ന്യൂദല്‍ഹി: തെലങ്കാനാ രൂപീകരണ പ്രഖ്യാപനം നടത്തിയാല്‍ കൂട്ടരാജിവെക്കുമെന്ന് ആന്ധ്രയില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍. അതേസമയം ആന്ധ്രാ പ്രദേശിനെ വിഭജിക്കുന്ന തെലങ്കാനാ പ്രഖ്യാപനം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വലിയ ഗുണം ചെയ്യുമെന്നു വിലയിരുത്തിയ പാര്‍ട്ടി നേതാക്കള്‍ അടുത്ത മാസം ആദ്യം പുതിയ സംസ്ഥാന പ്രഖ്യാപനത്തിനു തീരുമാനിച്ചിരിക്കുകയാണ്. പക്ഷേ, റായ്ലസീമയുടെ രണ്ടു ജില്ലകള്‍കൂടി ഉള്‍പ്പെടുത്തിക്കൊണ്ടു തെലങ്കാനാ രൂപീകരിച്ചാല്‍ അത് അംഗീകരിക്കില്ലെന്നു തെലങ്കാനയെ അനുകൂലിക്കുന്നവരും പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ പുതിയ സംസ്ഥാനത്തിന്റെ പേരില്‍ രാഷ്ട്രീയ ഉരുള്‍പൊട്ടല്‍ ഉണ്ടാകുമെന്ന് ഉറപ്പായി.
കൂട്ടരാജി വെക്കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് ആന്ധ്രയില്‍നിന്നുള്ള മുതിര്‍ന്ന മന്ത്രിമാര്‍ കത്തെഴുതി. 15 നേതാക്കള്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെ കണ്ടു തെലങ്കാനാ പ്രഖ്യാപനം നടത്തരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരായ പല്ലം രാജു, കെ.എസ്.റാവു, ചിരഞ്ജീവി, ഡി. പുരന്ദരേശ്വരി, എംപിമാരായ ബാപി രാജു, അനന്തരാമി റെഡ്ഡി എന്നിവരാണ് അഖണ്ഡ ആന്ധ്രാ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.
എന്നാല്‍, ഇപ്പോള്‍ സംസ്ഥാനത്തു നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാലുടന്‍ സംസ്ഥാന വിഭജന പ്രഖ്യാപനം വരും. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനം ആഗസ്റ്റ് അഞ്ചിനു മുമ്പു നിശ്ചയിച്ചിട്ടുണ്ട്. അതിനു ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ, കേന്ദ്രമന്ത്രിമാരായ എ.കെ.ആന്റണി, പി.ചിദംബരം, സുശീല്‍കുമാര്‍ ഷിന്‍ഡെ എന്നിവരുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പാര്‍ട്ടിയുടെ ആന്ധ്രാ പ്രദേശ് ചുമതലയുള്ള ദിഗ്വിജയ് സിംഗ്, ഗുലാംനബി ആസാദ് തുടങ്ങിയവര്‍ ആന്ധ്ര മുഖ്യമന്ത്രി എന്‍. കിരണ്‍ കുമാര്‍ റെഡ്ഡി, ഉപമുഖ്യമന്ത്രി ദാമോദര്‍ രാജനരസിംഹ, പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ബോസ്റ്റ സത്യനാരായണ എന്നിവരുമായി ചര്‍ച്ച നടത്തി കേന്ദ്രസര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും തീരുമാനം അറിയിച്ചു കഴിഞ്ഞു.
പാര്‍ട്ടിക്ക് ഈ തീരുമാനം വഴി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടം ഉണ്ടാകുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. എന്നാല്‍,താല്കാലിക തെരഞ്ഞെടുപ്പു നേട്ടത്തിനു വേണ്ടി സംസ്ഥാനത്തു പാര്‍ട്ടിയെ ഇല്ലാതാക്കുന്നതായിരിക്കും ഈ നീക്കമെന്നാണ് സംസ്ഥാന നേതാക്കളുടെ വാദം. പാര്‍ട്ടിയില്‍നിന്ന് നേരത്തേ രണ്ട് എംഎല്‍എമാര്‍ ഇതിന്റെ പേരില്‍ രാജിവെച്ചിരുന്നു.
തെലങ്കാനാ സംസ്ഥാനം രൂപീകരിക്കുമെന്ന് 2009-ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാനത്തുണ്ടായ വലിയ കലഹങ്ങളെ തുടര്‍ന്ന് അവര്‍ വാഗ്ദാനത്തില്‍നിന്ന് പിന്നാക്കം പോകുകയായിരുന്നു. ഐടി വരുമാനത്തിലൂടെ സാമ്പത്തികമായി പിടിച്ചു നില്ക്കുന്ന ആന്ധ്രയില്‍ പുതിയ തെലങ്കാനായുടെ തലസ്ഥാനം ഹൈദരാബാദാക്കണമെന്നാണ് പുതിയ സംസ്ഥാനക്കാരുടെ വാദം. എന്നാല്‍ റായ്ലസീമ, തീരദേശ ആന്ധ്ര പ്രദേശത്തുകാര്‍ അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ നഷ്ടപ്പെടുത്താന്‍ സമ്മതിക്കുന്നില്ല. ഈ സാഹചര്യത്തില്‍ അടുത്ത 10 വര്‍ഷത്തേക്ക് ഹൈദരാബാദിനെ രണ്ടു സംസ്ഥാനങ്ങളുടെയും പൊതു തലസ്ഥാനമാക്കി നിലനിര്‍ത്താനാണ് കേന്ദ്രത്തിന്റെ പദ്ധതി.
അതേസമയം, കോണ്‍ഗ്രസിന് ഈ തീരുമാനത്തിനു പിന്നില്‍ ചില രാഷ്ട്രീയ താല്പര്യങ്ങള്കൂടിയുണ്ട്. ലോക്സഭയിലേക്ക് 42 സീറ്റുകളാണ് ആന്ധ്രയില്‍. റായ്ലസീമയില്നിന്ന് രണ്ടു ജില്ലകള്‍കൂടി തെലങ്കാനയില്‍ ചേര്‍ക്കാനാണ് കോണ്‍ഗ്രസ് പദ്ധതി. അപ്പോള്‍ 21 വീതം സീറ്റുകളായി മാറും രണ്ടു സംസ്ഥാനത്തും. ഇതുവഴി വൈഎസ്ആര്‍ കോണ്‍ഗ്രസിനും നേതാവ് ജഗ്മോഹന് റെഡ്ഡിക്കും റായ്ലസീമയിലുള്ള സ്വാധീനം കുറയ്ക്കാന്‍ കഴിയും. അങ്ങനെ കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകളെ വിഭജിപ്പിക്കാം. ഈ തന്ത്രം പക്ഷേ ഫലിക്കുമോ എന്നൊന്നും പാര്‍ട്ടി ശരിയായി വിലിരുത്തുന്നില്ല. എന്നാല്‍ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത് ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ കച്ചവടം പൂട്ടിക്കുന്നതാകും തെലങ്കാന സംബന്ധിച്ച പ്രഖ്യാപനം എന്നാണ്. കാരണം, പാര്‍ട്ടിയുടെ നിലവിലുള്ള പദ്ധതി തെലങ്കാനാ അനുകൂലികളെ പോലും സംതൃപ്തരാക്കുന്നതല്ലെന്നതാണ് വാസ്തവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: