മലയാള സിനിമാ സംഗീതത്തെ സാധാരണക്കാരന്റെ മനസ്സിലേക്ക് ആഴത്തില്‍ പതിപ്പിക്കുന്ന തരത്തില്‍ ചിട്ടപ്പെടുത്തിയ സംഗീതജ്ഞനായിരുന്നു വി.ദക്ഷിണാമൂര്‍ത്തി. സംഗീതത്തെ ദൈവീകമായി കണ്ട അദ്ദേഹത്തിന് വൈക്കത്തപ്പനും സംഗീതവും ഒരുപോലെയായിരുന്നു.
ശാസ്ത്രീയ സംഗീതത്തേയും ശുദ്ധ സംഗീതത്തേയും ജനപ്രിയ ചലച്ചിത്രഗാനങ്ങളില്‍ സമന്വയിപ്പിച്ച മഹാപ്രതിഭയായിരുന്നു അദ്ദേഹം. മൂന്നു വര്‍ഷം മാത്രം ശ്രീ വെങ്കിടാചലം പോറ്റിയുടെ കീഴില്‍ സംഗീതം അഭ്യസിച്ച വി.ദക്ഷിണാമൂര്‍ത്തി എങ്ങനെ അഞ്ഞൂറോളം കീര്‍ത്തനങ്ങള്‍ അറിയാവുന്ന മഹാവിദ്വാനായി എന്നതിനു പിന്നില്‍ നിരന്തരമായ അധ്വാനത്തിന്റെയും സാധനയുടെയും ചരിത്രമുണ്ട്. രാഗത്തിലധിഷ്ടിതമായ സിനിമാ സംഗീതം എന്നതായിരുന്നു അദ്ദേഹത്തിന്റെ സംഗീതസംവിധാനത്തിന്റെ പ്രത്യേകത.
രാഗങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വി. ദക്ഷിണാമൂര്‍ത്തി എന്ന സംഗീത സംവിധായകന്റെ പ്രാഗദ്ത്ഭ്യം കാണുന്നത് അദ്ദേഹം ഒരേ രാഗത്തില്‍ ചെയ്ത പല പാട്ടുകളും എങ്ങിനെ ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കുന്നു എന്ന് നോക്കുമ്പോഴാണ്. ആഭേരിയില്‍ അദ്ദേഹം ചെയ്ത അഞ്ചു പാട്ടുകള്‍ നോക്കിയാല്‍ മതി. ‘ഹൃദയസരസ്സിലെ പ്രണയപുഷ്പമേ, ‘സ്വപ്നസുന്ദരീ നീയൊരിക്കലെന്‍, ‘കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി, ‘ഏകാന്തജീവനില്‍ ചിറകുകള് മുളച്ചു, ‘സന്ധ്യയ്ക്കെന്തിനു സിന്ദൂരം ഇവ ഓരോന്നും ആ രാഗത്തിന്റെ വിവിധ ഭാഗങ്ങള്‍ നമുക്ക് കാട്ടിത്തരുന്നു. എന്നാല്‍ ഓരോന്നും വ്യത്യസ്തമായി നില്‍ക്കുകയും ചെയ്യുന്നു.
ആലപ്പുഴ ജില്ലയിലെ മുല്ലയ്ക്കല് തെക്കേമഠത്തില്‍ ഡി.വെങ്കടേശ്വരയ്യരുടേയും പാര്‍വ്വതിയമ്മാളുടേയും മൂത്ത മകനായി പിറന്ന ദക്ഷിണാമൂര്‍ത്തിയെ ഭക്തിമാര്‍ഗത്തിലേക്കും സംഗീതത്തിലേക്കും വഴി നടത്തിച്ചത് അമ്മയായിരുന്നു. സഹോദരങ്ങളെ ഉറക്കാന്‍ അമ്മ പാടിയ താരാട്ടു പാട്ടുകളായിരുന്നു സംഗീതത്തിലെ ആദ്യ പാഠങ്ങള്‍. അതു കേട്ട് ദക്ഷിണാമൂര്‍ത്തിയും പാടാന്‍ തുടങ്ങി. ആറു വയസ്സായപ്പോഴേക്കും അദ്ദേഹം അമ്മയില്‍ നിന്ന് കീര്‍ത്തനങ്ങള്‍ പഠിച്ചു. അമ്മ അദ്ദേഹത്തിന് മുലപ്പാലിനോടൊപ്പം സംഗീതത്തിന്റെ മധുരവും പകര്‍ന്നു നല്കി.
പഠനത്തില്‍ പിന്നാക്കമായിരുന്ന ദിക്ഷിണാമൂര്ത്തി സ്കൂള്‍ ഫൈനല്‍ തോറ്റതോടെ പഠിപ്പ് നിര്‍ത്തി. ചരിത്ര പരീക്ഷക്ക് ഒരു ചോദ്യത്തിനു പോലും ഉത്തരം അറിയാത്തതിനാല്‍ പരീക്ഷാ കടലാസില്‍ ഒന്നു രണ്ട് വര്‍ണ്ണങ്ങള്‍ ഭംഗിയായി വിസ്തരിച്ച് എഴുതി വച്ച് സ്ഥലം വിടുകയായിരുന്നു. തിരുവനന്തപുരത്തെ വെങ്കിടാചലം പോറ്റിയുടെ കീഴില്‍ ഫോര്‍ത്ത് ഫോറം മുതല്ക്കേ ശാസ്ത്രീയ സംഗീത പഠനം നടത്തിവന്ന അദ്ദേഹം പരീക്ഷാ തോല്‍വിക്കു ശേഷം വര്‍ണ്ണങ്ങള്‍ പാടി ജീവിക്കാമെന്ന് തീരുമാനിച്ചു. പതിമൂന്നാം വയസ്സില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്ര സന്നിധിയിലായിരുന്നു ആദ്യത്തെ കച്ചേരിയുടെ അരങ്ങേറ്റം നടന്നത്. ഒരു ദിവസം സുഹൃത്തായ രങ്കന്റെ വീട്ടിലിരിക്കുമ്പോള്‍ അയാളുടെ അച്ഛനായ ബഹന്‍ കിടണ്ണ ഊണു കഴിച്ച സംതൃപ്തിയോടെ വൈക്കത്തപ്പാ, അന്നദാനപ്രഭോ എന്ന് ഭക്തിപുരസരം ഉരുവിടുന്നത് ദക്ഷിണാമൂര്‍ത്തി കേള്‍ക്കാനിടയായി. എന്താണ് അതിന്റെ അര്‍ത്ഥമെന്ന് അദ്ദേഹം തിരക്കി. വൈക്കത്തപ്പന് വിചാരിച്ചാല്‍ സാധിക്കാത്തത് ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കില്‍ അതൊന്നു പരീക്ഷിച്ചു നോക്കാമെന്ന് ദക്ഷിണാമൂര്‍ത്തി വിചാരിച്ചു. അന്നുമുതല്‍ എന്നും രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും ഉണരുമ്പോഴും വൈക്കത്തപ്പാ, അന്നദാനപ്രഭോ എന്ന് വിളിച്ച് ദക്ഷിണാമൂര്‍ത്തി പ്രാര്‍ത്ഥിക്കാനാരംഭിച്ചു. പതിനൊന്നാമത്തെ ദിവസം ഗഞ്ചിറ വിദ്വാന് കൃഷ്ണയ്യര്‍ അര്‍ദ്ധരാത്രി കതകില്‍ മുട്ടി, വൈക്കത്ത് ഒരു കച്ചേരിക്ക് പുറപ്പെടണമെന്ന് അറിയിച്ചു.
പിന്നീട് വൈക്കത്തപ്പന്റെ ഉപാസകനായി ജീവിക്കാന്‍ ദക്ഷിണാമൂര്‍ത്തിയെ പ്രേരിപ്പിച്ചത് ഈ ക്ഷണമായിരുന്നുവെന്ന് ഓര്‍മ്മക്കുറിപ്പുകളില്‍ അദ്ദേഹം രേഖപ്പെടുത്തുന്നു. അന്ന് വൈക്കത്ത് ഒരു കല്ല്യാണത്തിന് കച്ചേരി നടത്താന്‍ പോയ അദ്ദേഹം അവിടെ നിന്ന് മടങ്ങിയില്ല. ഒരു കുട്ടിയെ പാട്ടു പഠിപ്പിക്കാന്‍ ക്ഷണം കിട്ടി. ആഹാരവും മാസം 35 രൂപ ഫീസും കിട്ടും. പിന്നെ,വൈക്കത്തെ പ്രധാനികളുടെ വീടുകളിലെല്ലാം കുട്ടികളെ സംഗീതം പഠിപ്പിക്കാനുള്ള അവസരം കിട്ടി. ട്യൂഷനെല്ലാം കഴിഞ്ഞ് ക്ഷേത്രത്തിന്റെ തെക്കേ നടയിലുള്ള കടയിലിരുന്ന് സമയം പോക്കും. ഒരു ദിവസം അതുവഴി വന്ന മൃദംഗവാദകനായ ഒരു സുഹൃത്ത് ദക്ഷിണാമൂര്‍ത്തിയെ ഉപദേശിച്ചു; ഇങ്ങനെയിരുന്ന് സമയം കളയുന്നതെന്തിന്? വൈക്കത്തപ്പനെ ഭജിച്ചൂടെ എന്ന്.
ചെമ്പൈയെപ്പോലുള്ള മഹാരഥന്മാര് ക്ഷേത്രത്തില്‍ വന്ന് ഭജനമിരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്നു മുതല്‍ മൂന്നര കൊല്ലം തുടര്‍ച്ചയായി നിര്‍മ്മാല്യ ദര്‍ശനവും ഭജനവും നടത്തി. രാത്രി 9 മുതല്‍ പുലര്‍ച്ചെ നിര്മ്മാല്യത്തിനുള്ള ശംഖനാദം മുഴങ്ങുന്നതുവരെ വൈക്കത്തപ്പന്റെ നടയിലുള്ള സമൂഹമാളികയിലിരുന്ന് ദക്ഷിണാമൂര്‍ത്തി എല്ലാം മറന്ന് പാടുമായിരുന്നു. അങ്ങനെ പാടിപ്പാടി പതം വന്നതാണ് തന്റെ ശബ്ദമെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.
1950ല്‍ നല്ലതങ്കയിലെ കതക് തുറക്കില്ലയോ എന്ന അഭയദേവ് എഴുതിയ വന്ദന ശ്ലോകത്തിന് ഈണം നല്‍കിക്കൊണ്ടാണ് വി.ദക്ഷിണാമൂര്‍ത്തിയുടെ യുഗം തുടങ്ങുന്നത്. മലയാള സിനിമാ സംഗീതത്തിന്റെ ചരിത്രത്തോടൊപ്പം വളര്‍ന്ന സംഗീത പ്രതിഭയായിരുന്നു അദ്ദേഹം.
ചില രാഗങ്ങള്‍ സ്വാമി പാട്ടില്‍ ഉപയോഗിച്ചിരിക്കുന്നതു കേട്ടാല്‍ ആ രാഗത്തിന് ഇത്ര സൗന്ദര്യമുണ്ടോ എന്ന് തോന്നിപ്പോകും. ‘ഹര്‍ഷബാഷ്പം തൂകി (നീലാംബരി), ‘പൊന്‍വെയില്‍ മണിക്കച്ച (ശങ്കരാഭരണം), ‘കാട്ടിലെ പാഴ്മുളം (കാംബോജി), ‘ഗോപീചന്ദനക്കുറിയണിഞ്ഞു (ഹംസധ്വനി), ‘ആറാട്ടിനാനകളെഴുന്നള്ളി (ആനന്ദഭൈരവി) തുടങ്ങിയവയൊക്കെ ഇതു ശരിവയ്ക്കുന്നു. ഖരഹരപ്രിയ എന്ന രാഗത്തോട് ഒരു പ്രത്യേക മമതയുണ്ടായിരുന്നു. ‘ഉത്തരാസ്വയംവരം…’ ഖരഹരപ്രിയയിലാണ്. അതൊരു ഹിറ്റായപ്പോള്‍ പിന്നെ എല്ലാ പടത്തിലും ഒരു പാട്ട് ആ രാഗത്തില്‍ ചെയ്യാന്‍ നോക്കി. ‘മനോഹരി നിന് മനോരഥത്തില്‍’, ‘കണ്ണുണ്ടെങ്കിലും കണ്ണാടിയില്ലെങ്കില്‍, ‘ദേവവാഹിനീ തീര ഭൂമിയില്‍, ‘അശോക പൂര്‍ണിമ വിടരും വാനം’, ‘പുലയനാര്‍ മണിയമ്മ, ‘ചിത്രശിലാ പാളികള്‍, ‘കാര്‍കൂന്തല്‍ കെട്ടിലെന്തിനു വാസനതൈലം’ എന്നീ ഗാനങ്ങള്‍ ഖരഹരപ്രിയയിലാണ്.
മലയാളി എന്നും ഓര്‍ത്തിരിക്കുന്ന നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം സമ്മാനിച്ചു. 2008 ല്‍ തൊണ്ണൂറാം വയസ്സിലും അദ്ദേഹം ഗാനം ചിട്ടപ്പെടുത്തി. രഞ്ജിത്ത് സംവിധാനം ചെയ്ത മിഴികള്‍ സാക്ഷിയായിരുന്നു അവസാന ചിത്രം. മോഹന്‍ലാലിനൊപ്പം ചന്ദ്രോത്സവം എന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തു.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: