അയോധ്യാകാണ്ഡം
തേരും കുതിരയും പോവാനിടനല്കാതിടയ്ക്കിടെ
തിക്കി രക്ഷികളെക്കൂടി തള്ളിക്കൊണ്ടുജനാവലി.
ശോകകുണ്ഠിതരായ്ക്കേണും ശഠിച്ചും ധാര്ഷ്ട്യമോതിയും
ചൊടിച്ചങ്ങു തരുണര്‍ കൂടി ലഹളകൂട്ടുവാന്.
കടക്കണ്ണുകളാലും തൃക്കൈകളാലുമതാതിടം
കണ്ഠോക്തിയാലുമവരെയാശ്വസിപ്പിച്ചു രാഘവന്.
എന്നിട്ടും പുരുഷാരങ്ങള്‍ പിന്തുടര്ന്നിതു തേരിനെ
എങ്ങു രാമന് പൂരം ഞങ്ങള്ക്കങ്ങെന്നായലിവോടുമേ.
മടങ്ങാ പ്രിയപൗരന്മാരെന്നു കണ്ടു കൃപാകുലന്‍
മന്ദമായ് തേര്നടത്തിച്ചുപോയി ദൂരം രഘൂത്തമന്.
നഗരോപാന്തങ്ങള് വിട്ടുരഥം നാട്ടുപുറംവഴി
തോടും പുഴകളും താണ്ടിച്ചെന്നെത്തീ രാമസാതടം.
തിരിഞ്ഞുനോക്കിനാന് വീണ്ടും സൂര്യനെച്ചായയെന്നാപോല്
തന്നെത്തുടര്ന്നങ്ങെത്തുന്ന പൗരരെദ്ദൂരെ രാഘവന്.
ദിനം ദശരഥന്പോലെ വീണൂ ചരമശയ്യയില്‍
രാമനൊത്താതപം നീങ്ങി പൊങ്ങി കൈകേയിപോല് നിശ.
ഇറങ്ങിയങ്ങാചമിച്ചു വന്ദിച്ചതവര് സന്ധ്യയെ
അഴിച്ചാശു നനച്ചിട്ടു തീറ്റി സൂതന്ഹയങ്ങളെ.
തളിര്കൊയ്തു നിലത്തിട്ടു ലക്ഷ്മണന് തീര്‍ത്ത ശയ്യയില്‍
കിടന്നു കാന്താസഹിതനുറങ്ങി രഘുപുംഗവന്‍.
തരുമൂലങ്ങളില്ത്തന്നെ താവളങ്ങള്‍ ചമച്ചുടന്‍
തളര്‍ന്നുവന്ന പൗരന്മാര് തങ്ങീ ദൃഷ്ടിപഥങ്ങളില്‍.
സഖേദം രാമചരിതം വാഴ്ത്തി ദൂരെയിരുന്നഹോ!
സുമന്ത്രരൊത്തു സൗമിത്രി പോക്കീ രാവറിയാതെതാന്.
ക്ഷീണിച്ചുറങ്ങീ പൗരന്മാര് ക്ഷിതീന്ദ്രാത്മജനേറ്റുടന്
തെറിക്കനെപ്പോയ്മറഞ്ഞാന് തേരേറിയതിരാവിലെ.
കണ്‍തുറന്നു രഥംകാട്ടില് കാണാഞ്ഞതിവിഷണ്ണരായ്
വിരഞ്ഞും പൗരര്‍ കോപിച്ചും വിലപിച്ചും മടങ്ങിനാര്‍.
തങ്ങളെ ധര്മനിരതന് തള്ളി രാമനതോര്ത്തവര്
തപിച്ചീല, പൂരംപൂക്കുമര്ത്സിച്ച, തല്പിതാവിനെ.
പലകാടും മലകളും ശീഘ്രമോടിക്കടന്നുപോയ്
പിന്നെ രാമന്റെ തേരെത്തി രമ്യഗംഗാവനങ്ങളില്
അങ്ങെത്തിനാന് സല്ക്കരിപ്പാന് ശൃംഗിവേരാധിപന് ഗുഹന്
രാമപ്രിയന്‍ : സജ്ജനങ്ങള്‍ ചെല്ലും ദിക്കൊക്കെ വീടുതാന്‍.
തുടരും…
മഹാകവി കുമാരനാശാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: