്റയിലിനെ കുടുക്കിയ കാമുകിയെയും പോലെ. തെറ്റയില്‍ ചെയ്തത് ഒരു ജനപ്രതിനിധിയും ചെയ്യരുതാത്ത കാര്യമാണെങ്കിലും ഇന്ന് ജനപ്രതിനിധികള്‍പോലും സരിത എന്ന് കേള്‍ക്കുമ്പോള്‍ വിറയ്ക്കുന്നതില്നിന്ന് എന്ത് നിഗമനത്തിലാണ് എത്തിച്ചേരാനാവുക?
ഈ കാലത്തിന് ചേര്‍ന്ന സ്ത്രീ സ്വത്വങ്ങളാണ് ഇന്ന് രൂപപ്പെടുന്നത്. പക്ഷേ ഇവിടെ കുടുംബശ്രീ ശക്തി പ്രാപിക്കുന്നതും സന്നദ്ധ സംഘടനകള്‍ അശരണരെ സംരക്ഷിക്കുന്നതും ആശാവഹമായി കാണണം. 100 മില്യണ്‍ വൃദ്ധരുള്ള, അതില്‍ 55 മില്യണ്‍ വിശപ്പനുഭവിക്കുന്ന, 30 മില്യണ്‍ ഏകാന്തതയില്‍ ജീവിക്കുന്ന, ഇവരില്‍ 90 ശതമാനം പട്ടിണി അകറ്റാന്‍ ജോലി ചെയ്യേണ്ടി വരുന്ന രാജ്യമാണിത്. ഇവരുടെയൊന്നും പ്രശ്നങ്ങളല്ല ഇന്ന് സമൂഹം ചര്‍ച്ച ചെയ്യുന്നത്. സരിതയുടെ വെളിപ്പെടുത്തല്‍ ആരെയെല്ലാം വെട്ടിലാക്കുമെന്നാണ്. സമൂഹം അര്‍ഹിക്കുന്ന വ്യക്തികള്‍ സമൂഹത്തെ സൃഷ്ടിക്കുന്നു, തെറ്റായ മൂല്യങ്ങളും തെറ്റായ ലക്ഷ്യങ്ങളും വച്ച്. അതുകൊണ്ടുതന്നെ പ്രായഭേദമില്ലാതെ ആബാലവൃദ്ധ ലൈംഗികപീഡനം നടത്തുന്നു. കുട്ടികള്‍ കുട്ടികളല്ല-ലൈംഗികാസക്തി പൂര്‍ത്തീകരണ ഉപകരണമാണ്. സമൂഹം സരിത ശോഭയല്ലേ അര്‍ഹിക്കുന്നത്?
e-mail: [email protected]
ലീലാ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: