ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന പദമാണ് പീഡനം. മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ അടയാളപ്പെടുന്നത് അതിക്രൂരമായ അധിനിവേശങ്ങളുടെ രൂപത്തിലും. ഒരു വ്യക്തിയുടെ അറിവോ, സമ്മതമോ കൂടാതെയുള്ള ശാരീരികമോ മാനസികമോ ആയ കടന്നുകയറ്റങ്ങള്‍ നിത്യജീവിതത്തിന്റെ സര്‍വ്വമാന സഹനസീമകളും തകര്‍ത്ത് മുന്നേറുന്നു. പീഡിപ്പിക്കപ്പെട്ടവരുടെ പട്ടിക മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന വിധം പെരുകുന്നു.
തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞുമുതല്‍ എണ്പതു കഴിഞ്ഞ വയോധികര്‍ വരെ പീഡിത പട്ടികയില്‍ ഇടം പിടിക്കുമ്പോള്‍ ഞെട്ടലോടെ നമ്മള് തിരിച്ചറിയുന്നു; പീഡനങ്ങളില്‍ തെളിയുന്ന സ്ത്രീസാന്നിദ്ധ്യം. സാംസ്കാരിക പ്രബുദ്ധതയും സാക്ഷരതയും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളും കേരളീയരെ നയിക്കുന്നത് എങ്ങോട്ടേയ്ക്കാണ്.
കേരളം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നത് അഞ്ചുവയസ്സുകാരന് ഷഫീക്കിന്റെ ജീവനുവേണ്ടിയാണ്. അച്ഛന്റേയും രണ്ടാനമ്മയുടെയും അതിക്രൂരമായ പീഡനങ്ങളില്‍ നിലച്ചുപോയ മസ്തിഷ്കവുമായി അത്യാഹിതവിഭാഗത്തില്‍ കഴിയുന്ന ഷഫീക്ക് ഒറ്റപ്പെട്ട സംഭവമല്ല. ജന്മം നല്കിയ പിതാവ് ( ആ വാക്കിന് അയാളര്ഹനല്ല) ഇടിച്ചും കുത്തിയും കമ്പികൊണ്ടടിച്ചും കെടുത്താന്‍ ശ്രമിച്ചത് ഒരു കുഞ്ഞു ജീവനെയാണെങ്കില് നോക്കാന്‍ ആളില്ലാത്തതിന്റെ പേരില്‍ പട്ടിയോടൊപ്പം കെട്ടിയിടപ്പെട്ട കുട്ടിയും പീഡിപ്പിക്കപ്പെടുകയായിരുന്നില്ലേ…?
ഷഫീക്കും ആരോമലും മാത്രമല്ല പതിമൂന്നുകാരി ദേവിയും ഭഗവതിയും ശിവയും ഒക്കെ ഇടുക്കിയില്‍ കൊടിയ പീഡനത്താല്‍ കൊല്ലപ്പെട്ടവരോ മൃതപ്രായമായവരോ ആണ്. ലൈംഗിക പീഡനം ഉള്‍പ്പെടെ ശാരീരികമോ മാനസികമോ ആയ പീഡനങ്ങളാല്‍ ജീവച്ഛവങ്ങളായി കഴിയുന്ന ഹതഭാഗ്യരുടെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. കാരണം പലരും ഇത്തരം സംഭവങ്ങളെ മറച്ചുവയ്ക്കുന്നു. കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ പലതും ഒളിച്ചുവക്കേണ്ടിവരുന്നിടത്ത് രക്ഷപ്പെടുന്നത് കുറ്റവാളികളാണ്.
ഞെട്ടിക്കുന്ന കണക്കുകളാണ് വിവിധ ഏജന്‍സികള്‍ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്നിട്ടുള്ളത്. ഭാരതത്തില്‍ പീഡിപ്പിക്കപ്പെടുന്ന (ലൈംഗികമായി) മൂന്നില്‍ ഒരാള്‍ പിഞ്ചുകുഞ്ഞുങ്ങളാണെന്ന് യൂണിസെഫ് പറയുന്നു. പിഞ്ചുകുട്ടികളടക്കം 7200 ഓളം കുട്ടികളാണ് ഒരുവര്‍ഷം ലൈംഗിക പീഡനത്തിനിരയാവുന്നത്. ഇതൊക്കെയാണെങ്കില്‍ പുറത്തുപറയാന്‍ അധികംപേരും തയ്യാറാകാത്തത് കുറ്റകൃത്യങ്ങള്‍ പെരുകാനും കുറ്റവാളികള്‍ രക്ഷപ്പെടാനും ഇടവരുത്തുന്നു. സ്വന്തം വീട്ടിനുള്ളില്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്ന കുട്ടികളുടെ സ്ഥിതിയൊന്ന് ചിന്തിച്ചുനോക്കൂ.
ഓരോ പുലരിയും പുറത്തുകൊണ്ടുവരുന്നത് ഞെട്ടിക്കുന്ന പീഡനകഥകളാണ്. സാധാരണ മനസ്സുകള്‍ക്ക് അചിന്തനീയവും അവിശ്വസനീയവുമായ വിധത്തിലുള്ള അതിക്രൂരവും മനുഷ്യത്വരഹിതവുമായ പീഡനങ്ങളിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടുന്ന സ്ത്രീ സാന്നിദ്ധ്യങ്ങള്‍…. സരിതയും ശാലുവും ഇതില്‍പ്പെടുന്നില്ല. അതൊരുപക്ഷേ പുരാഷാധിപത്യ സാമൂഹ്യവ്യവസ്ഥിതിയില്‍ പുരുഷ നിര്മ്മിതനിയമ വ്യവസ്ഥയില്‍ പുരുഷന്റെ നിസ്സാരത വെളിപ്പെടുത്തുന്ന ആസൂത്രിതമായ (ബൗദ്ധികവും) പദ്ധതികളായിരുന്നോ എന്ന് വേണമെങ്കില്‍ ഒരു ഫെമിനിസ്റ്റ് ചിന്ത ഉരുത്തിരിഞ്ഞേക്കാം. ഹേ പുരുഷാ, നീയെത്ര നിസ്സാരന്… ഒരു സ്ത്രീ ഒരുമ്പെട്ടാല്‍ ഒരു സംസ്ഥാനം മാത്രമല്ല രാഷ്ട്രം തന്നെ തകിടം മറിയുമെന്ന് ഉള്ള ബോദ്ധ്യപ്പെടുത്തലുമാവാം പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കാനാവില്ലല്ലോ.
എന്തുകൊണ്ട് സ്ത്രീകള്‍ ഇത്തരം ക്രൂരതയ്ക്ക് കൂട്ടുചേരുന്നു…? എവിടെയാണ് മാനവികത നഷ്ടമായത്…? ജനത അര്‍ഹിക്കുന്ന ഭരണാധികാരികളെ മാത്രമേ ലഭിക്കൂ എന്നു പറയുന്നതുപോലെ സമൂഹം അര്‍ഹിക്കുന്ന സ്ത്രീയെമാത്രമേ പ്രതീക്ഷിക്കാവൂ എന്നതാവുമോ…? എങ്കില്‍ അപചയത്തിന്റെ മൂലകാരണങ്ങളല്ലേ കണ്ടെത്തേണ്ടതും തിരുത്തപ്പെടേണ്ടതും.
ഇരുപതാം നൂറ്റാണ്ട് നിരവധി പരിവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. മാറ്റങ്ങള്‍ അനിവാര്യമാണ്. രണ്ടാഭിപ്രായമില്ല. എന്നാല്‍ മാറ്റങ്ങള്‍ മനുഷ്യാവസ്ഥകളെ തകിടം മറിക്കുകയും വിനാശവീഥികളിലേക്കു നയിക്കുകയും ചെയ്യുന്നിടത്താണ് അപായത്തിന്റെ മുള പൊട്ടുന്നത്. ഒരിക്കല്‍ ഒരുമുള പൊട്ടിയാല്‍ അത് അതിന്റെ ജോലി നിര്‍ബാധം തുടരുമെന്ന് കാലം രേഖപ്പെടുത്തുന്നു. അതും വ്യക്തമായ തെളിവുകളോടെ.
?’പണം’ (സമ്പത്ത്) സമൂഹത്തിന്റെ സര്‍വ്വമേഖലയിലും ആധിപത്യം ഉറപ്പിച്ചതോടെ മാനവികത പടിയിറങ്ങി. എന്തും പണംകൊണ്ട് മറക്കാവുന്ന നിലയിലേയ്ക്ക് സംഗതികള്‍ വഴിമാറിയതോടെ എങ്ങനേയും പണം സമ്പാദിക്കാനുള്ള ‘ത്വര’ മനുഷ്യമനസ്സുകളില്‍ കുടിയേറി. ആഡംഭരം നിത്യജീവിതത്തില്‍ ‘അനിവാര്യത’ ആയി അംഗീകരിക്കപ്പെട്ടു. എന്തു വിലകൊടുത്തും നേടിയെടുക്കേണ്ടതായ ചില ‘സംഗതികള്‍’ സ്റ്റാറ്റസ് സിംബലുകളായതോടെ മനുഷ്യമസ്തിഷ്ക്കങ്ങള്‍ അതിനുള്ള വഴിതേടലിനാവശ്യമായ പദ്ധതികളുടെ പിണിയാളുകളോ അടിമകളോ ആയി.
മദ്യം, മയക്കുമരുന്ന്, മാഫിയ തുടങ്ങിയ മകരാദിപദങ്ങള് കുഞ്ഞുങ്ങള്‍ മുതല്‍ പ്രയോഗിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യാന്‍ തുടങ്ങി. സഹപാഠിയോട് ‘ക്വാട്ടേഷന്’ കൊടുക്കുമെന്നു പറയുന്ന നിലയിലേയ്ക്ക് നമ്മള് വളര്‍ന്നു. നമ്മുടെ കുഞ്ഞുങ്ങളും. രക്ഷിതാക്കള്‍ക്കുവേണ്ടി ക്വട്ടേഷന്‍ കൊടുക്കുന്ന കാലം അത്രവിദൂരത്തിലല്ല.
പൊതുവേ രണ്ടുതരം സമീപനങ്ങളാണ് രക്ഷിതാക്കള്‍ പ്രകടമാക്കുന്നത്. എത്ര കഷ്ടപ്പെട്ടും സ്വന്തം മക്കള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ എത്തിച്ചുകൊടുക്കുക. മറ്റുകുട്ടികളെക്കാള്‍ മുന്നിലായിരിക്കണം സ്വന്തം കുഞ്ഞുങ്ങളെന്ന സ്വാര്ത്ഥതാപരവും ഒപ്പം അപകടകരവുമായ സമീപനത്തില്‍ അന്യദുഃഖത്തിനിടമില്ല. വീണ്ടുവിചാരത്തിനും. ഇവിടെയാണ് കലയെ തള്ളിപ്പറയലോ നിരുത്സാഹപ്പെടുത്തലോ അല്ല, മറിച്ച് ഉണ്ണിമാങ്ങയെ പഴുപ്പിക്കരുതെന്ന അഭ്യര്‍ത്ഥന മാത്രമാണ്. അവരെ വിട്ടേക്കൂ… പകരം അമ്മമാരും അത്യാവശ്യം താല്‍പ്പര്യമുള്ള അച്ഛന്മാരും പോയി അരങ്ങു കീഴടക്കി സ്വയംഭൂവായ ആനന്ദം അനുഭവിക്കൂ. കുഞ്ഞുങ്ങള്‍ കുഞ്ഞുങ്ങളായി വളരട്ടെ.
അതിരുകടന്ന പ്രകടന പരത ഇന്നിന്റെ പ്രശ്നമോ ശാപമോ ഒക്കെയാവുന്നുണ്ട്. കമ്പോളവല്ക്കരണം കാഴ്ചവയ്ക്കുന്ന കൃത്രിമ ഭക്ഷ്യവസ്തുക്കളുടെ അമിതോപഭോഗം അസാധാരണയും അസ്വാഭാവികവുമായ ശാരീരിക വളര്‍ച്ചയിലേയ്ക്ക് നയിക്കുന്നു. സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ശരീരഭാഗങ്ങള്‍ പ്രകടമാക്കുന്ന വസ്ത്രങ്ങളും അമിതവളര്‍ച്ച ജനിപ്പിക്കുന്ന കൗതുകങ്ങളും കുട്ടികളെ നയിക്കുന്നത് അപകടങ്ങളിലേയ്ക്കാണ്. പ്രത്യേകിച്ചും പെണ്‍കുഞ്ഞുങ്ങളുടെ വസ്ത്രധാരണരീതിയില്‍ പാലിക്കേണ്ടതായ മര്യാദകളും മിതത്വവും മറയ്ക്കുന്ന അമ്മമാരാണ് കുട്ടികളെ വഴിതെറ്റിക്കുന്നത്. തുറന്നുകാട്ടാനുള്ള വ്യഗ്രത ആപത്തിലേക്ക് നയിക്കും.
ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം പുത്തന്‍തലമുറയെ ഒഴിയാബാധപോലെ പിന്തുടരുന്നില്ലേ. സിനിമ-സീരിയല്‍-റിയാലിറ്റി ഷോകളിലൂടെ പ്രശസ്തരാകാന്‍ എന്തുംചെയ്യാന്‍ തയ്യാറുള്ള ഒരു കൂട്ടര് ക്രമേണ ഏജന്റുമാരാകുന്നതും പതിവുകാഴ്ചകളാണ്. അവിടെയെല്ലാം ഒരുതരം ‘ഇരതേടല്‍’ നടക്കുന്നു. പെണ്മക്കളെ കാഴ്ചവയ്ക്കുന്ന അമ്മമാരും കുറവല്ല. കമ്പോളവല്ക്കരിക്കപ്പെടുന്ന പെണ്ണുടലുകള്‍ സ്റ്റാറ്റസ് സിംബലുകളാകുന്നിടത്ത് നിരവധിപേര്‍ നയിക്കപ്പെടുന്ന കുഞ്ഞാടുകളാകുന്നു. ഐറ്റം ഡാന്‍സെന്ന പേരില്‍ അരങ്ങില്കാട്ടുന്ന കോപ്രായങ്ങളില്‍ സ്വയം മറന്നിരിക്കുന്ന സാംസ്കാരിക കേരളത്തോട് എന്താണ് പറയേണ്ടത്. ആത്മവിശ്വാസം നഷ്ടപ്പെട്ട വൃദ്ധന്മാര്പോലും ഈ കെട്ടിയാടലുകളില്‍ ആത്മനിര്‍വൃതി കൊള്ളുന്നത് എന്തുകൊണ്ടാണ്. തന്റെയുള്ളിലെ കെട്ടടങ്ങാത്ത തൃഷ്ണകളിന്മേല് തീര്‍ത്ഥം തളിക്കലായിരിക്കാം ഇത്തരം കൂത്തുകളിലേയ്ക്ക് ഇവരെ നയിക്കുന്നത്. ഛേ… എന്ന് ആരെങ്കിലും പറഞ്ഞുപോയാല്‍ വിട്ടേക്കുക.
സമൂഹത്തില്‍ ഇരകളും വേട്ടക്കാരുമല്ല വേണ്ടതെന്നും പരസ്പരപൂരകങ്ങളായ സ്ത്രീയും പുരുഷനും തോളോട് തോള് ചേര്‍ന്ന് നയിക്കുന്ന കുടുംബങ്ങളും സമൂഹവും രാഷ്ട്രവുമാണ് വേണ്ടതെന്നുമുള്ള ആദ്യപാഠങ്ങള്‍ അലയടിക്കുന്നതാവണം സാംസ്കാരിക കേരളം. അവിടെ കുഞ്ഞുങ്ങളുടെ പൊട്ടിച്ചിരികളും സ്ത്രീകളുടെ സുരക്ഷിതത്വവും പുരുഷന്റെ മേല്‍നോട്ടവും സമന്വയിക്കട്ടെ.
ശാന്താ തുളസീധരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: